India

ന്യൂഡല്‍ഹി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി ഇറാഖിലെത്തിയവരാണ് കൊല്ലപ്പെട്ടത്.

കൂട്ടക്കൊല നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തന്നെ കുഴിച്ചുമൂടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധകാലഘട്ടങ്ങളില്‍ ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ച ശേഷം അവരുടെ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരാണെന്ന് മനസ്സിലാവുന്നത്.

കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും പഞ്ചാബ് സ്വദേശികളാണ്. ഒരു ആശുപത്രി നിര്‍മ്മാണ സ്ഥലത്ത് നിന്ന് പിടികൂടിയ ഇന്ത്യക്കാരെ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഭീകരര്‍ വധിച്ചത്. കാണാതായ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തല അജ്ഞാത സംഘം അറുത്ത് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് അനുകൂലികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. സംഭവത്തിന് ശേഷം ബിജെപി ഓഫീസിന് നേരെ പെരിയാര്‍ അനുകൂലികള്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

ത്രിപുരയില്‍ ബിജെപി സഖ്യം വിജയിച്ചതിന് ശേഷമാണ് രാജ്യത്തെ നവോത്ഥാന നായകരുടെ പ്രതിമകള്‍ ആക്രമിക്കപ്പെടുന്നത്. ത്രിപുരയിലെ കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ തകര്‍ത്ത ബിജെപിയുടെ നടപടി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ജാതീയ വേര്‍തിരിവിനെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും പോരാടിയ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഇ.വി. രാമസ്വാമിയെന്ന പെരിയാര്‍.

തമിഴ് ജനതയുടെ ജാതീയ പോരാട്ടങ്ങള്‍ അടിത്തറ പാകിയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ആര്‍എസ്എസ് അനുകൂല സംഘ്പരിവാര്‍ സംഘടനകള്‍ പെരിയാറിനെ ശത്രു തുല്ല്യനായിട്ടാണ് കാണുന്നത്. പല അവസരങ്ങളിലും അദ്ദേഹത്തെ വിമര്‍ശിച്ച് ഇത്തരം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ന്യൂഡല്‍ഹി: മൂന്ന് സേനാവിഭാഗങ്ങളെയും ഒരു കമാന്‍ഡിന് കീഴിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്ന് കമാന്‍ഡിനേയും ഒന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഈ ചട്ടങ്ങളാണ് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ പുതിയ കമാന്‍ഡ് നിലവില്‍ വരുന്നതോടെ ഈ നിയമത്തില്‍ മാറ്റം വരും.

മുന്ന് സേനാംഗങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സൈനിക നടപടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാവും പുതിയ ഭേദഗതി. ഇത്തരത്തില്‍ ഒരേ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കമാന്‍ഡുകളാണ് വരാന്‍ പോകുന്നത്. ഇവ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈനിക കമാന്‍ഡുകള്‍ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അയല്‍രാജ്യമായ ചൈനയ്ക്ക് അഞ്ച് ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളാണ് ഉള്ളത്.

2001 മുതല്‍ ആന്‍ഡമാനില്‍ ഇത്തരമൊരു സൈനിക സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ കമാന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. പുതിയ ഭേദഗതി ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക. ഇനി മുതല്‍ സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂര്‍ണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റര്‍ കമാന്‍ഡിന് കീഴിലാകും.

മക്കയിലെ ആരാധനാലയവും താജ്മഹലുമുള്‍പ്പെടെയുള്ള പള്ളികളെയും സ്മാരകങ്ങളെയും ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റി ഹിന്ദു മഹാസഭയുടെ കലന്‍ഡര്‍. ഹിന്ദു മഹാസഭയുടെ അലിഗഡ് യൂണിറ്റ് പുറത്തിറക്കിയ കലന്‍ഡറിലാണ് രാജ്യത്തെ പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.

മക്കയിലെ ആരാധനാലയത്തിന് മക്കേശ്വര്‍ മഹാദേവ മന്ദിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. താജ്മഹല്‍ തേജോമഹാലയ ശിവക്ഷേത്രവും മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദ് ഭോജ്ശാലയായും മാറിയിരിക്കുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയെ ‘വിശ്വനാഥ ക്ഷേത്രം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മെഹ്റൗളിയിലെ കുത്തബ് മിനാര്‍ കലണ്ടറില്‍ ‘വിഷ്ണു സ്തംഭ’വും ജൗന്‍പൂരിലെ അട്ടലാ പള്ളി ‘അത്ല ദേവി ക്ഷേത്ര’വുമാണ്. അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ‘രാമജന്മഭൂമി’ എന്ന പേരിലാണ് കലന്‍ഡറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പണ്ട് ഭാരതത്തെ കൊള്ളയടിച്ച വിദേശശക്തികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ തട്ടിയെടുക്കുകയും അവയുടെ പേരുകള്‍ മാറ്റി പള്ളികളാക്കുകയുമായിരുന്നു. കലന്‍ഡറില്‍ പറയുന്ന യഥാര്‍ത്ഥ പേരുകളിലേക്ക് അവയെ തിരികെ കൊണ്ടുവരണമെന്നും ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു. ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചി: താന്‍ എഴുതിയ കവിതകള്‍ പഠിപ്പിക്കരുതെന്നും അവ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്നതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അക്കാഡമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും തന്റ് കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു.

