India

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിന്റെ ഒപ്പം കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്.

അതേസമയം പോലീസ് അന്വേഷണത്തില്‍ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു.

കാണ്‍പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് മാതൃകയില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി വായ്പ എടുത്ത് റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരി മുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വായ്പ ഇനത്തില്‍ ഏതാണ്ട് 800 കോടിയോളം രൂപ ബാങ്കുകളില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ചട്ടം ലംഘിച്ചാണ് കോത്താരിക്ക് വായ്പ നല്‍കിയിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. വായ്പാ കാലാവധി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും വായ്പതുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല.

കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന കോത്താരിയുടെ ഓഫീസ് ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോത്താരിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതു വഴി ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 11,400 കോടി രൂപ വായ്പ ഇനത്തില്‍ വാങ്ങി നാടുവിട്ട നീരവ് മോഡിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളേക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.

മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.

ആലപ്പുഴ സ്വദേശിയായ ശ്രീമോളാണ് വഴിയോരത്ത് കച്ചവടത്തിന് വെച്ച ടെഡി ബെയര്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പാവ തുറന്ന് നോക്കിയപ്പോഴാണ് രക്തവും മരുന്നും കലര്‍ന്ന പഞ്ഞിയും ബാന്‍ഡ്എയ്ഡും കണ്ടെത്തിയത്.

തങ്ങള്‍ക്കുണ്ടായ ദുരനുഭവം ശ്രീമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ഗന്ധമാണുള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലുമാകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലെന്നും ശ്രീമോള്‍ പറയുന്നു.

കഴിഞ്ഞ മാസം ഊട്ടിയിലേക്കുള്ള യാത്രയിലാണ് ശ്രീമോള്‍ പാവ വാങ്ങിയത്. മകള്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ പാവയെ വാങ്ങുകയായിരുന്നെന്ന് ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീട്ടില്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും യാതൊരു സംശയവും തോന്നിയില്ല. എന്നാല്‍ ദുര്‍ഗന്ധം തുടര്‍ന്നപ്പോള്‍ പാവയെ തുറന്ന് നോക്കുകയായിരുന്നു. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടെഡി ബെയറിനെ വാങ്ങിയത്. 350 രൂപയായിരുന്നു ടെഡിയുടെ വില.

പാട്‌ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലെ ബെഗുസരെ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംസ്തിപൂര്‍ സ്വദേശിയായ 30കാരന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കിയത്. പിപ്ര ചൗക്കിലുള്ള ഭക്ഷണശാലയില്‍ നിന്ന് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവെക്കുകയുമായിരുന്നു.

ഹനുമാന്‍ ചൗക്ക് എന്ന സ്ഥലത്ത് ഇയാളെ പിന്നീട് അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെവെച്ച് തൊഴിലുടമയുടെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലാകുകയും ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടുകയുമായിരുന്നു.

ഇതിനു പിന്നാലെ ഇവരുടെ ഭര്‍ത്താവ് പോലീസില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 16 ന് യുവതി തിരികെ എത്തി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവാവിനെതിരെ ആസിഡ് ആക്രമണമുണ്ടായത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.

കൊച്ചി: സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടന രൂപീകരിക്കുന്നു. മതപരിവര്‍ത്തനത്തിനു ശേഷം സിറിയയിലേക്ക് കടന്നുവെന്ന് കരുതുന്ന നിമിഷയുടെ അമ്മ കെ.ബിന്ദുവും ഹാദിയയുടെ പിതാവ് അശോകനുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാനാണ് സംഘടനയെന്ന് ഇവര്‍ പറഞ്ഞു.

മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധ കോടതികളിലായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന് ഇവര്‍ അറിയിച്ചു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.

തമിഴ് ജനതക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കമല്‍ വ്യക്തമാക്കി.രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നതോടെ, അഭിനയജീവിതം അവസാനിപ്പിക്കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.

‘റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല. സത്യസന്ധമായി ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്തേ കഴിയൂ.’-ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സിനിമയില്‍ തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഉപജീവനത്തിന് അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും താന്‍ പരാജയപ്പെടില്ലെന്നും കമല്‍ഹാസന്‍ മറുപടി നല്‍കി.

സിനിമയില്‍ നിന്ന് ഒരുപാട്ആവശ്യത്തിന് പണം സമ്പാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും കമല്‍ അറിയിച്ചു.

ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടി സനുഷ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനൂഷ മൊഴിനല്‍കിയത്. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നടി മടങ്ങിയത്.

ഈ മാസം 1ന് മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിക്കെതിരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന സനുഷയുടെ നടപടിയെ അഭിനന്ദിച്ച് കേരള പൊലീസ് നടിക്ക് സ്വീകരണമൊരുക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ ഇക്കാര്യത്തില്‍ സനൂഷയെ പ്രത്യേകം അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.

എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനൂഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം.

റെക്‌സം രൂപതാ വികാരി ഫാദര്‍ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് 84 വയസ് നാട്ടില്‍ വെള്ളിയാഴ്ച വെളുപ്പിന് 8 മണിക്ക് നിര്യാതനായി . ടിയാന് നാലു മക്കള്‍ രണ്ട് ആണ്‍മക്കള്‍ രണ്ട് പെണ്‍ മക്കള്‍’ ഒരു മകള്‍ ബെനഡിക്റ്റയിന്‍ സഭാംഗം സിസ്റ്റര്‍ ബെറ്റി ഡോക്ടര്‍ ആയി സേവനം ചെയ്യുന്നു. ഷാജി അച്ചന്റെ പിതാവിന്റ സംസ്‌കാര ചടങ്ങുകള്‍ 19 തിയതി തിങ്കളാഴ്ച 10 മണിക്ക് ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പട്ടാണി മുക്കില്‍ നടത്തപെടുന്നു. ഫാദര്‍ ഷാജി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്കുറപ്പെട്ടു. ഷാജി അച്ചന്റ പിതാവിന്റെ വേര്‍പാടില്‍ റെക്‌സം രൂപത മലയാളി കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനകളും അനുശോദനവും നേരുന്നു.

RECENT POSTS
Copyright © . All rights reserved