India

കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്കു പിന്നിൽ നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് ആരോപിച്ച് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അവിഹിതബന്ധ ആരോപണങ്ങൾ ടിനി ടോം പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നതുകൊണ്ടല്ലേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും നടി ചോദിച്ചു.

‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായതായും അൻസിബ വെളിപ്പെടുത്തി. നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നതായി അവർ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയതായും പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും എന്നാൽ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും നടി വ്യക്തമാക്കി.

താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസ്സൻ അടുത്തിടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിക്കുകയായിരുന്നുവെന്നും ശ്വേത പ്രതികരിച്ചു.

കൊച്ചി ∙ മോഡലിങ്ങിന്‍റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍ദേശീയ സെക്സ് റാക്കറ്റില്‍ അറസ്റ്റിലായ ബിലാല്‍ നിരവധി യുവതികളെ ദുബായിലേക്ക് കടത്തിയതായി പൊലീസ് വെളിപ്പെടുത്തി . ഒരു യുവതിയെ വിദേശത്ത് എത്തിച്ചാല്‍ ബിലാലിന് ഏജന്‍റ് കമ്മീഷനായി ഒരു ലക്ഷം രൂപവരെ ലഭിച്ചിരുന്നുവെന്നും പിന്നീട് മാസംതോറും അധിക കമ്മീഷനും ലഭിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് സംഘങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്നും കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സംഘം യുവതികളെ ദുബായിലെ ‘എലൈസ ഇവന്‍റ്’ എന്ന സ്ഥാപനത്തിലേക്കാണ് അയച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാംപ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നും ഇരകളില്‍നിന്ന് വിസ, ടിക്കറ്റ് എന്നിവയ്ക്കായി 4.70 ലക്ഷം രൂപവരെ ഈടാക്കിയതായും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്‍റെ പ്രവര്‍ത്തനമെന്നും ബിലാലിന്‍റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേസിലെ മൂന്നാംപ്രതി അലീന ഇടനിലക്കാരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. മുഖ്യപ്രതി സിന്ധുവിന്‍റെ അക്കൗണ്ടില്‍നിന്ന് ഔറംഗസേബിന് പലതവണ പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ എത്രപേരെ റാക്കറ്റിലൂടെ വിദേശത്തേക്ക് കടത്തിയെന്നതിന് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.

ന്യൂഡൽഹി ∙ റഷ്യ–യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ആകെ 217 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതായും, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 പേരെ ഇതിനകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായതായും 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ചില ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏകദേശം 5,000 ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, മരിച്ചാൽ വലിയ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘങ്ങൾക്കും അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും എതിരെ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയായിരുന്നു. എൽഡിഎഫിന്റെ എ.സി. മൊയ്തീനും എൻഡിഎയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എതിര്‍ സ്ഥാനാർഥികൾ. ദീർഘകാല രാഷ്ട്രീയപരിചയവും സഭാപരിചയവും ഉള്ള നേതാവിനെ സ്പീക്കർ പദവിയിലേക്ക് കൊണ്ടുവരണമെന്ന യുഡിഎഫ് നിലപാടാണ് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ തിരുവഞ്ചൂർ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കെപിസിസി തുടങ്ങിയ സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായും സജീവമായി പ്രവർത്തിച്ചു. 2004-ലും 2011-ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് തിരുവഞ്ചൂർ ആദ്യമായി നിയമസഭയിലെത്തിയത്. 2006 വരെ അടൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറി തുടർച്ചയായി വിജയിക്കുകയും ജനപിന്തുണ നിലനിർത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദ കേസുകളിൽ കർശന നിലപാട് സ്വീകരിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരിചയവും രാഷ്ട്രീയ പക്വതയും പരിഗണിച്ചാണ് അദ്ദേഹത്തെ നിയമസഭയുടെ പുതിയ സഭാനാഥനായി തിരഞ്ഞെടുത്തത്.

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി പുതിയ സർക്കാർ. നിലവിലെ രണ്ട് വർഷ സേവനമെന്ന മാനദണ്ഡം മാറ്റിയാണ് പുതിയ തീരുമാനം. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.

രണ്ടുവർഷം പൂർത്തിയാകുമ്പോൾ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ ഉറപ്പാക്കുന്ന പതിവിനും ഇതോടെ വിരാമമാകും. പുതിയ മാനദണ്ഡത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയും സി.എ.ജിയും മുമ്പ് വിമർശിച്ചിരുന്ന വിഷയത്തിൽ ചരിത്രപരമായ തിരുത്തലാണിതെന്നാണ് വിലയിരുത്തൽ.

കേരളത്തിലാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാർ കൊണ്ടുവന്ന ഈ സംവിധാനത്തിൽ ഖജനാവിന് വലിയ ബാധ്യതയുണ്ടാകുന്നുവെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നത്.

ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം ചർച്ചയാകുന്നു. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം. കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും മിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനായി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് കോടതിയിൽ വാദിച്ചു.

എന്നാൽ, കേരളത്തെ ഭാഷാസൗഹൃദ സ്ഥലമെന്നു പറയാനാകില്ലെന്നും ഇംഗ്ലീഷ് അവിടെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാബുദ്ധിമുട്ട് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്കായി കേസ് നോക്കുന്ന അമ്മയ്ക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായും വാദത്തിൽ ചൂണ്ടിക്കാട്ടി.

