India

പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുന്നത് പതിവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം അവിടെ ഒരു ലോഡ് മദ്യവുമായി എത്തിയ ലോറി നാട്ടിലെങ്ങും പെട്ടെന്ന് ചര്‍ച്ചാ വിഷയമായി. ലോറിയല്ല, ലോറി ഡ്രൈവറായിരുന്നു വാര്‍ത്താ കേന്ദ്രം. 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി എന്ന സ്ത്രീ. രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്.

വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ക്ക് മാത്രം പറ്റിയതെന്നു കാലാകാലങ്ങളായി പറഞ്ഞു വരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു.

Related image
ചില്ലറക്കാരിയല്ല യോഗിത. ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക് കൊമേഴസിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം.

Image result for India's First Lady Truck Driver - YOGITA RAGHUVANSHI

യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചു നോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെ മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.

കലബുറഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നവജാത ശിശുക്കള്‍ മാറിയതായി പരാതി. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കള്‍ ആണ്‍കുഞ്ഞിനുവേണ്ടി വഴക്കിട്ടതോടെ സംഭവം പൊല്ലാപ്പായി. പെണ്‍കുഞ്ഞിനെ മുലയൂട്ടാനോ പരിപാലിക്കാനോ അമ്മ തയാറുമല്ല.

രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. യാദ്ഗിര്‍ ജില്ലയില്‍നിന്നുള്ള നന്ദമ്മയെയും നസ്മ ബേഗത്തെയും ഈ കഴിഞ്ഞ ആഴ്ചയാണു പ്രസവത്തിനായി കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ഒരേസമയത്ത് കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ പരസ്പരം മാറിയാണു ബന്ധുക്കള്‍ക്കു നല്‍കിയത്.

അബദ്ധം സംഭവിച്ച ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. കുഞ്ഞിനെ മുലയൂട്ടാന്‍ വിസമ്മതിച്ച ഇവര്‍ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. ആണ്‍കുഞ്ഞിന്റെ രക്തം ബി പോസിറ്റീവും പെണ്‍കുഞ്ഞിന്റേത് എ പോസിറ്റീവും ആണെന്നു കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ രക്തം നന്ദമ്മ–സിദ്ധപ്പ ദമ്പതികളുടെതുമായും ആണ്‍കുഞ്ഞിന്റേതു നസ്മ–ലാല്‍ മുഹമ്മദ് ദമ്പതികളുടേതുമായും യോജിക്കുന്നുവെന്നു ഡോക്ടര്‍മാരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണു നന്ദമ്മയുടെ ബന്ധുക്കള്‍.

ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. ജോഷിയും കലബുറഗി എസ്പി ശശികുമാറും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇവര്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തതില്‍ ഗൂഢാലോചന ഉണ്ടെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇവരുടെ ആവശ്യപ്രകാരം രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുംവരെ കുഞ്ഞിനെ പരിപാലിക്കാനും മുലയൂട്ടാനും നിര്‍ദേശിച്ചെങ്കിലും നന്ദമ്മ ഇതിനും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണു കുഞ്ഞിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.

തിരുവനന്തപുരം പള്ളിവളപ്പിൽ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പെ‍ാലീസിനെ ഒരു മണിക്കൂറേ‍ാളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടർന്നു രാത്രി 10.30ഒ‍ാടെ ചർച്ചകൾക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചതു ലാത്തിചാർജിന് ഇടയാക്കി.

മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാൻ പട്രോ‍ളിങ്ങിനു പേ‍ാകുകയായിരുന്ന പെ‍ാലീസ് ശ്രമിക്കവെ ഒരാൾ പള്ളിവളപ്പിലേക്ക് ഒ‍ാടിക്കയറിയതാണു സംഭവങ്ങൾക്കു തുടക്കം. പിന്തുടർന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പിൽ കയറി പിടികൂടാൻ ശ്രമിച്ചു. ക്രിസ്മസ് പരിപാടികൾക്കായി പള്ളിവളപ്പിൽ പുൽക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കിൽ പേ‍ായതെന്ന് അറിയിച്ചെങ്കിലും വിടാൻ പെ‍ാലീസ് തയാറായില്ല.

ഇതിനിടെ പള്ളിവളപ്പിൽ അകാരണമായി പെ‍ാലീസ് കടന്നതിനെ വന്നുകൂടിയവർ ചേ‍ാദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികർ പെ‍ാലീസുകാരെ കമ്മിറ്റിഒ‍ാഫിസിലേക്ക് എത്തിച്ചതേ‍ാടെ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഒ‍ാഫിസ് വളഞ്ഞതു സ്ഥിതിഗതികൾ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പേ‍ാകാൻ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പിൽ പെ‍ാലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. രാത്രി 10.30ഒ‍ാടെ എസ്ഐ മാപ്പു പറയാൻ തയ്യാറായതിനെ തുടർന്നാണു രംഗം ശാന്തമായത്.
കൂടുതൽ പെ‍ാലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റേ‍ാഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതേ‍ാടെ സ്ഥലത്തുണ്ടായിരുന്ന പെ‍ാലീസ് സംഘം ലാത്തി ചാർജ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വിൽപന നടത്തുവെന്ന് ആരേ‍ാപിച്ചു പെ‍ാലീസ് പിടികൂടി മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

പട്‌ന: ബീഹാറിലെ സ്മാര്‍ട്ട്‌ഫോണ്‍ കള്ളനെ വനിത പോലീസ് ഓഫീസര്‍ കുടുക്കിയത് നടിനയന്‍താരയുടെ ഫോട്ടോ ഉപയോഗിച്ച്. ബിജെപി നേതാവിന്റെസ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ട കേസിലാണ്മധുബാല ദേവിയെന്ന സബ്ഇന്‍സ്‌പെക്ടര്‍ നടി നയന്‍താരയുടെ സൗന്ദര്യം തുറുപ്പിചീട്ടാക്കി കള്ളന് വലവിരിച്ചത്.നയന്‍താരയുടെ മുഖമുള്ള ഫോട്ടോ അയച്ചു കൊടുത്ത് പരിചയത്തിലായി ഒടുവില്‍ കള്ളനെ കുടുക്കുകയായിരുന്നു ഇവര്‍. പട്‌നയില്‍നിന്ന് 150കിലോമീറ്റര്‍ ദൂരെയുള്ള ദര്‍ഭംഗയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മധുബാല.

സംഭവം ഇങ്ങനെ: ബി ജെ പി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതിപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ചുമതല മധുബാലയ്ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി.മൊഹമ്മദ് ഹൊസ്‌നെയിന്‍ എന്ന മോഷ്ടാവിനെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍സമര്‍ഥമായി രക്ഷപ്പെട്ടു.

അതോടെ മധുബാല മറ്റൊരു മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചു. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് മധുബാല മൊഹമ്മദിനെ വിളിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ താത്പര്യം കാണിച്ചില്ലെങ്കിലും ക്രമേണ മൊഹമ്മദ് മധുബാലയുടെ കുരുക്കില്‍ വീണു. തുടര്‍ന്ന് മധുബാലയോട് അവരുടെ ഒരു ചിത്രം അയച്ചുകൊടുക്കാന്‍ മൊഹമ്മദ്ആവശ്യപ്പെട്ടു. അങ്ങിനെയാണ്നടി നയന്‍താരയുടെ ചിത്രം അവര്‍വാട്ട്‌സ് ആപ്പിന്റെ പ്രൊഫൈല്‍ ചിത്രമാക്കുന്നത്. നയന്‍താരയുടെ ചിത്രം കണ്ടതോടെ അവരെ നേരില്‍ കാണാന്‍ മൊഹമ്മദിന് ആഗ്രഹം കലശലായി.

തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണാമെന്ന് മൊഹമ്മദ് മധുബാലയ്ക്ക് വാക്കു നല്‍കുകയും ചെയ്തു. അങ്ങനെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കാമുകിയെ കാണാനെത്തിയ മൊഹമ്മദിനെ സിവിലിയന്‍ വേഷത്തിലെത്തിയ പോലീസുകാരുടെ സഹായത്തോടെ
അറസ്റ്റ് ചെയ്തു. ആളെ മനസ്സിലാക്കാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് മധുബാല സംഭവ സ്ഥലത്ത് എത്തിയത്.

ഗള്‍ഫ് ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം താന്‍ ഫോണ്‍ മോഷ്ടിച്ചതല്ലെന്നും മറ്റൊരു കുറ്റവാളിയില്‍നിന്ന് 4500 രൂപയ്ക്ക് വാങ്ങിയതാണെന്നും അറസ്റ്റിലായ ശേഷം മൊഹമ്മദ് പോലീസിനോട് പറഞ്ഞു. പിന്നീട് മൊഹമ്മദ് നല്‍കിയ വിവരം ഉപയോഗിച്ച് ഇയാളെയും പിടികൂടി. ബുദ്ധിപരമായ നീക്കത്തിലൂടെ മോഷ്ടാവിനെ പിടികൂടിയ മധുബാല ദേവിക്ക് പാരിതോഷികം നല്‍കാനൊരുങ്ങുകയാണ് പോലീസ് വകുപ്പ്.

കോഴിക്കോട്: ചാരക്കേസില്‍ കരുണാകരന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത് എ.കെ.ആന്റണിയുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ടായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കരുതെന്നും അപ്രകാരം ചെയ്താല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അത് വകവെക്കാതെ താനും ഉമ്മന്‍ ചാണ്ടിയും കരുണാകരനെതിരെ നിലപാടെടുക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കുറ്റബോധമുണ്ട്. ആത്മകഥ എഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയത്. കരുണാകരന്‍ അനുസ്മരണത്തില്‍ ഇത് പറയാതെ പോകാന്‍ കഴിയില്ലെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.

1995ല്‍ ചാരക്കേസ് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ സമ്മര്‍ദ്ദമാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാനാകാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിച്ചു. നാലു വര്‍ഷത്തിന് ശേഷം ആദ്യമായാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാനൊരുങ്ങിയിരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് സച്ചിന് അതിനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വരികയായിരുന്നു.

ഇന്നലെ രാജ്യസഭയില്‍ ഇതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത് എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. കായികക്ഷമതയും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കേണ്ട ആവശ്യകതയെ കുറിച്ചാണ് 15 മിനിറ്റുള്ള വീഡിയോയില്‍ സച്ചിന്‍ സംസാരിക്കുന്നത്. ഒരു കായികതാരമെന്ന നിലയില്‍ കായികരംഗത്തെയും ആരോഗ്യത്തെയും കുറിച്ചാണ് തനിക്ക് സംസാരിക്കാനുണ്ടാകുകയെന്നും അതിന് ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സച്ചിന്‍ പറയുന്നു.

‘കായികമത്സരങ്ങളെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ഞാന്‍. ഈ പ്രയത്‌നത്തില്‍ പങ്കുചേര്‍ന്ന് ഇത് എന്റെ സ്വപ്‌നത്തില്‍ നിന്നും എല്ലാവരുടെയും സ്വപ്‌നമാക്കി മാറ്റണം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് മറക്കാതിരിക്കുക.’ സച്ചിന്‍ വീഡിയോയില്‍ പറയുന്നു. 2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും സച്ചിന്‍ സഭയില്‍ ഹാജരാകാതിരുന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു.

അംഗത്വ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്ക് താരം ആദ്യമായി നോട്ടീസ് നല്‍കിയിരുന്നത്. ഓഗസ്റ്റിലായിരുന്നു ഇതിനു മുമ്പ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല. സച്ചിന്‍ ഹാജരാകുന്നതിന് രണ്ടുദിവസം മുമ്പ് സമാജ് വാദി എംപി യായ നരേഷ് അഗര്‍വാള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഹാജരാകാതിരിക്കുന്ന വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ബോളിവുഡ് താരം രേഖയുടെയും സച്ചിന്റെയും അസാന്നിധ്യത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

https://www.facebook.com/SachinTendulkar/videos/1753046098052915/

മലപ്പുറം വണ്ടൂര്‍ ഏറിയാണ് തൊണ്ടിയില്‍ കൊടക്കാന്‍ ഷറഫലിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഷറഫലിയെ പിന്തുടര്‍ന്ന പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.നൂറുകണക്കിന് കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാനിയെ പൊലീസ് പിടികൂടി. പെട്ടന്നാരും പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് കൊടക്കാടന്‍ ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

വിചിത്രമായ രീതികളായിരുന്നു ഇയാൾ പിന്തുടർന്നു കൊണ്ടിരുന്നത്. മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി ശഠിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഷറഫലി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. പ്രതി അയച്ച നൂറു കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. ഷറഫലിയുടെ ഫോണിലും ഒട്ടേറെ അശ്ലീല രംഗങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിഗ്രാം ആപ്പു വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഷറഫലിക്കൊപ്പം ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

എം.സി.എ പഠനം പഠനം പൂര്‍ത്തിയാക്കിയ പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ സഹപാഠികള്‍ക്കും പതിവായി ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി…എം. പി. മോഹനചന്ദ്രന്‍, സി.ഐ മാരായ, കെ.എം. ബിജു, ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പൊന്‍കുന്നം: രണ്ടു വയസുകാരന്‍ ലിമോണിനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എല്ലാം ഒരു ദു:സ്വപ്‌നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോന്‍ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തില്‍ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓര്‍ത്തു പറയുമ്പോള്‍ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദെവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേര്‍ത്തു പിടിക്കാന്‍ തുണയായത് ദെവത്തിന്റെ സ്‌നേഹം മൂലമാണെന്ന് ലിസയും കുടുംബവും.

ബുധനാഴ്ച വെകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും, ലിസ(24)യുടേയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോള്‍ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്‌നേഹത്തിന്റെ ശക്തിയില്‍ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തില്‍ നിന്ന് ലിമോണിനെ കെക്കുമ്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദെവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.

ഓടിക്കൂടിയ പരിസരവാസികളിട്ടു നല്‍കിയ കയറില്‍ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാര്‍ യാത്രികന്‍ പെരുമ്പള്ളില്‍ അനില്‍കുമാര്‍ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാന്‍ സഹായിച്ചു. വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തകള്‍ ലിമയും പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പുറത്തെത്തിയപ്പോഴാണ് മകന്‍ ലിമോണ്‍ കിണറിന്റെ വലയിലെ വിടവിലൂടെ ഊര്‍ന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയില്‍ കയറിയപ്പോള്‍ മാതൃസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി മകനെ ആലിംഗനം ചെയ്തു ലിസ മുത്തം നല്‍കിയപ്പോള്‍ ആശ്വാസം കൊണ്ടത് ഒരു നാടാണ്.

ലക്‌നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ആള്‍ദൈവം ബാബാ സച്ചിദാനന്ദന്റെ ആശ്രമത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്നത് ക്രൂരമായ പീഡനമായിരുന്നെന്ന് കണ്ടെത്തല്‍. സച്ചിദാനന്ദന്റെ ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പലര്‍ക്കും സംസാരിക്കാന്‍ പോലും ശേഷിയുണ്ടായിരുന്നില്ല. മൃഗങ്ങളെക്കാള്‍ മോശമായി സൂക്ഷിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചെറിയ ചെറിയ കൂടുകളിലായിട്ടായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ആശ്രമത്തില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളില്‍ 25 വര്‍ഷമായി പീഡനം സഹിക്കുന്നവരും ആണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പെണ്‍കുട്ടികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാനായി ഉരുക്കുവാതിലുകളായിരുന്നു മുറിക്ക് ഉപയോഗിച്ചിരുന്നത്. ഇവര്‍ പുറത്തു ചാടാതിരിക്കാനായി കൂറ്റന്‍ മതില്‍ കമ്പിവേലി കെട്ടി വേര്‍തിരിച്ചിരുന്നു. ആശ്രമത്തിന് സമീപത്ത് നിന്നും സിറിഞ്ച് നിറഞ്ഞ ഒരു ചാക്കുകെട്ടും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ മയക്കുമരുന്ന് പ്രയോഗവും നടന്നിരിക്കാമെന്നാണ് വിലയിരുത്തലുകളുണ്ട്. ആശ്രമത്തില്‍ ലൈംഗികപീഡനം നേരിട്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം എത്തിയ നാലു സ്ത്രീകളാണ് ബാബാ സച്ചിദാനന്ദന്റെ ശാന്ത് കുടീറില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ലോകത്തിന് മുന്നില്‍ എത്തിച്ചത്.

തങ്ങളെ കെട്ടിയിട്ട് സ്വാമി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച ഇവര്‍ ദീര്‍ഘകാലമായി ഈ സ്ഥിതി തുടരുകയായിരുന്നു എന്നും പ്രതികരിച്ചപ്പോള്‍ സഹായികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. തങ്ങളെ കെട്ടിയിടാനും മര്‍ദ്ദിക്കാനും ബലാത്സംഗത്തിന് സഹായം ചെയ്യാനും രണ്ടു സ്ത്രീകളും ആശ്രമത്തില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആശ്രമമുള്ള ബാബയാണ് സച്ചിദാനന്ദ.

ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.

മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.

RECENT POSTS
Copyright © . All rights reserved