ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയുമായെത്തിയ അഖിൽ പെൺകുട്ടിയെ കുത്തി. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടി പ്രാണരക്ഷാർത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവൻ രക്ഷിച്ചത്.
തുടർന്ന് പൊലീസ് തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂര്‍ പാനൂരില്‍ കാമുകന്‍ കൊല്ലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്‌നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.
‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പോലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും.
അതിനായിട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരിഗണിക്കും.ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യാംജിത്തിന്റെ മനസ്സില്‍ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
അയല്‍വാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പോലീസ് നീക്കം.
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.
നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.
മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നല്‍കിയപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയില്‍ ശരീരം തളര്‍ന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തിരുവനന്തപുരം കാട്ടായിക്കോണത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാൾ സ്വദേശി മുപ്പതുകാരന്‍ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതമെന്ന നിഗമനത്തില്‍ കൂടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മങ്ങാട്ടുകോണത്ത് മഠത്തിൽമേലയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാഴി സംഘത്തിലെ ഒരാളാണ് മരിച്ച ഗോവിന്ദ്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനൊന്ന് പേര്‍ താമസികുന്ന വീട്ടില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചതിന് ശേഷം കെട്ടിതൂക്കിയിയെന്നാണ് പൊലീസ് സംശയിക്കുന്നത് . രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
എന്നാല്‍ കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു നാട്ടുകാര്‍ കൈമാറുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറഞ്ഞു . ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് Dysp യും സ്ഥലത്തെത്തി.
കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ്. കുണ്ടന്നൂര്‍ ജംങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാര്‍ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആള്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. വെടിവയ്പ്പ് കേസില്‍ പ്രതികള്‍ പിടിയില്‍. അഡ്വക്കേറ്റ് ഹറോള്‍ഡ് സുഹൃത്ത് റോജന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ആള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്ളതായി പറയുന്നുണ്ട്. വെടിവെയ്പ്പിന്റെ കാരണവും വ്യക്തമായിട്ടില്ല. അടച്ചു സീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.
തോമസ് ചാക്കോ
ലണ്ടൻ : നോട്ട് നിരോധനത്തിലൂടെ ഞങ്ങൾ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കി എന്ന് വിശ്വസിപ്പിച്ച് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കി ഭരണത്തിൽ കയറിയ ബി ജെ പി ഗുജറാത്ത് ഭരണം പിടിക്കാൻ പുതിയ ജാതി രാഷ്ട്രീയ തന്ത്രം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു ജാതി രാഷ്ട്രീയം ഏറ്റവും കുടുതൽ തലയ്ക്ക് പിടിച്ച ജനതയുള്ള ഗുജറാത്തും ആം ആദ്മി പാർട്ടിയുടെ വരവോട് കൂടി നഷ്‌ടപ്പെടുമോ എന്ന ഭയം ബിജെപി കേന്ദ്രങ്ങളെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു .
പതിവ് വർഗ്ഗീയ കലാപങ്ങളോ , വ്യാജ തീവ്രവാദി ആക്രമണങ്ങളോ നടത്തി ഹിന്ദു വോട്ടുകൾ എങ്ങനെ നേടാം എന്ന ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ വർഗീയ കലാപങ്ങളെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനതയെ പരിശീലിപ്പിച്ചതുകൊണ്ട് ഇനിയും ആ തന്ത്രം ഏൽക്കില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞു.
പകരം ഇന്ത്യൻ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി പകരം സവർക്കറുടെയും ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച്, ഹിന്ദു വർഗ്ഗീയതയെ ഉപയോഗപ്പെടുത്തി ഗുജറാത്ത് നേടുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു ബി ജെ പി . എന്നാൽ ഈ കപട രാഷ്ട്രീയ നീക്കം നേരത്തേ തിരിച്ചറിഞ്ഞ അംബേദ്‌കർ ഭക്തനും ഐ ഐ ടി ബിരുദധാരിയുമായ അരവിന്ദ് കെജ്‍രിവാൾ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ തകർത്തു കളഞ്ഞു ബിജെപിയുടെ ഈ വർഗ്ഗീയ ധ്രുവീകരണ നീക്കത്തെ.
ബി ജെ പി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോ നിലനിർത്തികൊണ്ട്, മുസ്‌ളീം രാഷ്ട്രമായ ഇൻഡോനേഷ്യ ചെയ്തതു പോലെ ഐശ്യര്യ ദേവതകളായ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി കഴിഞ്ഞു . ഇന്നലെ വരെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് ബിജെപി ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആം ആദ്മി പാർട്ടിയായി മാറുന്ന ബുദ്ധിപരമായ നീക്കം തന്നെയാണ് കെജ്‍രിവാൾ നടത്തിയത്.
