ലുധിയാന: ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്. തെരെഞ്ഞെടുപ്പ് നടന്ന 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയം കരസ്ഥമാക്കി. അതെസമയം ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെച്ച തെരെഞ്ഞെടുപ്പുകളിലൊന്നാണിത്.
അതേസമയം തെരെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ബിജെപി രംഗത്തു വന്നു. പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്ത്പിടുത്തം നടത്തിയതായി ബിജെപി ആരോപിച്ചു. ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. ബി.ജെ.പി-അകാലിദള്‍ നേതാക്കള്‍ ഗവര്‍ണര്‍ വി.പി സിങ് ബഡ്നോറിനെ കാണുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പിക്ക് 10ഉം അകാലിദളിന് 11ഉം സീറ്റുകളാണ് ലഭിച്ചത്. ഒന്നിച്ചു മത്സരിച്ച ലോക് ഇന്‍സാഫ് പാര്‍ട്ടി (7)ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് (1) എട്ടു സീറ്റുകള്‍ ലഭിച്ചു. 5 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന് പുറമെ ജലന്ധര്‍, പട്യാല, അമൃതസര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.
ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള ഇന്ത്യയുടെ റുസ്റ്റോം-2 ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആര്‍ഡിഒ ആണ് പുതിയ ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയ ഉയരത്തില്‍ പറക്കുകയും ദീര്‍ഘ ദൂര ആക്രമണങ്ങള്‍ പൈലറ്റിന്റെ സഹായമില്ലാതെ നടത്താന്‍ കഴിവുള്ളതാണ് റുസ്റ്റോം-2. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ചാലക്കരെയിലാണ് ഡ്രോണിന്റെ ആദ്യ പരീക്ഷണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ഭാഗമായിട്ടുള്ള പ്രഡേറ്റര്‍ ഡ്രോണുകളുടെ മാതൃകയിലാണ് റുസ്‌റ്റോം-2 നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്താന്‍ സൈന്യത്തെ സഹായിക്കാന്‍ കഴിവുള്ള ഡ്രോണിന് 24 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിത്രദുര്‍ഗ്ഗയിലെ ചാലക്കരെയില്‍ നടന്ന പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡ്രോണിന്റെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചാണ് പരീക്ഷിക്കപ്പെട്ടത്. പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. മുഴുവന്‍ പാരമീറ്ററുകളും സാധാരണഗതിയിലായിരുന്നെന്നും ദി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

റുസ്റ്റോം-2 വ്യത്യസ്തമായ ഉപകരണങ്ങളെ വഹിക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. സിന്തറ്റിക് അപ്പര്‍ച്ചേര്‍ റഡാര്‍, ഇലക്ട്രോണിക് ഇന്‍ലിജന്‍സ് സിസ്റ്റം കൂടാതെ സാഹചര്യത്തിന് അനുസരിച്ചുള്ള ഇതര ഉപകരണങ്ങളും വഹിക്കാന്‍ ഡ്രോണിന് കഴിവുണ്ട്. ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്താനും ശക്തമായി നിരീക്ഷണം സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായകമായ റുസ്‌റ്റോം-2 ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകും. ഇരട്ട എഞ്ചിന്‍ സംവിധാനമാണ് പുതിയ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത. ഒരുപാട് സമയം നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള റുസ്റ്റോം-2 ന് ദീര്‍ഘദൂര നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. കൂടാതെ ആക്രമണങ്ങള്‍ നടത്താനും ഇവയ്ക്ക് കഴിയും. 