തിരുവനന്തപുരം ∙ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന കേസിൽ നിർണായക വിവരങ്ങളുമായി ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ ആദ്യ കേസ് ഡയറിയിൽ പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. പിന്നീട് ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളാൻ ശ്രമിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന കറുത്ത വാഹനത്തിൽനിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ടിട്ട മൂന്ന് പേരും ഇറങ്ങി പ്രതിഷേധക്കാർക്കെതിരെ ലാത്തിപോലുള്ള ആയുധം ഉപയോഗിച്ചതായും കേസ് ഡയറിയിൽ പറയുന്നുണ്ട്. ആക്രമണത്തിൽ പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയൻ പറഞ്ഞത് പോലെ രക്ഷാപ്രവർത്തനം അല്ല, നേരിട്ടുള്ള മർദനമാണുണ്ടായതെന്നാണ് ആദ്യ രേഖ ചൂണ്ടിക്കാണിക്കുന്നത്.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുണ്‍ തയാറാക്കിയ ആദ്യ കേസ് ഡയറി പിന്നീട് പെൻഡ്രൈവിലാക്കി എഡിജിപി എം. ആർ. അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. തിരുത്തുന്നതിന് മുമ്പും ശേഷവുമുള്ള കേസ് ഡയറി എസ്ഐടി കണ്ടെടുത്തതായും വിശദമായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നും സൂചനയുണ്ട്. ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഇനി സർക്കാരിന്റെ തുടർനടപടിയിൽ നിർണായകമാകുക.
ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മേയ് 27, 28 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
നേരത്തെ മേയ് 27ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കണക്കിലെടുത്ത് കേരളത്തിൽ പെരുന്നാൾ ആഘോഷം 28നാകുന്നതിനാലാണ് അധിക അവധി അനുവദിച്ചത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ-സർക്കാർ മേഖലകളിൽ പ്രവർത്തനങ്ങൾ താത്കാലികമായി നിലയ്ക്കും.
തിരുവനന്തപുരം ∙ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരായ കേന്ദ്രനടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സിജെപിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.
അഭിജീത് ദിപ്കെ രൂപീകരിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സാമൂഹികമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എക്സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ യുവജനപിന്തുണയും സ്വീകാര്യതയും സിജെപിക്ക് ലഭിച്ചതാണ് കേന്ദ്രത്തെ അസ്വസ്ഥരാക്കുന്നതെന്ന് പിണറായി വിമര്‍ശിച്ചു. തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നേരിടുന്ന യുവാക്കളുടെ അതൃപ്തിയാണ് ഈ പ്രതിഷേധത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘പാറ്റകള്‍’’ എന്ന പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തെ ലഘുവായി കാണാനാകില്ലെന്നും പിണറായി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെന്നും, നിയമങ്ങളെയും ഭരണനടപടികളെയും ദുരുപയോഗം ചെയ്ത് യുവജനപ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ബെംഗളൂരു ∙ ഐടി കമ്പനിയായ ടിസിഎസിലെ പുതിയ ശമ്പള ഘടന ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു. 2026 ഏപ്രിൽ മാസ ശമ്പളത്തിൽ പലർക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വേരിയബിൾ പേ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചില ജീവനക്കാർക്ക് ലഭിക്കേണ്ട തുകയുടെ പകുതിയോളം മാത്രമാണ് ലഭിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. വർക്ക്ഫ്രം ഓഫിസ് നയം കർശനമാക്കിയതിന് പിന്നാലെ ഓഫിസ് ഹാജർ അടിസ്ഥാനമാക്കിയുള്ള പുതിയ പേ സംവിധാനം ജീവനക്കാരെ ബാധിക്കുകയാണെന്നാണ് വിലയിരുത്തൽ.
2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തേക്കുള്ള ക്വാർട്ടർ വേരിയബിൾ അലവൻസ് വിതരണം ചെയ്തപ്പോൾ പലർക്കും 60 മുതൽ 80 ശതമാനം വരെ മാത്രമാണ് പേ ഔട്ട് ലഭിച്ചത്. പുതിയ നയപ്രകാരം 85 ശതമാനത്തിലധികം ഓഫിസ് ഹാജർ ഉള്ളവർക്ക് പൂർണ വേരിയബിൾ പേ ലഭിക്കും. 75 മുതൽ 85 ശതമാനം വരെ ഹാജർ ഉള്ളവർക്ക് ഏകദേശം 75 ശതമാനവും 60 മുതൽ 75 ശതമാനം വരെ ഹാജർ ഉള്ളവർക്ക് 50 ശതമാനവും മാത്രമാണ് അനുവദിക്കുക. 60 ശതമാനത്തിന് താഴെ ഹാജർ ഉള്ളവർക്ക് ബോണസ് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആവശ്യമായ ഹാജർ ഉണ്ടായിട്ടും മുഴുവൻ വേരിയബിൾ പേ ലഭിച്ചില്ലെന്ന് ചില ജീവനക്കാർ ആരോപിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പേ ഔട്ടിനെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ടിസിഎസ് നടപ്പാക്കിയ വാർഷിക ശമ്പള വർധനയും ചർച്ചയാകുകയാണ്. ശരാശരി അഞ്ച് ശതമാനം ഇൻക്രിമെന്റ് നൽകിയെങ്കിലും പുതിയ സിടിസി ഘടനയിൽ ചിലരുടെ മാസശമ്പളത്തിൽ കുറവ് വന്നതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന പെർഫോമൻസ് റേറ്റിംഗ് നേടിയവർക്ക് 9 മുതൽ 13 ശതമാനം വരെ വർധന ലഭിച്ചപ്പോൾ മറ്റുചിലർക്കു വളരെ കുറഞ്ഞ വർധന മാത്രമാണ് ലഭിച്ചത്.
കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്കു പിന്നിൽ നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് ആരോപിച്ച് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അവിഹിതബന്ധ ആരോപണങ്ങൾ ടിനി ടോം പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നതുകൊണ്ടല്ലേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും നടി ചോദിച്ചു.
‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായതായും അൻസിബ വെളിപ്പെടുത്തി. നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നതായി അവർ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയതായും പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും എന്നാൽ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും നടി വ്യക്തമാക്കി.
താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസ്സൻ അടുത്തിടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിക്കുകയായിരുന്നുവെന്നും ശ്വേത പ്രതികരിച്ചു.
കൊച്ചി ∙ മോഡലിങ്ങിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍ദേശീയ സെക്സ് റാക്കറ്റില്‍ അറസ്റ്റിലായ ബിലാല്‍ നിരവധി യുവതികളെ ദുബായിലേക്ക് കടത്തിയതായി പൊലീസ് വെളിപ്പെടുത്തി . ഒരു യുവതിയെ വിദേശത്ത് എത്തിച്ചാല്‍ ബിലാലിന് ഏജന്റ് കമ്മീഷനായി ഒരു ലക്ഷം രൂപവരെ ലഭിച്ചിരുന്നുവെന്നും പിന്നീട് മാസംതോറും അധിക കമ്മീഷനും ലഭിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് സംഘങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്നും കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഘം യുവതികളെ ദുബായിലെ ‘എലൈസ ഇവന്റ്’ എന്ന സ്ഥാപനത്തിലേക്കാണ് അയച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാംപ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നും ഇരകളില്‍നിന്ന് വിസ, ടിക്കറ്റ് എന്നിവയ്ക്കായി 4.70 ലക്ഷം രൂപവരെ ഈടാക്കിയതായും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേസിലെ മൂന്നാംപ്രതി അലീന ഇടനിലക്കാരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. മുഖ്യപ്രതി സിന്ധുവിന്റെ അക്കൗണ്ടില്‍നിന്ന് ഔറംഗസേബിന് പലതവണ പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ എത്രപേരെ റാക്കറ്റിലൂടെ വിദേശത്തേക്ക് കടത്തിയെന്നതിന് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ റഷ്യ–യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ആകെ 217 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതായും, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 പേരെ ഇതിനകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായതായും 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ചില ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏകദേശം 5,000 ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, മരിച്ചാൽ വലിയ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘങ്ങൾക്കും അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും എതിരെ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയായിരുന്നു. എൽഡിഎഫിന്റെ എ.സി. മൊയ്തീനും എൻഡിഎയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എതിര് സ്ഥാനാർഥികൾ. ദീർഘകാല രാഷ്ട്രീയപരിചയവും സഭാപരിചയവും ഉള്ള നേതാവിനെ സ്പീക്കർ പദവിയിലേക്ക് കൊണ്ടുവരണമെന്ന യുഡിഎഫ് നിലപാടാണ് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ തിരുവഞ്ചൂർ, കെഎസ്യു, യൂത്ത് കോൺഗ്രസ്, കെപിസിസി തുടങ്ങിയ സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു. 1967-ൽ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായും സജീവമായി പ്രവർത്തിച്ചു. 2004-ലും 2011-ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് തിരുവഞ്ചൂർ ആദ്യമായി നിയമസഭയിലെത്തിയത്. 2006 വരെ അടൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറി തുടർച്ചയായി വിജയിക്കുകയും ജനപിന്തുണ നിലനിർത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദ കേസുകളിൽ കർശന നിലപാട് സ്വീകരിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരിചയവും രാഷ്ട്രീയ പക്വതയും പരിഗണിച്ചാണ് അദ്ദേഹത്തെ നിയമസഭയുടെ പുതിയ സഭാനാഥനായി തിരഞ്ഞെടുത്തത്.
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി പുതിയ സർക്കാർ. നിലവിലെ രണ്ട് വർഷ സേവനമെന്ന മാനദണ്ഡം മാറ്റിയാണ് പുതിയ തീരുമാനം. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.
രണ്ടുവർഷം പൂർത്തിയാകുമ്പോൾ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ ഉറപ്പാക്കുന്ന പതിവിനും ഇതോടെ വിരാമമാകും. പുതിയ മാനദണ്ഡത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയും സി.എ.ജിയും മുമ്പ് വിമർശിച്ചിരുന്ന വിഷയത്തിൽ ചരിത്രപരമായ തിരുത്തലാണിതെന്നാണ് വിലയിരുത്തൽ.
കേരളത്തിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാർ കൊണ്ടുവന്ന ഈ സംവിധാനത്തിൽ ഖജനാവിന് വലിയ ബാധ്യതയുണ്ടാകുന്നുവെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നത്.
ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം ചർച്ചയാകുന്നു. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം. കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും മിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനായി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് കോടതിയിൽ വാദിച്ചു.
എന്നാൽ, കേരളത്തെ ഭാഷാസൗഹൃദ സ്ഥലമെന്നു പറയാനാകില്ലെന്നും ഇംഗ്ലീഷ് അവിടെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാബുദ്ധിമുട്ട് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്കായി കേസ് നോക്കുന്ന അമ്മയ്ക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായും വാദത്തിൽ ചൂണ്ടിക്കാട്ടി.
2017ൽ വിവാഹിതരായ ദമ്പതികൾ 2023ൽ യുവതി യുകെയിലേക്കു താമസം മാറിയശേഷമാണ് അകന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭർത്താവാണ് ഹർജി നൽകിയത്. കുട്ടി കഴിഞ്ഞ 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതുവരെ യുവതിക്ക് ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.