India

തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്ന് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് എത്തിച്ച ഷാജി എന്ന ഓട്ടോ ഡ്രൈവറാണ് മൃതദേഹത്തിലെ വസ്ത്രം തിരിച്ചറിഞ്ഞത്. എന്നാല്‍ ലിഗ ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ഷാജി പറഞ്ഞു. ഈ മൊഴിയോടെ ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തെ വിപുലീകരിച്ചിരുന്നു. മൂന്ന് എസിപിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. മരണം സംബന്ധിച്ച് ലിഗയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വീടാക്രമണ കേസിലെ പ്രതികള്‍. എസ്ഐ ദീപക് ശ്രീജിത്തിന്റെ അടിയവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടേറ്റ് വേദനകൊണ്ട് കരഞ്ഞ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.

എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലെത്തി തങ്ങളെ മര്‍ദ്ദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീജിത്തിനെയും അദ്ദേഹം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആര്‍ടിഎഫുകാര്‍ തങ്ങളെ പിടികൂടിയ സമയത്ത് തന്നെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശേഷം എസ്‌ഐയും മര്‍ദ്ദിച്ചു.

വയറിലേറ്റ ശക്തമായ ചവിട്ട് കാരണം എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീജിത്ത്. ആ സമയത്തും എസ്‌ഐ മര്‍ദ്ദനം തുടര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ച അദ്ദേഹം പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെയും ഭൂപേന്ദ്രസിംഗ് പ്രശംസിച്ചു.

2017 നവംബറില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരം ഒരു ബില്‍ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. 12 വയസ്സില്‍ താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനായിരുന്നു പറഞ്ഞിരുന്നത്. അത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോര്‍ണോഗ്രാഫി സംബന്ധിക്കുന്ന കാര്യങ്ങള്‍ എളുപ്പവും യഥേഷ്ടവുമായി കിട്ടുന്നുണ്ടെന്നും അത് കുട്ടികളെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഇതിന്റെ ഫലം ലൈംഗിക പീഡനങ്ങളാണ്. മദ്ധ്യപ്രദേശ് ഇതിനകം 25 സൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം സൈറ്റുകളെ നിരോധിക്കേണ്ട ബാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ബലാത്സംഗത്തിന് എതിരേ കര്‍ശനമായ നിയമമായി മാറുകയാണ്. അതേസമയം ഇത് ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ലെന്നും വ്യാപകമായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

പൂനെ: ഭീമ കൊറേഗാവ് കലാപത്തിന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

സംഭവത്തില്‍ രണ്ട് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദളിത് വിഭാഗക്കാര്‍ക്കെതിരെ സവര്‍ണ്ണ വിഭാഗമായ മറാത്തകള്‍ നടത്തിയ ആക്രമണത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയായിരുന്നു. കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാര്‍ മുമ്പ് അറിയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈരാഗ്യമുള്ളവരെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ ഉപയോഗിക്കുകയാണെന്നും പോലീസ് ആരോപിക്കുന്നു. 1818ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മറാത്തകളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തിലെ ദളിത് സൈനികരായിരുന്നു വിജയത്തിന് കാരണക്കാരായത്. ഈ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഭീമ കൊറേഗാവിലെത്തിയ ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയും ചെയ്തു.

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാലത്ത് പുതിയ രീതിയിലുള്ള മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തോന്നിയത് വിളിച്ചു പറയുന്ന ഈ സംസ്‌കാരം ശരിയായ നിലപാടായി കാണാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഇന്നലെ രാത്രിയാണ് ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ക്ക് പദ്ധതിയുണ്ട്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ബില്ലുകളടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍: പിണറായി പടന്നക്കരയിലുണ്ടായ നാല് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മ കസ്റ്റഡിയില്‍. മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയാണ് പിടിയിലായത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവര്‍ വ്യത്യസ്ത സമയങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും ദുരൂഹമായി മരിക്കുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം സംഭവിക്കുകയും ചെയ്യും. മരിച്ചവര്‍ നാലുപേരും വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ല. കമലയുടെ മരണത്തിനുശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരണത്തിന് കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല.

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച് നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്.

50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള  ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.   200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.

അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞാപനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ലക്‌നൗ: യു.പിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് റാലി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ പിന്തുണച്ചാണ് റാലി നടക്കുന്നത്.

തിങ്കളാഴ്ച നടന്ന റാലിയില്‍ ബാങ്ഗര്‍മൗ, സാഫിപൂര്‍, ബിഗാപൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉന്നാവോ സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് റാലി. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന വാക്യമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബലാത്സംഗക്കേസിലെ പ്രതിയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെട്ട റാലി നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിതാണ് നയിക്കുന്നത്. ‘ഞങ്ങളുടെ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. അദ്ദേഹം നിരപരാധിയാണ്. കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’ റാലിയില്‍ പങ്കെടുത്ത ദീക്ഷിത് പറഞ്ഞു.