20 മീറ്റര്‍ വിംഗ്‌സ്പാനുള്ള ഡ്രോണിന് 24 മുതല്‍ 30 മണിക്കൂര്‍ വരെ നിര്‍ത്താതെ പ്രവര്‍ത്തിക്കാന്‍ കഴിയും. പുതിയ ഡ്രോണിന് ടേക്ക് ഓഫ് ചെയ്യാനായി ചെറിയ റണ്‍വേ ആവശ്യമാണ് സാധാരണ ഡ്രോണുകള്‍ക്ക് ഇത്തരം റണ്‍വേയുടെ ആവശ്യമുണ്ടാകാറില്ല. ഈ പ്രത്യേകത ഡ്രോണിനെ കൂടുതല്‍ മികച്ചതാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമിക്കേണ്ട വസ്തുവിനെയോ പ്രതലത്തെയോ തിരിച്ചറിഞ്ഞാല്‍ ലേസര്‍ ഡെസിഗ്നേറ്റര്‍ ഉപയോഗിച്ച് മറ്റു വ്യോമ ആക്രമണങ്ങള്‍ക്ക് സൂചന നല്‍കാനും അല്ലെങ്കില്‍ സ്വയം മിസേല്‍ ആക്രമണം നടത്താനും ഇവയ്ക്ക് കഴിയും. റുസ്‌റ്റോം-1 അപേക്ഷിച്ച് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കന്‍ഡ്രോള്‍, നാവികേഷന്‍ സിസ്റ്റം, കമ്യൂണിക്കേഷന്‍ ഇന്‍ലിജന്‍സ്, മീഡിയം ആന്റ് ലോങ് റേഞ്ച് ഇലക്ട്രോ-ഒപ്റ്റിക് പേലോഡ്‌സ് കൂടാതെ മേഘങ്ങള്‍ക്കിടയിലൂടെ പോലും കാഴ്ച്ച സാധ്യമാക്കുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ സംവിധാനങ്ങളും റുസ്റ്റോം-2വിന്റെ പ്രത്യേകതകളാണ്. ഇന്ത്യന്‍ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ഐഎഎഫ് എന്നിവര്‍ പുതിയ ഡ്രോണിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കുറച്ചു കൂടി അഡ്വാന്‍സ്ഡ് ഫ്‌ളൈറ്റ് ടെസ്റ്റുകള്‍ക്ക് റുസ്റ്റോം-2 വിധേയമാകേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. ശ്രീദേവിയെ മദ്യപാനിയായി ചിത്രീകരിക്കരുത്. പൊതുജീവിതത്തില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട്. അത്രമാത്രമേ ശ്രീദേവിയും കഴിക്കാറുള്ളുവെന്നും അമര്‍ സിങ് പറയുകയുണ്ടായി.
ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ വീണ ശ്രീദേവി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തുടക്കത്തില്‍ ഹൃദയസ്തംഭനം മൂലം എന്ന രീതിയില്‍ പുറത്ത് വന്ന മരണ വാര്‍ത്തയില്‍ ഇപ്പോള്‍ അടിമുടി ദുരൂഹത നിറഞ്ഞിരിക്കുകയാണ്. മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ് ബോണി കപൂര്‍ ആണെന്നും അതല്ല ഹോട്ടല്‍ ജീവനക്കാര്‍ ആണെന്നും വിരുദ്ധ മൊഴികള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഹൃദയസ്തംഭനം എന്ന് കരുതിയ മരണം പിന്നീട് ബാത്ത് റൂമില്‍ തെന്നി വീണ് സംഭവിച്ചു എന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അത് മുങ്ങി മരണമായി സ്ഥിരീകരിക്കപ്പെട്ടു. എങ്ങനെ ശ്രീദേവി ബാത്ത് ടബില്‍ മുങ്ങി മരിച്ചു എന്നത് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
ദുബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ശ്രീദേവി താമസിച്ച ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അതേസമയം, കേസ് ദുബൈ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെങ്കിലും അസ്വാഭാവിക മരണമായതിനാലാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അത് കഴിഞ്ഞാലുടന്‍ അനില്‍ അംബാനിയുടെ വിമാനത്തില്‍ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിക്കാനിരിക്കുകയാണ്. എന്നാല്‍ മൃതദേഹം ഇന്ന് വിട്ടുകിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുബൈയില്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നിെല്ലന്നും ഇതിന് മുമ്ബ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വാദം പുരോഗിക്കുന്നു. ഭൂമി ഇടപാടില്‍ താന്‍ തെറ്റു ചെയ്താല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചു. കാനോന്‍ നിയമം അതാണ് പറയുന്നത്. പോപ്പ് ഇതുവരെ തനിക്കെതിരെ ഒരു നടപടിയും സ്വീകരിക്കിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനെതിരെ പലരും പരാതിയുമായി പോപ്പിനെ സമീപിച്ചിരുന്നുവെന്നും അതില്‍ പോപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനു വേണ്ടി അഡ്വ.ശ്രീകുമാറും ഹര്‍ജിക്കാരനായ ഷൈന്‍ വര്‍ഗീസിനു വേണ്ടി അഡ്വ.രാമന്‍പിള്ളയുമാണ് ഹാജരാകുന്നത്.
