India

ലക്‌നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ആള്‍ദൈവം ബാബാ സച്ചിദാനന്ദന്റെ ആശ്രമത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്നത് ക്രൂരമായ പീഡനമായിരുന്നെന്ന് കണ്ടെത്തല്‍. സച്ചിദാനന്ദന്റെ ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പലര്‍ക്കും സംസാരിക്കാന്‍ പോലും ശേഷിയുണ്ടായിരുന്നില്ല. മൃഗങ്ങളെക്കാള്‍ മോശമായി സൂക്ഷിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചെറിയ ചെറിയ കൂടുകളിലായിട്ടായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ആശ്രമത്തില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളില്‍ 25 വര്‍ഷമായി പീഡനം സഹിക്കുന്നവരും ആണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പെണ്‍കുട്ടികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാനായി ഉരുക്കുവാതിലുകളായിരുന്നു മുറിക്ക് ഉപയോഗിച്ചിരുന്നത്. ഇവര്‍ പുറത്തു ചാടാതിരിക്കാനായി കൂറ്റന്‍ മതില്‍ കമ്പിവേലി കെട്ടി വേര്‍തിരിച്ചിരുന്നു. ആശ്രമത്തിന് സമീപത്ത് നിന്നും സിറിഞ്ച് നിറഞ്ഞ ഒരു ചാക്കുകെട്ടും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ മയക്കുമരുന്ന് പ്രയോഗവും നടന്നിരിക്കാമെന്നാണ് വിലയിരുത്തലുകളുണ്ട്. ആശ്രമത്തില്‍ ലൈംഗികപീഡനം നേരിട്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം എത്തിയ നാലു സ്ത്രീകളാണ് ബാബാ സച്ചിദാനന്ദന്റെ ശാന്ത് കുടീറില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ലോകത്തിന് മുന്നില്‍ എത്തിച്ചത്.

തങ്ങളെ കെട്ടിയിട്ട് സ്വാമി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച ഇവര്‍ ദീര്‍ഘകാലമായി ഈ സ്ഥിതി തുടരുകയായിരുന്നു എന്നും പ്രതികരിച്ചപ്പോള്‍ സഹായികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. തങ്ങളെ കെട്ടിയിടാനും മര്‍ദ്ദിക്കാനും ബലാത്സംഗത്തിന് സഹായം ചെയ്യാനും രണ്ടു സ്ത്രീകളും ആശ്രമത്തില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആശ്രമമുള്ള ബാബയാണ് സച്ചിദാനന്ദ.

ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.

മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒരാൾ പിസി ജോര്‍ജ് തന്നെയാണ് . ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെയുള്ള പ്രമുഖരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ വീണ്ടും നടിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരികയാണ് പിസി ജോര്‍ജ്ജ്. ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പിസി തുടങ്ങുന്നത്. എന്നാല്‍ അതിന് ശേഷം നടിയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അത്രയും സ്ത്രീ വിരുദ്ധമാണ്. ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെ ന്യായീകരിക്കുന്നും ഉണ്ട് ജോര്‍ജ്ജ്.

എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് ജോര്‍ജ്ജ് ആണയിടുന്നു. തുടക്കം മുതലേ ഇക്കാര്യം തന്നെയാണ് അദ്ദേഹം പറയുന്നതും.

പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാതച്ര ചെയ്തു. ഈ സ്ത്രീയുടെ തന്നെ പത്രസമ്മേളനമാണ്- പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഈ സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്… വനിതയിലും അമേരിക്കയിലെ ഒരു മലയാള പത്രത്തിലും വന്ന കാര്യങ്ങള്‍ എന്ന രീതിയിലും പിസി ജോര്‍ജ്ജ് ചിലത് പറയുന്നുണ്ട്. അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചു എന്നാണ് നടി പറഞ്ഞത് എന്നാണ് ജോര്‍ജ്ജിന്റെ വാദം. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ. ഇങ്ങനെ പറഞ്ഞതുവഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് പിസിയുടെ അടുത്ത വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്ന രീതിയിലാണ് പിസിയുടെ ചോദ്യങ്ങള്‍.

മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? – ഒരു ജനപ്രതിനിധിയായ പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് ഇത്. അത്രയും മോശമായ രീതിയില്‍ തന്നെയാണ് പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍. ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ പണി. പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്ത് എന്തിനാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്. ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ… ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നത് എന്നും ഒരു ഭാവവ്യത്യാസവും ഇല്ലാതെ പിസി ജോര്‍ജ്ജ് പറയുന്നു.