അബദ്ധപഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കുപോലും ഡോക്ടറേറ്റ് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവയാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചുള്ളിക്കാട് വ്യക്തമാക്കി.

തിരുവനന്തപുരം കുറ്റിച്ചലില്‍ കനത്തമഴയിലും കാറ്റിലും അന്‍പതോളം വീടുകള്‍ നശിച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതലും വീടുകള്‍ തകര്‍ന്നത്.പ‍ഞ്ചായത്തിലെ പലയിടത്തും കൃഷിയും നശിച്ചു.

ഇന്നലെ വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റാണ് വന്‍നാശം വിതച്ചത്. പഞ്ചായത്തിലെ നിലമ,രാജഗിരി,മൈലമൂട്,പച്ചക്കാട് എന്നിവിടങ്ങളിലാണ് കൂടുതലും നാശം . പലവീടുകളുടേയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി.

ചിലയിടങ്ങളില്‍ വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ കടപുഴകി വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപെട്ടത്. മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞ് വീണ് വൈദ്യുതിബന്ധവും തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചത് റബറിന് പുറമെ വാഴയും മരിച്ചീനിയുമാണ് കാറ്റില്‍ നശിച്ചത്.

തൊടുപുഴ: വിശപ്പു കാരണം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാള്‍ക്ക് 500 രൂപ നല്‍കി പോലീസ്. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരുടെ മാതൃകപരമായ പ്രവര്‍ത്തനം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനായ 57കാരനാണ് തൊടുപുഴ പോലീസ് പണം നല്‍കിയത്. ഇന്നലെ പുലര്‍ച്ചെയോടെ അമ്പലത്തില്‍ തൊഴാനെത്തിയ ഭക്തനാണ് ഇയാള്‍ കാണിക്കവഞ്ചിയില്‍ നിന്ന് പണമെടുക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയുമായിരുന്നു.

സ്റ്റേഷനിലെത്തി ദേഹ പരിശോധ നടത്തിയപ്പോള്‍ വെറും ഇരുപത് രൂപ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എടുത്തതെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി. മോഷ്ടിക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ വിശന്നിട്ടായിരുന്നുവെന്ന് ഇയാള്‍ മറുപടിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് പിരിവെടുത്ത് ഇയാള്‍ക്ക് 500 രൂപ നല്‍കുകയായിരുന്നു.

കോട്ടയം മോനിപ്പള്ളി സ്വദേശിയായ അന്‍പത്തേഴുകാരന്‍ രണ്ടാഴ്ച മുന്‍പാണ് സെക്യൂരിറ്റി ജോലിക്കായി തൊടുപുഴയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ യാതൊരു പരാതിയും നിലനില്‍ക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് പോലീസിനെ അഭിനന്ദിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു.

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ വയോധികയ്ക്ക് ചെറുമകളുടെ ക്രൂര മര്‍ദ്ദനം. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയല്‍വാസികളാണ് ദീപ എന്ന യുവതിയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. ജനങ്ങളുടെ മുന്നിലിട്ട് ചെറുമകള്‍ വൃദ്ധയെ യാതൊരു പ്രകോപനവും കൂടാതെയാണ് മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദിക്കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ അയല്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ദീപ മര്‍ദ്ദനം തുടര്‍ന്നു.

ദീപയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ ദീപയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അമ്മൂമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെയാണ് യുവതിയുടെ ക്രൂരത. പോലീസിനെ വിളിച്ചോളൂവെന്ന് ദീപ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറുമകളുടെ അക്രമത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ട് ജാനുവമ്മയെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി ദീപ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു.

ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.

ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മാറുതുറക്കല്‍സമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാനാവശ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ ചങ്ങാത്തമെന്നും രാഹുല്‍ പറയുന്നു.

മോഡിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാരെന്നും രാഹുല്‍ ഗാന്ധി പറയുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കാനും രാഹുല്‍ ഗാന്ധി തയ്യാറായി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു അദൃശ്യ മതിലുണ്ട്. അത്തരം മതിലുകള്‍ തകര്‍ക്കുകയാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved