പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ മഥൂരയിലെ മദോറ ഗ്രാമപഞ്ചായത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിലയിരുത്തല്‍.
വിചിത്രമായ പല ഉത്തരുവുകള്‍ക്കൊണ്ടും നിയന്ത്രണങ്ങള്‍ക്കൊണ്ടും കുപ്രസിദ്ധമാണ് ഉത്തര്‍ പ്രദേശിലെ മിക്ക പഞ്ചായത്തുക്കളും. ഇവയെല്ലാം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്.
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഭക്ഷണത്തില്‍നിന്ന് ബട്ടന്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്പനിക്ക് അരലക്ഷം രൂപ പിഴ. ജെറ്റ് എയര്‍വെയ്‌സാണ് യാത്രക്കാരന് പിഴയൊടുക്കിയത്. 2014 ആഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍ ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് ലഭിച്ച ഭക്ഷണത്തിലാണ് ബട്ടന്‍ കിട്ടിയത്. അപ്പോള്‍ത്തന്നെ ക്രൂവിനെ വിവരമറിയിച്ചു. സംഭവം ഒത്തുതീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഹേമന്ദ് തയാറായില്ല.
മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. വിമാനക്കമ്പനിയുടെ സര്‍വീസിനെ കുറ്റപ്പെടുത്തിയ കോടതി, ഹേമന്ദിന് 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള ചെലവിലേക്ക് 5000 രൂപ കൂടി ജെറ്റ് എയര്‍വെയ്‌സ് കമ്പനി നല്‍കണമെന്നും കോടതി വിധിച്ചു.
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവ ദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് പിന്നിലെന്ന് കരുതുന്നു. വാലുമേല്‍ പറമ്പില്‍ സുരാജ്(36), ഭാര്യ സൗമ്യ (30) എന്നിവരെയാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുമാരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സുരാജിനെ തിങ്കളാഴ്ച വെളുപ്പിനെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിന് വീടിനുള്ളില്‍ പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ഇരുവരേയും കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കണ്ടെടുത്തു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏകമകള്‍ നിവ്യ സുരാജിന്റെ അമ്മയ്‌ക്കൊപ്പമാണ് മസം. ആക്ട്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുരാജ്. മന്ത്രി എസി മൊയ്തിന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വസതിയിലെത്തി.
ലക്‌നൗ: ഹിന്ദു കുട്ടികളെ സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ ഭീഷണി. ആഘോഷങ്ങള്‍ക്കായി ഹിന്ദു വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു.
സ്‌കൂളുകള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ഭീഷണി. സ്‌കൂളുകള്‍ ക്രിസ്തുമതം പഠിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്നും ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുകയാണെന്നുമാണ് സംഘടനയുടെ ആരോപണം.
ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇതിനായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന സെക്രട്ടറി വിജയ് ബഹാദൂര്‍ ഷാ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കസബയെയും നായകന്‍ മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മന്ത്രി തോമസ് ഐസക്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ കുറിപ്പ്:
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .
സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച വിജയം നേടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാട്ടില്‍ പാര്‍ട്ടി പരാജയപ്പെട്ടു. മെഹ്‌സാന ജില്ലയിലെ ഉന്‍ജാ മണ്ഡലത്തിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. പ്രധാനമന്ത്രിയുടെ ജന്മനാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ഉന്‍ജ. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആഷ പട്ടേല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നാരായണ്‍ പട്ടേലിനെ 19,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായിരുന്നു നാരായണ്‍ പട്ടേല്‍. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആഷ പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. പട്ടേല്‍ സമുദായക്കാരുടെ സംവരണ സമരവും താക്കൂര്‍ വിഭാഗം കോണ്‍ഗ്രസിനോട് അടുത്തതുമാണ് ഇവിടെ ബി.ജെ.പിയുടെ പരാജയത്തില്‍ കലാശിച്ചത്. ഉന്‍ജ മണ്ഡലത്തിലെ 2.12 ലക്ഷം വോട്ടുകളുള്ള മണ്ഡലത്തില്‍ 77,000 വോട്ടുകള്‍ പട്ടേല്‍ സമുദായമാണ്. 50,000 വോട്ടുകള്‍ താക്കൂര്‍ വിഭാഗക്കാരുമാണ്.
മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന്‍ 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്
ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന്‍ പോലൊരു സിനിമ വരുന്നത്.
ഒടിയന്‍ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്‌പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര്‍ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയന്‍ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്‌തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്‌ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന്‍ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്‌സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?
ഒടിയന്‍ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്‌ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്‌ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,000 വോട്ടിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്‌നേഷ് നേടിയത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ് ഈ യുവനേതാവ് ജനവിധി തേടിയത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ പിന്തുണയും എഎപിയുടെ പിന്തുണയും മെവാനിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് മേവാനി പരാജയപ്പെടുത്തിയത്. ലീഡ് നിലകള്‍ മാറി മറിയുന്നുണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ മേവാനിക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.
ഉനയില്‍ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് മേവാനി എന്ന നേതാവിന്റെ പിറവി.സംസ്ഥാനത്തെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്‍കിയ മേവാനി ബിജെപിയുടെ തീവ്ര ഹിന്ദുത്വ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് ദേശീയ ശ്രദ്ധ നേടി.
മേവാനിയുടെ രാഷ്ട്രീയ പ്രവേശനം ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ സംഘടനയുടെ ഭാഗമായിട്ടാകുമെന്നായിരുന്നു കണക്ക് കൂട്ടലുകള്‍. എന്നാല്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്‍ബലമില്ലാതെ ജിഗ്‌നേഷ് മത്സര രംഗത്തിറങ്ങി. പട്ടേല്‍ വിഭാഗ നേതാവായ ഹാര്‍ദ്ദികും ഒബിസി നേതാവായ അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ആരുടെയും ചേരിചേരാതെ ഒറ്റക്ക് നിന്ന് മത്സരിക്കാനുള്ള മേവാനിയുടെ നിശ്ചയദാര്‍ഢ്യമാണ് തെരഞ്ഞെടുപ്പ് വിജയത്തോടെ ഫലം കണ്ടത്.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് എത്തിച്ച താരമാണ് സുരഭി. എന്നാല്‍ മുന്‍നിര നടിമാര്‍ക്ക് കിട്ടുന്ന അഭിനന്ദനമോ പരിഗണനയോ ഒന്നും സുരഭിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല ഐഎഫ്എഫ്‌കെ വേദിയില്‍ താരത്തിന് വേണ്ട രീതിയില്‍ അംഗീകാരങ്ങളും ലഭിച്ചില്ല. ഇതിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സ്ത്രീകള്‍ക്കു വേണ്ടി എന്ന പേരില്‍ പ്രചരിക്കുന്ന ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്‍കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
‘സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയ സമയമായതിനാല്‍ തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില്‍ ഞാന്‍ ആ സമയത്ത് അല്‍പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു, അപ്പോള്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കുകയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കൂടെ നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ’ എന്നും സുരഭി പറയുന്നു.