ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന് ഉത്തരവാദിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന ഇടിച്ചു തകർത്തു. പുൽവാമയിലെ അദ്ദേഹത്തിന്റെ വീട് വെള്ളിയാഴ്ച പുലർച്ചെയാണ് തകർത്തത്. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് കർശനമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന് മുമ്പും പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളോടും സമാന നടപടി ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ, ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് സ്ഫോടനത്തിൽ ഉപയോഗിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്ഫോടനസ്ഥലത്ത് കണ്ടെത്തിയതും ഉമറിന്റെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായത്.
ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തനായ ഉമർ ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ.
ബീഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുമ്പോള് ജെസ് പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാൽ ഇന്ന് വൈകിട്ട് മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പരാമര്‍ശം.
ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്.
2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം സഹാറന്‍പുരില്‍നിന്ന് അറസ്റ്റിലായ പ്രതിയുടെ സഹോദരനും ഇക്കൂട്ടത്തിലുണ്ടെന്ന് കരുതുന്നു. ഡോ. ഉമറും സംഘവും തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയ 14 പേര് ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അതേസമയം, 2021 അവസാനംമുതല്‍ ഉമര്‍ നബി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പിന്നീട് ഭീകരമൊഡ്യൂളിലെ മറ്റുള്ളവരുമായി ഇയാള്‍ ബന്ധപ്പെട്ടെന്നും ഇതിനുപിന്നാലെയാണ് മൂവരും ചേര്‍ന്ന് തുര്‍ക്കിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കരുതുന്നു. മറ്റ് തീവ്രവാദക്കേസുകളില്‍നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതികള്‍ പാകിസ്താന് സന്ദര്‍ശിച്ചിരുന്നതിന്റെ സൂചനകളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ലാസവരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു എന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന സമയത്ത് അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ചോദ്യം ഉയരുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. അപകടം നടന്ന് മൂന്നുമണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പോലീസും ഫയർഫോഴ്സും ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്ത് എത്തിയിരുന്നെങ്കിലും, വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. ഗർഡർ ഉറപ്പിക്കുന്ന സമയത്ത് താഴേക്ക് പതിക്കുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ സമയത്തും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ ഒരു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഹൈവേ നിർമ്മാണത്തിനിടെ ഭീമാകാരമായ ഗർഡറുകൾ താഴേക്ക് പതിച്ച് പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നാണ് ഡ്രൈവർ മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്.
സ്ഥലത്ത് നിർമാണ സാമഗ്രികൾ കൂടികിടന്നതിനാൽ വാഹനത്തിന് മേൽ പതിച്ച കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി മാറ്റാൻ സാധിച്ചില്ല. നിർമാണ സാമഗ്രികൾ നീക്കി രാവിലെ 6:30നാണ് ഗർഡറുകൾ ഉയർത്തിമാറ്റി ഗർഡറിനടിയിൽപ്പെട്ട പിക് അപ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ മൃതദേഹം എടുത്തത്. തൂണുകൾക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയർ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇവിടെ ടോൾപ്ലാസ വരുന്നയിടമായതിനാൽ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയില്ല. ഇതോടെ രണ്ട് ക്രെയ്നുകൾ ഉപയോഗിച്ചാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്ക് മുകളിൽ ഗർഡറുകൾ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളിൽ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോൺക്രീറ്റ് ഗർഡറുകൾ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു. വീഴ്ച സമയത്ത് സമീപത്ത് ഉണ്ടായിരുന്നു ഗർഡറുകളിൽ തട്ടിയതാണ് സമീപത്തുണ്ടായിരുന്ന ഗർഡറും വീഴാൻ കാരണം.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം വിനാശകരമായ സ്ഫോടനം നടത്തിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
നവംബര്‍ 10-നുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കടകളുടെ മുന്‍വശങ്ങള്‍ തകരുകയും, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പഴയ ഡല്‍ഹിയില്‍ പരിഭ്രാന്തി പടരുകയും ചെയ്തു.
സ്ഫോടനത്തിന് 11 ദിവസം മുമ്പ് ആക്രമണത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയത് ഡോ. ഉമറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ തങ്ങളുടെ മെഡിക്കല്‍ പദവികള്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ക്കാവശ്യമായ രാസവസ്തുക്കളും മറ്റ് സാമഗ്രികളും സംഭരിച്ചിരുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. ഉമര്‍ ഉന്‍ നബി. തീവ്രവാദ സംഘത്തിലെ പ്രധാനികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാഥര്‍ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ ഉമര്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫരീദാബാദിലെ ഒരു സംഭരണശാലയില്‍ നിന്ന് 2,900 കിലോയോളം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് പിറ്റേദിവസമായ നവംബര്‍ 9 മുതല്‍ ഉമറിനെ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒക്ടോബര്‍ 30 മുതല്‍ അഞ്ച് ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തും യൂണിവേഴ്സിറ്റിയിലെ ചുമതലകളില്‍ നിന്ന് വിട്ടുനിന്നും ഇയാള്‍ ഒളിവില്‍ പോയതായി കരുതുന്നു.
പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.
ഒടുവിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധ പൂർവ്വം വൈകിപ്പിച്ചു. കത്തയക്കാൻ വൈകുന്നതിൽ ഇന്നും സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കത്തയച്ചത്. ഇതിനിടെ തടഞ്ഞു വെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സർക്കാർ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ എടുത്ത നിലപാട് അറിയിച്ചിരുന്നതായി ശിവൻകുട്ടി പറഞ്ഞിരുന്നു. രേഖാമൂലമായിരുന്നില്ല അറിയിച്ചതെന്നും വാക്കാൽ പറഞ്ഞതാണെന്നുമാണ് അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് ശിവൻകുട്ടി പറഞ്ഞത്.
ദില്ലിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. ഇയാളിൽ നിന്നാണ് കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് അന്വേഷണം എത്തുന്നത്. ഇവർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കളാണ് എന്ന വിവരമാണ് ഇപ്പോൾ പൊലീസും ഏജൻസിയും വ്യക്തമാക്കുന്നത്. ദില്ലി സ്ഫോടന കേസ് എൻഐഎക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പൊലീസാണ്. ജമ്മു കശ്മീർ പൊലീസും അന്വേഷണത്തിന്റെ ഭാഗമായുണ്ട്. ദില്ലി നഗരത്തിലെ സ്ഫോടനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്രയും സ്ഫോടക വസ്തുക്കൾ ഭീകരർ എത്തിച്ചത് എന്നാണ് പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ച വിവരം. ആകെ 2900 കിലോ സ്ഫോടക വസ്തുക്കൾ മാത്രമാണ് ഇവരുടെ ഒളിത്താവളങ്ങളിൽ നിന്നും കണ്ടെടുത്തത്. 300 കിലോ സ്ഫോടക വസ്തുക്കൾ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അന്വേഷണം ഊർജിതമാക്കി എൻഐഎ
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി ദേശീയ വക്താവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വത്തിൽ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു. മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ബിഹാറിൽ നിന്നുള്ള നേതാവ് ആണ് ഷക്കീൽ അഹമ്മദ്. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് രാജി. എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്ത് വന്ന ഒരു പ്രവചനവും മഹാസഖ്യത്തിന് സാധ്യത പറയുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ബിഹാറിൽ എൻഡിഎ തന്നെയെന്ന് പ്രവചനം. ഇന്ന് പുറത്ത് വന്ന 7 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെന്ന് പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. മാട്രിസ് ഐഎഎൻഎസ് സർവേയാണ് എൻഡിഎക്ക് 167 സീറ്റുകൾ വരെ പ്രവചിക്കുന്നത്. മഹാസഖ്യവും ഒരു പ്രവചനത്തിൽ പോലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല. മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പറയുമ്പോഴും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ചെറിയ വിഭാഗമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കം സ്ത്രീകൾക്കായി നടത്തിയ പ്രഖ്യാപനങ്ങളാണ് എൻഡിഎക്ക് അനുകൂലമായതെന്നാണ് സർവേകളിലെ വിലയിരുത്തൽ.
അതേസമയം, ആദ്യ ഘട്ട പോളിംഗ് ശതമാന റെക്കോർഡിനെ മറികടക്കുന്നതായി അവസാനഘട്ടത്തിലെ പോളിംഗ് നിരക്ക്. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 69 ശതമാനമായി. പോളിംഗ് ശതമാനം പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലെ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ തവണ പക്ഷേ എൻഡിഎയാണ് മുന്നിലെത്തിയത്. എൻഡിഎ കേന്ദ്രങ്ങളായ ചമ്പാരൻ മേഖലകളിലെ ബൂത്തുകളിലും നല്ല പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ തവണ 122 ൽ 62 സീറ്റുകൾ നേടി എൻഡിഎ രണ്ടാംഘട്ടത്തിൽ മേൽക്കൈ നേടി. 49 സീറ്റാണ് മഹാസഖ്യത്തിന് കിട്ടിയത്.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2019-ൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ പ്രതിയാക്കിയത്. വാസുവാണ് കേസിലെ മൂന്നാം പ്രതി. കമ്മീഷണറായിരുന്ന കാലത്ത് സ്വർണം പൂശലിനിടെ ബാക്കി വന്ന സ്വർണം സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രധാനമായ ആരോപണം.
2019 മാർച്ച് 19-ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ വാസു നിർദേശം നൽകിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. അതേ മാസം 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറി. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു സേവനം അനുഷ്ഠിച്ചു. സ്വർണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റി അയച്ച വിവാദ ഇമെയിൽ സന്ദേശം വാസുവിന് ലഭിച്ചിരുന്നുവെന്നും, അതിൽ ബാക്കിയുള്ള സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്നായിരുന്നു പരാമർശമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇമെയിൽ ലഭിച്ചിട്ടും കാര്യത്തിൽ അന്വേഷണം ആരംഭിക്കാതിരുന്നതും നടപടി സ്വീകരിക്കാതിരുന്നതുമാണ് വാസുവിനെതിരായ ആരോപണം ശക്തിപ്പെടുത്തിയത്. അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാസുവിനെ എസ്.ഐ.ടി നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.