എന്നാല്‍ രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേ എന്ന മറുചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. കര്‍ദ്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമികുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രമാണ്. ബിഷപ് എന്നാല്‍ രൂപത ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസവഞ്ചന കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും മറ്റു കാര്യങ്ങളിലേക്ക് ഒന്നും ഇപ്പോള്‍ കടക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭൂമി വില്‍ക്കാന്‍ സഭാ സമിതിയുടെ അനുമതി ആവശ്യമാണെന്നും ബിഷപ്പിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സഭ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥാപനമായിട്ടാണെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകനും അറിയിച്ചു. ജസ്റ്റീസ് കെമാല്‍പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ ഒരു റാണിയെപ്പോലെ സുന്ദരിയായിരുന്നു ശ്രീദേവി. വീവാഹത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും അതീവ സന്തോഷവതിയാണ് അവര്‍. എന്നാല്‍ മണിക്കൂറുകള്‍ പോലും നീണ്ട് നിന്നില്ല ആ സന്തോഷം. ഇപ്പോഴും പുറത്ത് വരാത്ത ഒരു കാരണം അവരുടെ ജീവനെടുത്തു. എല്ലാ ആടയാഭരണങ്ങളും അഴിച്ച് വെച്ച് മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ രണ്ടാം നമ്പര്‍ ഫ്രീസറില്‍ അവസാനത്തെ ഉറക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍.
ശനിയാഴ്ച രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. എന്നാല്‍ മൃതദേഹം ഇതുവരെ നാട്ടിലേക്ക് എത്തിക്കാനായിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാത്തതാണ് മൃതദേഹം കൊണ്ടുവരുന്നത് വൈകുന്നതിന് കാരണം. ഇന്ന് മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീദേവിയുടെ മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ദുബൈ ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് രണ്ടാം നാളിലെ ശ്രീദേവിയുടെ അന്ത്യവിശ്രമം. ഞായറാഴ്ച തന്നെ മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകും എന്നായിരുന്നു കരുതിയത്. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബൈ പോലീസും സര്‍ക്കാരും തീരുമാനിച്ചത്.

പരിശോധനകളും മറ്റ് ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ടോടെ മാത്രമേ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കൂ എന്നാണ് അറിയുന്നത്. ശ്രീദേവിയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നത് വരെ ശ്രീദേവിയുടെ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനം.
ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മരണത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല എങ്കില്‍ ബര്‍ദുബൈ പൊലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കാനാവൂ.
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനിയിലെ മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്ററിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം വേഗത്തിലാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്ത് പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നും, ബാത്ത് റൂമില്‍ കുഴഞ്ഞ് വീണതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ശ്രീദേവിയുടെ യഥാര്‍ത്ഥ മരണ കാരണം എന്തെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബാത്ത് റൂമില്‍ കുഴഞ്ഞ് വീണത് മൂലമുണ്ടായ ആഘാതമാണോ മരണകാരണം അതോ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണതാണോ തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
ഭര്‍ത്താവ് ബോണി കപൂറും രണ്ട് മക്കളില്‍ ഒരാളായ ഖുഷിയും മരണസമയത്ത് ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ശ്രീദേവിയും കുടുംബവും താമസിച്ചിരുന്ന ദുബൈ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമിലാണ് നടി കുഴഞ്ഞ് വീണത്. രാത്രി തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. ശേഷം മൃതദേഹം ഖിസൈസിസെ ദുബൈ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ ബര്‍ദുബൈ പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കാണിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലായിരുന്നു മാവേലിക്കര കണ്ണന്‍ എന്ന കൊമ്പന്റെ പരാക്രമം. ആനയിടഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം എതിരേല്‍പ്പിനായ മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. നടക്കു നിന്ന ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് ഇടഞ്ഞത്.
