ചെന്നൈ: നടന്‍ രജനികാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും വീടുകളില്‍ ബോംബ് വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ ചെന്നൈയില്‍നിന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് പ്രതിയെ പിടികൂടി. ഇരുപത്തിയെന്നുകാരന്‍ പി. ഭുവനേശ്വരനെയാണ് പൊലീസ് പിടികൂടിയത്.

അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക് നേരെയും ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയിരുന്നു. ചെന്നൈയിലെ കില്‍പൗക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികിത്‌സയിലാണ് ഭുവനേശ്വര്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ ബോംബുവെച്ചെന്ന് വ്യാജ സന്ദേശം നല്‍കിയതിന് 2013ലും ഭുവനേശ്വരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.