നേരത്തെ കഠ്‌വയിലും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ അനുകൂലിച്ചുകൊണ്ട് റാലി നടന്നിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്ത റാലി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്ന് ബി.ജെ.പി മന്ത്രിമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഉന്നാവോ കേസ് സി.ബി.ഐ ഏറ്റെടുത്തതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ യു.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എം.എല്‍.എ അറസ്റ്റിലായത്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞവര്‍ഷം ജൂണില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്ന പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

 

മുഖ്യമന്ത്രിയെ കാണാന്‍ ലിഗയുടെ സഹോദരി പലവട്ടം ശ്രമിച്ചെങ്കിലും കാണാന്‍ അനുമതി നല്‍കിയില്ല. നിയമസഭയുടെ മുന്‍പില്‍ കാത്തുനിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ വിളിച്ചിട്ടും ഫോണെടുത്തില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ മൂന്നു മണിക്കൂറുകള്‍ കാത്തിരുന്നു. പോലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിംഗ് കേസെടുത്ത് ക്ലോസ് ചെയ്യുമെന്ന് ഡി.ജി.പി ഭീഷണിപ്പെടുത്തിയതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല.

ലിഗയെ കാണാതായി എട്ടാമത്തെ ദിവസം മുതലാണ് ലിഗയുടെ സഹോദരി ഇല്‍സിക്കൊപ്പം താനും ചേര്‍ന്നതെന്ന് അശ്വതിയുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നു. തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയായിരുന്നു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പത്താംദിവസം വിഴിഞ്ഞം, കോവളം പോലീസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ അവിടെയൊന്നു ലിഗയെ കാണാതായ വിവരം എത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു പോലീസിന്റെ കാര്യക്ഷമത.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാന്‍ ശ്രമിച്ചു. ആ ശ്രമവും നിരാശാജനകമായിരുന്നു. ഒരു ദിവസം രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയുമായി നിയമസഭയ്ക്ക് മുന്നില്‍ കാത്തു നിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലവട്ടം വിളിച്ചിട്ടും ഫോണെടുത്തില്ല. അനുമതിയില്ലാത്തതിനാല്‍ അകത്തേക്ക് കയറ്റിവിട്ടില്ല. ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു ‘ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്’ പിന്നീട് ഫോണെടുത്ത പി.എ പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാനാവില്ല.

ഡി.ജി.പിയെ കാണാന്‍ പോയത് മറ്റൊരു ദുരന്തമായിരുന്നു. അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവും മാത്രമായിരുന്നു ബെഹ്‌റയില്‍ കാണാന്‍ കഴിഞ്ഞത്. ഡി.ജി.പിയുടെ അഹങ്കാരത്തിനു മുന്നില്‍ നിസ്സഹായയായ സഹോദരി ഇല്‍സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് താന്‍ തലക്കുനിച്ച് ഇരുന്നുവെന്ന് അശ്വതി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

‘നിങ്ങളുടെ സ്‌നേഹ സമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടല്‍ത്തീരത്ത് കാണാതായാല്‍ നിങ്ങള്‍ വീട്ടില്‍ പോയി സുഖമായി ഉറങ്ങുമോ ? അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിറങ്ങുമോ ?” ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നിരാശയോടെ ഡി.ജി.പിയോട് ചോദിച്ചു. ഒടുവില്‍ അയാള്‍ ഡി.ജി.പിയോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ പോലീസിനെ വിശ്വാസമില്ല. ഇതിനൊക്കെ ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.

ഒടുവില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനു ശേഷമാണ് പോലീസും തീരദേശ സേനയും ഒന്നുണര്‍ന്നത്. പോലീസിന്റെ നിര്‍വികാരതക്കെതിരെ പാവം ഭര്‍ത്താവ് ആന്‍ഡ്രൂസ് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അയാളെ മാനസിക രോഗിയാക്കി അദ്ദേഹത്തെ ആശുപത്രിയിലടച്ചു. ആറു ദിവസം കസ്റ്റഡിയില്‍ വെച്ച് ബലമായി ടിക്കറ്റ് എടുപ്പിച്ച് അയര്‍ലന്റിലേക്ക് കയറ്റിവിട്ടു. ലിഗയുടെ മൃതശരീരം കണ്ടെത്തുന്നതിന് മൂൂന്നു ദിവസം മുന്‍പാണ് അയാള്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ലിഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അശ്വതി എഴുതുന്നു, ‘ഈ ഗതി ആര്‍ക്കും വരരുതെന്നായിരുന്നു’

ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥയുണ്ടായിട്ട് ആശ്വസിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയെയും ആ പരിസരത്തെങ്ങും കണ്ടില്ല. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാര പ്രഖ്യാപനത്തേക്കാള്‍ ഒരു ആശ്വാസവാക്കെങ്കിലും ആ സഹോദരിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു. ജനപ്രതിനിധികളുടെയും പോലീസുകാരുടെയും മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ നാടിന് ഇനി ഒരുപാട് തവണ ഇതുപോലെ തലകുനിക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല പറയുന്നു.

RECENT POSTS
Copyright © . All rights reserved