India

സ്ത്രീധനത്തിന്റെ കൂടെ സ്വിഫ്റ്റ് കാറില്ല !!! തിരുവനന്തപുരത്ത് കല്യാണത്തിനിടയിൽ വരന്റെ വീട്ടുകാരുടെ ബഹളം; വധുവുമായി പെൺവീട്ടുകാർ തിരിച്ചു പോയി സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാര്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിതെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകനും ഐആര്‍പിഎഫില്‍ ഡ്രൈവറുമായ പ്രണവും കൊല്ലം പരവൂര്‍ കുറമണ്ഡല്‍ പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകളുമായ നീന ചന്ദ്രനും തമ്മിലുള്ള വിവാഹം ഇന്നലെ പരവൂരില്‍ വച്ചാണ് നടന്നത്.
വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ ഇന്നലെ വൈകിട്ട് ആറിന് മറുവീട് കാണല്‍ ചടങ്ങിന് എത്തി. എന്നാല്‍ സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാര്‍ കൊണ്ടു വരാഞ്ഞതിനെ ചൊല്ലി വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരുമായി തര്‍ക്കമായി. തുടര്‍ന്ന് തര്‍ക്കം മൂത്തതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോത്തന്‍കോട് പോലീസെത്തി ഇരുവീട്ടുകാരെയും ശാന്തരാക്കി.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുമായി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും പെണ്‍കുട്ടിയുമായി വീട്ടലേക്ക് മടങ്ങുകയുമായിരുന്നു. വരന്റെയും പിതാവിന്റെയും സഹോദരന്റെയും പേരില്‍ കേസെടുത്ത പോലീസ് വരനെ അറസ്റ്റ് ചെയ്തു

കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പിഞ്ചുബാലിക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. പരുന്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു – റിനു ദമ്പതികളുടെ മകള്‍ ഐലിനാണ്(5) മരിച്ചത്.

ഗുളിക തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയും കൊണ്ട് അമ്മ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് കോട്ടയം എംസി റോഡിലേക്ക് ഓടി. വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുള്‍ സലാം കാര്‍ നിര്‍ത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കോട്ടയം നഗരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. നഗരത്തിലൂടെ വാഹന പ്രചാരണ ജാഥ കൂടി കടന്നു പോകുന്നതിനാല്‍ ഗതാഗത തടസ്സം ഇരട്ടിയായി.

ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയം നഗരത്തിലേക്ക് വാഹനമോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് ഇടവഴിയിലൂടെ കാര്‍ ഓടിച്ചെങ്കിലും കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെന്ന് അബ്ദുള്‍ സലാം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 21ാം തീയതി വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചരണ ജാഥ കോട്ടയത്ത് കൂടി കടന്നുപോയതായി എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഹസീബ് സമ്മതിച്ചിട്ടുണ്ട്.

‘അല്‍പം കൂടി മുന്‍പ് ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ റിന്റു പറഞ്ഞു’. ഐലിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തിച്ചേരുന്നതിനായി ബുധനാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ റാലി നടത്തുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ബുധനാഴ്ച കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ചതും വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ജയ്പൂര്‍: വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി 114 യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി ആറു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നത്.

കഴിഞ്ഞ ബുധനാഴ്ച 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് രാത്രി എട്ടു മണി വരെ വെകിയത്. ടയറിന്റെ കാറ്റു പോയി എന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നുമാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന്റെ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.

പോലീസ് പൊതുജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന പോലീസിന് തന്നെ മാതൃകയായി കണ്ണൂരില്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ പോലീസ് സേന. വര്‍ഷങ്ങളായി തരിശ്ശ് ഭൂമിയായി കിടന്നിരുന്ന 2.5 ഏക്കര്‍ സ്ഥലമാണ് ചക്കരക്കല്‍ പോലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് കൃഷി ഇറക്കിയിരിക്കുന്നത്.

മുണ്ടേരി പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ഒരുമയാണ് ഈ കൂട്ട്കൃഷിക്ക് മുന്‍കൈയെടുത്തത്. വരും ദിവസങ്ങളില്‍ തരിശായി കിടക്കുന്ന 77 ഏക്കറോളം ഭൂമിയിലും കൃഷിയിറക്കാന്‍ ഇവര്‍ ലക്ഷ്യം വെക്കുന്നു. കര്‍ഷക കൂട്ടായ്മക്കിടയില്‍ മികച്ച അഭിപ്രായം ലഭിച്ച ഈ പദ്ധതിയുമായി സഹകരിക്കാന്‍ പോലീസ് ഇങ്ങോട്ട് ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു എന്നാണ് ഒരുമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

ഈ നാടിന്റെ കാര്‍ഷികവൃത്തി സംസ്‌കാരം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചക്കരക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ബിജു പറഞ്ഞു.2.5 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാനുള്ള പൂര്‍ണ്ണ ചിലവും ചക്കരക്കല്‍ പോലീസ് തന്നെയാണ് വഹിക്കുന്നത്.