പിറകിലായി നിന്ന ആനയുടെ കൊമ്പ് മാവേലിക്കര കണ്ണന്റെ ദേവത്ത് കൊണ്ടതാണ് ഇടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടഞ്ഞതോടെ ആനയുടെ പുറത്തായിരുന്ന ശാന്തിക്കാരനെ ഇറക്കാന്‍ കണ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കെട്ടിടത്തിന് മുകളില്‍ നിന്ന് വടം കെട്ടി ഇയാളെ വലിച്ചു കയറ്റുകയായിരുന്നു. ശാന്തിക്കാരന് പരിക്കുകളൊന്നുമില്ല. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് അതിക്രൂരമായി തല്ലി കൊന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. തെങ്ങണ കുറ്റിയില്‍ സിബി തോമസ് ആണ് നിന്ന് നിരാഹാര സമരം നടത്തിയത്. പൊരി വെയിലില്‍ തെങ്ങണ കവലയുടെ മധ്യത്തില്‍ പ്ലക്കാർഡും പിടിച്ചു നിശബ്ദ പോരാട്ടം നടത്തിയ സിബിയെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും തളര്‍ന്നു വീഴട്ടെ എന്നാലും സമരം ചെയ്യുമെന്നാണ് സിബി പറഞ്ഞത്. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം വൈകുന്നേരം നാല് വരെ തുടർന്നു. കള്ളനല്ല തന്റെ അനുജനെന്നും പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.കോടികള്‍ മുക്കിയ മാന്യന്മാര്‍ എവിടെ സുഖലോലുകളായി കഴിയുന്നു . പാവങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിയാത്ത പണവും രാഷ്ട്രീയവും എന്തിനു ഇ ലോകത്തിനു ആവിശ്യം. പൊലീസ് സേനയെ പിന്‍വലിച്ച് സദാചാര ഊളകള്‍ നിയമം നടത്തട്ടെയെന്ന പ്ലെക്കാര്‍ഡുമായിട്ടാണ് സിബി സമരം നടത്തിയത്.
സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പരേതനായ കുറ്റിയില്‍ തോമസിന്റെ മകനാണ് സിബി. സിബിയുടെ സമര വീര്യത്തിന് ഐക്യദാര്‍ഢ്യവുമായി കക്ഷി രാഷ്ട്രീയത്തിന് ആദിതമായി സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും വ്യാപാരികളും രംഗത്തെത്തിയിരുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, തെങ്ങണ പൗരാവലിയ്ക്കു വേണ്ടി മൈത്രീ ഗോപീകൃഷ്ണന്‍, ടി.ജെ ജോണിക്കുട്ടി, ആര്‍.ശ്രീജേഷ്, മുഹമ്മദ് ബഷീര്‍ തെങ്ങണ, വാര്‍ഡ് മെമ്പര്‍ സന്ധ്യ, നിഷ ബിജു, അല്‍ത്താഫ്, കെ.കെ ബഷീര്‍, സാന്റോ സാം, ഷെഫീഖ്, തോമസ് മാറാട്ടുകളം എന്നിവരും സമൂഹത്തിന്റെ നാനാതുറകളുള്ളവർ ഇവിടെയെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
കമല്‍ഹാസന്‍ സാമ്പത്തികമായി കബളിപ്പിച്ചെന്ന് നടി ഗൗതമിയുടെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ കൂടെ ഒന്നിച്ച് ജീവിതം ആരംഭിച്ചതിനു ശേഷം താന്‍ സിനിമകളില്‍ അഭിനയിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇതര നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച കമല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും താന്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു.
വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സിനിമകളില്‍ നിന്നും തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്ന് ഗൗതമി പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയില്‍ നിന്നൊന്നും പ്രതിഫലം തരാന്‍ തയ്യാറായില്ലെന്നും ഗൗതമി തന്റെ ബ്ലോഗില്‍ കുറിച്ചു. കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷവും താന്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഗൗതമി പറയുന്നു. വലിയൊരു തുക പ്രതിഫല ഇനത്തില്‍ ലഭിക്കാനുണ്ടെന്നും ഗൗതമി വ്യക്തമാക്കി.
ഇയിടെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന്റെ സാമ്പത്തിക സ്രോതസ്സ് ഗൗതമിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു എന്നാല്‍ ഇക്കാര്യം ഗൗതമി നിഷേധിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. കമലിന്റെ മക്കളായ ശ്രുതി ഹാസനാണ് ഇവര്‍ പിരിഞ്ഞതിന് പിന്നിലെന്ന ആരോപണവും ഗൗതമി നിഷേധിച്ചു. ബന്ധം അവസാനിക്കാന്‍ കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണെന്ന് അവര്‍ വ്യക്തമാക്കി.
കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എംഎല്‍എ. മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്ന് സഫീറിന്റ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
കൊലപാതക രാഷ്ട്രീയത്തില്‍ വല്ല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വിടി ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സഫീറിന്റെ വീടിന് നേരെ മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.