2017ൽ വിവാഹിതരായ ദമ്പതികൾ 2023ൽ യുവതി യുകെയിലേക്കു താമസം മാറിയശേഷമാണ് അകന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭർത്താവാണ് ഹർജി നൽകിയത്. കുട്ടി കഴിഞ്ഞ 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതുവരെ യുവതിക്ക് ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പ്രോ ടേം സ്പീക്കറായ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത പിണറായിയുടെ ദൃശ്യങ്ങൾ സഭയിൽ ശ്രദ്ധേയമായി. ഡയസിലേക്ക് പിണറായി വിജയൻ എത്തുന്നതിനുമുമ്പ് തന്നെ ജി സുധാകരൻ സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വരികയും ഇരുവരും ഹസ്തദാനം ചെയ്ത് പരസ്പരം തോളിൽ തട്ടി ആശംസകൾ കൈമാറുകയും ചെയ്തു.

ധർമടത്ത് നിന്ന് 19,240 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്. മുൻപ് ജി സുധാകരന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പിണറായി വിജയനും എം വി ഗോവിന്ദനും ഉൾപ്പെടെ സിപിഎം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയായിരുന്നു സത്യപ്രതിജ്ഞ വേദിയിൽ ഇരുവരും സൗഹൃദപൂർവം അഭിവാദ്യം ചെയ്തത്.

രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. അക്ഷരമാലാക്രമത്തിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. “ബഹുമാന്യനായ മുഖ്യമന്ത്രി”, “ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെ ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തതും ശ്രദ്ധ നേടി.

പാലക്കാട്: ടിവി റിമോട്ട് നൽകാത്തതിനെ തുടർന്ന് സഹോദരങ്ങളുമായി ഉണ്ടായ തർക്കത്തിനൊടുവിൽ 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് തച്ചമ്പാറ സ്വദേശിയായ പ്രദോഷിനെയാണ് വീട്ടിലെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസിലേക്ക് പാസായ വിദ്യാർഥിയായിരുന്നു പ്രദോഷ്.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിനകത്ത് നടക്കുന്ന സംഘടനാ പരിശോധനയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ട് വിമർശന വിധേയരായി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള ആവശ്യങ്ങളും വിവിധ തലങ്ങളിൽ ഉയർന്നതായി സൂചന.

തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പിണറായി വിജയൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായില്ലെന്ന വിമർശനവും പാർട്ടി യോഗങ്ങളിൽ ശക്തമായി ഉയർന്നു. സർക്കാരിനെയും പാർട്ടിയെയും കേന്ദ്രീകൃത നിയന്ത്രണത്തിലാക്കിയതും ജനങ്ങളുമായി നേതാക്കൾ അകന്നതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലും ഉണ്ടായി. എം.വി. ഗോവിന്ദന്റെ നിലപാടുകളും ചില പ്രസ്താവനകളും പാർട്ടിക്ക് ദോഷമായി ബാധിച്ചുവെന്ന വിമർശനവും അംഗങ്ങൾ ഉന്നയിച്ചു.

ജില്ലാതല ചർച്ചകൾക്ക് പിന്നാലെ ഏരിയ, ബ്രാഞ്ച് തലങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജൂൺ ആറിനും ഏഴിനും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സംബന്ധിച്ച അന്തിമ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക.

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാകുന്നു. കോൺഗ്രസ് എംഎൽഎമാരായ എസ്. രാജേഷ് കുമാറും പി. വിശ്വനാഥും വ്യാഴാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിൽ ചേരാൻ ഇരുവർക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ അറിയിച്ചു. 1960-കളിന് ശേഷമാണ് തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ് വീണ്ടും ഇടം നേടുന്നതെന്നതിനാൽ ഇത് ചരിത്രനിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമവും ജനസൗഹൃദഭരണവും മുൻനിർത്തിയുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ പുതിയ മന്ത്രിമാർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചു. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാർ. മേലൂരിൽ നിന്നുള്ള എംഎൽഎയാണ് പി. വിശ്വനാഥ്. ഡിഎംകെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായിരുന്നിട്ടും മുൻകാലങ്ങളിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഇടമുണ്ടായിരുന്നില്ല. 1984, 1991, 2006, 2021 തെരഞ്ഞെടുപ്പുകൾക്കുശേഷവും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെ ചൂണ്ടിക്കാട്ടി, വെറും അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം ലഭിക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

അതേസമയം വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയാക്കി ഉയർത്താനാണ് നീക്കം. കോൺഗ്രസിന് പുറമെ വിസികെ, ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് തുടങ്ങിയ സഖ്യകക്ഷികളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്കും മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, അതിനെതിരെ കോൺഗ്രസും ഇടതുകക്ഷികളും വി.സി.കെ.യും രംഗത്തെത്തി. ഡി.എം.കെ.-അണ്ണാ ഡി.എം.കെ. രാഷ്ട്രീയത്തിന് പകരമായാണ് ജനങ്ങൾ ടി.വി.കെ.യെ തെരഞ്ഞെടുത്തതെന്നും വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനവിധിക്കെതിരായിരിക്കുമെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.

Copyright © . All rights reserved