ഐശ്വര്യ പൂജയ്ക്കായി നരബലി നടത്തിയ വാര്‍ത്ത അറിഞ്ഞ് ശരിക്കും ഞെട്ടിയത് പത്തനംതിട്ട ഇലന്തൂരിലെ നാട്ടുകാര്‍. നാടുമായി ഇടപഴകി കഴിയുന്ന കാഞ്ഞിരംമൂട്ടില്‍ വൈദ്യന്മാരായ ഭഗവല്‍ സിംഗും ഭാര്യ ലൈലുമാണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ ‘ബാബു അണ്ണന്‍’ എന്നു വിളിക്കുന്ന വൈദ്യരാണ് ഭഗവല്‍ സിംഗ്. കഴിഞ്ഞ ദിവസവും ഒരു വിവാഹ സ്ഥലത്ത് ഭഗവല്‍ സിംഗും ഭാര്യയുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പല അയല്‍വീടുകളിലും ഭഗവല്‍ സിംഗ് സൗഹൃദ സന്ദര്‍ശനവും നടത്തിയിരുന്നു.
ഇലന്തൂര്‍ മണപ്പുറത്ത് പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. അച്ഛനും അപ്പൂപ്പന്മാരും പാരമ്പര്യമായി തിരുമ്മു ചികിത്സ നടത്തുന്ന കേന്ദ്രമാണിത്. അവര്‍ നല്ല കൈപുണ്യമുള്ളവരായിരുന്നു. ആ പാരമ്പര്യം തന്നെ ഭഗവല്‍ സിംഗിനുമുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം നിരവധി പേര്‍ ദിവസവും ഇവിടെ തിരുമ്മലിന് എത്താറുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും വരും. തിരക്ക് കഴിയുമ്പോള്‍ ഭഗവല്‍ സിംഗ് പുറത്തുവരാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
നിരവധി വാഹനങ്ങള്‍ ദിവസവും വന്നുപോകാറുണ്ട്. തിരുമ്മാന്‍ എത്തുന്നവരാണെന്നാണ് കരുതിയത്. ഇന്നു രാവിലെയും വാഹനങ്ങള്‍ വന്നു. എന്നാല്‍ വൈദ്യരില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വൈദ്യരുടെ ഭാര്യ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ചന്ദനതിരി കത്തിക്കുന്നതിന്റെ സുഗന്ധവും വന്നിരുന്നു. എല്ലാ വീട്ടിലും നടക്കുന്ന പോലെയുള്ള പ്രാര്‍ത്ഥനയാണെന്നാണ് കരുതിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും പൂജ നടത്താന്‍ സമീപിക്കുക എന്ന ശിഹാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ദമ്പതികള്‍ സമീപിച്ചത്. ഇവരില്‍ നിന്ന് പൂജയ്ക്കായി പണവും ഈടാക്കി. തുടര്‍ന്ന് ശിഹാബ് തന്നെയാണ് നരബലിയെ കുറിച്ച് പറഞ്ഞത്. അതിനുള്ള ഇരകളെയും ഇയാള്‍ തന്നെ എത്തിച്ചുകൊടുക്കുകയായിരുന്നു.
കാലടി മറ്റൂര്‍ സ്വദേശിനി റോസിലിയെ ഇതിനു വേണ്ടി ആദ്യം തിരുവല്ലയില്‍ കൊണ്ടുപോയി പൂജ നടത്തി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂണിലാണ് ഈ സംഭവം. റോസിലിയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.
ഐശ്വര്യം വര്‍ധിക്കാന്‍ ഒരു നരബലി കൂടി നടത്തണമെന്ന് ശിഹാബ് ആവശ്യപ്പെട്ടു. ഇതിനായി പത്മയെ കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കാറിലാണ് ഇവരെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാലെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്ന ദക്ഷിണ മേഖല ഐജി. പി.പ്രകാശ് പറഞ്ഞു. ഇപ്പോള്‍ രണ്ടു കൊലപാതക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷിച്ചുവരുന്നു. റോസിലിയെ ജൂണിലാണ് കാണാതായത്. റോസിലിയെ കൊലപ്പെടുത്തിയ വിവരം പ്രതികളാണ് പറഞ്ഞത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള കൊലയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. നരബലിയാണോ എന്ന് പരിശോധിച്ചുവരികയാണ്.
ശിഹാബ് ആണ് ഏജന്റായി ഇവര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയത്. രണ്ട് മൃതദേഹങ്ങളും ഒരിടത്താണ് കുഴിച്ചിട്ടിരിക്കുന്നതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവും അറിയിച്ചു. കൊലപാതകം അതിക്രൂരമായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കാൻ ജീവിതമുഴിഞ്ഞ് വച്ച നേതാവാണെന്നും മോദി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.
സോഷ്യലിസ്റ്റ് ഭൂമികയിൽനിന്ന് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന താരമാണ് മുലായം സിങ് യാദവ്. മറ്റു പലരെയും പോലെ ലോഹ്യാ വിചാരം തലയ്ക്കു പിടിച്ചാണ് മുലായവും സോഷ്യലിസ്റ്റായി പരിണമിച്ചത്. പ്രാദേശിക നേതാവായി തുടങ്ങി അരനൂറ്റാണ്ട് ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും യുപി രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു നയിച്ച നേതാവായിരുന്നു മുലായം. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്ത ശത്രുതയില്ലെന്നും അദ്ദേഹം പലപ്പോഴും തെളിയിച്ചു.
അറുപതുകളിൽ പുത്തൻ സോഷ്യലിസവുമായി റാം മനോഹർ ലോഹ്യ കടന്നു വന്നപ്പോൾ, കോൺഗ്രസിലെ മധ്യവർഗ, പിന്നാക്ക നേതാക്കളായിരുന്നു ലോഹ്യയുടെ ആകർഷണം. അഭിജാത കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കാൻ ത്രാണിയില്ലാതിരുന്ന പലരും സോഷ്യലിസത്തിലേക്ക് ആകൃഷ്ടരായി. കർഷകരും തൊഴിലാളികളുമായ വലിയ പിന്നാക്ക, ദലിത് വിഭാഗം സോഷ്യലിസത്തോട് കാട്ടിയ ആഭിമുഖ്യം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുന്നതായി.
പഠിച്ച മൂന്നു കോളജുകളിലും യൂണിയൻ അധ്യക്ഷനായാണ് രാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ രംഗപ്രവേശം. തുടക്കത്തിൽ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും അനന്തരം അധ്യാപകനായതോടെ സോഷ്യലിസ്റ്റ് ധാരയിൽ സജീവമായി. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും നേടിയ മുലായം മെയിൻപുരിയിലെ കാർഹിലിൽ കോളജ് അധ്യാപനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തിൽ കർഷക വക്താവായി യുപി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു. ലോഹ്യയ്ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും രാജ് നാരായണിന്റെയും ആരാധകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയിൽ എത്തി. എന്നാൽ വൈകാതെ ചരൺ സിങ്ങിന്റെ ആരാധകനായി പ്രവർത്തനം ഭാരതീയ ലോക്ദളിനൊപ്പമായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോൾ, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ നിലനിർത്താൻ മുലായം കാട്ടിയ മെയ്‌വഴക്കം അതിശയിപ്പിക്കുന്നതാണ്. ജാതി രാഷ്ട്രീയം പരസ്യമാക്കാതെ, പിന്നാക്ക രാഷ്ട്രീയം പറയാതെ പറഞ്ഞും മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാപാത്രമായും മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനായി യുപിക്കപ്പുറം ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധാകേന്ദ്രമായി.
യുപിയിൽ മുലായവും ബിഹാറിൽ ലാലു പ്രസാദും കൈകോർത്തപ്പോൾ യാദവ സഖ്യം ഇന്ത്യൻ രാഷ്ട്രീയത്തീലെ നിർണായക ശക്തിയായി. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തിയെ ഹിന്ദിഹൃദയഭൂവിൽ പിടിച്ചുകെട്ടാൻ കരുത്തരാണ് തങ്ങളെന്ന് ഇടക്കാലത്തേക്കെങ്കിലും തെളിയിക്കാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും ‘നേതാജി’യായ മുലായം, മുസ്‌ലിംകൾക്കിടയിലെ സ്വാധീനം മൂലം എതിരാളികൾക്ക് മൗലാനാ മുലായമായി. ശക്തമായ പിന്നാക്ക പിന്തുണയ്ക്കൊപ്പം മുസ്‌ലിം വോട്ടുറപ്പിക്കാനുള്ള അസാമാന്യ കഴിവും പിന്തുണയും എപ്പോഴും മുലായത്തിനുണ്ടായിരുന്നു .
തൊണ്ണൂറുകളിൽ സാമൂഹികനീതിക്കായി മണ്ഡൽ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബിൽ പാസാക്കാൻ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒന്നിച്ചപ്പോൾ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്. സർക്കാരുകൾ പലതം മാറിയിട്ടും വനിതാബിൽ മരീചികയായി അവശേഷിക്കുമ്പോൾ നമ്മുടെ സ്ത്രീസമൂഹത്തിന് മുലായത്തെ മറക്കാനാവില്ല.
