തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാമനിർദേശ പരിശോധനകൾ യുഡിഎഫിന് വലിയ തിരിച്ചടിയായി. എറണാകുളത്തും വയനാട്ടിലും മുന്നണിയുടെ പ്രധാന സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലിൽ അനിശ്ചിതത്വം വർധിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് കടമക്കുടി ഡിവിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രിക, പിന്തുണ ഒപ്പുവെച്ചവർ ഡിവിഷൻ പരിധിക്കു പുറത്തുള്ളവരാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തള്ളിയത്. ഇതോടെ ഡിവിഷനിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയും ഇല്ലാത്ത അവസ്ഥയുണ്ടായി. അപ്പീൽ നൽകാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിലെ കൽപറ്റ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ടി.വി. രവീന്ദ്രന്റെ നാമനിർദേശവും തള്ളപ്പെട്ടത് യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ടായ ഓഡിറ്റ് ഒബ്ജക്ഷനിലെ ബാധ്യതകൾ തീർപ്പാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പത്രികയ്ക്കൊപ്പം നൽകാതിരുന്നതാണ് കാരണം. കുറച്ചുതുക തിരികെ അടച്ചുവെന്ന രവീന്ദ്രന്റെ വിശദീകരണം അംഗീകരിക്കാതെ, സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിക്കാനാകാത്തതിനാൽ പത്രിക നിരസിക്കപ്പെട്ടു. ഇതോടെ ഡമ്മി സ്ഥാനാർത്ഥിയായ സി.എസ്. പ്രഭാകരൻ ആ വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറി.
തുടർച്ചയായ നാമനിർദേശ നിർദ്ദേശങ്ങൾ തള്ളപ്പെട്ടത് യുഡിഎഫിന്റെ പ്രചാരണ രീതി, തയ്യാരി എന്നിവയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ഡിവിഷനുകളിലും നഗരസഭാ വാർഡുകളിലും സ്ഥാനാർത്ഥികളെ നഷ്ടപ്പെട്ടതോടെ, മുന്നണിയുടെ താളം തെറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിൽ തിരുത്തൽ അനിവാര്യമെന്ന തിരിച്ചറിവോടെയാണ് യുഡിഎഫ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
മലപ്പുറം ∙ മുൻ എംഎൽഎ പി.വി. അൻവറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സൂചിപ്പിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. 2016-ൽ 14.38 കോടിയായിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തി 2021-ൽ 64.14 കോടിയായി ഉയർന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്ന സംശയവുമായി ബന്ധപ്പെട്ട് 15 ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള രേഖകളും ഇഡി പിടിച്ചെടുത്തു.
2015-ൽ കെഎഫ്സിയിൽനിന്ന് അൻവറും അനുബന്ധ സ്ഥാപനങ്ങളും എടുത്ത വായ്പകളിലുണ്ടായ തിരിച്ചടവ് മുടക്കമാണ് അന്വേഷണത്തിന് അടിസ്ഥാനം. മാലാംകുളം കൺസ്ട്രക്ഷൻസ് 7.5 കോടി രൂപയും പീവിആർ ഡെവലപ്പേഴ്സ് 3.05 കോടിയും 1.56 കോടിയും എടുത്തുവെങ്കിലും തിരിച്ചടവ് നടന്നില്ലെന്ന് ഇഡി കണ്ടെത്തി. മൊത്തത്തിൽ 22.3 കോടി രൂപ ‘നിഷ്ക്രിയ ആസ്തി’യായി മാറിയതോടൊപ്പം, ഒരേ സ്വത്ത് ഉയർത്തി പല വായ്പകളും അനുവദിച്ചതടക്കം വായ്പാ അനുവദനത്തിൽ ക്രമക്കേടുകളുണ്ടായതായും കെഎഫ്സി ഉദ്യോഗസ്ഥരുടെ മൊഴി ലഭിച്ചതായും ഇഡി വ്യക്തമാക്കി.
റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് അൻവർ ആരോപിച്ചു. 2015-ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ പോയതിന്റെ പേരിൽ അന്വേഷണം ആരംഭിച്ചതും, അതിൽ നിന്ന് കള്ളപ്പണ ഇടപാട് ആരോപിക്കുന്നത് യുക്തിയില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ തീർപ്പാക്കലിന് നൽകിയ അപേക്ഷ കെഎഫ്സി നിരസിച്ചതായും, കൂടുതൽ തുകയുമായി നൽകിയ രണ്ടാമത്തെ അപേക്ഷക്ക് മറുപടി ലഭിക്കാതെ ജപ്തി നടപടിയിലേക്ക് നീങ്ങിയതും സർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് അൻവറിന്റെ നിലപാട്.
കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കെ.കെ. ജോർജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അർധരാത്രിയോടെ സ്ത്രീ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ജോർജ് കൈയിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിച്ചതായി ആണ് മൊഴി നൽകിയിരിക്കുന്നത് . പിന്നീട് മൃതദേഹം എങ്ങനെ ഒളിപ്പിക്കാനായി പുലർച്ചെ ഒരു കടയിൽ നിന്ന് രണ്ട് ചാക്ക് വാങ്ങുകയും ചെയ്തു.
ജോർജിന്റെ ശക്തമായ മദ്യപാന ശീലം അയൽവാസികൾക്ക് മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു . മദ്യം കുടിച്ചാൽ സ്വഭാവം മാറും എന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 25 വർഷം മുമ്പ് വയനാടിൽ നിന്നാണ് ജോർജ് കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് വന്നത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്റെ തൊഴിൽ. ജോലി കഴിഞ്ഞ് പണം കിട്ടുമ്പോൾ തുടർച്ചയായി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. ഏക മകൻ ജോലി ചെയ്യുന്നത് യുകെയിൽ ആണ് .
ദുബൈ എയർഷോയ്ക്കിടെ നടന്ന തേജസ് യുദ്ധവിമാന അപകടത്തിൽ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയായ അദ്ദേഹത്തിന് വ്യോമാഭ്യാസത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്.
അപകടം ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവിച്ചത്. സംഭവത്തെ തുടർന്ന് എയർഷോയിലെ ഉച്ചതിരിഞ്ഞുള്ള സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് പ്രേക്ഷകരെ പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മാറ്റുകയായിരുന്നു.
ദാരുണ സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും അനുശോചനം രേഖപ്പെടുത്തി. 2016ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർത്ത തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ അപകടകാരണം ഇപ്പോഴും വ്യക്തമല്ല.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 89.48 എന്ന നിരക്കിൽ എത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തതും ഇന്ത്യ–യുഎസ് വ്യാപാരകരാറിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവുമാണ് വെള്ളിയാഴ്ച രൂപ വലിയ തോതിൽ ഇടിയാൻ കാരണമായത്. സെപ്റ്റംബർ അവസാനം രേഖപ്പെടുത്തിയ 88.80 എന്ന മുൻ റെക്കോർഡും ഈ ഇടിവ് മറികടന്നു.
ഒറ്റദിവസം 80 പൈസ വരെ താഴ്ന്ന രൂപയിലൂടെ അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം കൂടുതൽ വ്യക്തമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളോടും ഡോളർ ശക്തിപ്രാപിച്ചതോടെ വിപണി ദിശമാറി. ക്രിപ്റ്റോയും എഐ–ടെക് സ്റ്റോക്കുകളുമുള്പ്പെടെ നിരവധി മേഖലകളിലെ വൻ വിൽപ്പനയും കറൻസി വിപണിയെ അലോസരപ്പെടുത്തി.
