കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് കൂട്ട് നിന്നത് പോലീസാണെന്ന് കെവിന്‍ ജോസഫിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടു പോയ ആളാണ് അനീഷ്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനീഷിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ തിരക്കിയതായും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസുകാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും അനീഷ് ആരോപിച്ചു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പോലീസുകാര്‍ക്ക് 10000രൂപ നല്‍കിയതായി പറയുന്നത് കേട്ടതായും അനീഷ് വ്യക്തമാക്കി. വീടാക്രമിക്കുമ്പോള്‍ എസ്‌ഐ തോട്ടടുത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അനാസ്ഥ മൂലമാണ് കെവിന്‍ കൊല്ലപ്പെട്ടതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് സ്ഥലം മാറ്റുകയും ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

കെവിന്റെ മരണത്തിനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമനടപടികളും വകുപ്പുതല നടപടികളുമുണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. കൊച്ചി റേഞ്ച് ഐജിയാണ് പോലീസിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുക. വരും ദിവസങ്ങളില്‍ പോലീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.