India

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷന്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ നിര്‍ദേശം നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം.

ഈ വാദം തള്ളിയ കമ്മീഷന്‍ പക്ഷേ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടല്‍. നേരത്തേ ഇവര്‍ ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു മറുപടി. ഇതിനു ശേഷമാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരോപണം ഉയര്‍ന്ന ദിവസം ബിനോയി കോടിയേരിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്ക് കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. എന്നാല്‍ ബിനോയ് ഹാജരാക്കിയ ദുബായ് പൊലീസിന്റെ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

ജാസ് ടൂറിസം കമ്പനിക്ക് നല്‍കാനുള്ള 13 കോടി രൂപ കൊടുത്ത് തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല മറിച്ച് സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസ് വ്യാജമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്ന് പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങള്‍ പുറത്തു വന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബിനോയിയുടെ പേരില്‍ നാളിതു വരെ ദുബായില്‍ കേസുകളൊന്നുമില്ലെന്ന ദുബായ് പൊലീസിന്റെ സാക്ഷ്യപത്രം യഥാര്‍ത്ഥത്തില്‍ ദുരൂഹത കൂട്ടുകയാണ് ചെയ്തത്. ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്.

കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകും. അതുകൊണ്ട് തന്നെ ദുബായി പൊലീസിന്റേതെന്ന് പറഞ്ഞ് പുറത്തു വിട്ട സാക്ഷ്യപത്രത്തിന്റെ ആധികാരികത സംശയാസ്പദമാണ്.

മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി മേധാവി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍സൂക്കിക്ക്ബിനോയ് നല്‍കാനുള്ളത് 13 കോടി രൂപയാണ്. ഈ പണവും കൊടുത്തു തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല ഇക്കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്നു പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി വ്യക്തമാക്കണം. പോളിറ്റ് ബ്യൂറോയ്ക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല ബിനോയ് പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടിയേരി വിശദീകരിക്കണം.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ദുബായില്‍ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണം.

മുംബൈ: എംആര്‍ഐ സ്‌കാനിംഗ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ട യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. രോഗിക്കൊപ്പം ഓക്‌സിജന്‍ സിലിന്‍ഡറുമായി എത്തിയ രാജേഷ് മരു എന്ന യുവാവാണ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടത്. ബന്ധുവിനെ സ്‌കാന്‍ ചെയ്യുന്നതിനായാണ് ഇയാള്‍ എത്തിയത്.

രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായുള്ള സിലിന്‍ഡര്‍ ഇയാള്‍ ഒപ്പം കരുതിയിരുന്നു. ഇത് സ്‌കാനിംഗ് മുറിക്കുള്ളില്‍ കയറ്റാന്‍ വാര്‍ഡിലെ ജീവനക്കാരനാണ് അനുമതി നല്‍കിയതെന്നും സുരക്ഷാപ്പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സിലിന്‍ഡറുമായി മുറിയില്‍ പ്രവേശിച്ച രാജേഷ് മരുവിനെ മെഷീന്റെ ശക്തമായ കാന്തിക മേഖല ആകര്‍ഷിക്കുകയും ഇയാള്‍ സിലിന്‍ഡറുമായി ശക്തിയോടെ മെഷീനില്‍ വന്ന് ഇടിക്കുകയുമായിരുന്നു. മരുവിന്റെ കൈ മെഷീനില്‍ കുടുങ്ങുകയും സിലിന്‍ഡറില്‍ നിന്ന് ഓക്‌സിജന്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു.

മറ്റൊരു ബന്ധുവും വാര്‍ഡ് ജീവനക്കാരനും ചേര്‍ന്ന് ഇയാളെ വലിച്ചെടുത്തെങ്കിലും വലിയ തോതില്‍ രക്തം നഷ്ടമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. എംആര്‍ഐ സ്‌കാനിംഗ് മുറിക്കുള്ളില്‍ ലോഹ വസ്തുക്കള്‍ ഒന്നും അനുവദിക്കാറുള്ളതല്ല.

എന്നാല്‍ മെഷീന്‍ ഓഫാണെന്നും തങ്ങള്‍ ദിവസവും ഇങ്ങനെയൊക്കെ ചെയ്യുന്നതാണെന്നും വാര്‍ഡ് ബോയ് ഉറപ്പ് നല്‍കിയതിനാലാണ് രോഗിക്ക് നല്‍കാന്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി രാജേഷ് മരു കയറിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബംഗുളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനു ശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. രോഷാകുലരായ നാട്ടുകാര്‍ രജ്ഞിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് എതിരെ വന്ന ബൈക്ക് യാത്രികരെ നടിയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറെക്കാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. ആശ്രമത്തിലേക്ക് പോകുന്ന വഴിക്കാണ് രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. രജ്ഞിത ഓടിച്ചിരുന്ന ഫോര്‍ഡ്കാറിന്റെ ഗ്ലാസുകള്‍ രോക്ഷാകുലരായ നാട്ടുകാര്‍ തകര്‍ത്തു.

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോയതിനെതുടര്‍ന്ന് രജ്ഞിതയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആളുകള്‍ കൂടുതല്‍ അക്രമാസക്തമാകുന്നതിന് മുന്‍പ് ആശ്രമത്തില്‍ നിന്നും സന്യാസിമാരെത്തി രജ്ഞിതയെ രക്ഷിക്കുകയായിരുന്നു.

