സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മ്യാന്മാറിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻടിടിഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത് .
മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണിൽ 6.2 ശതമാനം, മേയിൽ 7 ശതമാനം, മാർച്ചിൽ 8 ശതമാനം, ഫെബ്രുവരിയിൽ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.
അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിൽ ബ്രസീൽ.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.
ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.
ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.
പുല്ലാംവഴി വളപ്പിൽനിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയിൽ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരൻനായർ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാർ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്.
വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോൾ ആന മുരളീധരൻനായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടൻ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കൊട്ടാരവളപ്പിൽ തളച്ചു.
മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്. സുനിൽകുമാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചല്‍പ്രദേശില്‍ മലയാളികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. സംഘത്തില്‍ 18 മലയാളികളാണുള്ളത്. അഞ്ച് തമിഴ്‌നാട്ടുകാരും രണ്ട് ഉത്തരേന്ത്യക്കാരും സംഘത്തിലുണ്ട്. ശനിയാഴ്ച ഷിംലയിലേക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച പാതയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കല്‍പ്പ എന്ന ഗ്രാമത്തിലാണ് നിലവില്‍ സംഘമുള്ളത്.
സംഘത്തില്‍ മൂന്നുപേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്റെ സഹായവും തേടിയതായാണ് വിവരം. മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്.
എയര്‍ലിഫ്റ്റിങ് വേണമെന്നതാണ് വിനോദസഞ്ചാരികളുടെയും ആവശ്യം. കല്‍പ്പയില്‍നിന്ന് ഷിംലയിലേക്കെത്താന്‍ റോഡുമാര്‍ഗം എട്ടുമണിക്കൂര്‍ സഞ്ചരിക്കേണ്ടതായുണ്ട്. മഴയും മണ്ണിടിച്ചിലുമുള്ള അവസ്ഥയില്‍ ഇത് സാധ്യമല്ല. അതിനാലാണ് വ്യോമമാര്‍ഗമുള്ള സഹായം സംഘം തേടുന്നത്.
ഭക്ഷണവും വെള്ളവും പരിമിതമായതിന്റെ ആശങ്കയും 25 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തെ അലട്ടുന്നുണ്ട്. കല്‍പ്പ ചെറിയൊരു ഗ്രാമമായതിനാല്‍ ഭക്ഷണം തീര്‍ന്നാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിനോദസഞ്ചാരികളിലൊരാളും നിലമ്പൂര്‍ സ്വദേശിയുമായ ഷാരൂഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും അതിനാല്‍ ട്രെയിന്‍, റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നെന്നും ഷാരുഖ് പറയുന്നു. പിന്നെയും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സുരക്ഷിതമായ സ്ഥാനത്താണുള്ളതെന്നും ഷാരുഖ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ടെന്നും ഷാരുഖ് വ്യക്തമാക്കി.
വയനാടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാര പ്രതീക്ഷ നല്‍കി ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുമെന്നന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ കച്ചവട ആവശ്യങ്ങള്‍ക്കും മറ്റും വയനാട്ടിലേക്ക് പോകാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യണം. മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കണം.
തുരങ്ക പാത യാഥാര്‍ഥ്യമായാല്‍ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്.
കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്ക പാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് വാദിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അദേഹം പറഞ്ഞു. ഫലത്തില്‍ രാഹുലിനെ പുറത്താക്കിയ നടപടിയെ പരോക്ഷമായി തള്ളുകയാണ് യു. ഡി എഫ് കണ്‍വീനര്‍ ചെയ്തത്.
എല്ലാവര്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണം. ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം. സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
പുന്നമടക്കായലിലെ ഓളങ്ങൾക്ക് തീപ്പിടിച്ചു. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടന്‍. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ വള്ളം തുഴഞ്ഞത്. നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത് പുന്നമട ബോട്ട് ക്ലബ്ബാണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്‌സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
ഫൈനലിലെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയം
നടുഭാഗം- 4.20.904
മേല്‍പ്പാടം- 4.22.123
വീയപുരം- 4.21.810
നിരണം- 4.21.269
21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.
പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ താമസക്കാരൻ പറയുന്നു. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത്. രാത്രി മാത്രമാണ് ഈ വീട്ടിലെ താമസക്കാർ എത്തിയിരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.