India

കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഹൈജാക്ക് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് ബസ് ഹൈജാക്ക് ചെയ്തതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.

സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ലാമ ട്രാവല്‍സ് ബസാണ് ഹൈജാക്ക് ചെയ്തത്.

ബംഗളൂരുവില്‍ നിന്നും രാത്രി ഒന്‍പതു മുപ്പതിന് ബസ് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി.

അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ബസ് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കി അക്രമികളില്‍ ഒരാള്‍ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഊട് വഴികളിലൂടെ സഞ്ചരിച്ചു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗണില്‍ ബസ് എത്തിച്ചു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്.

സ്വകാര്യ ധനകാര്യ സ്ഥാപനം നല്‍കിയ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബസ് ഹൈജാക്ക് ചെയ്യുന്നതില്‍ കലാശിച്ചത്.

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസ്സുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.

എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും ബാബു കാര്‍ത്തികേയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്റേത്.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കേസെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവഴിച്ചാണ് അന്വേഷണം നടത്തിയതെന്ന് അശ്വതി ജ്വാല പറഞ്ഞു. യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. പരാതിക്കാരനെ അറിയില്ലെന്നും അശ്വതി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാണെന്നും അനാവശ്യ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാക്കരുതെന്നും ലിഗയുടെ സഹോദരി ഇലിസും വ്യക്തമാക്കി.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ പരാതി സ്വീകരിച്ച പോലീസ് അശ്വതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നോട്ടീസ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അശ്വതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലിഗയുടെ ബന്ധുക്കള്‍ ഇവിടെ നിന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ തന്നെ നില്‍ക്കും. ലിഗയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയതെന്നും അശ്വതി ജാല പറഞ്ഞു. തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല. തെരുവില്‍ ഇനിയും ആളുകള്‍ പെരുകട്ടെയെന്നും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടട്ടെയെന്നുമായിരിക്കും ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നതെന്നും അശ്വതി ജ്വാല പറഞ്ഞു.

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോത്തന്‍കോട് നിന്നു കാണാതായ ലിഗയുടെ ശരീരം ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുവല്ലത്ത് നിന്ന് കണ്ടെടുക്കുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചാല്‍ തരുണാസ്ഥികളില്‍ കേടുപാടുകള്‍ ഉണ്ടാവില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്. ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ഇത്രയധികം പരിക്കുകള്‍ പറ്റിയതിനാലാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ലിഗയെ കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുള്ളതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണ ഏജന്‍സിയെന്നാണ് വിവരം.

പാമ്പുകടിക്ക് പ്രാകൃത ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. പാമ്പുകടിയേറ്റ യുവതിയെ മേലാസകലം ചാണകത്തില്‍ മൂടുകയായിരുന്നു. ദേവേന്ദ്രി എന്ന യുവതിയാണ് മരിച്ചത്. വീടിനടുത്തുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് പാമ്പുകടിയേറ്റത്.

ഇവരെ ചികിത്സിക്കാന്‍ ഒരു പാമ്പാട്ടി രംഗത്തെത്തുകയായിരുന്നു. നിരവധി പേരെ ചികിത്സിച്ചിട്ടുണ്ടെന്ന അവകാശവാദവുമായെത്തിയ ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ചാണകത്തില്‍ പൊതിഞ്ഞത്. അതിനു ശേഷം ഇയാള്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് യുവതിയുടെ അരികിലിരുന്നു.

മന്ത്രങ്ങള്‍ ചൊല്ലിക്കഴിഞ്ഞ് സ്ത്രീ രക്ഷപ്പെട്ടോ എന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ചാണകം നീക്കി യുവതിയെ പുറത്തെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖത്തുള്‍പ്പെടെ ചാണകത്താല്‍ പൊതിഞ്ഞിരുന്നതിനാല്‍ ശ്വാസം മുട്ടിയാണോ അതോ പാമ്പിന്‍ വിഷത്തിനാലാണോ മരണം എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂര്‍: ഉറഞ്ഞാടിയ തെയ്യം രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഒരാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ചു! ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണു സംഭവം. കൈതച്ചാമുണ്ഡി തെയ്യമാണു രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തേത്തുടര്‍ന്ന്, തെയ്യം കെട്ടിയ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒടുവില്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. രൗദ്രഭാവത്തില്‍ കൈതച്ചാമുണ്ഡി തെയ്യം കൈത വെട്ടാന്‍ പോകുന്ന ചടങ്ങുണ്ട്.

ഈസമയം വഴിയരികില്‍ ഫോണില്‍ സംസാരിച്ചു നിന്നയാളുടെ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങി തെയ്യം ചവിട്ടിപ്പൊട്ടിച്ചു. തുടര്‍ന്ന് വഴിയരികിലുണ്ടായിരുന്ന സുനില്‍കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞനിലയില്‍ സുനില്‍കുമാറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമന്‍ എന്നയാളെയും വെട്ടിയെങ്കിലും പരുക്ക് സാരമുള്ളതല്ല. സംഭവം അറിഞ്ഞെത്തിയ മുഴക്കുന്ന് എസ്.ഐ: പി. രാജേഷ് കോലക്കാരന്‍ ബൈജുവിനെ കസ്റ്റഡിയിലെടുത്തു. കോലം അഴിച്ചശേഷമായിരുന്നു നടപടി.

തെയ്യം കെട്ടിയയാള്‍ മദ്യലഹരിയിലായിരുന്നെന്ന് ഒരുവിഭാഗം നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന്, തെയ്യക്കാരും നാട്ടുകാരുമായി വാക്കേറ്റവും െകെയ്യാങ്കളിയുമുണ്ടായി. തെയ്യത്തിന്റെ അക്രമത്തെ സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. തെയ്യം ഉറയുമ്പോള്‍ ചെയ്യുന്നതൊന്നും മനഃപൂര്‍വമല്ലെന്നു കലാകാരന്മാരും ബി.ജെ.പി. പ്രവര്‍ത്തകരും വാദിച്ചു. ഇതോടെ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രസാദിനെ ആക്രമിച്ചതിനു കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ െവെറലായി. തെയ്യം ആളുകള്‍ക്കു പിന്നാലെ പായുന്നതും വാളോങ്ങുന്നതും സ്ത്രീകളും കുട്ടികളുമടക്കം അലറിക്കരയുന്നതും വീഡിയോയിലുണ്ട്. രൗദ്രഭാവത്തിലുള്ള തെയ്യമാണു െകെതച്ചാമുണ്ഡിയെന്നും അതിനടുത്തു പോകരുതെന്നും കമ്മിറ്റിക്കാര്‍ െമെക്കിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നതായി ചിലര്‍ പറയുന്നു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ െബെജുവും ഏറ്റെടുത്തതോടെയാണു സംഘര്‍ഷം അയഞ്ഞത്.

ബീജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ രണ്ടു ദിവസം നീണ്ട മോഡി-ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ. ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടാനും ഇരു നേതാക്കളും ധാരണയായി. കാലാവസ്ഥ വ്യതിയാനം, കരുത്തേറിയ ഏഷ്യ കെട്ടിപ്പെടുക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുലോക നേതാക്കളും തീരുമാനിച്ചു. അതിര്‍ത്തിയില്‍ സൈനിക ബന്ധം മെച്ചപ്പെടുത്താനും വിശ്വസവും പരസ്പര ധാരണ സൃഷ്ടിക്കാനും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ തീരുമാനമായെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ഇരുനേതാക്കളും രണ്ടു ദിവസമായി അനൗപചാരികമായ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരുപടി കൂടി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ധാരണയില്‍ എത്തിയതായി ഷി ജിന്‍പിങ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോഡി ഉച്ചയ്ക്കു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മോഡിയ്ക്കായി ജിന്‍പിങ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണത്തിന്റെ മെനു കാര്‍ഡ് തന്നെ ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ളതാണ്. കാര്‍ഡിന്റെ മധ്യത്തില്‍ പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും പ്രസിഡന്റ് ജിന്‍പിങ് വ്യക്തിപരമായ ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ പറയുന്നൂ.

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അനധികൃതമായ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സജീവമായി ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അശ്വതി ജ്വാല. കോവളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചപ്പോള്‍ മോശം അനുഭവങ്ങളാണ് നേരിടേണ്ടിവന്നതെന്ന് നേരത്തെ അശ്വതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പരാതി രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരിലാണ് വ്യാപക പണപ്പിരിവ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

കോവളം സ്വദേശി ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അശ്വതി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

‘കാണാതായി എട്ടുദിവസത്തിനുശേഷം, ഇടപെട്ട ദിവസം മുതല്‍ കണ്ടതായിരുന്നു പൊലീസിന്റെ അനാസ്ഥ. പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത് പോത്തന്‍കോട്.. കേസ് രജിസ്റ്റര്‍ ചെയ്തു പത്തുദിവസത്തിനുശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ ഞങ്ങള്‍ എത്തുമ്പോള്‍ കാണാതായ വിവരം ആ സ്റ്റേഷനുകളില്‍ അറിഞ്ഞിട്ടില്ലായിരുന്നു. പോത്തന്‍കോട് എസ്.ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടത് എന്ന് വിഴിഞ്ഞം എസ്.ഐ ഷിബു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30 മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിക്കായി നിയമസഭക്ക് മുന്നില്‍ കാത്തുനിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഒടുവില്‍ പതിനൊന്ന് മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു, ‘ ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്??, ‘

ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിയതായിട്ടാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്‌ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചതായിട്ടാണ് വിവരം.

ഭാര്യ എന്ന നിലയില്‍ രാജേശ്വരിക്കും മകള്‍ എന്ന അധികാരത്തില്‍ ദീപയ്ക്കും പണത്തില്‍ അവകാശം ഉണ്ടെങ്കിലും പാപ്പു നിക്ഷേപത്തില്‍ അനന്തരാവകാശിയാക്കി വെച്ചിട്ടുള്ളത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. പാപ്പുവിന്റെ തറവാട് വീട്ടിനടുത്തു താമസിച്ചിരുന്ന സരോജിനിയമ്മയുടെ വീട്ടില്‍ പണികളും മറ്റും ചെയ്തിരുന്നത് പാപ്പുവും സഹോദരങ്ങളുമായിരുന്നു. ബാങ്കില്‍ രേഖകള്‍ എല്ലാം പൂരിപ്പിച്ച്‌ നല്‍കിയ ശേഷം വിവരം പാപ്പു സരോജിനിയോട് വിവരം പറഞ്ഞിരുന്നു.

എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് പാപ്പു മറുപടിയും പറഞ്ഞതായിട്ടാണ് പറയുന്നത്. പാസ്ബുക്ക് പ്രകാരം അന്വേഷണം നടത്തിയ പോലീസ് മാര്‍ച്ചില്‍ അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന്റെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബാക്കി വന്നതാണ് 4,32,000 രൂപ. നേരത്തേ മരിച്ചു കിടക്കുമ്ബോള്‍ പാപ്പുവിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍ പരം രൂപ പോലീസ് കണ്ടെത്തിയിരുന്നു.

നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടിലെ തുക നോമിനിക്ക് കൈമാറുന്നതാണ് ബാങ്കിന്റെ രീതി. എന്നാല്‍ പാപ്പുവിന്റെ നയാപൈസ തനിക്ക് വേണ്ടെന്ന നിലപാടിലാണ് സരോജിനിയമ്മ. ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ച്‌ തുക ആര്‍ക്ക് കൈമാറണമെന്ന് തീരുമാനം എടുക്കാമെന്നും സരോജിനിയമ്മ പറയുന്നു. 2017 ല്‍ പാപ്പു മരണപ്പെട്ടപ്പോഴാണ് അക്കൗണ്ടിലെ പണത്തിന്റെ വിവരം പോലീസ് അറിഞ്ഞത്. നേരത്തേ ദീപയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ജിഷയുടെ മരണശേഷം സര്‍ക്കാര്‍ വെച്ചു നല്‍കിയ വീട്ടില്‍ നിന്നും മൂത്ത മകള്‍ ദീപയോട് പിണങ്ങി രാജേശ്വരി പുറത്തു പോകുകയുണ്ടായി.

രണ്ടു മാസമായി ഇവര്‍ വേറെയാണ്. എന്നാല്‍ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ദീപ നേരത്തേ തന്നെ പണത്തിന് അവകാശം ഉന്നയിക്കുകയുണ്ടായി. മകള്‍ മരണസര്‍ട്ടിഫിക്കറ്റ് നേടിയതിനെതിരേ കഴിഞ്ഞ ദിവസമാണ് പെരുമ്ബാവൂര്‍ പോലീസില്‍ രാജേശ്വരി പരാതിയുമായി എത്തിയത്.പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിനായി കോടനാട് പോലീസിന് കൈമാറി. കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കോപാറയിലാണ് ദീപയും മകനും താമസിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നാല് ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബസുടമകള്‍ പിന്‍വലിച്ചിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും അന്ന് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചിരുന്നു.

ഇതിനെ മറികകടന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കില്ലെന്ന് പറഞ്ഞ് ബസ്സുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കിയാല്‍ ഒരു സ്വകാര്യബസും നിരത്തിലിറക്കില്ലെന്ന് എഐഎസ്എഫ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കി മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസുടമകളുടെ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സെക്രട്ടറി ശുഭേഷ് സുധാകരന്‍ വ്യക്തമാക്കി. ബസുടമകള്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറും. സംസ്ഥാനത്ത് സ്വകാര്യ ബസിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് എഐഎസ്എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

കണ്‍സഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിലപാടില്‍ ഉടമകള്‍ക്ക് മാറ്റമില്ലങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved