ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി രംഗത്ത് വന്ന വിശാഖപട്ടണം സ്വദേശിയായ സന്ദീപ് കുമാറിന് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ മുമ്പും ഉള്ളതായാണ് റിപ്പോര്‍ട്ട്. ഐശ്വര്യ റായ് ആണ് തന്‍റെ അമ്മ എന്നവകാശപ്പെട്ട യുവാവ് അതിന് തക്കതായ തെളിവുകള്‍ കൈവശമുണ്ടെന്നും പറഞ്ഞായിരുന്നു രംഗത്ത് എത്തിയത്.
എന്നാല്‍ ഐശ്വര്യയുടെ ഒരു പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപ്പട്ടണം പൊലീസ്. പക്ഷെ ഐശ്വര്യ ഇതുവരെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നതിന് കുറച്ച് കാലം മുന്‍പ് എ.ആര്‍ റഹ്മാന്റെ ശിഷ്യനാണ് താനെന്ന് ഈ യുവാവ് അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. പഠനത്തില്‍ മിടുക്കനായിരുന്ന അയാള്‍ ഇന്ന് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു.
1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ‘അമ്മ’യുടെ കൂടെ താമസിക്കണമെന്നാണ് സന്ദീപിന്റെ ആഗ്രഹം.
മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‍ജെന്‍ഡറിന് നേരെ ക്രൂര മര്‍ദ്ദനം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയക്കും സുഹൃത്തിനും നേരയാണ് മര്‍ദ്ദനം. ലയയുടെ അയല്‍വാസിയായ ഷിഹാബാണ് ഇരുവരേയും മര്‍ദ്ദിച്ചത്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താനൊരു ട്രാന്‍സ്‍ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ലയ പറയുന്നു.
വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നീയൊരു ട്രാന്‍സ്‍ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ഇയാള്‍ ആവശ്യപ്പെട്ടതായി ലയ പറയുന്നു. അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല തന്നെ ആക്രമിക്കുന്നതെന്നും ലയ വെളിപ്പെടുത്തി. കറിയെടുത്ത് തലയില്‍ ഒഴിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്.
ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ലയ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചത് ഇയാളെ പ്രകോപിച്ചതായും ലയ പറയുന്നു.
നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ട താന്‍ ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും ലയ പറയുന്നു. ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു.
വെള്ള പേപ്പറില്‍ പരാതി എഴുതി വാങ്ങുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല. ഇന്നലെത്തെ ആക്രമണത്തെ തുടര്‍ന്ന് ലയ വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമായിരുന്നു എന്നും ലയ കൂട്ടിച്ചേര്‍ത്തു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാണ്
ഹാദിയ കേസിൽ പിതാവ് അശോകന്റെ ഹർജിയിൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. കനകമല കേസിലെ ഒന്നാം പ്രതിയായ മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്സ്‌ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നതായും ഐഎസ് ഏജന്റുമാരുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും.
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ ഒരുങ്ങുന്നു. ഒഴിവാക്കാതിരിക്കാന്‍ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹിന്ദുക്കളല്ലാത്ത ജീവനക്കാര്‍ക്ക് ദേവസ്വത്തിന്റെ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെയാണ് ഒഴിവാക്കുക. തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ജീവനക്കാരെയാണ് ദേവസ്വം ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്.
പകരം ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനമായ വേതന വ്യവസ്ഥയില്‍ ജോലി നല്‍കും. ഒഴിവാക്കുന്നതില്‍ 39 പേര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ്. ബാക്കിയുള്ളവര്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. 1989 വരെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം 2007 വരെ അനധ്യാപക തസ്തികയിലേക്ക് മാത്രമായി ഹിന്ദുക്കളല്ലാത്തവര്‍ക്ക് അപേക്ഷിക്കാമെന്ന് സ്ഥിതി വന്നു. 2007 റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ ഭേദഗതി വരുത്തി മുഴുവന്‍ ജോലിയും ഹിന്ദു വിഭാഗങ്ങള്‍ക്കായി നിജപ്പെടുത്തി.