എന്നാൽ ബി ജെ പിയുടെ ഹിന്ദു വോട്ട് ഏകീകരണ തന്ത്രങ്ങളായ ബീഫ് നിരോധനം , സൗജന്യ അയോധ്യാ യാത്ര , ഡെൽഹിയിലെ ഹിന്ദു -മുസ്ലിം ലഹളകൾ മുതലായവയിൽ ഒന്നും തട്ടി വീഴാതെ ബിജെപിക്കെതിരെ തന്ത്രപൂർവ്വം വളരുന്ന കേജ്‍രിവാളിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കെജ്രിവാളിന്റെ നിലപാടുകളോട് പലപ്പോഴും ആദ്യം വൈകാരികമായി നിലപാടുകൾ എടുക്കുന്ന മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ ചിന്താ രീതി മനസിലായി വരുവാൻ അൽപം സമയമെടുക്കും എന്നതാണ് സത്യം .
കപട നോട്ട് നിരോധനം നടത്തി കൈയ്യടി നേടിയതുപോലെ ഈ പ്രശ്നത്തിൽ ബി ജെ പിയെ കുഴപ്പത്തിൽ ആക്കാൻ കെജ്‌രിവാൾ സ്വീകരിച്ച രാഷ്ട്രീയ അടവാണ് ഇതെന്ന് മനസ്സിലാക്കി വരാൻ മലയാളി ഇനിയും കാത്തിരിക്കണം. വടക്കേ ഇൻഡിയിലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും കെജ്‌രിവാളിൻ്റെ ഈ നിലപാട് നല്ലതുപോലെ മനസ്സിലായി കഴിഞ്ഞു. അതുകൊണ്ടാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ശരവേഗത്തിൽ വളർന്നു പന്തലിക്കുന്നതും.
ബിജെപിയെ എങ്ങനെ നേരിടണമെന്നും, അവരുടെ വോട്ട് ബാങ്കുകളിൽ എങ്ങനെ വിള്ളൽ വീഴ്ത്തണമെന്നും, അതിൽ വിള്ളൽ വീഴ്ത്താതെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ബിജെപിക്കെതിരെ ശരിയായ തുറുപ്പ് ചീട്ടുകൾ ഇറക്കി രാഷ്ട്രീയം കളിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധിപരമായ ഈ നീക്കത്തിന് മുൻപിൽ ബിജെപി ഒരിക്കൽ കൂടി അടിപതറി എന്ന് നിസംശയം പറയേണ്ടി വരും .
അതോടൊപ്പം ഹിന്ദു – മുസ്‌ലിം ധ്രുവീകരണം എന്ന രാഷ്ട്രീയ തന്ത്രത്തെ ബുദ്ധിപൂർവ്വവും വിവേകപൂവ്വവും നേരിടുന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ വോട്ട് നേടാൻ മറ്റ് വഴികൾ കണ്ടെത്താൻ പാടുപെടുന്ന ബിജെപിയെയാണ് ഇന്ന് ഗുജറാത്ത് ജനത കാണുന്നത് . എന്തായാലും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ അരവിന്ദ് കെജ്‍രിവാൾ എന്ന നേതാവ് രാഷ്ട്രീയമായി വളർന്നു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത് .
ലിംഗായത്ത്(45) സന്യാസി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗല്‍ ബന്ദേ മഠത്തില്‍ ലിംഗായത്ത് വിഭാഗത്തിലെ ബസവലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച മുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സംശയാസ്പദമായ ചില കോള്‍ റെക്കോഡുകള്‍ പൊലീസിന് ലഭിച്ചു. ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങളായിരുന്നു ഇവ. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നാണ് എഎന്‍ഐ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുറിയില്‍ നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യാപ്രരണയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 25 വര്‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മോധാവി. 1997ലാണ് അദ്ദേഹം മഠാധിപതിയാകുന്നത്. അടുത്തിടെ അദ്ദേഹം അതിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചിരുന്നു.
പതിവായി പുലര്‍ച്ചെ നാല് മണിക്ക് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും തുറക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ചെന്ന് കതകില്‍ മുട്ടിയത്. എന്നാല്‍ കതക് തുറക്കുകയോ ഫോണ്‍ എടുക്കുകയോ അദ്ദേഹം ചെയ്തില്ല. പിന്നാലെ ജീവനക്കാര്‍ മുറിയുടെ പിന്നില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന നടത്തിയ പരിശോധനയില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവരുടെ പേര് പരാമര്‍ശിക്കുന്ന കുറിപ്പ് കിട്ടിയെങ്കിലും ഈ വിവരം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടവും മറ്റ് അന്ത്യകര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജറായ ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത ആണ് മരിച്ചത്. 52 വയസായിരുന്നു. കെഎസ്ആർടിസി ബസിടിച്ചാണ് കുമാരി ഗീത മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്.
അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാൻ കൂടിയായിരുന്നു. മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.