India

2006 ഫെബ്രുവരിയിലാണ് വെറും 17 ദിവസം മാത്രം പ്രായമായ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും യുവതിയായ അമ്മയും വാടകവീട്ടില്‍ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി പ്രതി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. അഞ്ചല്‍ അലയമണ്‍ സ്വദേശി തന്നെയായ ദിബില്‍കുമാര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ യുവതി നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. ആ നീക്കം ദിബിലിനെ പ്രകോപിപ്പിച്ചു. സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷും ദിബിലും ഒന്നിച്ചാണ് അവധിയ്ക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു ദിബിലും രാജേഷും. ദിബിലിനെതിരെ യുവതി നിയമപരമായി നീങ്ങിയതാണ് പ്രതികളെ പ്രകോപ്പിച്ചത്‌. യുവതിയുടെ അമ്മ പഞ്ചായത്ത് ഓഫീസില്‍ പോയ സമയത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. രഞ്ജിനി നല്‍കിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ദിബില്‍കുമാറിനെതിരെ നീങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രഞ്ജിനിയുടെ അമ്മ ശാന്തമ്മ എസ്.ഐ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമായപ്പോള്‍ ദിബിലിന്റെ സുഹൃത്താണെന്ന് പറഞ്ഞ് കണ്ണൂരുകാരനായ രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിബില്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാക്കു കൊടുത്തു. അതേ രാജേഷാണ് ഈ ക്രൂരകൊലപാതകങ്ങളിലെ കൂട്ടുപ്രതി. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു രാജേഷ്.

മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനിയുടെ അമ്മ കയറാത്ത ഓഫീസ് വരാന്തകളില്ല. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു.

തികച്ചും ആസൂത്രിതമായിരുന്ന കൊലപാതകങ്ങള്‍ക്കുശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പ്രതികള്‍ കൃത്യമായ പദ്ധതി തയ്യാറാക്കി. കൃത്യനിര്‍വഹണത്തിനുശേഷം നാടുവിട്ട പ്രതികള്‍ അധികം അകലെയൊന്നുമല്ല എത്തിപ്പെട്ടത്. പോണ്ടിച്ചേരിയില്‍ പോയി പേരും രൂപവും തന്നെ മാറ്റി. ഇത്രയധികം സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച കാലത്ത് പതിനെട്ട് വര്‍ഷമാണ് പോണ്ടിച്ചേരിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ സ്വൈര്യജീവിതം ഇവര്‍ നയിച്ചുവന്നത്.

ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.

ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാടുമായോ കുടുംബവുമായോ ബന്ധപ്പെട്ടില്ല എന്ന സംശയാസ്പദമായ കാര്യമാണ്. രണ്ടുപേരും വിവാഹം ചെയ്തു. പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.

അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിബിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു. 2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടിച്ചേരിയിലെത്തിയത്. വിഷ്ണു എന്ന പേരില്‍ ഒരാള്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ പ്രമാദമായ കൊലപാതകങ്ങളിലെ പ്രതിയാണ് എന്ന് ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിലൊടുവില്‍ വ്യക്തമായ തെളിവുകളോടെയാണ് സി.ബി.ഐ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്ക് കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നല്‍കി. സ്റ്റേഡിയത്തില്‍ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നല്‍കിയത്. അതേസമയം സ്റ്റേഡിയത്തില്‍ പരിപാടി നടത്തിയതിനെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തി. കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്‌സ് ആണ് നോക്കുന്നത്.

പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിയെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചതായി പരാതി. ബ്ലാസ്റ്റേഴ്സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 പേരാണ് നൃത്ത പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം.

ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗൗണ്ട് ആണ് കലൂര്‍ സ്റ്റേഡിയം. 13-ാം തിയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി ഗൗണ്ടില്‍ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും.

താരസംഘടനയായ എ.എം.എം.എയുടെ ആദ്യ കുടുംബ സംഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് എ.എം.എം.എ സംഗമത്തിന്റെ റിഹേഴ്‌സല്‍ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേര്‍ന്നാണ് വിളക്കുകൊളുത്തിയത്.