ദിലീപ്- കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ചും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. ആ ബന്ധമാണ് പ്രശ്‌നമെങ്കില്‍, അവന്‍ അവളെ കെട്ടിയിട്ടുണ്ട്. പിന്നെ എന്താണ് നിങ്ങള്‍ക്ക് കുഴപ്പം എന്നാണ് ജോര്‍ജ്ജ് ചോദിക്കുന്നത്. വേണ്ടാതീനം കൊണ്ട് നടക്കുകയല്ലല്ലോ, കല്യാണം കഴിച്ച് ഭാര്യയായി വച്ചിരിക്കുകയല്ലേ- ഇങ്ങനെ തന്നെ ആണ് ജോര്‍ജ്ജിന്റെ വാക്കുകള്‍. എപ്പോഴാണ് ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിക്കുന്നത് എന്നും ജോര്‍ജ്ജ് പറയുന്നു. മഞ്ജു വാര്യര്‍ ഇട്ടേച്ചുപോയപ്പോള്‍ ആണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട് പോയത് എന്ന ചോദ്യവും പിസി ചോദിക്കുന്നുണ്ട്.

ഹോമിയോ ചികിത്സ തുടങ്ങണമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച്‌ ബിഷപ് സൂസപാക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. തിരുവനന്തപുരത്ത് ഓഖി ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം രൂപതാ പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമൊപ്പം സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തി പിരിയും നേരത്താണ് പ്രധാനമന്ത്രിആര്‍ച്ച്‌ ബിഷപ്പിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് അഭിപ്രായപ്പെട്ടത്.

ചര്‍ച്ച കഴിഞ്ഞു പിരിയാന്‍ നേരത്താണ് പ്രധാനമന്ത്രി ആര്‍ച്ച്‌ ബിഷപ്പിന്റെ കൈവിറയില്‍ ശ്രദ്ധിച്ചത്. അപ്പോള്‍തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ തുടക്കമാകും ഇതെന്നും ഹോമിയോപതി ചികിത്സ ഉടന്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘താമസമില്ലാതെ എത്രയും വേഗം ചികിത്സ തുടങ്ങണം. ചികിത്സ കൃത്യസമയത്തായാല്‍ അത് ഫലം ചെയ്യും’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേശത്തിന് നന്ദി പറഞ്ഞ ബിഷപ്പ് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താമെന്നും പറഞ്ഞു.

നേരത്തെ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേട്ട പ്രധാനമന്ത്രി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും എന്നും ദുരിതാശ്വാസ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴികള്‍ ചോര്‍ന്നതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് മൊഴികള്‍ പ്രചരിച്ചത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമണാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തെ കൈപ്പറ്റിയിരുന്നു. ഇവരില്‍ നിന്നുമാണ് മാധ്യമങ്ങള്‍ക്ക് സാക്ഷി മൊഴികള്‍ ചോര്‍ന്ന് കിട്ടിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ കണ്ടിട്ടുണ്ട്. കേസില്‍ മാപ്പ് സാക്ഷിയാകാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് നിലപാട് മാറ്റിയിരുന്നു.

കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, നിലവിലെ ഭാര്യ കാവ്യാ മാധവന്‍, മുന്‍ നടി സംയുക്താ വര്‍മ്മ, നടന്‍ സിദ്ദിഖ്, ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ മൊഴികളാണ് പുറത്തായത്. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നെ അറിയിച്ചിരുന്നുവെന്നുമാണ് മഞ്ജുവിന്റെ മൊഴി. ആക്രമിക്കപ്പെട്ട നടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തിയെന്നായിരുന്നു കാവ്യയുടെ മൊഴി.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭിക്ഷയാചിച്ചു കഴിഞ്ഞിരുന്ന വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധന്‍ ബാങ്കില്‍ ഒരു കോടിയിലധികം സ്ഥിര നിക്ഷേപമുള്ള തമിഴ്‌നാട്ടുകാരന്‍. യാചകന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍കാര്‍ഡിന്റെയും സ്ഥിരനിക്ഷേപത്തിന്റെയും പേപ്പറുകള്‍ കണ്ടെത്തി.

തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധയാചകനെ സംരക്ഷിക്കാനായി പിടിച്ച ആംഗ്രൂം സ്‌കൂളിലെ സ്വാമി ഭാസ്‌ക്കര്‍ സ്വരൂപ് ജി യുടെ കണ്ണില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ പിടിച്ചുകൊണ്ടു വന്ന ശേഷം കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍ കാര്‍ഡും 1,06,92,731 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ പേപ്പറുകളും കണ്ടെത്തുകയായിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരനാണ് യാചകനെന്ന സത്യം ആള്‍ക്കാര്‍ അറിഞ്ഞത്.

