India

പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അടുത്ത ബന്ധു സത്യശീലന്‍. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും അതുകൊണ്ട് ഷാരോണിനെ കൊന്ന് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്നും സത്യശീലന്‍ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തിരുന്നു. കയ്പ്പ് അറിയാന്‍ കഷായം കൊടുത്തെന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയെന്നും അങ്ങനെയാണെങ്കില്‍ ചെറിയ സ്പൂണില്‍ കൊടുത്താല്‍ പോരേയെന്നും ത്യശീലന്‍ ചോദിക്കുന്നു. 100 എംഎല്‍ കൊടുത്തത് ഷാരോണിനെ കൊല്ലണം എന്ന ലക്ഷ്യത്തോടെയാണെന്നും സത്യശീലന്‍ പറഞ്ഞു.

കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 100 എംഎല്‍ കഷായവും ജ്യൂസും കൊടുത്തെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോള്‍ അവസാന ഡോസായിരുന്നു എന്നും കുപ്പി ആക്രിക്കടയില്‍ കൊടുത്തു എന്നുമാണ് പറഞ്ഞത്.

വിഷയത്തില്‍ അന്ധവിശ്വാസത്തിന്റെ പങ്കും തോന്നിയിട്ടുണ്ട്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ . ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്.

മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണെന്നും ആ കുങ്കുമം മായ്ച്ച് കളയാമെന്നുമാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു.

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ ബന്ധുവിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നു.

ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളില്‍ വ്യക്കമാക്കുന്നുണ്ട്. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് താന്‍ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോള്‍ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, ഇങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കില്‍ തനിക്ക് നേരത്തേ ചെയ്യാമായിരുന്നില്ലേ, താന്‍ തെറ്റുകാരിയല്ലെന്നും ഷാരോണ്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ ബന്ധുവിന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു.

സംഭവ ദിവസം ഷാരോണ്‍ ഒറ്റയ്ക്കായിരുന്നില്ല വീട്ടില്‍ വന്നത്. കൂടെ സുഹൃത്തുമുണ്ടായിരുന്നു. ഇങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നും, തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറയുന്നുണ്ട്.

എന്നാൽ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധനാഫലം പുറത്ത്. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.

ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.

ഈ മാസം 14നായിരുന്നു ഷാരോൺ പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോർഡ് വാങ്ങാൻ ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയതെന്ന് കുടുംബം പറയുന്നു.

സുഹൃത്തിനോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് ഷാരോൺ തനിച്ചാണ് പെൺകുട്ടിയുടെ വീടിനുള്ളിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് പുറത്തുവന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി സുഹൃത്തിനോട് പറഞ്ഞു. വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആശുപ്ത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ടു. 17ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. 9 ദിവസത്തിനുള്ളിൽ അഞ്ച് ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി ഐശ്വര്യം ലഭിക്കാന്‍ മൃഗബലിക്ക് ഒരുങ്ങിയ പൂജാരിക്ക് മരണം.പൂവന്‍കോഴിയെ ബലികൊടുക്കാന്‍ ഇതേ കെട്ടിടത്തിലേക്ക് കയറിയ പൂജാരി കാല്‍തെന്നി വീണാണ് മരണപ്പെട്ടത്.

പൂജാ കര്‍മങ്ങള്‍ ചെയ്യുന്ന രാജേന്ദ്രന്‍ (70) എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍നിന്നും വീണാണ് ഇയാള്‍ മരിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം.

അതേസമയം, ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബലി കൊടുക്കാന്‍ കൊണ്ടുവന്ന പൂവന്‍കോഴി പറന്നുരക്ഷപ്പെട്ടു.കെട്ടിടത്തിന്റെ ഉടമയായ ലോകേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാന്‍ തീരുമാനിച്ചത്.

ഗൃഹപ്രവേശനത്തിനു മുന്‍പ് കോഴിയെ ബലി െകാടുത്താല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമനുസരിച്ച് രാജേന്ദ്രനെ ഇക്കാര്യം ഏല്‍പ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രന്‍ കാല്‍വഴുതി കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെണ്‍സുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. പാറശാല മുര്യങ്കര ജെ പി ഹൗസില്‍ ജയരാജന്റെ മകന്‍ ഷാരോണ്‍ രാജ് (23) മരിച്ച സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഷാരോണിനെ ആസിഡ് നല്‍കി കൊലപ്പെടുത്തിയതാണെന്നും പോലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ല എന്നുമാണ് ബന്ധുക്കളുടെ ആരോപണം.നാളുകളായി ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു ഈ ബന്ധത്തില്‍. ഇതരമതമായതും സാമ്പത്തിക അന്തരവുമാണ് എതിര്‍പ്പിന് കാരണമായത്.

ഇതിനിടെ ഇവര്‍ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നു. തുടര്‍ന്നും സ്വന്തം വീടുകളിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും വിവാഹം സെപ്തംബറില്‍ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാലിത് നവംബറിലേ നടക്കൂവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. നവംബറിന് മുന്‍പ് വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മരിക്കുമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണോ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചതെന്നാണ് ഷാരോണിന്റെ കുടുംബം സംശയിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് കുങ്കുമം തൊട്ട് ഷാരോണിന് വാട്‌സാപ്പില്‍ ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു പെണ്‍കുട്ടിയെന്നും ബന്ധുക്കള്‍ പറയുന്നു.വീട്ടിലേക്ക് ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി ആസിഡ് നല്‍കി യുവാവിനെ അപായപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍, ചികിത്സയുടെ ഭാഗമായി കാമുകി കയ്പ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കിയെന്നും കയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അത് മാറ്റാനാണ് ജ്യൂസ് നല്‍കിയതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇക്കാര്യം തന്നെയാണ് ഷാരോണും ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്.

അതേസമം, ഷാരോണിന്റെ കൂടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ സുഹൃത്ത് ഷാരോണ്‍ ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നീല കളറില്‍ ഛര്‍ദ്ദിച്ചപ്പോള്‍ എന്താണ് കഴിച്ചതെന്ന് ചോദിച്ചിരുന്നു.

ഇതോടെ കഷായമാണെന്നും പറഞ്ഞിരുന്നു. എന്തിനാണ് കുടിച്ചതെന്ന ചോദ്യത്തിന് വേഗം വീട്ടിലെത്തിക്കാന്‍ ഷാരോണ്‍ ആവശ്യപ്പെടുകയായിരുന്നു.അശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ്‍ രക്തവും മാംസ കഷ്ണങ്ങളും ഛര്‍ദ്ദിച്ചിരുന്നു. വായിലും കുടലിലും തൊലി പൊള്ളി അടര്‍ന്ന നിലയിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ വരികയും യുവാവിന്റെ വൃക്ക തകരാറിലാവുകയും ആയിരുന്നു.

വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച യുവാവ് ഒടുവില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. യുവാവിന്റെ ആവസ്ഥയ്ക്ക് കാരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാവൂ.

അതേസമയം, ഷാരോണിന് നല്‍കിയ കഷായത്തിന്റെ പേര് പലവട്ടം ചോദിച്ചിട്ടും പെണ്‍കുട്ടി പറയാത്തതും ദുരൂഹതയേറ്റുകയാണ്. കുപ്പിയുടെ മുകളില്‍ പേരുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അത് അമ്മ ചീന്തി കളഞ്ഞു എന്നായിരുന്നു മറുപടി.എന്നാല്‍ കുപ്പി എവിടെയെന്ന ചോദ്യത്തിന് മരുന്ന് തീര്‍ന്നുപോയതിനാല്‍ ആക്രിക്കാര്‍ക്ക് കൊടുത്തുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

നല്‍കിയ ജ്യൂസിനെ സംബന്ധിച്ചും പെണ്‍കുട്ടിയുടെ മൊഴി ദുരൂഹമാണ്. ആദ്യം പറഞ്ഞ ജ്യൂസ് കമ്പനിയുടെ പേരല്ല പെണ്‍കുട്ടി പിന്നീട് പറയുന്നത്.ഇതും പോലീസിന് സംശയം ഉണര്‍ത്തുന്നുണ്ട്. അതേസമയം, യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടിനുമായി കാത്തിരിക്കുകയാണ് പോലീസ്.

അകത്ത് വിഷമോ ആസിഡ് പോലുള്ള വിഷവസ്തുക്കളോ ഉണ്ടെന്ന് തെളിഞ്ഞാല്‍ പെണ്‍കുട്ടിയും ബന്ധുക്കളും കേസില്‍ പ്രതികളാക്കപ്പെടും എന്നാണ് സൂചന.

ഷെറിൻ പി യോഹന്നാൻ

രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!

1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത്‌ സംഭവിക്കും.

വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.

കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.

ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി

അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക്‌ ആണ് കാന്താര.

🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.

 

യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.

ദുബായ് റോഡില്‍ മലീഹ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പതിനയ്യായിരത്തോളം താറാവുകളെ കൊന്നു. ഇനിയും പതിനായിരത്തോളം താറാവുകളെ കൊല്ലാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അടങ്ങുന്ന അപ്പര്‍ കുട്ടനാട് മേഖലയിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചത്.

പക്ഷിപ്പനി പകരുന്നത് പഠിക്കാനായി വിദഗ്ധ സംഘം ഉടന്‍ ആലപ്പുഴയിലെത്തും . ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. ബാംഗ്‌ളൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞവര്‍ഷവും ഇതേ സമയത്ത് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ക്രിസ്തുമസ് കാലമടുത്തതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ട സ്ഥിതിവിശേഷമുണ്ടായത് കര്‍ഷകരെ ആശങ്കയിലാഴ്തിയുട്ടുണ്ട്.

റോഡില്‍ പരുക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ചാക്കയില്‍ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് അതുവഴിയെത്തിയ മന്ത്രി അടിയന്തിര സഹായം ലഭ്യമാക്കിയത്.

വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.ദേശീയപാതയില്‍ ചാക്കയില്‍ അജ്ഞാത വാഹനം തട്ടി റോഡില്‍ കിടന്ന മധ്യവയസ്‌കനാണ് മന്ത്രി രക്ഷകനായത്. അപകടം കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിര്‍ത്തി.

ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് മന്ത്രി ഈ കാഴ്ച കണ്ടത്. സാരമായ പരുക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മധ്യവയസ്‌കന്‍. ഉടന്‍ വാഹനം നിര്‍ത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തിലാണ് പരിക്കേറ്റയാളെ കൊണ്ടുപോയത്.

ഇയാളെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിയുടെ രക്ഷാ പ്രവര്‍ത്തന വീഡിയോയില്‍ ‘നീല ബലേനോ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി’ എന്ന് പറയുന്നത് കേള്‍ക്കാം. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തിടുക്കത്തില്‍ മന്ത്രി സ്റ്റാഫിനോട് ദേഷ്യപ്പെടുകയും ചെയ്തു.

‘വണ്ടി വേഗം എടുക്കാന്‍ പറ, അയാളെന്താ കളിക്കുന്നേ. വണ്ടി റിവേഴ്സെടുക്കാന്‍ പറ.’ പരുക്കേറ്റ ആളുടെ സമീപത്ത് ചെന്ന് ആശ്വസിപ്പിക്കാനും മന്ത്രി ശ്രമിച്ചു, ‘ഒന്നും പേടിക്കേണ്ട. സെയ്ഫാണ്. കണ്ണാടിയൊന്നും നോക്കണ്ടാ,’ മന്ത്രി റിയാസ് പറഞ്ഞു. പരുക്കേറ്റയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് ഹണി പറയുന്നത്.

”ലാല്‍ സാര്‍ എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ഷോക്കില്‍ ആയിപ്പോയി.

ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്‌നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്.

അതുപോലെ തന്നെ താന്‍ ഏറെ ബഹുമാനിക്കുന്ന ലാല്‍ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാര്‍ത്ത കാണുമ്പോള്‍ അദ്ദേഹം കരുതില്ലേ. ഇതിനെതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്.

പിന്നെ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ”സര്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാന്‍ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന്. ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുപോലെ എത്ര വാര്‍ത്തകള്‍ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അതിനടിയില്‍ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.

സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയുമായെത്തിയ അഖിൽ പെൺകുട്ടിയെ കുത്തി. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടി പ്രാണരക്ഷാർത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവൻ രക്ഷിച്ചത്.

തുടർന്ന് പൊലീസ് തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Copyright © . All rights reserved