ലകനൗ: റിപ്ലബിക്ക് ദിന റാലിക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ നിരോധനാജ്ഞ, കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനറാലിക്കിടയില്‍ ചിലര്‍ ഒരു വിഭാഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പലയിടത്തും അക്രമങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംസ്‌ക്കാര ചടങ്ങിന് ശേഷമാണ് വീണ്ടും അക്രമം ആരംഭിച്ചത്. കനത്ത സുരക്ഷയാണ് കസ്ഗഞ്ച് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി വൈകിയും പല സ്ഥലങ്ങളിലും അക്രമം തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് മജിസ്ട്രേറ്റ് ആര്‍ പി സിംഗ് വ്യക്തമാക്കി.

സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസ്ഗജ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്ലബിക്ക് ദിനത്തില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിയില്‍ ഒരു വിഭാഗം മറ്റു വിഭാഗത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

ന്യൂസ് ഡെസ്ക്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രചാരണങ്ങൾക്ക് എതിരെ എം. സ്വരാജ് ശക്തമായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനും തനിക്കുമെതിരായി പുറത്തു വന്ന അപവാദ പ്രചരണങ്ങൾ വിലപ്പോവില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്, ആ സൗഹൃദം തുടരുക തന്നെ ചെയ്യും. പ്രതികരിക്കേണ്ട എന്നു കരുതിയെങ്കിലും സ്ത്രീത്വത്തിൻറെ മേലുള്ള കടന്നുകയറ്റത്തിൻറെ രീതിയിലേയ്ക്ക് പോസ്റ്റുകൾ വന്നതിനാൽ തൻറെ നിലപാട് വ്യക്തമാക്കുകയാണെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്കിലാണ് സ്വരാജ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാനി പ്രഭാകരനൊപ്പമുള്ള ഫോട്ടോയും എം. സ്വരാജ് പോസ്റ്റ് ചെയ്തു. 22 K ലൈക്കാണ് ഈ പോസ്റ്റിന് മൂന്നു മണിക്കൂറിൽ ലഭിച്ചത്. പിന്തുണയുമായി രണ്ടായിരത്തിലേറെ കമൻറുകളും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ നിന്നുള്ള എം.എൽ.എ ആണ് എം. സ്വരാജ്.

എം. സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ്  ഇങ്ങനെ.

“ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിൻറെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ? ഷാനി പല സന്ദർശകരിൽ ഒരാളല്ല. എൻറെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ. ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ  അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം”.

 

കേരളത്തിലും ഹൈടെക് കോപ്പിയടി. വാട്സ് ആപ്പ് ഉപയോഗിച്ച് കോപ്പിയടിച്ച വിദേശ വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാല അധികൃതരാണ് അഫ്ഗാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കോപ്പിയടി പിടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിയോഗിച്ചിട്ടുണ്ട്.

ഈ മാസം എട്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദേശ വിദ്യാര്‍ത്ഥി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ ഈ വിദ്യാര്‍ത്ഥിക്ക് മാത്രമായി പരീക്ഷാഭവനില്‍ ക്രമീകരിച്ചതായിരുന്നു. ചില അവസരങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ പ്രത്യേകമായി സര്‍വകലാശാല പരീക്ഷ നടത്താറുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അഫ്ഗാന്‍ സ്വദേശി ചോദ്യങ്ങള്‍ വാട്സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ ഉത്തരം അന്വേഷിച്ച് സുഹൃത്തുക്കള്‍ ചില അധ്യാപകരെ സമീപിച്ചു. സംശയം തോന്നിയ അധ്യാപകരുടെ തുടര്‍ന്നുള്ള നടപടി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഇതില്‍ ഇയാള്‍ കുടുങ്ങി. ഫോണില്‍ വാട്സ് ആപ്പ് മുഖേന ചോദ്യങ്ങള്‍ അയച്ചതു അധ്യാപകര്‍ കണ്ടെത്തി. വാഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വിവി ജോര്‍ജ്കുട്ടിക്കു അധ്യാപകര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.

കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ച പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചതിനു ശേഷം ഉണ്ണിമുകുന്ദന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി വാദിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ സല്‍പ്പേര് നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. തനിക്കെതിരെ വ്യാജകേസുണ്ടാക്കി പണം തട്ടുകയാണ് പരാതിക്കാരിയുടെ ഉദ്ദ്യേശമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ക്ഷണമനുസരിച്ച് സിനിമാകഥ പറയാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മുന്‍ മന്ത്രിക്കെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മാറ്റി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രനെ കുറ്റിവിമുക്തനാക്കിയുള്ള കോടതി നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാം.

ഗതാഗത മന്ത്രിയായിരിക്കെയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ശല്ല്യം ചെയ്തുവെന്നും ആരോപിച്ച് ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ പരാതിക്കാരി മൊഴിമാറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള്‍ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പ് പ്രകാരമായിരുന്നു ശശീന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

പരാതിക്കാരി മൊഴിമാറ്റിയതിലൂടെ മംഗളം ചാനലാണ് വെട്ടിലായിരിക്കുന്നത്. ഫോണ്‍കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ മംഗളത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തേക്കും.

തിരുവനന്തപുരം: ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കേഡലിന് ചികിത്സ നല്‍കിവരുന്നത്. മരുന്നുകളോട് നേരിയ പ്രതികരണം മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിവരം. കേഡലിന്റെ ചികിത്സാ മേല്‍നോട്ടത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

നന്തന്‍കോട് കൂട്ടക്കൊലയില്‍ പ്രതിയായ കേഡലിന് അപസ്മാര ബാധയെത്തുടര്‍ന്നാണ് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയത്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാള്‍. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.

ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്.

ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved