പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. തില്ലങ്കേരി പടിക്കച്ചാൽ എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ, പി.കെ.പ്രസാദിൻ്റെ ഭാര്യ കെ. ഡി.ബിനിത (36) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്.
ശനിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാവൂർ തുണ്ടിയിലെ ദാസൻ്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ), അമയ പ്രസാദ് ( ഉളിയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി ).
സഹോദരങ്ങൾ: വിജേഷ്, ബിപിന ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് നാട്ടിലെത്തിയത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കും.
കിടപ്പറയിൽ ഭർത്താവ് ഭാര്യയെ വായിൽ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഏലംകുളം വായനശാലക്ക് സമീപം പൂത്രോടി കുഞ്ഞലവി എന്ന കുഞ്ഞാണിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് (30) ശനിയാഴ്ച പുലർച്ചയോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് ആവണക്കുന്ന് പള്ളിക്കുന്ന് പാറപ്പുറയൻ മുഹമ്മദ് റഫീഖിനെ (35) പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായിൽ തുണി തിരുകിയ ശേഷം കഴുത്തിൽ തുണി മുറുക്കിയും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം റഫീഖ് മുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുവെച്ച് പുലർച്ചയോടെത്തന്നെ രക്ഷപ്പെട്ടു. നോമ്പിനുള്ള അത്താഴം കഴിക്കാൻ എഴുന്നേറ്റ മാതാവ് നഫീസയാണ് മകൾ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. കുഞ്ഞലവി നഫീസയുടെ സഹോദരൻ ചിറക്കത്തൊടി ഹുസൈനെ വിളിച്ചുവരുത്തിയ ശേഷം പെരിന്തൽമണ്ണ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൈകളും കാലുകളും തുണിയുപയോഗിച്ച് കൂട്ടിക്കെട്ടിയ ശേഷം ഷോളും കട്ടിലിലെ വിരിപ്പുമുപയോഗിച്ച് തൊട്ടടുത്ത ജനലിലേക്ക് ബന്ധിപ്പിച്ചിരുന്നു. സംഭവശേഷം റഫീഖ് മണ്ണാർക്കാട്ടെത്തിയതായി മനസ്സിലാക്കിയ പൊലീസ് മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷവർമ മേക്കറാണ് റഫീഖ്. 2017 ഏപ്രിൽ 23നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ കുടുംബത്തോടൊപ്പമാണ് റഫീഖ് കഴിഞ്ഞിരുന്നത്. നാലു വയസ്സുള്ള ഫിദ ഏക മകളാണ്.
ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത് കിടപ്പറയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന്. ഉറങ്ങാൻ കിടന്ന ശേഷം രാത്രി ഒന്നോടെയാണ് തർക്കം തുടങ്ങിയതെന്ന് പറയുന്നു. തൊട്ടപ്പുറത്തെ മുറിയിൽ മാതാപിതാക്കൾ ഉറങ്ങുമ്പോഴും ഉറക്കെ നിലവിളിക്കാൻ പോലുമാകാതെ ജീവന് വേണ്ടി പിടയുകയായിരുന്നു ഫാത്തമ ഫഹ്ന.
പുലർച്ച നാലോടെ മാതാവ് നഫീസ അത്താഴത്തിന് എഴുന്നേറ്റപ്പോഴേക്കും കൃത്യം നടത്തി ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടിരുന്നു. ഫഹ്നയുടെ സ്വർണമാലയും രണ്ട് വളകളും ഇയാൾ ഊരിയെടുത്ത് കൊണ്ടുപോയതായി കുടുംബം പറഞ്ഞു. മുഹമ്മദ് റഫീഖിനെ കൂടാതെ ഫാത്തിമ ഫഹ്നയും നാല് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് വീട്ടിൽ കഴിയുന്നത്. ഷവർമ മേക്കറായ മുഹമ്മദ് റഫീഖ് കൊപ്പം, പെരിന്തൽമണ്ണ, ഏലംകുളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. പ്ലസ് ടുവിന് ശേഷം കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയതാണ് ഫാത്തിമ ഫഹ്ന.
തഹസിൽദാർ പി.എം. മായയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മലപ്പുറം എ.എസ്.പി സാഹൻഷ, സ്റ്റേഷൻ ഹൗസ് ഓഫിസർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന പൂർത്തിയാക്കി. സയന്റിഫിക് ഓഫിസർ ഡോ. വി. മിനി, വിരലടയാള വിദഗ്ധ എൻ.വി. റുബീന എന്നിവർ പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 5.45 ഓടെ രാത്രി ഏലംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. ഇരുവരും കുടുംബത്തോടൊപ്പം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിക്കുന്നതും. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരൃവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിനേഷ് (33) ആണു സദിയിൽ മുങ്ങി മരിച്ചത്.
പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷ്. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് കൺവെൻഷന് എത്തിയവർ താമസിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്തെ കിണറുകളിൽ കടുത്ത വേനൽ കാരണം വെള്ളമുണ്ടായിരുന്നില്ല. വെള്ളമില്ലാത്തതിനാൽ വിനേഷ് ഉൾപ്പെടെയുള്ളവർ കുളിക്കാൻ വാമനപുരം നദിയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുതിർന്നവരും കുട്ടികളുമടക്കം 15 പേരടങ്ങുന്ന സംഘം താവയ്ക്കലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവേയാണ് വിനേഷ് മുങ്ങിത്താഴ്ന്നത്. ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ലെന്നാണ് വിവരം. വിനേഷ് മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചെങ്കിലും നീന്തൽ അറിയാവുന്ന ആരും തന്നെ അടുത്തല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.
ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്നു ദൂരെയുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി ബുദ്ധിമുട്ടി വിനേഷിനെ പുറത്തെത്തിച്ചു. ആ സമയത്ത് പെൺകുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. വിൽസണും എസ്തറുമാണ് മാതാപിതാക്കൾ. വിജേഷാണ് വിനേഷിൻ്റെ സഹോദരൻ.
ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വെൽഡിംഗ് ജോലിക്കാരനാണ് റിജോ. ഇയാൾക്ക് സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവണമുണ്ടെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജോലി അവസാനിച്ചു. തുടർന്ന് മദ്യപിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വന്നയുടൻ കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങി. ശീലം പതിവായതിനാൽ വീട്ടുകാർ വിളിച്ചുണർത്താനും പോയില്ല.
രാത്രി 8.30ഓടെ ആഹാരം കഴിക്കാനായി വീട്ടുകാർ റിജോയെ വിളിച്ചു. ഉണർന്നെഴുന്നറ്റ ഇയാൾ സമയം നോക്കിയപ്പോൾ രാത്രിയായെന്ന് കണ്ട് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. എന്തുകൊണ്ട് എന്നെ വെെകുന്നേരം വളിച്ചില്ലെന്ന് ചോദിച്ചായിരുന്നു ബഹളം. തനിക്ക് പുറത്തു പോകണമായിരുന്നെന്നും വീട്ടുകാർ വിളിക്കാത്തതു മൂലമാണ് പോകാൻ കഴിയാത്തതതെന്നും പറഞ്ഞ് ഇയാൾ ബഹളം വച്ചുകൊണ്ടിരുന്നു.
ബഹളം അസഹ്യമായപ്പോൾ റിജോയുടെ പിതാവ് ജോയി ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കേറ്റമായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട മർദ്ദിക്കുകയായിരുന്നു. തുടർന്ന് പിതാവിൻ്റെ തല പിടിച്ച് മകൻ നിലത്തിടിച്ചു. ഇതോടെ ജോയി ബോധം കെട്ടു.
ഇതിനിടെ ബഹളം കേട്ട് അയൽക്കാർ എത്തി. ബോധം കെട്ട്കിടക്കുന്ന ജോയിയെ അവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. അലീന മകളാണ്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.
പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
താമരശ്ശേരിയില്‍ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്.
രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.
അവിഹിതബന്ധമാരോപിച്ച് 25കാരിയായ സഹോദരഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം 30കാരന്‍ മൃതദേഹങ്ങള്‍ക്ക് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടാണ് പ്രതി യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയത്.
യുവതിക്ക് ഇതരപുരുഷന്‍മാരുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. ഇതേച്ചൊല്ലി വഴക്കിട്ട പ്രതി തുടര്‍ന്ന് യുവതിയെയും നാലും ആറും വയസ്സുള്ള അവരുടെ മക്കളുടെയും കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹങ്ങള്‍ നശിപ്പിക്കുന്നതിനായി കിടക്കവിരികളും വിറകും ഉപയോഗിച്ച് പൊതിഞ്ഞ ശേഷം തീക്കൊളുത്തുകയായിരുന്നു. യുവതിയുടെ വീടിന് മുന്നിലെ ടിന്‍ഷീറ്റ് മേഞ്ഞ ഷെഡ്ഡിലിട്ടാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വീട്ടമ്മയുടെ മരണത്തിൽ ദുരുഹത. ഭർത്താവിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയൊണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് മിനിയെ അവശനിലയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വീട്ടുകാർ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മിനി മരിച്ചിരുന്നു.
കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി മനസിലായി. ഇതെതുടർന്നാണ് ഭർത്താവിനെ കറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഹരിയാനയിലെ സോനിപട്ടില്‍ കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ച് വരുത്തി യുവാവ് വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു ഫാം ഹൗസില്‍ കുഴിച്ചിട്ടു. റോഹ്തക്ക് സ്വദേശിനിയായ മോണിക്കയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫാംഹൗസില്‍ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു അരുംകൊല.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മോണിക്കയെ പ്രതി കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിന് മുമ്പ് റോഹ്തക്കിലെ സ്വന്തം വീട് സന്ദര്‍ശിച്ചു. എന്നാല്‍ കുറച്ച് ദിവസമായിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബത്തിന് സംശയമായി. ഇതോടെ ജനുവരി 22 ന് കുടുംബം ഗനൗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി. പിന്നീട് കേസ് ഭിവാനി സിഐഎ -2 ന് കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചു. പിന്നാലെ ഫാംഹൗസില്‍ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.