തിരുപ്പതിയിലെ പ്രതിഷ്ഠയായ ബാലാജിയോട് തന്റെ വിശ്വാസം രേഖപ്പെടുത്താത്ത ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന വ്യവസ്ഥ അനുസരിച്ചാണ് അന്ന് ഈ ഭേദഗതി കൊണ്ടുവന്നത്. 1989 മുതല്‍ 2007 വരെയുള്ള കാലത്താണ് ഒഴുവാക്കുന്ന 44 ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ഒഴിവാക്കുന്നതിന് പുറമെ ക്ഷേത്ര ജീവനക്കാര്‍ മുഴുവനും തിരുനാമം എന്നറിയപ്പെടുന്ന അടയാളം നെറ്റിയില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
ഷിജു ചാക്കോ
കംഫർട്ട് സ്റ്റേഷന് വേണ്ടി സോഷ്യൽ മീഡിയയിൽ മുറവിളി ഉയരുമ്പോൾ നഗരസഭ മൗനത്തിൽ.
കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗര സഭയുടെ വ്യാപാര സിരാകേന്ദ്രമായ ഇരിട്ടിപ്പട്ടണത്തിലാണ് സംഭവം.”നമ്മുടെ ഇരിട്ടി ” എന്ന ഫെയിസ് ബുക്ക് കൂട്ടായ്മയാണ് ആവശ്യവുമായി മുൻപോട്ട് വന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളും ഈ ആവശ്യം ഏറ്റെടുത്തതോടെ നഗരസഭ സമ്മർദ്ദത്തിലാവുകയാണ്.
കെടുകാര്യസ്ഥതയുടെ പര്യായമായിരുന്നു കീഴൂർ-ചാവശേരി പഞ്ചായത്ത് എന്ന് പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവും.മലയോരത്തിൻ്റെ അഭിമാനമായി മണ്ണിൽ പൊന്ന് വിളയിച്ച ഇരിട്ടി നിവാസികളുടെ വിയർപ്പിൽ നിന്നും രൂപം കൊണ്ട ഇരിട്ടി പട്ടണം ഈ പഞ്ചായത്തിന് കീഴിൽ ആയി എന്നത് ഒരു ദുർവിധി മാത്രമാണ്. കൊട്ടിയൂർ നിന്നും ,കൂട്ടുപുഴ നിന്നും കാലാങ്കി നിന്നും ഇരിക്കൂർ നിന്നും ചാവശേരിയിൽ നിന്നും എത്തുന്ന ജനങ്ങളുടെ സംഗമ നഗരമാണ് ഇരിട്ടി .ഇവിടെ നിന്നും തിരിച്ചും രാത്രി കാല ബസ് സർവീസുകൾ മറ്റ് ജില്ലകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നിറയെ യാത്രക്കാരുമായി കടന്ന് പോകുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കും ചികിത്സാർത്ഥവും വ്യാപാര – വ്യവഹാര ആവശൃങ്ങൾക്കുമായി ദിനംപ്രതി ആയിരക്കണക്കിന് കുട്ടികളും രോഗികളും വൃദ്ധരും യാത്രക്കാരുമായി ഇരിട്ടിയിൽ എത്തിച്ചേരുന്നത്.ഈ യാത്രകൾക്ക് സമയപരിധികളില്ല – ഇങ്ങനെയുള്ള പട്ടണത്തിൽ രാത്രി കാലങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് സുരക്ഷിതമേകിയിരുന്ന ഒരു പോലീസ് എയിഡ് പോസ്റ്ററ്റ് പൊളിച്ച് നീക്കിയത് പഞ്ചായത്താണ്.
ദീർഘദൂര രാത്രിയാത്രക്കാരുടെ ഇടത്താവളമായ ഇരിട്ടി മെയിൻ റോഡ് – പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്നഒരു പബ്ലിക് ടോയ്ലറ്റ് ഏർപ്പെടുത്താത്തത് പഞ്ചായത്ത് ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുകയായിരുന്നു – ബസ് സ്റ്റാന്റിന് വേണ്ടി ദാനം കിട്ടിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിതും ബാക്കി സ്ഥലത്ത് ആർഭാടപൂർവ്വം സ്റ്റേഡിയം നിർമ്മിച്ചും പഞ്ചായത്ത് ഇരിട്ടി പട്ടണത്തിന് മോടികൂട്ടിയപ്പോൾ ആവശ്യമായ പാർക്കിംഗ് സൗകര്യവും ടോയ്ലറ്റ് സൗകര്യവുമൊരുക്കാതെ പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചു.( ആവശ്യമായ പാർക്കിംഗ് സ്പയിസ് ഇല്ല എന്ന കാരണത്താൽ നടപടി നേരിടുന്ന ധാരാളം കെട്ടിട ഉടമകൾ ഈ പട്ടണത്തിലുണ്ട്.നടപടി കൈക്കൊള്ളുന്നത് നമ്മടെ പഞ്ചായത്തും)
പട്ടണത്തിലെത്തുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിൽ പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. കീഴൂർ ചാവശ്ശേരി പഞ്ചായത്തിനെ ഇരിട്ടി നഗരസഭയായി ഉയർത്തിയപ്പോൾ ജനങ്ങൾ വളരെ സന്തോഷപൂർവ്വമാണ് സ്വാഗതം ചെയ്തത് .എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച അവസ്ഥയാണ്. പഴയ പഞ്ചായത്ത് കെട്ടിടം ,പഴയ ജീവനക്കാർ ,പഴയ ഭരണ സമിതിയിൽ പെട്ടവർ .
ഇവർ നഗരസഭയുടെ സ്റ്റാറ്റസിനൊപ്പം ഉയർന്നില്ലങ്കിൽ കേരളത്തിലെ പഞ്ചായത്ത് ലെവലിൽ പ്രവർത്തിച്ച് വരുന്ന നഗരസഭയായി ഇരിട്ടി അധപതിക്കും.
അധികാരികൾ കണ്ണ് തുറന്ന് യാത്രക്കാരുടെ (രാത്രികാല) മുത്ര ശങ്കക്ക് പരിഹാരമുണ്ടാക്കിയില്ലങ്കിൽ യാത്രക്കാരാൽ അധികാരികളുടെ പിതൃസ്മരണയ്ക്ക് ഇട നൽകും.
മലയോര വ്യാപാര സിരാ കേന്ദ്രമാണ് ഇരിട്ടി പട്ടണം എന്ന് മാത്രമല്ല 40 കിലോമീറ്ററോളം ചുറ്റളവിലുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ്. ആയതിനാൽ തന്നെ ഈ പട്ടണത്തിൻ്റെ വളർച്ച ദ്രുത ഗതിയിൽ ആയിരുന്നു.
1980-83 കാലഘട്ടത്തിൽ സന്മനസുള്ള നാട്ടുകാരിൽ ചിലർ ബസ് സ്റ്റാൻ്റ് നിർമ്മാണാവശ്യത്തിന് സ്ഥലം gift നൽകുകയുണ്ടായി. അതിനെ തുടർന്ന് ബസ് സ്റ്റാൻ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പട്ടണത്തിൻ്റെ വളർച്ച വീണ്ടും ദ്രുതഗതിയിൽ ആയപ്പോൾ ഇരിട്ടി യുടെ വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച യശശ്ശരീരനായ Dr. തുളസിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പിറവിയെടുത്തു.
കീഴൂർ-ചാവശ്ശേരി പഞ്ചായത്തിന് കീഴിലെ ഇരിട്ടി പട്ടണം അനുദിനം വളരുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ദിച്ചു. ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കും പുറമേ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കൂടി ദിവസേന പട്ടണത്തിലെത്താൻ തുടങ്ങിയതോടെ ഇരിട്ടി പട്ടണം ഗതാഗതക്കുരുക്കിൽ പെടുകയും പാർക്കിംഗില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നത് നിത്യസംഭവമായി.2009 കാലഘട്ടത്തിൽ കാൽനട യാത്രക്കാർ വരെ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ വ്യാപാര വ്യാവസായി ,വിവിധ ,സംഘടനകൾ, തുടങ്ങിയ വിവിധ കോണുകളിൽ നിന്നും പാർക്കിംഗിനായി മുറവിളി ഉയർന്നു
പാർക്കിംഗ് സൗകര്യം ഒരുക്കി നൽകേണ്ടത് കീഴൂർ ചാവശ്ശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു.കേരളാ പഞ്ചായത്ത് രാജ് സെക്ഷൻ 166 പ്രകാരം കീഴൂർ ചാവശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നത്. മാത്രമല്ല മതിയായ പാർക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കാത്തത് പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ ,ഇന്ത്യൻ ഭരണഘടനയുടെ 14 ,16 ,21 വകുപ്പുകളുടെ ലംഘനവുമാണ്.
ഈ അവസരത്തിലാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണവുമായി രംഗത്തെത്തുന്നത്. കേരളാ പഞ്ചായത്തീരാജ് പ്രകാരം പുതിയ കെട്ടിട നിർമ്മാണം നടത്തുമ്പോൾ അവശ്യമായ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ.
ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പഴയ ബസ് സ്റ്റാൻ്റായിരുന്നു .ഈ സ്ഥലമാകട്ടെ ബസ് സ്റ്റാൻ്റ് നിർമാണത്തിന് സ്വകാര്യ വ്യക്തി ദാനം നൽകിയത് എന്ന് മാത്രമല്ല ഇരിട്ടി മെയിൻ റോഡിൽ പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് ,അന്തർ സംസ്ഥാന യാത്രക്കാരുടെ ഇടത്താവളമായ പ്രദേശവും.ഇവിടെ യാതൊരു വിധ പാർക്കിംഗ് സ്പയിസും പഞ്ചായത്ത് പ്രൊവൈഡ് ചെയ്യാതിരുന്ന സാഹചര്യത്തിൽ പാർക്കിംഗ് എന്ന ആവശ്യം വീണ്ടും സജീവമായി.
ഈ സാഹചര്യത്തിൽ ജനകീയ പ്രതികരണവേദി രംഗത്തെത്തുകയും wpc 31735/2009 ആയി ബഹു: ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു.
ഈ കേസിലെ 1-2 എതിർകക്ഷികളായ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻ്റീം ബഹു: കോടതി മുമ്പാകെ , ടാക്സി – ഓട്ടോ പാർക്കിംഗിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനോട് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടന്നും RS NO 133/1B യിൽ താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടന്നും ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ7/12/2009 ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് നാലാഴ്ചക്കുള്ളിൽ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് പഞ്ചായത്തിന് Direction നൽകിക്കൊണ്ട് കേസ് തീർപ്പാക്കി.
എന്നാൽ നാളിത് വരെയും കോടതി നിർദ്ദേശപ്രകാരമുള്ള പാർക്കിംഗ് സൗകര്യം പഞ്ചായത്ത് ഒരുക്കിയ ട്ടില്ല. കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് പിന്നീട് ഇരിട്ടി നഗരസഭയായി മാറി എങ്കിലും മതിയായ പാർക്കിംഗ് സൗകര്യമൊരുക്കി ഇരിട്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്ത് സ്റ്റേഡിയനിർമ്മാണം നടത്തിക്കൊണ്ട് പാർക്കിംഗ് എന്ന ആവശ്യത്തെ പാടെ തള്ളിക്കളയുകയാണ് ഉണ്ടായത്.ഈ സ്റ്റേഡിയം കൊണ്ട് ഉപകാരമുണ്ടായത് സ്വകാര്യ സ്ഥാപനമുടമക്കെന്ന ആരോപണവും ,പ്ലാനിൽ നിന്ന് വ്യതിചലിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടത്തിയെന്ന ആരോപണവും നാട്ടുകാർക്കിടയിൽ സജീവമാണ്.
ഇരിട്ടി പട്ടണത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും യാതൊരു വിധ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താത്തതും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശമാണ്. യാതൊരു വിധ മുന്നൊരുക്കവുമില്ലാതെയും അശാസ്ത്രീയമായും നിയമം ലംഘിച്ച് കൊണ്ടും പഞ്ചായത്ത് തന്നെ കെട്ടിട നിർമ്മാണം നടത്തിയതാണ് ഇതിന് കാരണം.
