കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കച്ചവട വിവാദത്തെ തുടര്‍ന്ന് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. നേരത്തെ ഭൂമി ഇടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.
ഭൂമി ഇടപാട് വിവാദമാകുകയും സംഭവത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വികാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം സംഘടിപ്പിച്ച വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അതിരൂപതയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നേരത്തെ ആലഞ്ചേരിയെ അനുകൂലിച്ച് രംഗത്തു വന്ന ഒരുപറ്റം വൈദികര്‍ പ്രതിഷേധകരെ തടയാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു വൈദികര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം പണ്ഡിതര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എന്നാല്‍ ഇത് രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പണ്ഡിതര്‍ ആരോപിച്ചു.
കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് രൂക്ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രവിശങ്കറിന്റെ പ്രസ്താവനെയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി അനുമതി. ഉപാധികളോടെയാണ് പുതിയ അനുമതി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. യാതൊരുവിധ ചികിത്സയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പിച്ചു പറഞ്ഞിരിക്കുന്ന രോഗികള്‍ മരണ താത്പര്യം അറിയിക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമെ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ. ഒരു വ്യക്തി മരണ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അതിനു ശേഷം ഹൈക്കോടതിയുടെയും അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വരും.
മരുന്ന് കുത്തിവെച്ചുള്ള മരണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ല. മറിച്ച് നിഷ്‌ക്രിയ മരണം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മാത്രമെ അനുമതി നല്‍കുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. അന്തസ്സോടെ മരിക്കുന്നത് മനുഷ്യന്റെ അവകാശമാണെന്നും വിധി പ്രസ്താവിച്ച കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്ക്കി. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയക്ക് പഠനവുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രം പരിഗണിച്ച കോടതി വിവാഹം നിയമപരമാണെന്ന് വിധിക്കുകയായിരുന്നു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. നവംബര്‍ 27ന് കോടതി ഹാദിയയെ നേരിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനായി ഹാദിയയെ അയക്കാന്‍ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് ഇന്ദ്രന്‍സിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ടേക്ക്ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രാഹുല്‍ ജി. നായര്‍ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. ഇ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
അലന്‍സിയര്‍ ആണ് മികച്ച സ്വഭാവനടന്‍ മികച്ച സ്വഭാവനടിയായി ഈമയൗവിലെ അഭിനയത്തിന് മോളി വത്സന്‍ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് ജനപ്രിയ ചിത്രം. ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഭയാനകം എന്ന ചിത്രത്തിലൂടെ എം.കെ.അര്‍ജുനന്‍ മികച്ച സംഗീതസംവിധായകനായി. മായാനദിയിലെ ഗാനത്തിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനും വിമാനത്തിലെ പാട്ടിലൂടെ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയുമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച നവാഗത സംവിധായകന്‍.
മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്റെ അധ്യക്ഷതയിലുള്ള പുരസ്‌കാര നിര്‍ണ്ണയ ജൂറിക്കു മുന്നില്‍ 110 ചിത്രങ്ങള്‍ പരിഗണനയ്ക്കു വന്നു. ഇവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു.
ലോകശക്തിയെന്ന പദവിയിലേക്കുള്ള പാതയിലാണ് ഇന്ത്യ നീങ്ങുന്നതെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് തലവന്‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായ ലഫ്റ്റനന്റ് ജനറല്‍ റോബര്‍ട്ട് ആഷ്‌ലിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മൂന്നില്‍ മുന്നറിയിപ്പിന്റെ രൂപത്തിലാണ് ആഷ്‌ലി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സൈനികശേഷി ഈ പദവിയിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമാണെന്ന് ന്യൂഡല്‍ഹിക്ക് വ്യക്തമായി അറിയാമെന്ന് ആഷ്‌ലി പറയുന്നു. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആദ്യത്തെ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. ഈ ശ്രേണിയിലെ രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഘാത് ഈ വര്‍ഷം നാവികസേനയ്ക്ക് സ്വന്തമാകും. ഏഷ്യയിലെമ്പാടുമുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സംരക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്നും ആഷ്‌ലി വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ സാവധാനം വര്‍ദ്ധിച്ചു വരികയാണ്. ഡോക്ലാം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധത്തിലും പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. ഇത് ഇരു വശത്തെയും സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ സംഘര്‍ഷങ്ങള്‍ 2018ലും തുടരുമെന്നും ആഷ്‌ലി വ്യക്തമാക്കി.
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റിസ് കെമാല്‍ പാഷ കേസില്‍ കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടേണ്ടെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എതിര്‍വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.
വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവന്ന ചരിത്രമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഷുഹൈബ് വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്.
സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി ഇനി ഒഴികഴിവുകള്‍ക്ക് സ്ഥാനമില്ലെന്നും വ്യക്തമാക്കി. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത് യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകള്‍ ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്നും ആവശ്യമാണെങ്കില്‍ അന്വേഷണം ആദ്യം മുതല്‍ തുടങ്ങാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.
തിരുവനന്തപുരം: അഭയ കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക സിബിഐ കോടതിയാണ് പൂതൃക്കയിലിനെ ഒഴിവാക്കി ഉത്തരവിട്ടത്. അതേസമയം ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതിയുടെ നടപടി. മറ്റു പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ മാര്‍ച്ച് 14ന് ആരംഭിക്കും. 2008 നവംബറിലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈയില്‍ ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത്. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി കേസില്‍ വിചാരണ നടപടികള്‍ നടന്നിരുന്നില്ല. 2011 മാര്‍ച്ച് 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം കോടതി മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാംപ്രതിയാക്കി ചേര്‍ത്തിരുന്നു. തെളിവു നശിപ്പിച്ചു എന്ന കുറ്റമാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ പട്ടികയില്‍ മൈക്കിള്‍ ഉള്‍പ്പെട്ടിരുന്നില്ല.
ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്‍പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.
32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍.

ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.