തൃശൂര്‍: തൃശൂരില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയില്‍ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി പിടിയില്‍. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്.പുലര്‍ച്ച ഒരു മണിയോടെയാണു സന്ദേശമെത്തിയത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. മദ്യലഹരിയിലാണു താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു ഭീഷണി മുഴക്കിയത് എന്തിനാണെന്ന് അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെയാണ് രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.