2007ല്‍ എത്തിയ ‘കഥ പറയുമ്പോള്‍’ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മുകേഷ്. ക്ലൈമാക്‌സില്‍ മലയാളി പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് മുകേഷ് പറഞ്ഞത്. ക്ലൈമാക്‌സ് സീനില്‍ സ്‌കൂളില്‍ എത്തി അശോക് രാജ് പ്രസംഗിക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ മമ്മൂട്ടി പോലും കരയുകയായിരുന്നു. അതുകൊണ്ട് ഒരു ദിവസം എടുത്താണ് ആ സീന്‍ തീര്‍ത്തതെന്നും മുകേഷ് പറയുന്നു.
മുകേഷിന്റെ വാക്കുകള്‍:
എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ‘നീ മുന്‍പ് ഒരിക്കല്‍ സിനിമ നിര്‍മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോള്‍ നിര്‍മിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേള്‍ക്കേണ്ടേ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിന്റെ കഥയല്ലേ, എനിക്ക് കേള്‍ക്കണമെന്നില്ല’. ‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തല്‍ എനിക്കു വേണം’ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.
അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മള്‍ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’. ശ്രീനിവാസന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയന്‍ എം. മോഹനന്‍ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാല്‍ കുടുംബ പ്രശ്‌നം ഉണ്ടാകും’. ഞാന്‍ പറഞ്ഞു, ”അയാളെ മാറ്റിയാല്‍ ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് മോഹനന്‍ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു”. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.
ചിത്രത്തില്‍ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിര്‍മിക്കുന്നതെന്ന് മമ്മൂക്ക സുല്‍ഫത്തിനോട് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ‘ശ്രീനി, കീഴ്വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’. മമ്മൂക്ക പറഞ്ഞു ‘കീഴ്വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’. ഞാന്‍ ചോദിച്ചു ‘അതെന്താണ്?’. അദ്ദേഹം പറഞ്ഞു ‘ശ്രീനിയുടെ കഥയില്‍ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങള്‍ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാന്‍ എന്നു വരണം എന്നുമാത്രം പറഞ്ഞാല്‍ മതി’. ഞാന്‍ പറഞ്ഞു, ‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കില്‍ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാര്‍ബര്‍ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുള്‍ ലെങ്ത് വേഷം അല്ല. സൂപ്പര്‍ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങള്‍ എന്തു തരണം. ഏതൊക്കെ റൈറ്റ്‌സ് തരണം, ഞങ്ങള്‍ എത്ര അഡ്വാന്‍സ് തരണം.’
ഞാന്‍ നോക്കിയപ്പോള്‍, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാള്‍ ടെന്‍ഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങള്‍ രണ്ട് പേരെയും തോളില്‍ കയ്യിട്ട് പറഞ്ഞു, ‘ഈ പടം ഞാന്‍ ഫ്രീ ആയി അഭിനയിക്കുന്നു’. ഞാന്‍ പറഞ്ഞു, ‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങള്‍ നിര്‍മാതാക്കള്‍ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’. അദ്ദേഹം പറഞ്ഞു, ‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാന്‍ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങള്‍ക്ക് തരുന്നു, ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാന്‍ പറ്റാത്തതിലുള്ള ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്ന അവര്‍ പറഞ്ഞു ”ഇച്ചാക്കാ നന്നായി.” ‘കഥ പറയുമ്പോള്‍’ സിനിമയേക്കാള്‍ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.
അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീന്‍ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്‌കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്‌സ് സീന്‍ എഴുതി എനിക്കു വായിക്കാന്‍ തന്നു. സീന്‍ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തില്‍ ഈ സീന്‍ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തി ശ്രീനി പറഞ്ഞ സീന്‍ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. ‘നീ ഇങ്ങ് വന്നേ’ എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോള്‍ ബാലന്‍ കടുക്കന്‍ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കന്‍ പ്രയോഗമൊന്നും ഇപ്പോള്‍ എഴുതിയ സീനില്‍ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാന്‍ പറഞ്ഞു ‘അതാണ് മലയാളികള്‍ക്കു വേണ്ടത്. ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയില്‍ ഇത് മാറ്റി എഴുതൂ’.
അങ്ങനെ ശ്രീനി റൂമില്‍ പോയി സീന്‍ മുഴുവന്‍ മാറ്റിയെഴുതി. പുതിയ സീന്‍ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റില്‍ വരുന്നു, ക്യാമറ ഫിക്‌സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയില്‍ നോക്കി കട്ട് പറഞ്ഞു. ഈ സീന്‍ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങള്‍ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയന്‍സ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കേണ്ട സീന്‍ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.
തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഉറങ്ങിക്കിടക്കവെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജന നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് രഞ്ജന രാംതെക്, കാമുകൻ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഈ സംഭാഷണമാണ് രഞ്ജനയ്ക്ക് വിനയായത്. കൊലപാതകം വെളിപ്പെടുത്തുന്ന ശബ്ദരേഖ മകൾ പുറത്ത് വിടുകയായിരുന്നു. പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നു അറിയിച്ചു.
പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് നിൽക്കാതെ സംസ്‌കരിക്കുകയും ചെയ്തു. ”ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി.
ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത സ്റ്റേഷനിൽ ഹാജരായി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കാസർകോട് മഞ്ചേശ്വരം ഉദ്യാവറിൽ 9 വയസുകാരിയായ വിദ്യാർഥിനിക്കുനേരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രദേശവാസിയായ കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്ന് പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടായതായും സൂചനയുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിനും ചൈൽഡ് ലൈനും പരാതി നൽകി
എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെക്കുറിച്ച് അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്‌നിമീളേ പുരോഹിതം എന്ന കഥാസമാഹാരവുമാണ് മറ്റു പ്രധാന കൃതികള്‍.
നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകന്‍ – ഹേമന്ത്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോട്ടയം മാന്നാനം സ്വദേശിയാണ് സി വി ആനന്ദ് ബോസ്. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവണ്‍മെന്‍റിന്‍റെ ഉപദേഷാട്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
നാല് തവണ യു എന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ ഇരുപത്തി ആറ് അവാര്‍ഡുകള്‍ ആനന്ദ ബോസിന് ലഭിച്ചിട്ടുണ്ട്. 2019 ൽ ആനന്ദ് ബോസ് ബിജെപിയിൽ ചേർന്നിരുന്നു.
മോഷണം നടത്തിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ച പത്തുവയസുകാരി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആറംഗ കുടുംബം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.
ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കുട്ടിയുടെ അമ്മ പുഷ്പ ഗണേഷ് നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ 14ന് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയില്‍ കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങുകയും വാഹനം വളഞ്ഞ നാട്ടുകാര്‍ മര്‍ദിക്കുകയുമായിരുന്നു.
ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവുമായി നടപ്പിലാക്കിയ കൃത്യം പുറത്ത് വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പണിയും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎന്‍എ പരിശോധനാ ഫലം വൈകാന്‍ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.
സമാനതകളില്ലാത്ത ക്രൂരതയാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലിക്കിരയായ സ്ത്രീകളോട് കാണിച്ചത്. പദ്മത്തിന്റെ കഴുത്തറുത്തപ്പോള്‍ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാള്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു. ഇവിടത്തെ ബന്തവസ് പോലീസ് അവസാനിപ്പിച്ചതോടെ ഇവിടം കാഴ്ചക്കാർ കയറിയിറങ്ങുന്ന ഇടമായി. പോലീസ് കാവല്‍ അവസാനിപ്പിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന സ്ഥലം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പദ്മത്തേയും ആലുവ സ്വദേശിനി റോസിലിനെയും നരബലിക്ക് വിധേയമാക്കിയ സമാനതകളില്ലാത്ത ക്രൂരത നടന്ന വീടും പരിസരവും കാണാന്‍ മഴയെപ്പോലും അവഗണിച്ചാണ് ആളുകൾ എത്തുന്നത്.
വീടിന് ചുറ്റും ഉള്ള സ്ഥലങ്ങളും മൃതദേഹം കുഴിച്ചിട്ട കുഴികളും ഒക്കെ കാണാനായാണ് ആളുകള്‍ എത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചും പത്മത്തിന്റെ മൃതദേഹം മുറിച്ചിട്ടുണ്ട്. അവിടെ രക്തക്കറയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇലന്തൂരില്‍ നരബലിയുടെ പശ്ചാത്തലത്തില്‍ സിനിമകളും ഉണ്ടായേക്കും. അസാധാരണവും അപൂര്‍വ്വവുമായ സംഭവം നടന്ന സ്ഥലത്തെ സന്ദര്‍ശകരില്‍ നിരവധി സിനിമാ പ്രവര്‍ത്തകരുമുണ്ട്.
സംവിധായകന്‍ ഷാജീ കൈലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇലന്തൂരിലെ കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചിരുന്നു. വീടും പരിസരവും എല്ലാം കണ്ട് ഏറെ സമയം ചെലവഴിച്ച് വിശദമായി കണ്ട ശേഷമാണ് ഷാജി കൈലാസ് മടങ്ങിയത്. ഇലന്തൂര്‍ സ്വദേശിയും പച്ചത്തപ്പ് എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ അനു പുരുഷോത്തം നരബലി പ്രമേയമാക്കി സിനിമ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
പത്മ,റോസ്ലിൻ എന്ന സ്ത്രീകളെ പണം വാഗ്ധാനം ചെയ്ത് എത്തിച്ചാണ് നടുക്കുന്ന കൊലനടത്തിയത്. പത്മയെ ചരടുകൊണ്ട് ശ്വാസംമുട്ടിച്ച് ബോധംകെടുത്തി. കഴുത്തറുത്ത് ഒന്നാം പ്രതിയായ ഷാഫിയാണ് കൊന്നത്. പിന്നീട് ഇത് 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടു. റോസ്ലിയെ കഴുത്തറുത്ത് കൊന്നശേഷം മാറിടം മുറിച്ചുമാറ്റി’യത് ഭഗവൽ സിങിന്റെ ഭാരര്യ ലൈലയാണ്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിരുന്നു.
കൊച്ചിയിൽ ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയിൽ അനാഥയായത് പിഞ്ച് കുഞ്ഞ്. റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
അപകടത്തിൽ കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കവെയാണ് അപകടത്തിന് കാരണമായത്.
ഈ സമയത്ത് ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
അതേസമയം തന്നെ അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം ഉടനെ തന്നെ നിര്‍ത്താതെ പോവുകയായിരുന്നു. മാത്രമല്ല കാവ്യയ്ക്ക് ഒരു പിഞ്ചു കുഞ്ഞ് ഉള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.
ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://t.co/OzckR6kcYV
Viral video: #Minor girl jumps out of moving #autorickshaw after #molestation by driver in #Maharashtra‘s #Aurangabad,The entire incident was caught on #CCTV camera. The video the incident has gone viral on social media. #viralvdoz #video pic.twitter.com/liaoEc1N7R— ViralVdoz (@viralvdoz) November 16, 2022
ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.
‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.
കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.