India

കോൺഗ്രസ്‌ നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി ദേശീയ വക്താവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വത്തിൽ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു. മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ബിഹാറിൽ നിന്നുള്ള നേതാവ് ആണ് ഷക്കീൽ അഹമ്മദ്. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് രാജി. എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്ത് വന്ന ഒരു പ്രവചനവും മഹാസഖ്യത്തിന് സാധ്യത പറയുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ബിഹാറിൽ എൻഡിഎ തന്നെയെന്ന് പ്രവചനം. ഇന്ന് പുറത്ത് വന്ന 7 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെന്ന് പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. മാട്രിസ് ഐഎഎൻഎസ് സർവേയാണ് എൻഡിഎക്ക് 167 സീറ്റുകൾ വരെ പ്രവചിക്കുന്നത്. മഹാസഖ്യവും ഒരു പ്രവചനത്തിൽ പോലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല. മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പറയുമ്പോഴും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ചെറിയ വിഭാഗമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കം സ്ത്രീകൾക്കായി നടത്തിയ പ്രഖ്യാപനങ്ങളാണ് എൻഡിഎക്ക് അനുകൂലമായതെന്നാണ് സർവേകളിലെ വിലയിരുത്തൽ.

അതേസമയം, ആദ്യ ഘട്ട പോളിംഗ് ശതമാന റെക്കോർഡിനെ മറികടക്കുന്നതായി അവസാനഘട്ടത്തിലെ പോളിംഗ് നിരക്ക്. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 69 ശതമാനമായി. പോളിംഗ് ശതമാനം പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലെ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ തവണ പക്ഷേ എൻഡിഎയാണ് മുന്നിലെത്തിയത്. എൻഡിഎ കേന്ദ്രങ്ങളായ ചമ്പാരൻ മേഖലകളിലെ ബൂത്തുകളിലും നല്ല പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ തവണ 122 ൽ 62 സീറ്റുകൾ നേടി എൻഡിഎ രണ്ടാംഘട്ടത്തിൽ മേൽക്കൈ നേടി. 49 സീറ്റാണ് മഹാസഖ്യത്തിന് കിട്ടിയത്.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2019-ൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ പ്രതിയാക്കിയത്. വാസുവാണ് കേസിലെ മൂന്നാം പ്രതി. കമ്മീഷണറായിരുന്ന കാലത്ത് സ്വർണം പൂശലിനിടെ ബാക്കി വന്ന സ്വർണം സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രധാനമായ ആരോപണം.

2019 മാർച്ച് 19-ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ വാസു നിർദേശം നൽകിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. അതേ മാസം 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറി. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു സേവനം അനുഷ്ഠിച്ചു. സ്വർണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റി അയച്ച വിവാദ ഇമെയിൽ സന്ദേശം വാസുവിന് ലഭിച്ചിരുന്നുവെന്നും, അതിൽ ബാക്കിയുള്ള സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്നായിരുന്നു പരാമർശമെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇമെയിൽ ലഭിച്ചിട്ടും കാര്യത്തിൽ അന്വേഷണം ആരംഭിക്കാതിരുന്നതും നടപടി സ്വീകരിക്കാതിരുന്നതുമാണ് വാസുവിനെതിരായ ആരോപണം ശക്തിപ്പെടുത്തിയത്. അറസ്റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാസുവിനെ എസ്.ഐ.ടി നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി. കേസ് അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻ ഐ എ അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്തും. വിവിധ അന്വേഷണ സംഘങ്ങൾ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എൻ ഐ എയുടെ മേൽനോട്ടത്തിലാകും നടക്കുക. 13 പേരെ ചോദ്യം ചെയ്തു

ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്. അതേ സമയം, ദില്ലി സ്ഫോടനത്തെപ്പറ്റി ഇപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകൾ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി സി പി രാജ ഭാണ്ടിയ ഐ പി എസ് വ്യക്തമാക്കി.
പ്രധാന നഗരങ്ങളിൽ കർശന പരിശോധന

ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും കടത്തിവിടുക. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും.

ദില്ലി ചെങ്കോട്ടയിലെ ഭീകരസദൃശ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ എട്ടുപേരുടെ മരണമാണ് കേന്ദ്രം സ്ഥിരീകരിച്ചത്. എന്നാൽ അനൗദ്യോഗിക വിവരം പ്രകാരം മരണസംഖ്യ 13 ആയി ഉയർന്നേക്കാമെന്നാണ് സൂചന. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ടയ്ക്കു സമീപം പാർക്കിങ് ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്ത് വരുന്ന കറുത്ത മാസ്ക് ധരിച്ച ഒരാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ദുരൂഹതയിലേയ്ക്കാണ് നീങ്ങുന്നത്.