പിന്നീട് ഇയാളോട് ചോദിച്ചറിഞ്ഞ വിവരം വെച്ച് സ്വാമി ഇയാളുടെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് മകള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഡിസംബര്‍ 13 ന് തന്റെ സ്‌കൂളില്‍ ഭക്ഷണം അന്വേഷിച്ച് വന്നപ്പോഴാണ് യാചകന്‍ സ്വാമിയുടെ കണ്ണില്‍ പെടുന്നത്. ഭക്ഷണം നല്‍കിയ ശേഷം മുടിയും താടിയും മുറിച്ച് കുളിപ്പിച്ചപ്പോഴാണ് സ്വാമിയുടെ സഹായി വസ്ത്രത്തിനുള്ളില്‍ നിന്നും നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെത്തിയത്. പിന്നീട് ആധാറില്‍ നിന്നും ഇയാള്‍ മുത്തയ്യാ നാടാറാണെന്ന് തിരിച്ചറിഞ്ഞ സ്വാമി പിന്നീട് തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടുകാരെ വിളിച്ച് വിവരം ഉറപ്പിച്ച ശേഷം പിന്നീട് മകള്‍ ഗീതയ്‌ക്കൊപ്പം പറഞ്ഞുവിട്ടു.

ആറുമാസം മുമ്പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു പിതാവിനെ നഷ്ടമായതെന്ന് മകള്‍ ഗീത പറഞ്ഞു. പിതാവ് വന്ന വഴി മറന്നു പോയെന്നും അവര്‍ പറഞ്ഞു. പിതാവിനെ വീണ്ടും കുടുംബവുമായി കൂട്ടിമുട്ടിച്ചതില്‍ സ്വാമിക്കും ആശ്രമത്തിലെ മറ്റുള്ളവര്‍ക്കും നന്ദി പറയാനും അവര്‍ മടിച്ചില്ല. ഈ സംഭവത്തെ തുടര്‍ന്ന് റാല്‍പൂരില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ വിവരം അറിയാനും അവരുടെ കുടുംബവുമായി ഒന്നിപ്പിക്കാനും സ്വാമി ആവശ്യപ്പെട്ടിരിക്കുകയാണ്.

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടാണ് ലൈംഗിക പീഡനത്തിന് വിധേയരാക്കിയതെന്നും മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ജീവിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വ വിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞദിവസമാണ്ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.വീരേന്ദര്‍ ദേവ ദീക്ഷിത് ആണ് ഇതിന്റെ സ്ഥാപകന്‍. ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.

നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായുള്ളത്. പലരും മൃഗങ്ങള്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ചെറിയ ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. എളുപ്പം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്ക വാതിലുകലാണ് ഓരോ മുറിയെയും വേര്‍തിരിച്ചിരുന്നത്.

പ്രാഥമികാന്വേഷണത്തില്‍ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തി. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ആശ്രമത്തിന്റെ പരിസരത്ത് നിന്ന കണ്ടെടുത്തു. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സന്നദ്ധ സംഘടന കോടതിയില്‍ ചൊവ്വാഴ്ച്ച പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹരിയാനയിലെ വിവാദ സന്യാസി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഡേരാ സച്ഛാ സൗധ ആശ്രമത്തിന്റേതിനു സമാനമായ സാഹചര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ആശ്രമത്തില്‍ പരിശോധന നടത്താന്‍ ചൊവ്വാഴ്ച പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ തങ്ങളെ അവിടത്തെ അന്തേവാസികള്‍ കൈയേറ്റംചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കുപോയ സംഘം കോടതിയെ അറിയിച്ചു.

