ലകനൗ: റിപ്ലബിക്ക് ദിന റാലിക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ നിരോധനാജ്ഞ, കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനറാലിക്കിടയില്‍ ചിലര്‍ ഒരു വിഭാഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പലയിടത്തും അക്രമങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംസ്‌ക്കാര ചടങ്ങിന് ശേഷമാണ് വീണ്ടും അക്രമം ആരംഭിച്ചത്. കനത്ത സുരക്ഷയാണ് കസ്ഗഞ്ച് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി വൈകിയും പല സ്ഥലങ്ങളിലും അക്രമം തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് മജിസ്ട്രേറ്റ് ആര്‍ പി സിംഗ് വ്യക്തമാക്കി.
സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസ്ഗജ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്ലബിക്ക് ദിനത്തില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിയില്‍ ഒരു വിഭാഗം മറ്റു വിഭാഗത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.
ന്യൂസ് ഡെസ്ക്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രചാരണങ്ങൾക്ക് എതിരെ എം. സ്വരാജ് ശക്തമായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനും തനിക്കുമെതിരായി പുറത്തു വന്ന അപവാദ പ്രചരണങ്ങൾ വിലപ്പോവില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്, ആ സൗഹൃദം തുടരുക തന്നെ ചെയ്യും. പ്രതികരിക്കേണ്ട എന്നു കരുതിയെങ്കിലും സ്ത്രീത്വത്തിൻറെ മേലുള്ള കടന്നുകയറ്റത്തിൻറെ രീതിയിലേയ്ക്ക് പോസ്റ്റുകൾ വന്നതിനാൽ തൻറെ നിലപാട് വ്യക്തമാക്കുകയാണെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്കിലാണ് സ്വരാജ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാനി പ്രഭാകരനൊപ്പമുള്ള ഫോട്ടോയും എം. സ്വരാജ് പോസ്റ്റ് ചെയ്തു. 22 K ലൈക്കാണ് ഈ പോസ്റ്റിന് മൂന്നു മണിക്കൂറിൽ ലഭിച്ചത്. പിന്തുണയുമായി രണ്ടായിരത്തിലേറെ കമൻറുകളും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ നിന്നുള്ള എം.എൽ.എ ആണ് എം. സ്വരാജ്.
എം. സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
“ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിൻറെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ? ഷാനി പല സന്ദർശകരിൽ ഒരാളല്ല. എൻറെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ. ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം”.
കേരളത്തിലും ഹൈടെക് കോപ്പിയടി. വാട്സ് ആപ്പ് ഉപയോഗിച്ച് കോപ്പിയടിച്ച വിദേശ വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാല അധികൃതരാണ് അഫ്ഗാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കോപ്പിയടി പിടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിയോഗിച്ചിട്ടുണ്ട്.
ഈ മാസം എട്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദേശ വിദ്യാര്‍ത്ഥി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ ഈ വിദ്യാര്‍ത്ഥിക്ക് മാത്രമായി പരീക്ഷാഭവനില്‍ ക്രമീകരിച്ചതായിരുന്നു. ചില അവസരങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ പ്രത്യേകമായി സര്‍വകലാശാല പരീക്ഷ നടത്താറുണ്ട്.
കോഴിക്കോട് ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അഫ്ഗാന്‍ സ്വദേശി ചോദ്യങ്ങള്‍ വാട്സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ ഉത്തരം അന്വേഷിച്ച് സുഹൃത്തുക്കള്‍ ചില അധ്യാപകരെ സമീപിച്ചു. സംശയം തോന്നിയ അധ്യാപകരുടെ തുടര്‍ന്നുള്ള നടപടി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഇതില്‍ ഇയാള്‍ കുടുങ്ങി. ഫോണില്‍ വാട്സ് ആപ്പ് മുഖേന ചോദ്യങ്ങള്‍ അയച്ചതു അധ്യാപകര്‍ കണ്ടെത്തി. വാഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വിവി ജോര്‍ജ്കുട്ടിക്കു അധ്യാപകര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ച പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചതിനു ശേഷം ഉണ്ണിമുകുന്ദന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി വാദിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ സല്‍പ്പേര് നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. തനിക്കെതിരെ വ്യാജകേസുണ്ടാക്കി പണം തട്ടുകയാണ് പരാതിക്കാരിയുടെ ഉദ്ദ്യേശമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ക്ഷണമനുസരിച്ച് സിനിമാകഥ പറയാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മുന്‍ മന്ത്രിക്കെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മാറ്റി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രനെ കുറ്റിവിമുക്തനാക്കിയുള്ള കോടതി നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാം.
