കോട്ടയം: കന്യാസ്ത്രീ നല്കിയ ബലാത്സംഗ പരാതിയില്‍ ഒതുങ്ങുന്നതല്ല ജലന്ധര്‍ രൂപതയിലെ പ്രശ്നങ്ങള്‍. ഓരോ ദിവസവും മറനീക്കി പുറത്തുവരുന്നത് നിഗൂഢതകളും ദുരുഹതകളും നിറഞ്ഞ ഒട്ടേറെ കഥകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഏകാധിപത്യ ഭരണവും ധാര്‍മ്മികതയ്ക്ക നിരക്കാത്ത പ്രവര്‍ത്തികളുടെ കഥകളുമാണ് അവിടെനിന്നുള്ള വൈദികര്‍ പുറത്തുകൊണ്ടുവരുന്നത്.
ബിഷപ്പ് ഫ്രാങ്കോ വൈദികര്‍ക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ആണ് ദുരൂഹതകളുടെ ഒരു കേന്ദ്രം. പെണ്‍വിഷയങ്ങളില്‍ പെട്ട് നാടുവിട്ടവരും സാമ്പത്തിക തട്ടിപ്പ് വീരന്മാരുമാണ് ഈ സഭകളിലെ മുഖ്യസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.
അടുത്തകാലത്ത് തൃശൂരില്‍ നിന്നും വീട്ടമ്മയുമായി മുങ്ങിയ വൈദികന് ചെന്നെത്തിയത് ഫ്രാങ്കോയുടെ പക്കലാണ്. ഈ വൈദികനെ എഫ്.എം.ജെയില്‍ സ്വീകരിച്ചു. ഇതിനിടെ വീട്ടമ്മ നാട്ടിലേക്ക് തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും ഇത്തരം പ്രശ്നങ്ങളെ തുടര്‍ന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലേക്ക് അഭയം തേടിയെത്തുന്നത്.
നിലവില്‍ രൂപതയ്ക്ക് സന്യാസ സഭ ഉണ്ടായിരിക്കേ പുതിയ സഭ രൂപീകരിക്കുന്നതില്‍ വൈദികര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇത്തരമൊരു സഭ ബിഷപ്പ് ഫ്രാങ്കോ തട്ടിക്കൂട്ടിയത്. സഭയുടെ രൂപീകരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഒരു മുതിര്‍ന്ന വൈദികന് സെപ്തംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ”വെളിപാടിനെ തുടര്‍ന്നാണ് ഈ സഭ രൂപകരിച്ചതെന്നാണ്” ബിഷപ്പ് നല്കിയ വിശദീകരണം. സഭയിലെ ആഭ്യന്തര പ്രശ്നങ്ങളെയും അഭിപ്രായ ഭിന്നതകളെയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സഭയുടെ രൂപീകരണ സമയത്ത് നാല് വൈദികര്‍ ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഒരാള്‍ മാത്രമാണ് ചേര്‍ന്നത്. അദ്ദേഹം വൈകാതെ സഭ വിട്ടുപോകുകയും ചെയ്തു.
രൂപത സെമിനാരികളിലും മറ്റും വൈദിക പഠനത്തിന് ചേരുന്നവരെ അതില്‍ നിന്നും മുടക്കി തന്റെ സഭയില്‍ കൊണ്ടുവരുന്ന പ്രവണതയും ബിഷപ്പിനുണ്ട്. സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവര്‍ക്കും ഫ്രാങ്കോയുടെ സഭയിലേക്ക് സ്വാഗതം. വലിയ ഓഫറുകള്‍ നല്‍കിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവരുന്നതെന്നും പറയപ്പെടുന്നു. രണ്ടോ മുന്നോ വര്‍ഷം കൊണ്ട് വൈദികരായി വാഴിക്കാമെന്നാണ് വാഗ്ദനം. എട്ടുപേരെ ഇത്തരത്തില്‍ കൊണ്ടുവരാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു.
എന്നാല്‍ ഇത്തരക്കാര്‍ എങ്ങനെ ഫ്രാന്‍സിസ്കന്‍ മിഷണറിമാരാകും എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പിനയച്ച കത്തില്‍ ആ വൈദികന് ഉന്നയിക്കുന്നത്. ഭിക്ഷാടകരെ പോലെ ചുരുങ്ങിയ ജീവിതം നയിക്കുന്നവരാണ് ഫ്രാന്‍സിസ്കന്‍ മിഷണറിമാര്‍. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും മധ്യേയാണ് കഴിയുന്നത്. ”സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുകയെന്നതാണ്” ഈ സഭയുടെ ആപ്തവാക്യമെന്നാണ് ഈ മുതിര്‍ന്ന വൈദികന് തന്റെ കത്തില്‍ പറയുന്നു. (ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാനാണ് താന്‍ വന്നതെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.)