ഭോപ്പാല്‍: പത്മാവതി വിവാദം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിന് പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

രജപുത്ര നേതാക്കന്‍മാരുമായും കര്‍ണിസേന പ്രതിനിധികളുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിച്ചത്. ചെറുപ്പം മുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ കേട്ടുവളര്‍ന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.

പഞ്ചാബിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധങ്ങള്‍ ശരിയാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് നാഷണല്‍ കോണ്‍ഫറണ്‍സ് കത്തെഴുതി. കേരളത്തിലടക്കം സിനിമ റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പദ്മാവതി സിനിമയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നിട്ടുണ്ട്. വിവാദങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ബോധപൂര്‍വം നിര്‍മ്മിച്ചവയാണെന്ന് മമത ട്വീറ്റ് ചെയ്തു. സിനിമാ മേഖലയിലുള്ളവര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം. ഈ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതിനിടെ പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതി ഇല്ലാതെ സിനിമയിലെ പാര്‍ട്ടുകള്‍ പുറത്തുവിട്ടുവെന്നും ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം പുതുപ്പള്ളിയിലാണ് സമൂഹത്തിനാകെ മാതൃകയായ വിവാഹം നടന്നത്. അതിദാരുണമായ ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ജീവിതവഴിയില്‍ ഉണ്ണിമായയെ ഒറ്റയ്ക്കാക്കിയത്. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണചുമതലയിലായിരുന്നു ഈ പെണ്‍കുട്ടി. പുതുപ്പള്ളി സ്വദേശിയായ അഖില്‍, ഉണ്ണിമായയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സിപിഎം നേതാക്കള്‍ ഇരുവീട്ടുകാരുമായി സംസാരിച്ച് അനുവാദം വാങ്ങി.
സിപിഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ് സുതന്റെ വീട്ടുമുറ്റത്തായിരുന്നു മതവും മാര്‍ക്‌സിസവും സംഗമിച്ച വിവാഹ ചടങ്ങുകള്‍. പിതൃസ്ഥാനത്തുനിന്ന് ഉണ്ണിമായയെ അഖിലിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചതും സുതനായിരുന്നു. ഇതോടെ നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കും പര്യവസാനമായി.
ഉണ്ണിമായക്ക് ആരുമില്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു നടത്തി. സദ്യവട്ടങ്ങളൊരുക്കിയതും വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത് മുതലുള്ള ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. അഖിലിനും ഉണ്ണിമായക്കും ആശംസകളറിയിക്കാന്‍ നൂറുകണക്കിനാളുകളാണ് വിവാഹചടങ്ങിനെത്തിയത്. നിര്‍ഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോള്‍ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തല്‍ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു ദുർബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോള്‍ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ കൈത്താങ്ങായി എത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യം നിഴല്‍ വിരിച്ച ജീവിതത്തില്‍ വിവാഹത്തിന് വേദിയൊരുങ്ങിയത്.
കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയുടേയും ഭര്‍ത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖില്‍ അറിയിച്ചതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.
സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവ പാര്‍ട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വര്‍ണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചന്‍ സമ്മാനമായി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂര്‍ത്തം. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിച്ചു. തനിക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാര്‍ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തി.

Also read… വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

ഹൈദരാബാദ്: ‘എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി. ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ് ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്’. ഇങ്ങനെ പോകുന്നു ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.

സമാനമായി ആത്മഹത്യചെയ്യുകയാണെന്ന കാര്യം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനെടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലിയിലാണ് ഇയാളെ കാണപ്പെട്ടത്.
കഴുത്തില്‍ കയര്‍ മുറുക്കി താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹദ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുടംബാംഗങ്ങളിലെ ചിലരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ വലിയ മാനസിക പീഢനം അനുഭവിക്കേണ്ടി വരുന്നതായും ഷഹദ് വീഡിയോ ദൃശ്യത്തില്‍ പറയുന്നുണ്ട്.