ജനുവരി നാലിന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചാണ് കുടുംബ സംഗമം നടക്കുന്നത്. 240 ഓളം അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സംഗമത്തിന്റെ ഭാഗമായി വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് എ.എം.എം.എ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന തുക എ.എം.എം.എ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയ്ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക. ജയന്‍ ചേര്‍ത്തല, ആശാ ശരത്, ബാബുരാജ്, അന്‍സിബ, ജോമോള്‍, അനന്യ, മഹിമ നമ്പ്യാര്‍, സുരേഷ് കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പാര്‍ട്ടി നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമനും ഉദുമ സിപിഎം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠനും ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമ വിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞു വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.

പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍ പ്രാരാബ്ദങ്ങള്‍ പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്റെ അഭ്യര്‍ത്ഥനയും കോടതി കേട്ടു.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസില്‍ സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതല്‍ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊല. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കല്‍ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരില്‍ കാസര്‍കോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ പലരുമുണ്ട്.

ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട അതേ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതി വരെ പോയതും സിപിഎമ്മിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ടെങ്കിലും ആ പട്ടികയില്‍പ്പെട്ട മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.

കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് തേനി സ്വദേശിയായ മഹേശ്വരൻ ചെങ്കര സ്വദേശിയായ കുമളി ബസ് സ്റ്റാൻഡിൽ വച്ച് കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.

മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്.

തുടർന്ന് വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാർ ചേർന്നാണ് മഹേശ്വരനെ പോലീസിൽ ഏൽപ്പിച്ചത്.

കഴുത്തിനും നെഞ്ചിനും കൈക്കും പരിക്കേറ്റ സുനിലിനെ കുമളി സർക്കാ‍ർ അശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തു ചെയ്യുകയായിരുന്നു അശോക്. അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസോളമുള്ള ബാലികയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സിഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ ചാവക്കാട് എസ്.ഐ ആയിരുന്ന വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ആണ് എസ.്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് കത്ത് നല്‍കിയത്.

പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐയുടെ നടപടി വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എസ്.ഐയക്ക് ഇഷ്ട സ്ഥലം മാറ്റം നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇടപെടല്‍. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ ഇടപ്പെട്ടത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ പിന്നീട് തൃശൂര്‍ എരുമപ്പെട്ടി എസ്.ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പള്ളി കോമ്പൗണ്ടില്‍ മൈക്കിലൂടെ കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളിയങ്കണത്തില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്റെ ഭീഷണി.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്.ഐയുടെ ഇടപെടല്‍. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ കേസില്‍ തുടര്‍നടപടികളുമായി പൊലീസ്. സാമ്പത്തികാരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും.

മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ മൃതംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പില്‍ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിട്ടിട്ടുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പുതുവര്‍ഷത്തെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ (ജനുവരി ഒന്ന് മുതല്‍ ചട്ടം മാറ്റം) നടപ്പാക്കും. അതിന്റെ ഫലം എല്ലാ വീട്ടിലും എല്ലാവരുടേയും പോക്കറ്റുകളിലും കാണാനാകുമെന്നാണ് വിലയിരുത്തല്‍.

ചിലത് ജനങ്ങളുടെ പോക്കറ്റിന് ഭാരമായി മാറും അതേസമയം ചിലത് ആശ്വാസവും ആകും. അടുക്കളയില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില, യുപിഐ പേയ്മെന്റ്, ഇപിഎഫ്ഒ നിയമങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള 10 മാറ്റങ്ങളെ കുറിച്ച് അറിയാം.
എല്‍പിജി വില

എല്ലാ മാസത്തെയും ആദ്യ തിയതി പോലെ 2025 ജനുവരി ഒന്നിന്, എണ്ണ വിപണന കമ്പനികള്‍ കുക്കിങ്ങ് വാണിജ്യ എല്‍പിജി ഗ്യാസിന്റെയും വില പുതുക്കി പുതിയ നിരക്കുകള്‍ പുറത്തിറക്കും. 19 കിലോഗ്രാം വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ പല മാറ്റങ്ങളും വരുത്തിയപ്പോള്‍, 14 കിലോഗ്രാം അടുക്കള സിലിണ്ടറുകളുടെ വില കുറച്ച് കാലമായി രാജ്യത്ത് സ്ഥിരത പുലര്‍ത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ അതിന്റെ വിലയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

എടിഎഫ് നിരക്കുകള്‍

എണ്ണ വിപണന കമ്പനികള്‍ എല്‍പിജിയുടെ വില മാത്രമല്ല, വിമാന ഇന്ധനമായ എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയും മാസത്തിന്റെ ആദ്യ ദിവസം പരിഷ്‌കരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വര്‍ഷത്തിന്റെ ആദ്യദിവസം അതായത് ജനുവരി ഒന്നിന് ഇവയുടെ വിലയില്‍ മാറ്റമുണ്ടായാല്‍ അത് വിമാനയാത്രക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കും.

ഇപിഎഫ്ഒയുടെ പുതിയ നിയമം

2025 ജനുവരി ഒന്നിന് പെന്‍ഷന്‍കാര്‍ക്കായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഇപിഎഫ്ഒ തയ്യാറെടുക്കുകയാണ്. ഈ വലിയ മാറ്റത്തിന് കീഴില്‍ള്‍ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കാനും കഴിയും, ഇതിനായി അവര്‍ക്ക് അധിക പരിശോധന ആവശ്യമില്ല.

യുപിഐ 123പേ നിയമങ്ങള്‍

ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് സുഗമമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ 123 പേ അവതരിപ്പിച്ചു. അതിന്റെ ഇടപാട് പരിധി 2025 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5,000 രൂപ വരെ മാത്രമായിരുന്നത് 10,000 രൂപ വരെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകും.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഈ നിയമം

സെന്‍സെക്സ്, സെന്‍സെക്സ്-50, ബാങ്കെക്സ് എന്നിവയുടെ പ്രതിമാസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ആഴ്ചയും വെള്ളിയാഴ്ചയ്ക്ക് പകരം ചൊവ്വാഴ്ച നടക്കും. ത്രൈമാസ, അര്‍ധവാര്‍ഷിക കരാറുകളുടെ കാലാവധി അവസാന ചൊവ്വാഴ്ച ആയിരിക്കും. മറുവശത്ത് എന്‍.എസ്.ഇ സൂചിക നിഫ്റ്റി 50 പ്രതിമാസ കരാറുകള്‍ക്കായി വ്യാഴാഴ്ച നിശ്ചയിച്ചു.

കര്‍ഷകര്‍ക്ക് വായ്പ

2025 ജനുവരി 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന അടുത്ത മാറ്റം കര്‍ഷകരുമായി ബന്ധപ്പെട്ടതാണ്. വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ കര്‍ഷകര്‍ക്ക് ആര്‍ബിഐയില്‍ നിന്ന് ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കര്‍ഷകര്‍ക്ക് ജാമ്യമില്ലാതെ വായ്പയുടെ പരിധി ഉയര്‍ത്തുമെന്ന് അടുത്തിടെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഇത് നിമിത്തം 1.6 ലക്ഷം രൂപയ്ക്ക് പകരം രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

ഈ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും

പുതുവര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചില നിയമങ്ങളില്‍ മാറ്റം വരുത്തും. രാജ്യത്തെ ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കും. കാരണം സെന്‍ട്രല്‍ ബാങ്ക് മൂന്ന് തരം ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ പോകുന്നു. ആര്‍ബിഐയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്, സീറോ ബാലന്‍സ് അക്കൗണ്ട് എന്നിവ അവസാനിപ്പിക്കും.

കാര്‍ വില കൂടും

2025 ജനുവരി ഒന്ന് മുതല്‍ പല കമ്പനികളുടെയും കാറുകള്‍ വാങ്ങുന്നത് ചെലവേറിയതായിരിക്കും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുള്‍പ്പെടെ പല കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.

ടെലികോം നിയമങ്ങള്‍

ടെലികോം കമ്പനികള്‍ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ വര്‍ഷം മുതല്‍ റൈറ്റ് ഓഫ് വേ റൂള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും പുതിയ മൊബൈല്‍ ടവറുകളും സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നത് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാവില്ല. പൊതുജനങ്ങളെയും കമ്പനികളെയും കണക്കിലെടുത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജിഎസ്ടി നിയമങ്ങള്‍

2025 ജനുവരി ഒന്ന് മുതല്‍ നികുതിദായകര്‍ക്ക് കര്‍ശനമായ നടപടിയുണ്ടാകും. ഇതില്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) ഉള്‍പ്പെടുന്നു. ഇത് 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് മാത്രമേ നേരത്തെ ബാധകമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ നികുതിദായകര്‍ക്കും ഇത് നടപ്പിലാക്കാന്‍ കഴിയും.

RECENT POSTS
Copyright © . All rights reserved