ജലന്ധര്‍ രൂപതയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തില്‍, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയാണ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് അവിടെ നിന്നുള്ള വൈദികര്‍ ഒന്നടങ്കം പ്രതികരിച്ചു.
ആലപ്പുഴ: പ്രതികൂല കാലവസ്ഥയില്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനം വിജയം. ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ നാവികരെ രക്ഷപെടുത്തി. ഏതാണ്ട് 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാവികരെ ബാര്‍ജില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററില്‍ നാവികരെ സുരക്ഷിതരായി തീരത്തെത്തിച്ചു.
ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു നിയന്ത്രണം നഷ്ടമായി ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞത്. ഇവര്‍ക്ക് വഴിതെറ്റിയാണ് തീരത്തെത്തിയതെന്നും സൂചനകളുണ്ട്. തീരത്തെത്തിയതോടെ ബാര്‍ജിലെ നാവികര്‍ അതിനുള്ളില്‍ കുടുങ്ങി. കാലവര്‍ഷം ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂല സാഹചര്യമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നാവികരെ പുറത്തെത്തിച്ചത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്ക് അവരുടെ ബേസ് സെന്ററുമായി അവസാനം ബന്ധപ്പെടുന്നത് ഏപ്രില്‍ 26നാണ്. അതിന് ശേഷം ബാര്‍ജിനെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക്. നിയന്ത്രണം നഷ്ടമായി ആലപ്പുഴയില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഡോക്ക് ഇക്കൊല്ലം നിര്‍മ്മിച്ചതാണ്. ഏതാണ്ട് 1,246 ടണ്‍ ഭാരം വഹിക്കാന്‍ ഇവയ്ക്ക് കഴിയും.
ഡല്‍ഹി പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്പ്പറേഷന് വകുപ്പിലും നടക്കുന്ന അഴിമതിയില്‍ ബ്യൂറോക്രസിക്കെതിരെ ആംദ്മി പാര്‍ട്ടി രംഗത്ത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പി പുറത്തിറക്കി. പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്പ്പറേഷന് വകുപ്പിലും നടമാടുന്ന ക്രമക്കേടുകളെ കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഈ ഗുരുതരമായ അഴിമതിക്ക് എതിരെ അന്വേഷണം നടത്താന്‍ അനുകൂലിക്കുന്നതിന് പകരം ചീഫ് സെക്രട്ടറിയും അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും പരാതി കമ്മിറ്റി റിപ്പോര്‍ട്ടിനെ ഡല്‍ഹി ഹൈക്കോടതിയില്‍ വെല്ലുവിളിക്കുന്ന നടപടിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഡല്‍ഹി നിയമസഭക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നു.
അഴിമതി കേസില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ ഈ ഓഫീസര്‍മാരെ സംരക്ഷിക്കാന്‍, ഹാജരാകുന്ന വക്കീലന്മാര്ക്ക് പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക നല്കാന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം 2017 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഡല്‍ഹിയിലെ പരിധിയില്‍ വരുന്ന മൂന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും നൂറിലധികം ഓടകള്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി സന്ദര്‍ശിച്ചിരുന്നു.