വിപണി ഇടിവ് കണക്കിലെടുത്തിട്ടും റിസർവ് ബാങ്ക് സജീവമായി ഇടപെട്ടില്ലെന്നതാണ് വിദഗ്ധരുടെ നിരീക്ഷണം. ഡോളറിന്റെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരം അതിരുകടന്ന് ഉപയോഗിക്കാനില്ലെന്ന് ആർബിഐ മോശമാകാത്ത രീതിയിൽ പിൻവാങ്ങുന്നതായി ഓസ്ട്രേലിയ–ന്യൂസിലാൻഡ് ബാങ്ക് സ്ട്രാറ്റജിസ്റ്റ് ധീരജ് നിം വിലയിരുത്തി.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വൻ ക്രമക്കേടുകൾ പുറത്തുവന്നു . അധ്യാപകര്‍ക്ക് സേവന ആനുകൂല്യം നല്‍കുന്നതിനായി ചില ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി വരെ പണം വാങ്ങിയതായി കണ്ടെത്തി. കുട്ടനാട്, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയ വലിയ തുകകളുടെ രേഖകളും ലഭിച്ചു. ഇല്ലാത്ത കുട്ടികളെ ഹാജര്‍ പട്ടികയില്‍ ചേര്‍ത്ത് അധ്യാപക തസ്തിക നിലനിര്‍ത്തിയ സംഭവങ്ങളും പിടികൂടി.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് വരുന്ന എല്ലാവർക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ വകുപ്പ് അതീവ ഗൗരവത്തിലാണ് കാണുന്നതെന്നും ഉടന്‍ തന്നെ ആഭ്യന്തര അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ആരായാലും നിയമലംഘനം ചെയ്താല്‍ ക്ഷമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെയും അധ്യാപക സമൂഹത്തിന്റെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി നടപടി വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി.
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ അറസ്റ്റ് ഇടതുമുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
കേസിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നാണ് എസ്ഐടിയുടെ നിലപാട്. 2019ൽ ദ്വാരപാലക കവചങ്ങൾ സ്വർണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് ചെമ്പാണെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികളുടെ മൊഴികളും പത്മകുമാറിനെതിരെയാണ്.
കേസിൽ ആദ്യം അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. തുടർന്ന് മുരാരി ബാബു, ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു എന്നിവർ പിടിയിലായി. ഇവരുടെ മൊഴികൾക്കു ശേഷമായിരുന്നു പത്മകുമാറിന്റെ അറസ്റ്റ് കൂടുതൽ ഉറപ്പായത്.
തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും.
പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ പൂർണ്ണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനചംക്രമണം ചെയ്യാവുന്ന പോളിഎഥിലീൻ പോലുള്ളവ ഉപയോഗിക്കാം. ഓരോ ബോർഡിലും പി.സി.ബി വെബ് സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യു.ആർ.കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമ്മോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുഖേന നിരീക്ഷണം ശക്തമാക്കും.
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. പാക് അധീന കാശ്മീരും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഇന്ത്യയിലെ ബന്ധുക്കൾക്ക് നിരന്തരം ഫോൺകോളുകൾ വന്നതായി അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. ഭീകരർ രൂപീകരിച്ച ടെലഗ്രാം ഗ്രൂപ്പിൽ പിടിയിലായവരും അംഗങ്ങളായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കേസിലെ മുഖ്യ പ്രതി ഉമർ നബിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള എൻഐഎയുടെ നീക്കം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക പരിശോധിച്ചു വരികയാണ്. അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഏകദേശം 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്ന് മാറിപ്പോയവരെ തിരിച്ചറിയാനുള്ള ശ്രമവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അലൻ എന്ന 18-കാരൻ കുത്തേറ്റ് മരിച്ച കേസിൽ നിർണായക പുരോഗതി. ജഗതി സ്വദേശിയായ ജോബി (20)യാണ് കുത്തിയതെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. മ്യൂസിയം പോലീസിൽ രണ്ട് ക്രിമിനൽ കേസുകളുള്ള ഇയാൾ ഒളിവിൽ കഴിയുകയാണ്. അരിസ്റ്റോ ജങ്ഷൻ തോപ്പിൽ ഡി–47-ൽ മഞ്ജുവിന്റെ മകൻ അലൻ തിങ്കളാഴ്ച നെഞ്ചിൽ കുത്തേറ്റ് മരിച്ചു.
തർക്കത്തിനിടയിൽ അലന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെ തുടർന്നാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്. ഇവർ നഗരത്തിൽ തന്നെ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. തർക്കം വളർന്നു കൊലപാതകത്തിലേക്ക് നീങ്ങാൻ ഇടയാക്കി. പുറത്തുനിന്ന് ഗുണ്ടകളെ വിളിച്ചു വരുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നിൽ 16-കാരനായ വിദ്യാർത്ഥിയുടെ ഇടപെടലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് റിമാൻഡിലുള്ളത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അലനെ ആക്രമിച്ചത് ഹെൽമെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയതിനു ശേഷമായിരുന്നുവെന്നും, വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്കാണ് ആയുധം തറച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.