ഇരിട്ടി നഗരത്തിൽ ബാനർ എഴുതി പ്രദർശിപ്പിച്ച് പ്രതിഷേധം അറിയിച്ചതോടെ ഒന്നാം ഘട്ടം അവസാനിച്ചെന്നും രണ്ടാം ഘട്ടമായി 5001 ഒപ്പ് ശേഖരണം നടത്തി നഗരസഭക്ക് നിവേദനം നൽകുമെന്നും എന്നിട്ടും അനുകൂല നിലപാടുണ്ടായില്ലങ്കിൽ അവസാനഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും നമ്മുടെ ഇരിട്ടി യുടെ അഡ്മിൻ പാനൽ അറിയിച്ചു.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്നയാൾക്കാണ് വൻ തുക സമ്മാനം ലഭിച്ചത്.
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വർഷാ വസാനത്തെ(ഡിസംബർ) നറുക്കെടുപ്പാണിത്.
ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാനാകാതെ സ്ത്ബ്ധനായി. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും ഇന്ന് തിരഞ്ഞെടുത്തു. 450,000, 100,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.
ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 ഉം ഇന്ത്യക്കാർക്കായിരുന്നു. ഇവരിൽ മലയാളികളാണ് കൂടുതലും. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിൽ ഒാരോ മാസവും പ്രീതി വർധിച്ചുവരുന്നു.
നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാൾക്ക് ഒൻപത് കോടി രൂപ സമ്മാനം ലഭിച്ചു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു
സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചതിനു സാക്ഷികളായാവരില്‍ ബാക്കിയാവുന്നവരിലൊരാളാണ് സഖാവ് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതയിലും മനസിലെ വിപ്ലവവീര്യം ചോരാത്ത സഖാവ്. കൃഷ്ണപിള്ളയും എകെജിയുമൊക്കെ ഇന്നും സിരകളിലെ ഊര്‍ജ്ജപ്രവാഹമാണ് ഭാഗീരഥിയമ്മയ്ക്ക്. അതുകൊണ്ട് തന്നെ വി.ടി ബല്‍റാം എംഎല്‍എ, എകെജിയെ കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സഖാവ് ഭാഗീരഥിയമ്മയുടെ ശബ്ദം വിറച്ചിരുന്നു…
മനുഷ്യനെ അറിഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എകെജി. ആ സഖാവിനെ കുറിച്ച് ഇത്തരത്തിലോരൊന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍, സഹിക്കാന്‍ കഴിയില്ല.
സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എകെജിയെയാണ് ഞാന്‍ ആദ്യം കാണുന്നത്. എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും, അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല’, അദ്ദേഹത്തിന്റെ വാക്കുകളാണിത്; ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.
പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തി തന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. ഈ പ്രസ്ഥാനം ഇന്നും ശക്തിയോടെ നിലനില്‍ക്കുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ സഖാവ് എകെജിയോടും കൃഷ്ണപിള്ള സഖാവിനോടും ഈയെമ്മിനോടുമൊക്കെ പുലര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. ബല്‍റാമിനെ പോലുള്ളവര്‍ അപമാനിക്കുന്നത് ഈ സാധാരണക്കാരെയാണ്.
കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെ പരിഹസിക്കുന്ന ബല്‍റാമിനെ പോലുള്ളവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. എന്റെ വീട്ടിലും സഖാക്കന്മാര്‍ ഒളിച്ചു താമസിച്ചിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്… എന്നോടവരാരും ഒരു മോശവും പറഞ്ഞിട്ടില്ല. അതിനായിരുന്നില്ല അവര്‍ക്കു സമയം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വരുന്ന ഭീരുക്കളായിരുന്നില്ല സഖാക്കള്‍. ഞങ്ങളുടെ സഖാക്കള്‍ ധീരന്മാരായിരുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് പ്രസ്ഥാനത്തിനും നാടിനും വേണ്ടിയായിരുന്നു. ബല്‍റാമിനെ പോലുള്ളവര്‍ കളിക്കുന്ന രാഷ്ട്രീയമായിരുന്നില്ല അന്ന് സഖാക്കന്മാര്‍ നടത്തിയിരുന്നത്. അതേക്കുറിച്ചൊക്കെ പറയാന്‍ തന്നെ വേണം ചങ്കൂറ്റം.
എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു. പലപ്പോഴും പാര്‍ട്ടി മീറ്റിംഗുകള്‍ കൂടുന്നത് ഞങ്ങളുടെ വീട്ടില്‍വച്ചാണ്. പലനേതാക്കളും അന്നവിടെ വന്നുപോകുമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് പലരും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്‍ ഒന്നും ഞങ്ങളോട് പറയുകയുമില്ല. എന്നാല്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിവിലിരുന്ന ഒരു സഖാവിനെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഉണ്ടായ തരിപ്പ് ഇന്നും എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല; സഖാക്കന്മാരുടെ സഖാവ് പി കൃഷ്ണപിള്ളയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലെ തട്ടിന്‍പുറം അന്നത്തെ കമ്യൂണിസ്റ്റുകരുടെ പ്രധാന ഒളിത്താവളം ആയിരുന്നു. എന്റെ അമ്മയ്ക്ക് നല്ല ധൈര്യമായിരുന്നു. പട്ടാളമോ പോലീസോ വീട്ടില്‍ തിരക്കിവന്നാല്‍ അമ്മ അവരോട് തട്ടിക്കയറും. പിന്നീട് പട്ടാളം വീട്ടില്‍ കയറി അക്രമം കാണിച്ചിട്ടുണ്ടെങ്കിലും ഒളിച്ചിരുന്ന ഒരാളെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പിടികൂടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒളിവിലിരിക്കുന്നവര്‍ക്ക് കഞ്ഞി വിളമ്പി കൊടുക്കുന്നത് എന്റെ ചുമതലയാണ്. ഞങ്ങളുടെ വീടിന് ചുറ്റിലുമുള്ള ചിലരൊക്കെ ബ്രിട്ടീഷ് പക്ഷമാണ്. അതുകൊണ്ട് കഞ്ഞികൊടുക്കുന്ന സമയമാകുമ്പോള്‍ അമ്മ പുറത്ത് വേലിക്കലിറങ്ങി നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍. ഈ സമയം ഞാന്‍ കഞ്ഞി കൊടുക്കും. ഒരു ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു സഖാവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാന്‍ ഉണ്ടാക്കിയ കഞ്ഞിയും കൂട്ടാനും അദ്ദേഹം സ്വാദോടെ കുടിച്ചു. കുറച്ചു കഴിഞ്ഞ് ചേട്ടന്‍ വന്നു. കൂട്ടാനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചേട്ടന്‍ പറയുന്നത് ഇതിനൊട്ടും ഉപ്പില്ലല്ലോടിയെന്ന്. ഞാന്‍ പെട്ടെന്ന് തട്ടിലിരിക്കുന്ന സഖാവിനെ നോക്കി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. സാരമില്ലെന്ന് തലയാട്ടി. ഞങ്ങളുടെ വീടിനു മാറിയിട്ടുള്ള മറ്റൊരു വീട്ടിലും ഒരു സഖാവ് ഒളിവില്‍ ഇരിപ്പുണ്ടായിരുന്നു. അന്നൊക്കെ ഭക്ഷണത്തിനൊക്കെ വല്ലാത്ത ബുദ്ധിമുട്ടുള്ള കാലമാണ്. ആ വീട്ടിലാണെങ്കില്‍ ഒരു ദിവസം കഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ വന്നു. സഖാവ് ഒളിവിലിരിക്കുകയല്ലേ, എന്തു ചെയ്യുമെന്ന് ആലോചിച്ച് ആകെ വിഷമിച്ചിരിക്കുകയാണ് അവിടുത്തെ ചേച്ചി. അപ്പോഴാണ് ഉണ്ടായിരുന്നതില്‍ ഒരു കോഴി മുട്ടയിടുന്നത്. ഉടനെ ആ മുട്ടയെടുത്ത് പുഴുങ്ങി ഒരു ഗ്ലാസ് പച്ചവെള്ളവുമായി സഖാവിനു കൊടുത്തു. ആ സഖാവ് അപ്പോള്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ഇതു മാത്രമേയുള്ളൂവെന്നു പറഞ്ഞപ്പോള്‍ സഖാവ് ചിരിയോടെ പറഞ്ഞത് എന്റെ വിശപ്പല്ല, നിങ്ങളുടെയൊക്കെ വിശപ്പാണ് വലുത് എന്നായിരുന്നു. വൈകിട്ട് ചെന്നു നോക്കുമ്പോഴും സഖാവ് എഴുതി കൊണ്ടിരിക്കുകയാണ്, മുട്ടയും വെള്ളവും അതുപോലെ തന്നെ…. രാവിലെ തുടങ്ങിയ എഴുത്ത്, വൈകും വരെ, ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ. ഒടുവില്‍ ആ ചേച്ചി നിര്‍ബന്ധിച്ചപ്പോഴാണ് കഴിക്കാന്‍ തയ്യാറായത്. ഇക്കാര്യം ആ ചേച്ചി വന്നു പറഞ്ഞത് ഇന്നും ഞാന്‍ മറന്നിട്ടില്ല; ഭാഗീരഥിയമ്മ പറയുന്നു.
