India

കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി – ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ ബസ്സിലെ കണ്ടക്ടര്‍ ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്‌.കണ്ടക്ടറിൻെറ നില സീരിയസ്സ് ആണന്ന് പറയുന്നു. ഐസിയു വിൽ പ്രവേശിപ്പിക്കാൻ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്..

മുന്നേ പോയ ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ്സ് ട്രക്കിൻ്റെ പിന്നിൽ തട്ടുകയും പിന്നാലെ വന്ന ട്രക്ക് ബസ്സിൻ്റെ പിന്നിൽ തട്ടുകയും ചെയ്തതായിയാണ് അറിയാൻ സാധിച്ചത്.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.

വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു.

‘മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’- ഷീല ചോദിക്കുന്നു.

‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.

‘ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്. ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.

‘മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല,​ വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’- ഷീല സണ്ണി പറയുന്നു.

‘ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്. എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നു’-ഷീല സണ്ണി പറഞ്ഞു.

ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.

പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം. കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.

വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് ഹർജിയില്‍ പറയുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജ‍ഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നല്‍കണം എന്നാണ് അതിജീവിതയുടെ ആവശ്യം.

ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂർത്തിയായിരുന്നു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.

വിവാഹം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജെസാര്‍ സ്വദേശി വാജു ഗോഹില്‍(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വാജു ഗോഹിലിന്റെ ഭാര്യ ദീപിക വാസവയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് വാജു ഗോഹിലിനെ വീടിന് മുന്നിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാജുവിന്റെ ഭാര്യ ദീപികയാണ് കൃത്യം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.

ഉച്ഛല്‍ സ്വദേശിയായ ദീപികയും വാജു ഗോഹിലും ജനുവരി 25-നാണ് വിവാഹിതരായത്. ജെസാര്‍ ഗാവനിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാത്രിയാണ് ദീപിക ഭര്‍ത്താവിനെ ആക്രമിച്ചശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് സഹോദരന്‍ പ്രവീണ്‍ ഗോഹില്‍ വീട്ടിലെത്തിയപ്പോള്‍ മരത്തിന് ചുവട്ടിലെ കട്ടിലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് വാജു ഗോഹിലിനെ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ ആദ്യദിവസം മുതല്‍ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് സഹോദരന്‍ പ്രവീണ്‍ പോലീസിന് നല്‍കിയ മൊഴി. തര്‍ക്കത്തിനിടെ ദീപിക തന്റെ സഹോദരനെ ആക്രമിച്ചെന്നാണ് സംശയിക്കുന്നതെന്നും തലയ്ക്ക് പരിക്കേറ്റാണ് സഹോദരന്‍ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പിസിഎൽ) സിഎസ്ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി ബിപിസിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.

തീവ്ര പരിചരണ വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി. കെ ജയകുമാർ നിവേദനം നൽകിയിരുന്നു. 5 പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനകരമാകും. വെന്റിലേറ്റർ ക്ഷാമം മൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും കുറയ്ക്കാൻ കഴിയും എന്ന് തോമസ് ചാഴികാടൻ അറിയിച്ചു.

നേരത്തെ എം പി യുടെ പരിശ്രമഫലമായി സെൻട്രൽ വെയർഹൗസിഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെരിക്കോസ് ലേസർ സർജറി മെഷീനും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സംവിധാനം ഉള്ള ഏക മെഡിക്കൽ കോളേജ് ആണ് കോട്ടയത്തേത്. പുറത്ത് 3 ലക്ഷം വരെ ചെലവ് വരുന്ന ലേസർ ശസ്ത്രക്രിയ ഇവിടെ സൗജന്യം ആയാണ് നടത്തുന്നത്.

മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.

സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാര്‍ലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എന്‍.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,

ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. ഈ മാസം പകുതിയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫില്‍ കാര്യമായ തര്‍ക്കങ്ങളില്ല. ഇടുക്കി സീറ്റുമായി വെച്ച് മാറണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന് താത്പര്യം. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ക്കും സീറ്റില്‍ താത്പര്യമുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പന്‍ തനിക്ക് മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.

മുതിര്‍ന്ന നേതാവ് പി.സി.തോമസിനും മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അദ്ദേഹം പരസ്യമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫിനോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത വര്‍ധിപ്പിക്കുന്നത്.

കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കുന്നതോടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. മാറിയും മറഞ്ഞും മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടമാകും നടക്കാനിരിക്കുന്നത്.

ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ച ചരിത്രം ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മഞ്ഞക്കടമ്പന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മഞ്ഞക്കടമ്പന് കാര്യമായ പിന്തുണയില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം.

വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.

മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Copyright © . All rights reserved