India

നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാല പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്നാണ് ബാല പറയുന്നത്. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.

വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു. അയല്‍ വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഫ്ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നാണ് ബാല പറയുന്നത്. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തുവെന്നും ബാല പറയുന്നുണ്ട്.

ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.

ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.

കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.

ഷോള്‍ അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.

2016 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് ഗ്രേസ് ആന്റണി.2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ ടീന എന്ന സഹനടിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം ജോർജെട്ടൻസ് പൂരം,ലക്ഷ്യം,കാബോജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പിന്നീട് ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം,റോഷക്ക്, അപ്പൻ,പത്രോസിന്റെ പടങ്ങൾ തുടങ്ങിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുവാൻ താരത്തിന് സാധിച്ചു.

പടച്ചോനെ ഇങ്ങള് കാത്തോളി യാണ് തരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നടി എന്നതിലുപരി ഒരു നർത്തകിയും മികച്ച മോഡലും കൂടിയാണ് താരം.ചലച്ചിത്രമേഖലയിൽ തുടക്കത്തിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെകുറിച്ചും ഒപ്പം ഒഡിഷനുപോയപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടിത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

പപ്പയോടൊപ്പമായിരുന്നു താൻ ആദ്യമായി ഒഡിഷനു പോയതെന്നും ഹാപ്പി വെഡിങ് ആയിരുന്നു തന്റെ ആദ്യ ഒഡിഷൻ ചിത്രമെന്നും താരം പറയുന്നു. സിനിമയിൽ ചെയ്ത അതെ രംഗം തന്നെയായിരുന്നു അന്ന് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും വന്നവരൊക്കെ വളരെ നന്നായി പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാൽ അതിലൊക്കെ വ്യത്യസ്തവേണമെന്ന് കരുതി അഭിനയിക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെ നന്നായി വെറുപ്പിച്ചു അഭിനയിച്ചെന്നും താരം പറയുന്നു. അത് കണ്ട് എല്ലാവരും നന്നായി ചിരിച്ചെന്നും താരം പറയുന്നു. വെറുപ്പിച്ച് അഭിനയിച്ചത് കൊണ്ടാണ് താൻ സെലക്ട് ആയതെന്നും ഗ്രേസ് ആന്റണി പറയുന്നു.

ഹാപ്പി വേഡിങ്ങിന് ശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തി. ഒഡിഷനുപോകുമ്പോൾ കുറേ കുട്ടികൾ വരുന്നതുകൊണ്ട് ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് അവർ പറയുമായിരുന്നു എന്നാൽ പപ്പ ഇല്ലാതെ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ വന്നോളൂ റൂം അറേൻജ് ചെയ്തുതരാമെന്ന് അവർ തന്നോട് പറഞ്ഞു. എന്നാൽ ചില കാര്യങ്ങളിൽ നോ പറഞ്ഞതുകൊണ്ട് തനിക്ക് പല അവസരങ്ങളും നായിക വേഷവും നഷ്ട്ടമായിട്ടുണ്ടെന്നും താരം പറയുന്നു.

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടന്‍ വിജയകുമാര്‍. പീഡനക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര്‍ പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര്‍ പറയുന്നത്. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസില്‍ വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഇതിനിടെ ആയിരുന്നു നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്.

പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും നടനെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് തെളിയിക്കാന്‍ പൊലീസിനായില്ല. ഇതോടെയാണ് വിജയകുമാറിനെ കുറ്റവിമുക്തമാക്കിയത്.

 

വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തേകിഞ്ഞതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ ആണ്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ‌ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്.

വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു.

സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്. മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു.

ഇടുക്കി ഡിവൈഎസ്പി ടി.കെ.ഷൈജു, അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐ കെ.എം.സന്തോഷ്, ടി.പി.ജൂഡി, ഷിജു ജോക്കബ്, എം.യു.അജിത്, ടി.എസ്.രാജൻ, പി.എൽ.ഷാജി, ടി.എം.അബ്ബാസ്, ടി.എം.നൗഷാദ്, പി.എസ്.ഷാജിത എന്നിവരാണു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.

കോവിഡ് മഹാമാരി ഒന്നൊതുങ്ങിയ ശേഷം ലോകം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നമ്മുടെ കേരളം. ഇപ്പോഴിതാ 2023ല്‍ സന്ദര്‍ശിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന 52 സ്ഥലങ്ങളുടെ ലിസ്റ്റിലാണ് കൊച്ചു കേരളവും ഇടം നേടിയത്.

കടൽത്തീരങ്ങൾ, കായലുകള്‍, രുചികരമായ പാചകരീതികൾ, വൈക്കത്തഷ്ടമി ഉത്സവം ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ, ഹിൽ സ്റ്റേഷനുകൾ, വ്യാപാര നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങി വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന നിരവധി കാഴ്ചകള്‍ കേരളത്തിലുണ്ട്. ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് എത്തിയാല്‍ സന്ദർശകർക്ക് കാടു മൂടിയ കനാലിലൂടെ തുഴയാനും ചകിരി പിരിച്ച് കയറുണ്ടാക്കാനും തെങ്ങില്‍ കയറാനുമുള്ള അവസരം ലഭിക്കുന്നു. മറവന്‍തുരുത്തും കാഴ്ചയുടെ സുന്ദരമായ അനുഭവമാണ് പകരുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ലണ്ടനാണ് ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. ജപ്പാനിലെ മോറിയോക്ക, മോണുമെന്‍റ് വാലി നവാജോ ട്രൈബൽ പാർക്ക്,സ്കോട്ടലന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിൻ്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈദികന്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്തത്.

ഈ രംഗം ഒരു സഞ്ചാരി എടുത്ത് തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.

അതേസമയം, തങ്ങളുടെ പ്രവൃത്തി മറ്റൊരാള്‍ പകര്‍ത്തി തമിഴ്‌നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും വലിയ പ്രശ്‌നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്‍പാറയില്‍ നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ തിരിച്ചു പോന്നിരുന്നു.

കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.

വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞുമോ​ന്റെ ബന്ധുവായ സുധീഷാണ് സംഭവത്തിൽ അറ​സ്റ്റിലായത്. എന്നാൽ കുഞ്ഞുമോൻ ആയിരുന്നില്ല, സുഹൃത്തായ മനോജ് ആയിരുന്നു സുധീഷി​ന്റെ ലക്ഷ്യം. ബിവറേജിൽ നിന്നും മദ്യം വാങ്ങി കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ പൊലീസ് സുധീഷിനെ നിരന്തരമായി ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

ജനുവരി 8 ആണ് അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ അവശനിലയിലായി ചികിത്സ തേടുന്നത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും ചികിത്സിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുഞ്ഞുമോൻ മരണപ്പെടുകയായിരുന്നു.

ഭക്ഷ്യ വിഷബാധയല്ല മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുധീഷിനെ തുടർച്ചയായി ചോദ്യം ചെയ്ത്‌പ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. ത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സുധീഷിലേക്ക് എത്തിയത്.

ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.

ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.

വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.

ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.

പാതിരാത്രിയിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇരുപതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്‌സി (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അർദ്ധരാത്രിയിൽ കൊച്ചി നഗരത്തിലൂടെ കറങ്ങുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മാരക മയക്കുമരുന്നായ എംഡിഎംഎ ആവശ്യക്കാർക്ക് രാത്രിയിൽ സ്‌കൂട്ടറിൽ എത്തിച്ച് കൊടുക്കുന്നതിനിടെയാണ് ബ്ലെയ്‌സി എക്സൈസ് പിടിയിലാകുന്നത്. എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുമ്പോൾ നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണെന്നും ഫ്ലാറ്റിലേക്ക് തിരിച്ച് പോകുകയാണെന്നും പെൺകുട്ടി നുണ പറഞ്ഞു. തുടർന്ന് സംശയം തോന്നി സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

അതേസമയം കോഴിക്കോടുള്ള സുഹൃത്താണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്ന് പെൺകുട്ടി മൊഴി നൽകി. ബ്ലെയ്‌സി വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലും എക്സൈസ് സംഘം റെയ്‌ഡ്‌ നടത്തി. ഫ്ലാറ്റിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിന്റെ ഭാഗമായാണ് ബ്ലെയ്‌സി എറണാകുളത്ത് എത്തിയതെന്നും എന്നാൽ പഠനത്തിന് പോകാതെ കൊച്ചിയിലെ സ്പായിൽ ജോലിക്ക് കയറിയെന്നും ആ ജോലി നഷ്ടമായതോടെയാണ് ലഹരിമരുന്ന് വില്പന ആരംഭിച്ചതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

രാത്രി തുടങ്ങുന്ന വില്പന പുലർച്ചെ വരെ നീളുമെന്നും ഒരു ദിവസം ഏഴായിരം രൂപ ലഭിക്കുമെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ആർഭാട ജീവിതം നയിക്കുന്നതിനായാണ് പണം ചിലവഴിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നതെന്നും പെൺകുട്ടി പറയുന്നു. കലൂരിൽ അറസ്റ്റിലായ യുവാവിൽ നിന്നാണ് എക്സൈസിന് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറച്ച് ദിവസങ്ങളായി എക്സൈസ് പെൺകുട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു.

Copyright © . All rights reserved