വലിയ കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമിനെ ഒരു സംഭവം കൂടി ഓര്‍മിപ്പിക്കാം…
വയലാര്‍ വെടിവപ്പിനുശേഷമാണ്, ഒരിക്കല്‍ എകെജി വയലാറില്‍ ഒളിവില്‍ താമസിക്കാനെത്തി. അന്നദ്ദേഹം ഒളിവിലിരുന്നത് ദേവകി ചേച്ചിയുടെ വീട്ടിലാണ്. ദേവകി ചേച്ചിയെന്നാല്‍ വയലാര്‍ രവിയുടെ അമ്മ ദേവകി കൃഷ്ണന്‍. ദേവകി ചേച്ചിയും കൃഷ്ണന്‍ ചേട്ടനും അന്ന് കമ്യൂണിസ്റ്റുകാരായിരുന്നു. എകെജിയെ വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുന്നതില്‍ കൃഷ്ണന്‍ ചേട്ടന്‍ ആദ്യം ചെറിയൊരു എതിര്‍പ്പ് പറഞ്ഞു. മറ്റൊന്നുമായിരുന്നില്ല, അവിടെവച്ചെങ്ങാനും പോലീസ് സഖാവിനെ പിടിക്കുകയാണെങ്കില്‍ അത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. പക്ഷേ ദേവകി ചേച്ചിക്ക് നല്ല ധൈര്യമായിരുന്നു.
എകെജിയെ തേടി ഒരു ദിവസം അവിടെ പോലീസ് എത്തി. ദേവകി ചേച്ചി ഉടന്‍ തന്നെ അകത്തിരുന്ന കോടാലിയെടുത്ത് എകെജിയുടെ കൈയില്‍ കൊടുത്തിട്ട് പുറത്ത് കിടക്കുന്ന വിറക് കീറിക്കോളാന്‍ പറഞ്ഞു. എകെജി ഉടന്‍ തന്നെ കള്ളിമുണ്ടൊക്കെ ഉടുത്ത് തലേല്‍ക്കെട്ടുമൊക്കെ കെട്ടി വിറകു കീറാന്‍ കൂടി. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ അകത്തുകേറി പരിശോധിച്ചോളാന്‍ ദേവകി ചേച്ചി പറഞ്ഞു. പോലീസുകാര്‍ക്ക് ആരെയും വീടിനകത്ത് നിന്ന് കിട്ടിയില്ല. പോകാാന്‍ നേരത്താണ് വിറകു കീറുന്നയാളെ കാണുന്നത്. എന്നാല്‍ ആയാളെക്കൂടി ഒന്നു ചോദ്യം ചെയ്‌തേക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടനെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അവരെ തടഞ്ഞു. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കോളൂ ഞാന്‍ പോയി അയാളോട് സംസാരിക്കാമെന്ന് എസ് ഐ. എസ് ഐ അടുത്തേക്ക് വരുന്നത് കണ്ട് എകെജി കരുതലോടെ നില്‍ക്കുകയാണ്. അടുത്തെത്തിയ ആ പോലീസുകാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു ‘സഖാവേ… കഴിവതും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോളണം’. എകെജിയെ സ്‌നേഹിക്കുന്നവരില്‍ ഒരാളായിരുന്നു ആ എസ്‌ഐയും.
