ന്യൂഡല്‍ഹി: വര്‍ണ വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന ചോദ്യവുമായി ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷ. ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എച്ച്.എസ്.എസ്.സി) നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ പോസ്റ്റിലേക്കുള്ള പരീക്ഷയിലെ ചോദ്യമാണ് വിവാദത്തിലായത്.

ഏപ്രില്‍ 10ന് നടന്ന എച്ച്.എസ്.എസ്.സി പരീക്ഷയിലാണ് വിവാദ ചോദ്യമുള്ളത്. ‘താഴെക്കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്’ എന്നായിരുന്നു ചോദ്യം. നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് തിരഞ്ഞെടുത്ത് എഴുതാനായിരുന്നു നിര്‍ദേശം. ‘ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്, ബ്രാഹ്മണ പെണ്‍കുട്ടിയെ കാണുന്നത്’- എന്നിവയായിരുന്നു നല്‍കിയിരുന്ന നാല് ഉത്തരങ്ങള്‍.

വര്‍ഗീയതയും സാമുദായിക വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് പരീക്ഷയിലെ ചോദ്യത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതു പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം കടന്നുകൂടാനിടയായ സാഹചര്യമെന്തെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റാവു നര്‍ബീര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളില്‍ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതും അന്ധവിശ്വാസങ്ങളുമല്ല. ഇത്തരമൊരു സംഭവം ഞെട്ടുലുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ കടന്നുവന്നതിനെതിരെ ഹരിയാന ബ്രാഹ്മണ സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്മണ സമുദായത്തെ അപഹസിക്കുന്നതാണ് ഇത്തരമൊരു സംഭവമെന്നും സര്‍ക്കാര്‍ മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.