കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുന്നു. കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില രേഖകളും മൊഴികളും നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്.
രേഖകള്‍ കൈമാറാത്ത പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും അതിന്റെ ശാസ്ത്രീയ പരിശോനാ രേഖകളും വേണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ നടപടികള്‍ സുഗമമായി മുന്നോട്ട് പോകാന്‍ ഇവ ആവശ്യമാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.
കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വിവരങ്ങള്‍ ദിലീപ് വാങ്ങിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. അതേ സമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ വിവരങ്ങള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ദിലീപും വാദിച്ചിരുന്നു.
തമിഴ്‌സിനിമ ലോകത്തെ അടക്കി വാഴുന്ന സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്നലെയാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ സൂപ്പര്‍സ്റ്റാറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തിനെ എതിര്‍ക്കുന്നവരും കുറവല്ല. സിനിമ രംഗത്ത് നിന്നുപോലും എതിര്‍ശബ്ദം ഉയരുന്നുണ്ട്.
രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ്. ആര്‍ പ്രഭാകരന്‍. തമിഴന്‍ അല്ലാത്ത ഒരാള്‍ തമിഴനെ ഭരിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണെന്നും എന്നാല്‍ വോട്ടവകാശമുള്ള ഒരു പൗരന്‍ എന്ന നിലയിലും തമിഴനെന്ന നിലയിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
നമുക്കൊരു മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്നും തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണെന്നും പ്രഭാകരന്‍ വ്യക്തമാക്കി. തമിഴ് സിനിമ മേഖലയ്ക്ക് രജനീകാന്ത് എന്നും ഒരു സൂപ്പര്‍സ്റ്റാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദരപാണ്ടിയന്‍, ഇത് കതിര്‍വേലന്‍ കാതല്‍, സത്രിയന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ആള്‍ട്ടോ കാര്‍ ബൈക്കിനെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റത് പത്തോളം പേര്‍ക്കാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, പരിക്കേറ്റ സ്ത്രീയെ നോക്കികൊണ്ടിരുന്ന സ്ത്രീ ബോധരഹിതയായി റോഡിലുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലാണ് യുവതി ബോധം കെട്ടു വീഴുന്നത്. എന്നാല്‍ കാറിലുള്ളവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്
ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി അവധിയിൽ പോവുകയും വൈസ് ക്യാപ്റ്റൻ ആയിരുന്ന രോഹിത് ശ്രീലങ്കക്കെതിരെ ഇന്ത്യയെ നയിക്കാൻ തെരഞ്ഞെടുത്തിരുന്നു. അങ്ങനെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ നേടിയ അവിസ്‌മരണീയമായ ഇരട്ട സെഞ്ചുറിക്രിക്കറ്റ് പ്രേമികളെയെല്ലാം ആവേശത്തിലാഴ്ത്തിയിരുന്നു. ഗ്യാലറയില്‍ നിറകണ്ണുകളോടെ കൂപ്പ് കൈയുമായി നിന്നിരുന്ന ഭാര്യ റിതികയ്ക്ക് മോതിരത്തില്‍ മുത്തിയാണ് താരം തന്റെ വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തുടര്‍ന്ന് റിതികയുടെ പിറന്നാള്‍ ദിനത്തിലും രോഹിത് നേടിയ സെഞ്ചുറി, ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനും ആരാധകര്‍ തയാറല്ല. അത്രമേല്‍ അവര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഈ താര ദമ്പതികളെ.
എന്നാല്‍ റിതികയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ മര്യാദക്ക് അവരുടെ മുഖത്ത് പോലും നോക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നു എന്ന് രോഹിത്ത് ഓര്‍ത്തെടുക്കുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് താരം തന്റെ പ്രിയതമയെ ആദ്യം പരിചയപ്പെട്ട സംഭവം വിവരിച്ചത്. പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു രോഹിത്ത്. യുവരാജ് സിംഗും, ഇര്‍ഫാന്‍ പഠാനും രോഹിത്തിനോടൊപ്പം ഷൂട്ടിനുണ്ടായിരുന്നു.
അന്ന് അവിടെ സ്‌പോര്‍ട്‌സ് മാനേജറായിരുന്ന റിതികയെ ചൂണ്ടി യൂവി രോഹിത്തിനോട് പറഞ്ഞു, ഇത് എന്റെ പെങ്ങളാണ്, നീ ഇവളുടെ മുഖത്ത് പോലും നോക്കി പോവരുത്. ഇത് കേട്ടതും തനിക്ക് റിതികയോട് ദേഷ്യമാണ് തോന്നിയത്. എന്ത് അഹങ്കാരമാണ് ഈ പെണ്ണിന്, ഇവള്‍ ആരാണ്? എന്നെല്ലാം താന്‍ മനസില്‍ വിചാരിച്ചെന്ന് രോഹിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ റിതിക തന്നോട് വന്ന് സംസാരിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു.
തുടര്‍ന്ന് തങ്ങള്‍ ഇരുവരും നല്ല സൗഹൃദത്തിലാവുകയും, റിതിക തന്റെ മാനേജറാവുകയും ചെയ്തു. പിന്നീട് പ്രണയത്തിലായതോടെ 2015ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രോഹിത്ത് പറഞ്ഞു.
[ot-video][/ot-video]
രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നു. ചിത്രം: വിബി ജോബ്.
ചെന്നൈ∙ തമിഴക രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു സ്റ്റൈൽ മന്നൻ അറിയിച്ചു. ആരാധകർ ഏറെനാളായി കാത്തിരുന്ന ആ തീരുമാനം ഇന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ സംഭവിച്ച കാര്യങ്ങൾ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങൾ തമിഴ്നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിർവഹണം കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നത്.
ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ 1996ൽത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തും, രജനി കൂട്ടിച്ചേർത്തു.
രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ ‘തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി’ എന്നു വാഴ്ത്തിയാണ് സ്വീകരിച്ചത്. ‘സൂര്യന്റെ ശക്തി പകൽ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകർ മുഴക്കി.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. പുല്‍വാമയിലെ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് ഭീകരരേയും സൈന്യം വധിച്ചു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുല്‍വാമ ജില്ലയില്‍ ലെതേപുര ഗ്രാമത്തിലെ സി.ആര്‍.പി.എഫ് ക്യമ്പിന് നേരെ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഭീകരാക്രരമണമുണ്ടായത്. ക്യാമ്പിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു.
ക്യാമ്പ് ആക്രമിച്ച ഭീകരരെ സി.ആര്‍.പി.എഫ്, 50 രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംഘം സംയുക്തമായാണ് നേരിട്ടത്. പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന പരിശോധനയ്ക്ക് പോലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പരിശോധനയ്ക്കായി പോലിസ് കൈകാണിക്കുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കടക്കം സുഹൈലിനെ ഇടിച്ചുതെറിപ്പുക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ പോലിസ് പിടിച്ചെടുത്തു.
ഇന്ത്യന്‍ സാരിയില്‍ സുന്ദരിയായി സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച അത്യാധുനിക റോബോട്ട് ഇന്ത്യയിലെത്തുന്നത്.
സാങ്കേതിക വിദഗ്ദരും വിദ്യാര്‍ത്ഥികളും അടക്കമുള്ള തിരഞ്ഞെടുത്ത സദസ്സിന് മുന്നില്‍ 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ഇന്ത്യന്‍ രീതിയില്‍ സാരി ഉടുത്തുകൊണ്ടാണ് സോഫിയ സദസ്സിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്‍ദ്ദേശിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റുമായി ശേഖരിച്ച ചോദ്യങ്ങള്‍ക്ക് സോഫിയ മറുപടി പറഞ്ഞു. മനുഷ്യരും റോബോട്ടുകളും തമ്മില്‍ മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു. അതേസമയം സോഫിയ റോബോട്ടിന് വേണ്ടിയുള്ള നിക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന് സോഫിയ മറുപടിപറയാതെ നിശബ്ദയായി. ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. അല്‍പനേരത്തെ ഇടവേളയ്ക്ക് ശേഷം സോഫിയ വീണ്ടും തിരിച്ചെത്തുകയും ചെയ്തു.
ഞാനൊരു ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ അത് താഴമയോടെ നിരസിക്കുന്നു’ എന്നായിരുന്നു സോഫിയയുടെ മറുപടി. മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അതിനനുസരിച്ചുളള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്.
ന്യൂഡല്‍ഹി: ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ പദ്ധതിയൊരുക്കി കേന്ദ്രസര്‍ക്കാര്‍. എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അനുമതിയാണ് നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇതിനുള്ള വ്യവസ്ഥയുള്ളത്.
ഗ്രാമീണ മേഖലയില്‍ സേവനത്തിന് ഡോക്ടര്‍മാരെ ലഭിക്കാത്തതിനാലാണ് ഈ നീക്കമെന്നാണ് വിശദീകരണം. ആയുര്‍വ്വേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി(ആയുഷ്) എന്നീ ചികില്‍സാ വിഭാഗങ്ങളിലെ ബിരുദ ധാരികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഒരു പ്രത്യേക തലം വരെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കാനാകുന്ന വിധത്തിലാണ് ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്. ബില്ലിലെ 49-ാം വകുപ്പിലാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നിലവില്‍ വരുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എന്നിവയുടെ സംയുക്ത യോം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും അംഗീകാരം ഇതിന് ആവശ്യമാണെന്നും ബില്ല് പറയുന്നു. ഈ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം മുറിവൈദ്യന്‍മാരെ സൃഷ്ടിക്കുമെന്നും വ്യാജവൈദ്യത്തിന് നിയമപരിരക്ഷ നല്‍കുന്നതാണ് ബില്ലെന്നും ഐഎംഎ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാട്ടുകാരെ ഞെട്ടിച്ച ക്രൂരസംഭവം അരങ്ങേറിയത്.മകന്‍ യുവതിയുമായി ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാരുടെ ക്രൂരപീഡനത്തിന് ഇരയാകേണ്ടി വന്ന ഒരമ്മ. മകനോടുള്ള പ്രതികാരത്തില്‍ യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാര്‍. ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബര്‍ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഈമാസം 25ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സുപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഗ്രാമപ്രഥാന്‍ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.