ഗതാഗത മന്ത്രിയായിരിക്കെയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ശല്ല്യം ചെയ്തുവെന്നും ആരോപിച്ച് ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ പരാതിക്കാരി മൊഴിമാറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള്‍ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പ് പ്രകാരമായിരുന്നു ശശീന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.
പരാതിക്കാരി മൊഴിമാറ്റിയതിലൂടെ മംഗളം ചാനലാണ് വെട്ടിലായിരിക്കുന്നത്. ഫോണ്‍കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ മംഗളത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തേക്കും.
തിരുവനന്തപുരം: ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കേഡലിന് ചികിത്സ നല്‍കിവരുന്നത്. മരുന്നുകളോട് നേരിയ പ്രതികരണം മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിവരം. കേഡലിന്റെ ചികിത്സാ മേല്‍നോട്ടത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
നന്തന്‍കോട് കൂട്ടക്കൊലയില്‍ പ്രതിയായ കേഡലിന് അപസ്മാര ബാധയെത്തുടര്‍ന്നാണ് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയത്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാള്‍. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.
ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്.
ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
റോം : സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയെ പേട്രിയാർക്കൽ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനമായി. ഇതോടെ നിലവിലുള്ള മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ സഭയുടെ പാത്രിയാർക്കീസായി ഉയർത്തപ്പെടും. തീരുമാനം ഉടൻ ഉണ്ടാകുമെന്ന്! സഭാ വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുകയും പാട്രിയാർക്കീസിന് അധികാരങ്ങൾ വർദ്ധിക്കുകയും ചെയ്യും. പുതിയ രൂപതകൾ സ്ഥാപിക്കുന്നതും മെത്രാന്മാരെ നിയമിക്കുന്നതും ഉൾപ്പെടെയുള്ള പാട്രിയാർക്കൽ സഭയുടെ എല്ലാ ദൈനംദിന കാര്യങ്ങളിലും പാട്രിയാർക്കീസിനായിരിക്കും പരമാധികാരം. രണ്ടാം വത്തിക്കാൻ സൂനഹദോസ് പേട്രിയാർക്കൽ സഭകളുടെ സ്വയംഭരണ രീതിക്ക് വ്യക്തമായ രൂപരേഖ നിർമ്മിച്ചിട്ടുണ്ട്. ഇതോടെ മേജർ ആർച്ച് ബിഷപ് പദവി ഇല്ലാതാകും. പ്രഖ്യാപനം മുതൽ ‘സീറോ മലബാർ പേട്രിയാർക്കേറ്റ്’ എന്നായിരുക്കും സഭ അറിയപ്പെടുക. സഭയുടെ അധികാരി ‘പാട്രിയർക്കീസ്’ എന്നും അറിയപ്പെടും.
എ. ഡി. 52 മുതൽ പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരുന്നതുവരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ മാത്രമാണുണ്ടായിരുന്നത്.
പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വയംഭരണ മെത്രാപ്പോലീത്തൻ പദവിയും ഇന്ത്യ മുഴുവനുമുള്ള അധികാര പരിധിയും പ്രായോഗികമായി നഷ്ടപ്പെടുകയും ലത്തീൻ റീത്തിന്റെ അധികാരപരിധിക്കുള്ളിലാവുകയും ചെയതു. 1887ലാണ് ലത്തീൻ റീത്തിൽ നിന്നും മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് മോചനം ലഭിച്ചത്. 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിക്കപ്പെട്ടു. 1992 ഡിസംബർ 16ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സീറോ മലബാർ സഭയ്ക്ക് ആർക്കി എപ്പിസ്‌കോപ്പൽ പദവി നൽകിയതോടെ സഭയ്ക്ക് ഭാഗികമായ സ്വയംഭരണാധികാരം ലഭിച്ചു. പതിനാറാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക സഭ സീറോ മലബാർ സഭയായിരുന്നു. ആ സഭയ്ക്ക് ഇന്ത്യ മുഴുവൻ അധികാരവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് സീറോ മലബാർ സഭ ‘ടെറിട്ടോറിയം പ്രോപ്രിയം’ എന്ന് വിളിക്കപ്പെടുന്ന മൂലയിലേക്ക് സഭ ഒതുക്കപ്പെട്ടു. അങ്ങനെ കേരളവും തമിഴ്‌നാട്, കർണാടക, എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളും മാത്രമായി സീറോ മലബാർ സഭയുടെ അധികാരപരിധി പരിമിതപ്പെട്ടു.