രണ്ട് ആത്മഹത്യയ്ക്കും പുറമെ പഠനവുമായി ബന്ധപ്പെട്ട അമിത സമ്മര്‍ദം താങ്ങാനാവാതെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്. നിസാമാബാദ് ജില്ലയില്‍ കുടംബത്തോടൊപ്പം താമസിച്ച് വരികയായിരുന്ന സംയുക്ത നീറ്റ് പരീക്ഷയ്ക്കായുള്ള പ്രത്യേക പരിശീലന ക്ലാസിലും പോവുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ മകളായ സംയുക്ത തനിക്ക് പഠനത്തില്‍ മെച്ചപ്പെടാനാവുന്നില്ല എന്നതിനാല്‍ ഏറെ ദുഖിതായിരുന്നു. മധപുരിയി കോളേജിലാണ് സംയുക്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടര്‍ 36/37ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്തേക്ക് പോകുന്ന വഴിയാണ് ക്രൂര പീഡനത്തിന് ഇരയായത്. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന രെഡവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തില്‍ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീര്‍ന്നെന്നു പറഞ്ഞ് രെഡവര്‍ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷനു സമീപത്ത് വാഹനം നിര്‍ത്തി.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്‌റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഒന്പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.
സാന്പത്തിക സ്ഥിതി മോശമാണെന്ന രെഡവറുടെ വാക്കുകള്‍ പരിഗണിച്ച് താന്‍ അധികം പണം നല്‍കി മിനിറ്റുകള്‍ക്കുള്ളിലാണ് രെഡവര്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി. നാലു പേര്‍ മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേരളത്തിലെ മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയും സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്നും ഒട്ടും മുക്തമല്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ നിന്നുള്ള സദാചാര ഗുണ്ടകളുടെ വിളയാട്ടം പുരോഗമനവാദികള്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.

പാര്‍ക്കില്‍ വന്നിരുന്ന യുവാവിനെയും, യുവതിയെയും സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും, അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. കാക്കനാട് മുന്‍സിപ്പല്‍ പാര്‍ക്കില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുവാവിനോട് തട്ടികയറിയ ശേഷം യുവതിയെ കേട്ടാലറയ്ക്കുന്ന അസഭ്യവും സദാചാര ഗുണ്ടകളില്‍ ഒരാള്‍ വിളിച്ച് കൂവുന്നുണ്ട്. താന്‍ ഈ നാട്ടുകാരനാണെന്നും, ഇവിടെ വന്ന് വെറുതെ മുട്ടാന്‍ നില്‍ക്കണ്ടയെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തം. പോലീസ് ഈ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വൈറലായ വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷമാകുന്ന പൊതുവികാരം.

നെഞ്ചിടിപ്പോടെ ഒരു രാത്രി കേരളം ഒരു കുഞ്ഞിന് വേണ്ടി മാറ്റി വെച്ചു, പരിയാരം മുതൽ ഇങ്ങ് തെക്ക് തിരുവനന്തപുരം വരെ റോഡിന്റെ ഓരോ കവലകളിലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആംബുലൻസിനു വഴിയൊരുക്കി.
സോഷ്യൽ മീഡിയയുടെ കൂടി വിജയമാണ് ഇത്.
14 മണിക്കൂർ വേണ്ട സ്ഥാനത്തു വെറും 8 മണിക്കൂറിൽ ആംബുലൻസ് ലക്ഷ്യത്തിൽ എത്തിച്ച കാസർകോട് സ്വദേശി തമീം എന്ന തേരാളിയായ പോരാളിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ദേ, ഇതാണ് കേരളം.
ഇതാണ് മലയാളി. ഈ ഒത്തൊരുമക്ക് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
പിന്നിൽ പ്രവർത്തിച്ച പതിനായിരങ്ങൾക്ക് അഭിനന്ദനംകണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആറേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ തമീം ഡ്രൈവ് ചെയ്തത് ചരിത്രത്തിലേക്ക്. 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്കു തിരിച്ച ആംബുലന്‍സ് വെളുപ്പിന് 3.15ന് ലക്ഷ്യം കണ്ടു.

Image may contain: 1 person, indoor

കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാല്‍ പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരിമാവധി സഹകരിച്ചിരുന്നു. കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്‍സിന് പോലീസ് പൂര്‍ണ്ണമായും പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്‍സ് ജീവനക്കാര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്.

RECENT POSTS
Copyright © . All rights reserved