നൂറോളം പെണ്‍കുട്ടികളെ അവിടെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിപക്ഷവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാനും സി.ബി.ഐ. ഡയറക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ആശ്രമത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പിന്നാലെ ഓടി പിടികൂടി പൊലീസിനു കൈമാറി.  കഴിഞ്ഞ ദിവസം ഉച്ചയോടെ നാഗമ്പടം ബസ്‌ സ്റ്റാ‍ൻഡ് പരിസരത്തായിരുന്നു സംഭവം. നാഗമ്പടത്തെ പള്ളിയിൽ പോകാനായി സ്റ്റാൻഡിൽ വന്നിറങ്ങിയ അയർക്കുന്നം കൊങ്ങാണ്ടൂർ പേരാലിങ്കൽ ലിസിയുടെ മാലയാണു പൊട്ടിച്ചെടുത്തത്. തെങ്കാശി സ്വദേശിനി കാളിയാണ് (36) പിടിയിലായത്. ലിസിയും അയൽവാസി ലിൻസിയും കൂടിയാണ് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. തിരക്കിനിടയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആരോ പിന്നിലേക്കു വലിക്കുന്നതു പോലെ ലിസിക്കു തോന്നി. ബസിൽനിന്നറങ്ങിയപ്പോഴാണ് ലിസിയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാല കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന ലിൻസി പറയുന്നത്. ബസിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൊങ്ങാണ്ടൂർ സ്വദേശിനി മേരിക്കുട്ടിയാണ് കാളിയെ കാട്ടിക്കൊടുത്തത്. മൂന്നു പേരും കാളിയുടെ പിന്നാലെയോടി. ഒരു ബസിലേക്കു ചാടിക്കയറിയ കാളിയെ മൂവരും ചേർന്നു പിടിച്ചുനിർത്തി മാല തിരികെത്തരാൻ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് കാളി പറഞ്ഞത്. കാളി തന്ത്രപൂർവം മാല ലിസിയുടെ കാലിനു സമീപത്തേക്കിട്ടിരുന്നു. മാല കിട്ടിയതോടെ കാളിയെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വീട്ടമ്മമാർ തടഞ്ഞുനി‍ർത്തി പൊലീസിൽ വിവരം അറിയിച്ചു. മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണു കാളിയെന്നു പൊലീസ് പറഞ്ഞു. ഇവരിൽനിന്നു നിരോധിത പുകയില ഉൽപന്നവും പിടിച്ചെടുത്തിട്ടുണ്ട്.

മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ കഴിഞ്ഞ ഡിസംബര്‍ 17 നു നടന്ന മുറാദാബാദ് സ്വദേശി ജ്യോതിയുടെയും ബാംഗൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹ ചടങ്ങിലാണ് സംഭവം.  മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടെത്തി ഉറപ്പിച്ച വിവാഹം നടക്കുന്നതിനിടെയാണ് അസാധാരണമായ സംഭവങ്ങള്‍ കല്യാണ മണ്ഡലപത്തില്‍ അരങ്ങേറിയത്.

സാമ്പത്തിക ഭദ്രതയുള്ള ചുറ്റുപാടില്‍ നിന്നാണ് ഇരുവരും വരുന്നത്. ജ്യോതി എം.ടെക് സ്വര്‍ണ്ണ മെഡല്‍ ജേതാവും, എംഎന്‍സി കമ്പനിയില്‍ പ്രബേഷന്‍ എന്‍ജീനീയറുമാണ്. ആശിഷ് ആര്‍ക്കിടെക്റ്റ് ആണ്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അസാധാരണ സംഭവങ്ങളുടെ തുടക്കവും ഒടുക്കവും.
വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ മാലയിടില്‍ കഴിഞ്ഞശേഷം സാത്‌ഫേര( അഗ്‌നികുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ വധു തയാറാകുന്നതിനിടയിലാണ് മണ്ഡലപത്തില്‍ നിന്ന് ബഹളം ഉയരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ വധു കാണുന്നത് തന്റെ പിതാവു വരന്റെ പിതാവിന്റെ ആക്രമണത്തില്‍ താഴെ വീണു കിടക്കുന്നതാണ്.

ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ലക്ഷവും, ഇന്നോവ കാറും നല്‍കണമെന്ന് വരന്റെ കുടുംബം വാശി ഉയര്‍ത്തിയതോടെയാണ് കല്യാണ മണ്ഡപത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. സാവകാശം വേണമെന്നും ഇങ്ങനെ ചെയ്യരുതെന്നും വധുവിന്റെ പിതാവ് കേണപേക്ഷിച്ചെങ്കിലും വരന്റെ കുടുംബം ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
വിവാഹച്ചിലവുകള്‍ക്കും, ആഭരണങ്ങള്‍ക്കുമായി ഇപ്പോള്‍ തന്നെ 20 ലക്ഷത്തിനുമേലേ പണം ചിലവായെന്നും, വിവാഹം തീരുമാനിച്ചപ്പോള്‍ ഇല്ലാത്ത ഡിമാന്‍ഡ് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും വധു പറഞ്ഞുവെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല.

ഇതോടെയാണ് വധു ആക്രോശിച്ച് വരനോടും, കുടുംബത്തോടും അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ശബ്ദം ഉയര്‍ത്തിയത്. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ച പൂമല ഉള്‍പ്പെടെ ഊരിയെറിഞ്ഞാണ് വരനെയും സംഘത്തേയും ആട്ടിയിറക്കിയത്. ഇതോടെ വരനും സംഘവും സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരം വധു നല്‍കിയ പരാതിയില്‍ കേസെടുത്തു വരനേയും, മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.

RECENT POSTS
Copyright © . All rights reserved