1980 ലാണ് സീറോ മലബാർ ഹയരാർക്കി, പേട്രിയാർക്കൽ സഭാഘടനയ്ക്കു വേണ്ടി മാർപ്പാപ്പയോട് ആദ്യമായി അപേക്ഷിച്ചത്. ഈ അപേക്ഷ മാർപ്പാപ്പ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ചില തത്പരകക്ഷികളുടെ ഇടപെടലുകളുടെ ഫലമായി കാലക്രമേണ പേട്രിയാർക്കൽ സഭാ സംവിധാനത്തിലേയ്ക്ക് പ്രവേശിച്ചാൽ മതി എന്ന് നിർദ്ദേശിക്കുകയായിരുന്നു. എടുത്തുചാട്ടം വേണ്ട എന്നും അതിന്റെ തൊട്ടു താഴെയുള്ള പടിയായ മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ഉയർത്തുകയുമാണ് ചെയ്തത്. ഈ ഉയർത്തലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കിടെയാണ് സഭയ്ക്ക് പേട്രിയാർക്കൽ പദവിയിലൂടെ പൂർണ്ണ സ്വയംഭരണം ലഭിക്കുന്നത്.
പുരാതന രേഖകളെല്ലാം സംഘടിപ്പിച്ച് എതിർപ്പുകളെയെല്ലാം അതിജീവിച്ച് സീറോ മലബാർ സഭയ്ക്ക് ‘പേട്രിയാർക്കൽ’ സ്വയംഭരണം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുനഃരാരംഭിച്ചത് മാർ ജോർജ്ജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റതിനു ശേഷമാണ്.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിനെതിരെ ജനുവരി 23ന് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്.
വ്യവസായ വകുപ്പ് ഡയറക്ടര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറിയായി വരെ സേവനമനുഷ്ഠിച്ച 2004-2014 കാലയവളവില്‍ 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വരുമാനത്തിന്റെ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് നല്‍കുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്.
ഹൈദരാബാദ്: ഭാര്യയ്‌ക്കൊപ്പം കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് മകനെ മഴുകൊണ്ട് വെട്ടി. തെലങ്കാനയെ കര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംശയരോഗിയായ സോമണ്ണ വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ആരോ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഭാര്യയുടെ കാമുകനാണ് കിടന്നുറങ്ങുന്നത് എന്ന് തെറ്റിദ്ധരിച്ച ഇയാള്‍ വീട്ടിലുണ്ടായിരുന്ന മഴുകൊണ്ട് മകനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരന്‍ പരശുറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കും തോളെല്ലിനുമാണ് പരുശുറാമിന് വെട്ടേറ്റിരിക്കുന്നത്. സോമണ്ണക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം തെലുങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി സോമണ്ണയും ഭാര്യയും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംശയരോഗിയായ ഇയാള്‍ വെട്ടിയെതെന്ന് മകനെയാണെന്ന് മനസ്സിലായ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരശുറാം ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.
കണ്ണൂര്‍: ക്യൂബയേയും ചൈനയെയും പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വമ്പന്‍ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു.
ചൈനയുടേത് സാമ്രാജ്യത്വ വിരുദ്ധ നയമാണ്. ലോകത്തിലെ തന്നെ വലിയ ശക്തിയായി മാറികൊണ്ടിരിക്കുന്ന ചൈനക്കെതിരെ വിശാല സൈനിക ശക്തി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അമേരിക്കയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണ് ഇന്ത്യ ചൈനക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള നിലപാടുകളിലേക്ക് കൂടുതല്‍ പോകുന്നില്ലെന്നും പിണറായി പറഞ്ഞു.
അമേരിക്കയുടെ വെല്ലുവിളികളെ വകവെക്കാതെയാണ് ക്യൂബയുടെ വളര്‍ച്ചയെന്നും സോഷ്യലിസ്റ്റുകളോടുള്ള പ്രതിബദ്ധത അവര്‍ വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നിരുന്നു.