തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം.
വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.
*ബൗഗൈൻവില്ല സിനിമയുടെ ദേശീയ പുരസ്കാര അപേക്ഷ സമർപ്പിക്കാനാകാത്തതിനെ കുറിച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ കേന്ദ്ര വിവരപ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ദേശീയ പുരസ്കാര പോർട്ടൽ അവസാന ഘട്ടത്തിൽ തകരാറിലായതിനെ തുടർന്ന് ഫീസ് അടയ്ക്കാനാകാതെ അപേക്ഷ സമയത്ത് സമർപ്പിക്കാനായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.
അപേക്ഷ അവസാന തീയതി ഒക്ടോബർ 31 ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് നിർമ്മാണ സ്ഥാപനം അതേ ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നത്. ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങൾ ലഭിക്കുകയും വിമർശക പ്രശംസ നേടുകയും ചെയ്തതായും, ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുന്നത് കലാകാരന്മാർക്കും ടീമിനും വലിയ നഷ്ടമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
പോർട്ടൽ ഒക്ടോബർ 10 മുതൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പ്രക്രിയയെ കുറിച്ച് വ്യാപകമായി പ്രചാരണം നടന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി സമയബന്ധിതമായി നൽകിയതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിവരപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി ഹർജിക്കാരന്റെ അപേക്ഷ പരിശോധിച്ച് വിധി ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദേശിച്ച് ഹർജി തീർപ്പാക്കി.
ശ്രീനഗറിലെ നവ്ഗാം പൊലീസ്സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വലിയ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്ക് ഗുരുതര പരിക്കേറ്റു. രാത്രി വൈകിയപ്പോൾ വൻ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനം കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത് പരിസരങ്ങളിലും നാശം വിതച്ചു.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനൈയുടെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്നു പിടിച്ചെടുത്ത 360 കിലോ രാസപദാർത്ഥങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുമ്പോഴാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ ചെറിയൊരു ഭാഗം ഫോറൻസിക് ലാബിലേക്കും ബാക്കിയുള്ളവ നവ്ഗാം പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തുടർച്ചയായ ചെറിയ പൊട്ടിത്തെറികൾ കാരണം ബോംബ് സ്ക്വാഡ് അകത്തേക്കു കടക്കാൻ വൈകി, ഇതോടെ രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. ബൻപോറയിൽ ഭീക്ഷണി പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് മൂന്ന് യുവാക്കളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വഴി ഇമാം സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഇർഫാൻ അഹമ്മദ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. തുടർന്നുള്ള പരിശോധനയിൽ മൂന്ന് ഡോക്ടർമാർ പ്രവർത്തിപ്പിച്ച വലിയ ഭീകരതയുടെ തെളിവ് പുറത്തുവന്നു.
മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്ക്കും എന്നാണ് നിലവിലെ ധാരണ. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. പതിനെട്ടാം നിയമസഭയിൽ കരീടമണിയാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിനെ മുഖമായി അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിൻ്റെ അവസാനം മികച്ച വിജയത്തിലാണ് കലാശിച്ചത്. ഇത്തവണ നില ഏറെ മെച്ചപ്പെടുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബിജെപി മൗനം പാലിചെങ്കിലും പിന്നീട് നിതീഷ് തന്നെ നയിക്കുമെന്ന് പറയുകയാണ്. കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനുമാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം അഞ്ച് വർഷവും നിതീഷിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുമോയെന്നതും ചോദ്യമാണ്. അനാരോഗ്യം തന്നെ പ്രധാനകാരണം. മാത്രമല്ല ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബിജെപിക്ക് കിട്ടും. പഴയതുപോലെ വിലപേശലിന് വഴങ്ങേണ്ടി വരില്ല. അതേ സമയം രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയിൽ വയ്ക്കും.നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും, വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നിലനിർത്തിയാലും നേതൃത്വവുമായി ഏറെ അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തൃശൂരിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫിലോക്കാലിയ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രശസ്ത ദമ്പതികളായ മരിയോ ജോസഫിന്റെയും ജിജി മരിയോ ജോസഫിന്റെയും കുടുംബ തർക്കമാണ് ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുന്നത്. ധ്യാനം, കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഇവരിൽ, ഭാര്യയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മരിയോയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഒക്ടോബർ 25-നുണ്ടായ തർക്കത്തിനിടെ ഭർത്താവ് തലയ്ക്കടിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ജിജി നൽകിയ പരാതി. 1.60 ലക്ഷം രൂപ വിലവായിരുന്ന ഫോണിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാരോപണവുമുണ്ട്.
മരിയോയും ജിജിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങൾ സ്ഥാപനം നടത്തിപ്പിലെയും പണമിടപാടുകളിലെയും അഭിപ്രായ ഭിന്നതകളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷനെ കമ്പനിയാക്കാനുള്ള നീക്കങ്ങൾ, ട്രസ്റ്റിലെ അധികാര പ്രശ്നങ്ങൾ, മരിയോയുടെ സ്വതന്ത്ര തീരുമാനങ്ങൾ എന്നിവയാണ് കുടുംബത്തിൽ വലിയ ഭിന്നത സൃഷ്ടിച്ചത്. ജിജി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഒഴിവാക്കി കമ്പനി മുന്നോട്ട് നയിക്കുന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
കൊല്ലത്തുകാരനായ സുലൈമാൻ രണ്ടു പതിറ്റാണ്ട് മുമ്പ് അസുഖത്തിലായിരുന്ന സമയത്ത് മതപരമായ മാറ്റം അനുഭവിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് പോട്ടയിലെത്തിയ അദ്ദേഹം “മരിയോ ജോസഫ്” എന്ന പേരിൽ സുവിശേഷ പ്രവർത്തനത്തിൽ പ്രവേശിച്ചു. അതിനിടെയാണ് ജിജിയെ പരിചയപ്പെട്ടത്, പിന്നീട് അവരുടെ ബന്ധം വിവാഹത്തിലേക്കും എത്തി. ഇരുവരും ചേർന്ന് സുവിശേഷപ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും സജീവമായി പ്രവർത്തിച്ചു.
എന്നാൽ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അവർ പുതിയ വഴികൾ തേടി. ഇതോടെയാണ് മരിയോ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തനം ആരംഭിച്ചത്. ജിജിക്കും അതിലൂടെ നല്ലൊരു ജോലി ലഭിച്ചു, ഇതോടെ കുടുംബത്തിന്റെ വരുമാനം മെച്ചപ്പെട്ടു. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ബോബിയുമായുള്ള ബന്ധം തകരുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ചേർന്ന് പുതിയൊരു ചാരിറ്റി സ്ഥാപനം രൂപവത്കരിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് പിന്നീട് ഫിലോക്കാലിയ ഫൗണ്ടേഷൻ ആരംഭിച്ചത്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന് ഉത്തരവാദിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന ഇടിച്ചു തകർത്തു. പുൽവാമയിലെ അദ്ദേഹത്തിന്റെ വീട് വെള്ളിയാഴ്ച പുലർച്ചെയാണ് തകർത്തത്. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് കർശനമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന് മുമ്പും പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളോടും സമാന നടപടി ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ, ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് സ്ഫോടനത്തിൽ ഉപയോഗിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്ഫോടനസ്ഥലത്ത് കണ്ടെത്തിയതും ഉമറിന്റെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായത്.
ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തനായ ഉമർ ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ.
ബീഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുമ്പോള് ജെസ് പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാൽ ഇന്ന് വൈകിട്ട് മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പരാമര്‍ശം.
ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്.
2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം സഹാറന്‍പുരില്‍നിന്ന് അറസ്റ്റിലായ പ്രതിയുടെ സഹോദരനും ഇക്കൂട്ടത്തിലുണ്ടെന്ന് കരുതുന്നു. ഡോ. ഉമറും സംഘവും തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയ 14 പേര് ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അതേസമയം, 2021 അവസാനംമുതല്‍ ഉമര്‍ നബി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പിന്നീട് ഭീകരമൊഡ്യൂളിലെ മറ്റുള്ളവരുമായി ഇയാള്‍ ബന്ധപ്പെട്ടെന്നും ഇതിനുപിന്നാലെയാണ് മൂവരും ചേര്‍ന്ന് തുര്‍ക്കിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കരുതുന്നു. മറ്റ് തീവ്രവാദക്കേസുകളില്‍നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതികള്‍ പാകിസ്താന് സന്ദര്‍ശിച്ചിരുന്നതിന്റെ സൂചനകളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ലാസവരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു എന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന സമയത്ത് അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ചോദ്യം ഉയരുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. അപകടം നടന്ന് മൂന്നുമണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പോലീസും ഫയർഫോഴ്സും ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്ത് എത്തിയിരുന്നെങ്കിലും, വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. ഗർഡർ ഉറപ്പിക്കുന്ന സമയത്ത് താഴേക്ക് പതിക്കുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ സമയത്തും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ ഒരു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഹൈവേ നിർമ്മാണത്തിനിടെ ഭീമാകാരമായ ഗർഡറുകൾ താഴേക്ക് പതിച്ച് പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നാണ് ഡ്രൈവർ മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്.
സ്ഥലത്ത് നിർമാണ സാമഗ്രികൾ കൂടികിടന്നതിനാൽ വാഹനത്തിന് മേൽ പതിച്ച കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി മാറ്റാൻ സാധിച്ചില്ല. നിർമാണ സാമഗ്രികൾ നീക്കി രാവിലെ 6:30നാണ് ഗർഡറുകൾ ഉയർത്തിമാറ്റി ഗർഡറിനടിയിൽപ്പെട്ട പിക് അപ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ മൃതദേഹം എടുത്തത്. തൂണുകൾക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയർ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇവിടെ ടോൾപ്ലാസ വരുന്നയിടമായതിനാൽ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയില്ല. ഇതോടെ രണ്ട് ക്രെയ്നുകൾ ഉപയോഗിച്ചാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്ക് മുകളിൽ ഗർഡറുകൾ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളിൽ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോൺക്രീറ്റ് ഗർഡറുകൾ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു. വീഴ്ച സമയത്ത് സമീപത്ത് ഉണ്ടായിരുന്നു ഗർഡറുകളിൽ തട്ടിയതാണ് സമീപത്തുണ്ടായിരുന്ന ഗർഡറും വീഴാൻ കാരണം.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം വിനാശകരമായ സ്ഫോടനം നടത്തിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
നവംബര്‍ 10-നുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കടകളുടെ മുന്‍വശങ്ങള്‍ തകരുകയും, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പഴയ ഡല്‍ഹിയില്‍ പരിഭ്രാന്തി പടരുകയും ചെയ്തു.
സ്ഫോടനത്തിന് 11 ദിവസം മുമ്പ് ആക്രമണത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയത് ഡോ. ഉമറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ തങ്ങളുടെ മെഡിക്കല്‍ പദവികള്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ക്കാവശ്യമായ രാസവസ്തുക്കളും മറ്റ് സാമഗ്രികളും സംഭരിച്ചിരുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. ഉമര്‍ ഉന്‍ നബി. തീവ്രവാദ സംഘത്തിലെ പ്രധാനികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാഥര്‍ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ ഉമര്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫരീദാബാദിലെ ഒരു സംഭരണശാലയില്‍ നിന്ന് 2,900 കിലോയോളം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് പിറ്റേദിവസമായ നവംബര്‍ 9 മുതല്‍ ഉമറിനെ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒക്ടോബര്‍ 30 മുതല്‍ അഞ്ച് ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തും യൂണിവേഴ്സിറ്റിയിലെ ചുമതലകളില്‍ നിന്ന് വിട്ടുനിന്നും ഇയാള്‍ ഒളിവില്‍ പോയതായി കരുതുന്നു.