ലാൽക്കില മെട്രോ സ്റ്റേഷന്റെ മുന്നിലെ ട്രാഫിക് സിഗ്നലിന് സമീപം നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ച ഹുണ്ടായ് ഐ20 കാറാണ് സ്ഫോടനത്തിന് കാരണമായത്. സമീപത്തെ വാഹനങ്ങളും റിക്ഷകളും പൂർണ്ണമായും തകർന്നുവീണു. പൊട്ടിത്തെറിയുടെ ആഘാതം ഒരു കിലോമീറ്റർ അകലെയെങ്കിലും അനുഭവപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിൽ മൂന്നു പേർ ഉണ്ടായിരുന്നെന്ന മുൻ റിപ്പോർട്ടുകൾക്കെതിരെ, സിസിടിവിയിൽ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ മാത്രമാണ് കാണുന്നതെന്ന് പോലീസ് പറയുന്നു.

കാറിന്റെ ഉടമസ്ഥൻ പുൽവാമ സ്വദേശിയായ താരിഖ് ആണെന്നാണ് വിവരം. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. ട്രാഫിക് സിഗ്നൽ കാരണം മാർക്കറ്റിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിരുന്നുവെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തിയതായും കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: കോവളം ബീച്ചിൽ വീണ്ടും തെരുവുനായ ആക്രമണം. രാവിലെ ഹവ്വാ ബീച്ചിലൂടെ നടക്കാനിറങ്ങിയ ഹോട്ടലുടമ റോബിന് (കണ്ണൂർ) വലതു കാലിൽ കൂട്ടമായി വന്ന തെരുവുനായകൾ കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി കടലിലേക്ക് ചാടിയെങ്കിലും നായ്ക്കൾ കടലിനുള്ളിലും പിന്തുടർന്ന് കടിച്ചു. പരിക്കേറ്റ റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് രണ്ടു ദിവസം മുമ്പ് റഷ്യൻ പൗരയായ പൗളിന (32) ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിൽ വന്നപ്പോൾ തെരുവുനായ ആക്രമിച്ചിരുന്നു.

തുടർച്ചയായ ഈ സംഭവങ്ങൾ പ്രാദേശികരിൽ ആശങ്ക വർധിപ്പിക്കുകയാണ്. നാട്ടുകാർ ബീച്ചിലെ സഞ്ചാരികൾക്കും നാട്ടുകാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടത്തോട് പ്രതികരിച്ചു. ഹോട്ടൽ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ഭീതിയുണ്ടായി. വിദേശ സഞ്ചാരികളെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ കോവളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന മുന്നറിയിപ്പുകളും ഉയരുന്നു.

സുപ്രീംകോടതി അടുത്തിടെ നൽകിയ വിധിപ്രകാരം, തെരുവുനായ നിയന്ത്രണത്തിൽ ബാലൻസ്ഡ് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെ തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം നായ്ക്കളെ പിടികൂടി പേട്ടയിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി. ഇവയെ 10 ദിവസം നിരീക്ഷിച്ച് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകും. കോടതി നിർദേശിച്ച രീതിയിൽ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ പാലിക്കുമെന്നാണ് അധികൃതരുടെ നിലപാട്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ആദ്യ ഘട്ടത്തില്‍ 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള എട്ട് സീറ്റുകളിലെ പേരുകള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം പിന്നീട് പുറത്തുവിടും. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്.

17 സീറ്റുകളില്‍ സിപിഐ, മൂന്ന് സീറ്റുകളില്‍ ആര്‍.ജെ.ഡി, ഒരു സീറ്റില്‍ കോണ്‍ഗ്രസ് (ബി) എന്നിവരാണ് മത്സരിക്കുന്നത്. 30 വയസ്സിന് താഴെ 13 സ്ഥാനാര്‍ഥികളുണ്ട്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരിയായ മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. യുവജനങ്ങളും പ്രൊഫഷണലുകളും ഉള്‍പ്പെട്ടിട്ടുള്ള പട്ടികയില്‍ അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.

പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് സ്ഥാനാര്‍ഥിയാകും. പേട്ടയില്‍ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും ജനവിധി തേടും. ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ ആര്‍. അമൃതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കവടിയാറില്‍ സുനില്‍ കുമാറും മുട്ടടയില്‍ അംശു വാമദേവനും മത്സരിക്കും. നഗരസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9-നാണ് നടക്കുന്നത്.

വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് പുലർച്ചെ രണ്ടുമണിയോടെ ജല അതോറിറ്റിയുടെ വൻ കുടിവെള്ള ടാങ്ക് തകർന്നു . ഏകദേശം ഒന്നേകാൽ കോടി ലിറ്റർ വെള്ളം സംഭരിച്ചിരുന്ന ഈ ടാങ്ക് പൊളിഞ്ഞതോടെ പ്രദേശം മുഴുവൻ വെള്ളം കയറി. ഉരുള്‍പൊട്ടലിനെയോ മണ്ണിടിച്ചിലിനെയോ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യമാണുണ്ടായത്. ഭാഗ്യവശാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വെള്ളം വീടുകളിലും റോഡുകളിലുമെത്തിയതോടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീടുകളുടെ മതിലുകൾ തകർന്നു, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി നീങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ഉറക്കത്തിനിടെ ആയതിനാൽ പലരും അപകടം അറിയാൻ വൈകി, വീടുകളിലേക്ക് ചെളിയും മാലിന്യങ്ങളും കയറിയതുമൂലം അവസ്ഥ കൂടുതൽ ദയനീയമായി.

തൃപ്പൂണിത്തുറയുള്‍പ്പെടെയുള്ള നഗരഭാഗങ്ങളിലെ ജലവിതരണത്തെയും ഈ സംഭവം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പുലർച്ചെ നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്. കാലപ്പഴക്കമാണോ, നിർമ്മാണത്തിലെ അപാകതകളാണോ ടാങ്ക് തകർച്ചയ്ക്ക് പിന്നിൽ എന്ന് ഇപ്പോഴും വ്യക്തമല്ല. അധികാരികൾ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാര നടപടികൾ ആരംഭിച്ചു.

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് (നവംബർ 10) മുതൽ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ ഈ ബസുകള്‍ക്ക് അന്യായമായി ഈടാക്കുന്ന നികുതി, വാഹനങ്ങൾ പിടിച്ചെടുക്കൽ, പിഴ ചുമത്തൽ എന്നിവയ്ക്കെതിരെയാണ് ഈ പ്രതിഷേധ നീക്കം. അഖിലേന്ത്യ പെര്‍മിറ്റുള്ള സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള നിരവധി സ്വകാര്യ ബസുകള്‍ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ദിനംപ്രതി സര്‍വീസ് നടത്താറുള്ളത്. ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നതനുസരിച്ച്, സംസ്ഥാന അതിർത്തികൾ കടക്കുമ്പോഴാണ് പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത്. അന്യായ നികുതി ചുമത്തലും പൊലീസ് പിഴയും മൂലം ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് പരാതിയും.

സര്‍വീസ് നിര്‍ത്തിവെച്ചതോടെ ബെംഗളൂരു, ചെന്നൈ, ഹോസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള യാത്രകൾ ബുദ്ധിമുട്ടിലായി. ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും, കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും ഇപ്പോള്‍ കടുത്ത പ്രശ്നത്തിലാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കൂടി, ട്രെയിൻ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീരുകയും ചെയ്ത സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ ലഭിക്കാതെ നിരവധി പേരും ആശങ്കയിലാണ്.

അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നീ പേരുകളുള്ള പ്രതികളെ കഴിഞ്ഞ ഒരുവര്‍ഷമായി എടിഎസ് നിരീക്ഷിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എടിഎസ് വ്യക്തമാക്കി.

ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഗുജറാത്തിലെത്തിയത് ആയുധ കൈമാറ്റത്തിനായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വ്യത്യസ്ത ഭീകരസംഘങ്ങളിലെ അംഗങ്ങളാണെന്നും ഇവര്‍ ചേര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റിലായ മൂന്നുപേരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എടിഎസ് അറിയിച്ചു. ആക്രമണ ലക്ഷ്യസ്ഥലങ്ങളും വിദേശ ബന്ധങ്ങളും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്ത് എടിഎസ് അല്‍ഖ്വയ്ദ ബന്ധമുള്ള അഞ്ചുപേരെയും പിടികൂടിയിരുന്നു.

RECENT POSTS
Copyright © . All rights reserved