India

കോട്ടയം പാലായില്‍ കാര്‍ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാർ ഓടിച്ചിരുന്നത് വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് പ്രതി. പാലാ പൊലീസ് കാർ പിടിച്ചെടുത്തു .

പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രി ജംഗ്ഷന് സമീപം പെൺകുട്ടിയെ ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുത്തുരുത്തി ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനാണ് ഇന്നലെ കാർ ഇടിച്ചു വീഴ്ത്തിയതിന് തുടർന്ന് കൈക്ക് പൊട്ടലുണ്ടായത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്റർവ്യൂവിന് ശേഷം മടങ്ങുകയായിരുന്നു സ്നേഹ.

നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.

ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.

‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.

അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.

എന്നാൽ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിലെ അതൃപ്തി ശശികല വ്യക്തമാക്കി.

‘നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകൂ. അത് മനസ്സിലാക്കി വേണം വിശ്വാസികള്‍ പെരുമാറാന്‍’ എന്നാണ് കെപി ശശികല നിലപാട് വ്യക്തമാക്കിയത്.

വിവാദങ്ങളില്‍ വേദനയുണ്ട്. നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു. അത് മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാന്‍. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാന്‍.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമല പോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.

ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.

വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.

തിരുവനന്തപുരം വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിതയ്ക്ക് നേരെ അതിക്രമം. ഞായറാഴ്ച രാവിലെ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. താന്‍ സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.

സ്ഥലത്ത് സര്‍ഫിങ്ങിനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു, മുന്‍പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവം അറിയിക്കാന്‍ വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ല.

കഴിഞ്ഞയാഴ്ച വ്‌ളോഗറായ ഒരു യുവതി വിഷയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗും ചെയ്തു. ഒരു മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടും അധികൃതര്‍ ആരും തന്നെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്‌ളോഗറായ യുവതി പറയുന്നത്.അതേസമയം, പ്രശ്നമുണ്ടാക്കിയ ആള്‍ മാനസികരോഗി ആണെന്നാണ് പോലീസിന്റെ പ്രതികരണം.

മുൻമന്ത്രിയും തൊടുപുഴ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രോഗബാധിതയായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. പുറപ്പുഴ പ്രൈമറി ഹെൽത്ത് സെൻറററായി ഡോ. ശാന്ത എത്തിയതോടെയാണ് ജോസഫിന്റെ ജീവിതത്തിലേക്കും കടന്നുവന്നത് . 1971 സെപ്റ്റംബർ 15 നായിരുന്നു ഇവരുടെ വിവാഹം.

മക്കൾ : അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ),യമുന, ആൻറണി, പരേതനായ ജോമോൻ . മരുമക്കൾ : അനു , ഡോ. ജോ, ഉഷ,

എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ (Sajeevan) ഒന്നരവർഷങ്ങൾക്കു ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം തൻ്റെ മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ മാനസിക നിലയോടെയാണ് സജീവൻ പ്രവർത്തിച്ചത്. ചോദ്യം ചെയ്യലിൻ്റെ ഒരു സമയത്തു പോലും യാതൊരുവിധ സൂചനകളും ഇതു സംബന്ധിച്ച് സജീവൻ പൊലീസിന് (Kerala Police) നൽകിയിരുന്നില്ല. മാസങ്ങളോളം സത്യം ചികഞ്ഞെടുക്കാൻ പൊലീസ് പടിച്ചപണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ സജീവൻ പിടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിനെ നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ സജീവൻ നടത്തിയിരുന്നു എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും.

ചോദ്യം ചെയ്യലിനിടയിൽ പൾസും ഹൃദയമിടിപ്പും പരിശോധിക്കുന്ന രീതിയേയും സജീവൻ തോൽപ്പിച്ചിരുന്നു. പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ സജീവൻ്റെ ഹൃദയമിടിപ്പിൽ യാതൊരു മാറ്റവും അനുഭവപ്പെട്ടിരുന്നില്ല. മാനസികപരമായ നീക്കങ്ങളിലൂടെ സജീവനിൽ നിന്ന് സത്യമറിയാനുള്ള പല നീക്കങ്ങളും പൊലീസിന് പാളിയിരുന്നു. ചോദിക്കുന്ന ചോദ്യങ്ങളോടും പറയുന്ന ഉത്തരങ്ങളോടും വലിയ ശ്രദ്ധപുലർത്തിക്കൊണ്ടായിരുന്നു സജീവൻ പൊലീസിനോട് സഹകരിച്ചത്. അതുകൊണ്ടു കൂടിയാണ് സജീവനിൽ നിന്നും സത്യമറിയാൻ ഇത്രയും കാലം പൊലീസിന് കാത്തിരിക്കേണ്ടി വന്നതും.

ചെയ്യുന്ന എന്തുകാര്യങ്ങൾക്കും ആവശ്യത്തിലധികം ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് സജീവനെന്നാണ് റിപ്പോർട്ടുകൾ. മികച്ച ക്രിക്കറ്റ് താരം കൂടിയാണ് സജീവൻ. വെറ്ററൻ ക്രിക്കറ്റ് ലീഗിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റിക്കോർഡും സജീവൻ്റെ പേരിലുണ്ട്. അത്രത്തോളം കളിക്കളത്തിൽ ശ്രദ്ധകൊടുക്കുന്ന വ്യക്തി കൂടിയായ പ്രതിയിൽ നിന്നും വിവരങ്ങളറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രമ്യയെ സജീവൻ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അതിൻ്റെ ഭാഗമായി പ്രതി പേടിക്കുമോ എന്നറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. രാത്രിയിൽ സജീവനെ ഉറക്കത്തിൽ നിന്ന് ഫോണിലൂടെ വിളിച്ചുണർത്തി ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചിരുന്നു. പ്രതി പേടിക്കുമോ എന്നറിയാനായിരുന്നു ഈ ശ്രമം. രമ്യയെ കൊലപ്പെടുത്തിയവതാണെങ്കിൽ സജീവൻ പേടിക്കുമെന്ന പ്രതീക്ഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ പേടിയുടെ യാതൊരു ലാഞ്ചനയും സജീവൻ എപ്രകടിപ്പിച്ചിരുന്നില്ലെന്നുള്ളതും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്നു.

രമ്യയെ കൊലപ്പെടുത്തിയതിൻ്റെ പിറ്റേദിവസം സജീവൻ അടുത്തുള്ള കടയിലെത്തി ചെറിയ സോപ്പ്, പൗഡർ, പേസ്റ്റ്, ടൂത്ത് ബ്രഷ്, ചെറിയൊരു കണ്ണാടി എന്നിവ വാങ്ങിയിരുന്നു. ഭാര്യ സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിക്കാനായിരുന്നു ഈ നീക്കം. രമ്യയുമായി മക്കൾക്ക് വളരെയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. അത്തരത്തിൽ അടുപ്പമുണ്ടായിരുന്ന കുട്ടികളെ രമ്യയെ വെറുക്കുന്ന സാഹചര്യത്തിൽ കൊണ്ടെത്തിക്കുവാനും സജീവന് കഴിഞ്ഞു. അമ്മ മോശപ്പെട്ട ഒരു സ്ത്രീയായിരുന്നു എന്ന് മക്കളെ വിശ്വസിപ്പിക്കാൻ പല പദ്ധതികളും സജീവൻ പയറ്റിയിരുന്നു. ചെരിപ്പുകൾ വീടിനു മുന്നിൽ കൊണ്ടിട്ടും രാത്രിയിൽ ആരോ ഇറങ്ങിയോടിയെന്ന് ബഹളം വക്കുകയും സജീവൻ ചെയ്തിരുന്നു. അതിനുശേഷം രാത്രിയിൽ വീട്ടിലെത്തിയ ആൾ അമ്മയെ കാണാൻ വന്നതായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കുവാൻ നിരവധി നീക്കങ്ങൾ സജീവൻ നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം രമ്യ കൊലക്കേസിൽ സജീവനുമായി പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സജീവൻ വെളിപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സജീവനുമായി പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തിയത്. വീടിന്റെ ടെറസിൽ വച്ച് രമ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി,​ കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും സജീവൻ വ്യക്തമാക്കി.

2021 ആഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാതായ പരാതിയിൽ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രമ്യ കാമുകൻ്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചതെന്നുള്ളതാണ് മറ്റൊരു കൗതുകം.

 

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്.

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നല്‍കിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഉള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,

ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണാന്‍ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍ കൂടെ നില്‍ക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീല്‍ ചെയ്യുന്നു,ക്ലൈമാക്‌സ് പറയുന്നില്ല, കാണാത്തവര്‍ കണ്ടു മനസിലാക്കു. ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍..,

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ എന്തേലും പ്രത്യേക താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവില്‍ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകള്‍ക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍…ഈ ചിന്താഗതി ഉള്ള ആള്‍ ഉത്തരം നല്‍കിയാല്‍ നന്നായിരിക്കും..

”ഞാന്‍ ഒരു RSS ആണ് ‘
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം

നമ്മുടെ എല്ലാം കുടുംബത്തില്‍ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളില്‍ എല്ലാം ചര്‍ച്ചകള്‍ നടക്കാറുണ്ട്,സ്‌നേഹപൂര്‍ണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങള്‍ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തില്‍ അപ്ലൈ ചെയ്തുകൂടാ?

കോവിഡ് ഭീതി വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവിറക്കിയത്.

പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.

കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് പ്രകാരമാണ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്നാണ് അടൂർ ഗോപാലകൃഷ്ണന്റെ പക്ഷം. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പക’ എന്ന ചിത്രം തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ അടൂർ ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തേയും പ്രശംസിച്ചു.

മോഹൻലാലിന്റെ ‘നല്ല റൗഡി’ പ്രതിച്ഛായ തനിക്ക് പ്രശ്നമായിരുന്നുവെന്ന് താരത്തെ എന്തുകൊണ്ട് ഇതുവരെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അടൂർ പറഞ്ഞു. തന്റെ ഇഷ്ട നടൻ പി.കെ നായരും നടി കാവ്യാ മാധവനാണെന്നും അടൂർ പറഞ്ഞു. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്;

ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് ഞാൻ എതിരാണ്. ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാൻ എതിരാണ്. ഒരു ഉദാഹരണം ഞാൻ നൽകാം.

ഐ.എസ്.ആർ.ഒ ചാരക്കേസിനിടെ കെ. കരുണാകരൻ അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതുപോലെയാണ് കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയ്ക്ക് എതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ കഥകൾ. ഞാൻ എപ്പോഴും കഴിവുള്ളവരെ അംഗീകരിക്കും.

പിന്നാലെ ഓടിയ വളർത്തുനായയിൽ നിന്ന് രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് ചാടിയ സ്വിഗ്ഗി ഏജന്റിന് ദാരുണാന്ത്യം. ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. 23കാരനായ റിസ്വാൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹിൽസിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് റിസ്വാൻ ചാടിയത്.

അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ളാറ്റിന്റെ വാതിൽ മുട്ടിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കാൻ ചാടുകയായിരുന്നു. ഭയന്ന് വിറച്ച യുവാവ് ഓടി. പിന്നാലെ നായയും കുതിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും യുവാവ് എടുത്ത് ചാടുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ബഞ്ചറാഹിൽസിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരേയാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. ഇവർക്കെതിരേ റിസ്വാന്റെ കുടുംബം പരാതിയും നൽകി. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച റിസ്വാൻ മൂന്നുവർഷമായി ‘സ്വിഗ്ഗി’യിൽ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു.

വീടിന് സമീപം തെരുവുനായയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ 25കാരിയെ ഇടിച്ചു തെറിപ്പിച്ചു. ചണ്ഡീഗഢിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ തേജശ്വിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അതേസമയം, ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

അപകടസമയത്ത് അമ്മ മഞ്ജീന്ദർ കൗറും തേജശ്വിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. നായകൾക്ക് ഇവർ ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ശനിയാഴ്ച വീടിനടുത്തുള്ള ഫുട്പാത്തിന് സമീപത്താണ് ഇവർ നായകൾക്ക് ഭക്ഷണം നൽകിയത്. ഇതിനിടെയായിരുന്നു കാർ പാഞ്ഞെത്തിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതേസമയത്ത് സമാന്തരമായ റോഡിലൂടെ ഒരു എസ് യു വി വേഗത്തിൽ വരുന്നതും കാണാം.

വളവ് കഴിഞ്ഞ് തേജശ്വിത നിൽക്കുന്ന റോഡിലേക്ക് തിരിഞ്ഞ വാഹനം തേജശ്വിതയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ സഹായത്തിനായി പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ഒന്നും നിർത്തിയില്ല.

ഒടുവിൽ പോലീസിന്റെ സഹായം തേടിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആർക്കിടെക്ചറിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു തേജശ്വിത. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

 

RECENT POSTS
Copyright © . All rights reserved