ഒരു മുന്നറിയിപ്പും നല്കാതെയുള്ള ഈ സ്ഥല സന്ദര്‍ശനത്തില്‍പൊതു മരാമത്ത് വകുപ്പിലെയും മുനിസിപ്പല്‍ കോര്പ്പറേഷന് വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പരാതി കമ്മിറ്റി അംഗങ്ങളൊടൊപ്പം ഉണ്ടായിരുന്നു. ഓടകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെയും ഡല്‍ഹി ഹൈക്കോടതി മുമ്പാകെയും മുനിസിപ്പല്‍ കോര്പ്പറേഷന് വകുപ്പും പൊതുമരാമത്ത് വകുപ്പും
സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടുകളും കെട്ടിചമച്ചതും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു. നൂറുശതമാനം ചെളിയും വാരി വൃത്തിയാക്കി എന്ന് കാണിച്ച ഓടകള്‍ ചണ്ടിയും ചെളിയും നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ആഴത്തില്‍ വേരോടിയ ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിനോടും ആന്റി കറപ്ഷന്‍ ബ്യൂറോയോടും നിയമസഭാ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും വിജിലന്‍സ് വകുപ്പിന്റെയും തലവനായ ലഫ്റ്റനന്റ് ജനറല്‍ അന്വേഷണം നടത്താന്‍ താല്പര്യം എടുത്തിട്ടില്ല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. അശ്വനി കുമാറിന് എതിരെ നടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എങ്കിലും ഒരു നടപടിയും ലഫ്റ്റനന്റ് ജനറലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഈ ഓഫീസറെ ശിക്ഷിക്കുന്നതിന് പകരം ശ്രീ. അശ്വനി കുമാറിന് പുതുച്ചേരി ചീഫ് സെക്രട്ടറി ആയി പ്രൊമോഷന് നല്കി ആദരിക്കുകയാണ് ചെയ്തത്. നടപ്പില്‍ വരുത്തി എന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കേണ്ട അതിപ്രധാനമായ ശുപാര്‍ശകള്‍ നിയമസഭാ കമ്മിറ്റി എടുത്തിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് വേണ്ടി അത് നടപ്പാക്കുന്നതിന് പകരം അത് നടപ്പിലാക്കാതിരിക്കാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായി സഹായം ചെയ്തു കൊടുക്കുന്നു. പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഈ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുക മാത്രമല്ല ചെയ്തത്. വക്കീലിന്റെ ഫീസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ കേസ് നിരാകരിച്ചെങ്കിലും ലഫ്റ്റനന്റ് ജനറലും ചീഫ് സെക്രട്ടറിയും ഒരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല.
തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ഭരണപക്ഷമായ അണ്ണാ ഡിഎംകെയുമായി തുറന്ന പോരു പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായുള്ള സൗഹൃദത്തിന് ആര്.എസ്.എസും എച്ച് രാജയടക്കമുള്ള തീവ്ര നിലപാട് വച്ചപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്.പി.കെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നു. അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.
അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായും ബി.ജെ.പി വല വിരിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന്റെ ഭാഗമായി അണ്ണാഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നത് പ്രതിപക്ഷഐക്യത്തിന് വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
തൃശൂർ: പള്ളിക്കൂടത്തിൽ പോകാത്ത വെള്ളാപ്പള്ളി തന്നോട് തമാശ കളിക്കാൻ വരേണ്ടെന്ന് പി.സി. ജോർജ് എംഎൽഎ. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചത്. ഗുരുദേവൻ എന്ന വാക്ക് തെറ്റില്ലാതെ എഴുതാൻ പോലും വെള്ളാപ്പള്ളിക്കു കഴിയില്ല. കുറെനാളായി തനിക്കെതിരേ വെള്ളാപ്പള്ളി തുടങ്ങിയിട്ട്. കുറേനാൾ മിണ്ടാതിരുന്നു. വെള്ളാപ്പള്ളി കുറച്ച് സത്യവും നീതിയും പുലർത്തണമെന്നും പി.സി. ജോർജ് പറഞ്ഞു.
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നത് പതിവാക്കിയതിനെത്തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ വീടിനു മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവായ മയാങ്ക് സിങ്വിയും കുടുംബവും അനിസിയയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു. മയാങ്കിനെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നാണ് മയാങ്ക് പോലീസിനോട് പറഞ്ഞത്.
ആത്മഹത്യ നടന്ന ദിവസവും തര്‍ക്കമുണ്ടായി. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഗുഡ്ഗാവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്.
കനത്തമഴയെത്തുടർന്ന് ഏഴ് ജില്ലകൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, തിരൂവനന്തപുരം ജില്ലയിലെ നാളത്തെ അവധിക്കു പകരം ഈ മാസം 21 ന് പ്രവർത്തി ദിവസം ആയിരിക്കും
ആലപ്പുഴ ജില്ലയിൽ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും അവധി ബാധകമല്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും നാളത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കും.
പ്രതികൂല കാലാവസ്ഥയെ തുടർന്നു കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. അവധി നൽകിയ സാഹചര്യത്തിൽ 21ന് പ്രവൃത്തിദിനമായിരിക്കും.
അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. മധ്യകേരളത്തില്‍ ഇന്നുപുലര്‍ച്ച മുതല്‍ കനത്ത മഴ ലഭിക്കുന്നു. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു.
ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വൈക്കത്തും കായംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളിലും തീരദേശത്തും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ ഇരിട്ടി എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് യാത്രക്കാരി ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താരയാണ് മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലും മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 127. 5 അടിയായി. കൊല്ലം മണ്ണാമലയില്‍ വീടിനുമുകളില്‍മരം വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും കൃഷിനാശം വ്യാപകമാണ്.
വയനാട്ടില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. തീരദേശത്ത് പലയിടത്തും കടലാക്രണം രൂക്ഷമായി. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ചെറിയ റോഡുകളിലടക്കം വെള്ളകെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന.
നേരത്തെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആസാമിലെ നെൽകർഷകന്റെ മകൾ ഇന്ത്യയുടെ അഭിമാനപുത്രിയായി. ഫിൻലൻഡിലെ ടാംപെരയിൽ നടന്ന ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസാണ് ഇന്ത്യയുടെ അഭിമാനമായത്. ആസാമിൽ ഓട്ടക്കാർ ജന്മമെടുക്കുന്നത് അത്യപൂർവം.
ആ അപൂർവതയായി ഹിമ. സ്വർണം നേടിയ താരത്തിന് രാജ്യത്തിന്റെ നാനഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ താരത്തെ അഭിനന്ദിച്ചു. ലോക ചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡലാണ് യുവതാരം നേടിയത്. 51.32 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു സ്വർണമണിഞ്ഞത്. സെമിഫൈനലുകളിൽ ഏറ്റവും മികച്ച സമയവും ഹിമയുടേതായിരുന്നു.
ആസാമിലെ നാഗോണ്‍ ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ഹിമ ജനിച്ചത്. അച്ഛൻ നെൽകർഷകനായ റോണ്ജിത് ദാസ്. അമ്മ ജോമാലി. ഇവരുടെ ആറു മക്കളിൽ ഇളയവളാണ് ഹിമ. ഓട്ടത്തിലേക്കു തിരിയും മുന്‍പ് ഹിമ ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. നെൽവയലുകളുടെ സമീപമുള്ള മണ്ണിൽ ആണ്‍കുട്ടികൾക്കൊപ്പം പന്തു തട്ടിക്കളിച്ചു വളർന്ന യുവതാരത്തെ ഒരു പ്രാദേശിക പരിശീലകനാണ് അത്ലറ്റിക്സിലേക്കു മാറ്റിയത്.
അന്തർ ജില്ലാ മീറ്റിൽ ഹിമയുടെ പ്രകടനം കണ്ട് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫയർ ഡയക്ടറേറ്റിലെ പരിശീലകൻ നിപ്പോണ്‍ ശ്രദ്ധിച്ചു. ആ മീറ്റിൽ ഹിമയ്ക്കുണ്ടായിരുന്നത് വിലകുറഞ്ഞ സ്പൈക്സായിരുന്നുവെന്നും എന്നാൽ കാറ്റിന്റെ വേഗത്തിലോടി 100, 200 മീറ്ററുകളിൽ സ്വർണംനേടിയെന്നും നിപ്പോണ്‍ പറഞ്ഞു.
ഹിമയെ 140 കിലോമീറ്റർ അകലെയുള്ള ഗോഹട്ടിയിലേക്ക് അയയ്ക്കാൻ നിപ്പോണ്‍ അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഇളയമകളെ അത്രയും ദൂരേക്കു വിടാൻ ആദ്യം മാതാപിതാക്കൾ മടിച്ചെങ്കിലും ഹിമയുടെ കായിക ലോകത്തെ ഭാവിയെക്കരുതി അവർ അദ്ദേഹത്തിന്റെ വാക്കു കേട്ടു.
ഹിമയ്ക്ക് സാരുസജായ് സ്പോർട്സ് കോംപ്ലക്സിൽ വാടകയ്ക്കു താമസിക്കാനുള്ള സൗകര്യം അദ്ദേഹം ചെയ്തുകൊടുത്തു. സ്റ്റേറ്റ് അക്കാഡമിയിലേക്ക് പ്രവേശനം നല്‍കണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു. അക്കാഡമിയിൽ ബോക്സിംഗിനും ഫുട്ബോളിനും മാത്രമേ സ്പെഷലൈസേഷനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഹിമയുടെ പ്രകടനം കണ്ട് അധികൃതർ അക്കാഡമിയിലേക്കു പ്രവേശനം നല്കി. വലിയ സ്വപ്നം കാണുകയെന്നു മാത്രമാണ് താൻ എപ്പോഴും ഹിമയോട് പറയാറുള്ളതെന്ന് നിപ്പോണ്‍ പറഞ്ഞു.