കേളകം ഇരട്ടത്തോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പൊയ്യമല മീശ കവല സ്വദേശിയും സ്കൂട്ടർ യാത്രക്കാരനുമായ വലിയാലക്കളത്തിൽ വിൻസൻ്റ് (40), കൂടെയുണ്ടായിരുന്ന വിൻസൻ്റിൻ്റെ സഹോദരൻ്റെ മകൻ ജോയൽ (18) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായ കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയിൽലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും വഴി വിൻസൻ്റും ജോയലും മരണപ്പെടുകയായിരുന്നു.

ചുങ്കക്കുന്ന് പള്ളി തിരുനാൾ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിൻസെൻ്റും ജോയലും. കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. ഇരുവരുടെയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.