പറയാന്‍ ഉണ്ടെങ്കില്‍ ഇനിയുമുണ്ട് ഞങ്ങളുടെ സഖാവിനെ കുറിച്ച്… പക്ഷേ നീചമനഃസ്ഥിതിക്കാര്‍ക്ക് എകെജിയെ പോലൊരു മനുഷ്യനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം… ഞങ്ങള്‍ നടത്തുന്ന പോരാട്ടം നിങ്ങള്‍ക്കു വേണ്ടിയാണ് എന്നു നിറതോക്കിനു മുന്നില്‍ നിന്ന് ഉശിരോടെ വിളിച്ചു പറഞ്ഞ സഖാക്കന്മാര്‍ ഉറങ്ങുന്ന വയലാറിന്റെ മണ്ണില്‍ നിന്നു കൊണ്ട് ഒരു കാര്യം കൂടി ബല്‍റാമിനെ പോലുള്ളവരോട് പറയാം;
നിങ്ങള്‍ എകെജിയെ അപമാനിച്ചാല്‍ വേദനിക്കുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്കാണ്…
കൂടപ്പിറപ്പിന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കടിച്ച് മരിച്ചു. ബിഹാറിലെ പട്‌നയ്ക്കടുത്ത് സര്‍ഹാസ ജില്ലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഗ്രാമത്തിലെ ഡിബി റോഡില്‍ താമസിക്കുന്ന സന്തോഷ് ജെയ്‌സ്വാളിന്റെ മകനായ ഒമ്പത് വയസ്സുകാരന്‍ ചിരാഗിനെ കഴിഞ്ഞ 3 ദിവസമായി കാണ്‍മാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ചിരാഗിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടത്. കുഞ്ഞനിയന്റെ മൃതദേഹം കാണുവാനായി ട്രാക്കിലേക്കോടുന്നതിനിടെയാണ് സഹോദരിമാരായ നിധിക്കും കോമളിനും പിന്നെ അര്‍ദ്ധ സഹോദരിക്കും ഷോക്കേറ്റത്. ട്രാക്കിന് അരികിലായി ഇലക്ട്രിക്ക് ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അടുത്തുള്ള പാടത്തേക്ക് തെറിച്ച് വീണ മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെച്ചു. രോഷാകുലരായ നാട്ടുകാര്‍ പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവസാനം ഏറെ പണിപ്പെട്ടാണ് പൊലീസുകാര്‍ക്ക് കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായിആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ സാധിച്ചത്
തിരുവനന്തപുരം: പോലീസിന്റെ ക്രമസമാധാനപാലനവും നിരീക്ഷണവും ഇനി ഉന്നത ഉദ്യോഗസ്ഥര്‍ക്കു തത്സമയം വീക്ഷിക്കാം. തല്‍ക്ഷണം ഇടപെട്ടു നിര്‍ദേശവും നല്‍കാം. യൂണിഫോമില്‍ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കുകയാണ്. ഇതോടെ, പട്രോളിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോലീസിനെ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കു പോലീസ് ആസ്ഥാനത്ത് തുടക്കമായി. ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ െകെമാറി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഇവ നിര്‍മിച്ചത്. തല്‍സമയ ദൃശ്യങ്ങളാണു ഇതിന്റെ സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറാദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡി ജി.പി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും സാധിക്കും.
സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി: സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിലപാടില്‍ ഉറച്ച് വൈദികര്‍. അടുത്തയാഴ്ച ചേരുന്ന സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി യോഗവും വിളിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയായിരിക്കും പരാതി നല്‍കുക.
അടുത്ത തിങ്കളാഴ്ചയാണ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിനഡ് ചേരുക. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കും. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി വിളിക്കണമെന്നാണ് വൈദികരുടെ ആവശ്യം. സിനഡ് യോഗം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും വൈദികരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ഈ സമയത്ത് മാര്‍പാപ്പയ്ക്ക് പരാതിയും നല്‍കില്ല. സിനഡ് കഴിയുന്നതുവരെ സംയമനത്തോടെ കാത്തിരിക്കും.
കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ വിളിച്ച വൈദിക സമിതി യോഗം മൂന്നു വിശ്വാസികള്‍ കര്‍ദ്ദിനാളിനെ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാനിരിക്കേയാണ് സഭയുടെ ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം തടസ്സപ്പെടുന്നത്. വൈദിക സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ യോഗം ചേരാനും കഴിയില്ലായിരുന്നു. ഇതേതുടര്‍ന്ന് യോഗം അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.