ഇരുപത്തിെയട്ടാം വയസ്സിൽ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയി തുടങ്ങിയ പാർലമെന്ററി ജീവിതം അദ്ദേഹം അവസാനം വരെ തുടർന്നു. വിടവാങ്ങുമ്പോൾ സമാജ് വാദി പാർട്ടിയുടെ മൂന്ന് ലോക്സഭാ അംഗങ്ങളിൽ യുപിയിലെ മെയിൻ പുരിയുടെ പ്രതിനിധിയാണ് അദ്ദേഹം. പാർട്ടിയുടെ പേരുകൾ പലതായെങ്കിലും എന്നും സോഷ്യലിസ്റ്റ് ധാരയുടെ പ്രതിനിധിയും വക്താവുമായാണ് രാഷ്ട്രീയലോകം മുലായം സിങ്ങിനെ വിലയിരുത്തുന്നത്. ജന്മനാടായ സെയ്ഫായി ഗ്രാമം ഉൾപ്പെടുന്ന ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ മണ്ഡലത്തെ 1967 മുതൽ ഏഴ് തവണ യുപി നിയമസഭയിൽ പ്രതിനിധീകരിച്ചത് മുലായമാണ്. ആദ്യം സോഷ്യലിസ്റ്റ് പ്രതിനിധിയായി. പിന്നീട് ലോക്ദളിന്റെയും ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സമാജ് വാദിയുടെയും പ്രതിനിധിയായി.
സോഷ്യലിസ്റ്റ് സംഘത്തിന്റെ തമ്മിലടിയും തകർച്ചയും കണ്ട് മനം മടുത്താണ് മൂന്നു പതിറ്റാണ്ടു മുമ്പ് സ്വന്തം വഴി തേടി ആദ്യം ക്രാന്തി മോർച്ചയ്ക്കും പിന്നീട് 1992 ഒക്ടോബർ നാലിന് സമാജ് വാദി എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കും (എസ്പി ) രൂപം നൽകിയത്.
എക്കാലവും കോൺഗ്രസ് വിരുദ്ധ ചേരിയിലായിരുന്നിട്ടും പിൽക്കാലത്ത് അവരുമായി സമരസപ്പെടാൻ മുലായം മടി കാട്ടിയില്ല. എന്നാൽ, യുപിയിലെ രാഷ്ട്രീയത്തിൽ എന്നും ബിജെപിയുടെ എതിർ പക്ഷത്തു നിൽക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. തൊണ്ണൂറുകളോടെ, യുപി രാഷ്ട്രീയത്തിൽ ബിജെപിയാണ് തങ്ങളുടെ ഭാവി എതിരാളി എന്ന് തുടക്കത്തിലെ തിരിച്ചറിഞ്ഞ നേതാവാണ് മുലായം. എന്നാൽ, മുന്നണി രാഷ്ട്രീയത്തിലെ കളികൾക്കിടയിൽ ബിജെപിയുടെ പിന്തുണയെ തള്ളിപ്പറയാനും മുലായം തയാറായില്ല. 1989 ൽ കേന്ദ്രത്തിൽ വി.പി.സിങ് സർക്കാരിനെ ബിജെപി പിന്തുണയ്ക്കുമ്പോൾ യുപിയിൽ മുലായത്തിന്റെ മുഖ്യശത്രു കോൺഗ്രസ് മാത്രമായിരുന്നു. എന്നാൽ ബിജെപി പിന്തുണ പിൻവലിച്ച് വിപി സർക്കാർ വീണപ്പോൾ, ദളിലെ ഭിന്നത മൂലം പിന്തുണ നഷ്ടമായ യുപിയിലെ മുലായം സർക്കാർ അഭയം തേടിയത് കോൺഗ്രസിന്റെ പിന്തുണയിലായിരുന്നു. കേന്ദ്രത്തിൽ ചന്ദ്രശേഖർ സർക്കാറിനെ പിന്തുണച്ചിരുന്ന കോൺഗ്രസ് യുപിയിൽ ചന്ദ്രശേഖർ പക്ഷത്തേക്ക് മാറിയ മുലായത്തെ പിന്തുണയ്ക്കാനും മടി കാട്ടിയില്ല.
1977ൽ റാം നരേഷ് യാദവിന്റെ ജനതാ പാർട്ടി മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്. പിൽക്കാലത്ത് മുഖ്യ പ്രതിയോഗിയായി മാറിയ ബിജെപി നേതാവ് കല്യാൺ സിങ്ങിനൊപ്പം മന്ത്രിയായ മുലായം, 1980 ൽ കോൺഗ്രസ് മുന്നേറ്റത്തിൽ ജസ്വന്ത് നഗറിൽ തോറ്റു. വൈകാതെ സംസ്ഥാന അധ്യക്ഷനെ നിയമസഭാ കൗൺസിലിൽ എത്തിച്ച് പ്രതിപക്ഷ നേതാവാക്കി. എന്നാൽ 1985 ൽ ജസ്വന്ത് നഗറിൽ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാൽ, മെയിൻപുരി, അസംഗഡ് മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ ലോക്സഭയിലേക്കും വിജയിച്ചു.
മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, മൂന്നു തവണ പ്രതിപക്ഷ നേതാവുമായി. ജനതാദൾ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബർ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂൺ 4 വരെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തി. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബാബ്റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.
1993 ഡിസംബറിൽ കോൺഗ്രസും ബിഎസ്പി യും ഉൾപ്പെട്ട ചെറുകക്ഷികളുടെ പിന്തുണയിൽ ഭരണത്തിലേറിയ മുലായം 1995 ജൂൺ 3 വരെ തുടർന്നു. പിന്നാലെ സംഭാലിൽനിന്ന് 1996 ൽ ലോക്സഭയിലേക്ക് മത്സരിച്ച മുലായം, ദേവെഗൗഡ സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐ.കെ.ഗുജ്റാൾ സർക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
2003 ഓഗസ്റ്റ് 29 മുതൽ 2007 മേയ് 13 വരെ മായാവതിയുടെ പിന്തുണയിൽ വിണ്ടും യുപി ഭരിച്ച മുലായം, വൈകാതെ തന്റെ പാരമ്പര്യവകാശം മകൻ അഖിലേഷിന് കൈമാറി. 2007 മുതൽ 2009 വരെ പ്രതിപക്ഷ നേതാവും ആയിരുന്നു. പിന്നീട് നേതൃത്വം ഏറ്റെടുത്ത അഖിലേഷ് മായാവതിയുടെ ഭരണത്തിനെതിരെ 2012 ൽ ശക്തമായ പ്രചാരണം നടത്തി അധികാരം പിടിച്ചു. എന്നാൽ 2017ൽ ബിജെപിയുടെ മുന്നേറ്റത്തിൽ അഖിലേഷിനു പിടിച്ചു നിൽക്കാനായില്ല. നിയമസഭയിൽ വെറും 47 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി 2022 ൽ തിരിച്ചുവരവിന് നടത്തിയ ശ്രമവും വെറുതെയായി. സീറ്റെണ്ണം 110 ന് മുകളിൽ എത്തിച്ചെങ്കിലും ബിജെപിയുടെ രണ്ടാം വിജയം മുലായത്തെയും അഖിലേഷിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കി. യുപി രാഷ്ട്രീയത്തിലെ പ്രാദേശിക പാർട്ടി മാത്രമായി എസ്പി മാറി. എങ്കിലും ബിജെപിയെ പ്രതിരോധിക്കാൻ യുപിയിൽ കരുത്തുള്ള ഏക പ്രസ്ഥാനം സമാജ് വാദി മാത്രമാണെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻപും പലതവണ ഭരണത്തിനായി സഖ്യവും പിന്തുണയും തേടിയിട്ടുള്ള കോൺഗ്രസുമായി 2014 ലും ബിഎസ്പിയുമായി 2019 ലും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കിയെങ്കിലും ബിജെപിയുടെ കുതിപ്പിനു മുന്നിൽ കാര്യമായ നേട്ടമുണ്ടാക്കാൻ മുലായത്തിനും പാർട്ടിക്കുമായില്ല.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ അഖിലേഷും മുലായവുമടക്കം അഞ്ചു സീറ്റിൽ മാത്രമാണ് എസ്പി വിജയിച്ചത്. എങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ മുലായത്തിന്റെ വാക്കുകൾക്ക് സമകാലിക ഇന്ത്യ എന്നും വിലകൽപിച്ചിരുന്നു. മുലായം വിടവാങ്ങിയതോടെ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ നിലവിലെ മുഖ്യകണ്ണിയെയാണ് നഷ്ടമായത്.
കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൗതുക കാഴ്ചയായിരുന്ന ബബിയ എന്ന മുതല മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസായ ബബിയ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
രാജ്യത്തെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിൽ നിന്ന് മുതല ശ്രീകോവിലിനടുത്തെത്തും. ബബിയ ശ്രീകോവിലിന് മുന്നിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ക്ഷേത്ര പൂജാരി എടുത്തിരുന്നു, ഇതിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.
ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു സസ്യാഹാരിയായ ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നൽകിയതെന്നോ ആർക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ൽ ബബിയ ജീവനോടെയില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.
സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി വരുന്നത്.
സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും നീക്കിയേക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തേക്കും. അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.
പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അദ്ധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.
മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാന്‍റു ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം
പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.
കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.
സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും ഹര്‍ഷിന അനുഭവിച്ചത്. ഒടുവില്‍ മൂത്രത്തില്‍ പഴുപ്പിനെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ബ്ലാഡറില്‍ തട്ടിനില്‍ക്കുന്ന നിലയില്‍ സര്‍ജിക്കല്‍ കത്രിക കണ്ടെത്തിയത്.
”ഇനി മറ്റൊരാള്‍ക്കും ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ ദുരിതമാണ് അനുഭവിച്ചത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാന്‍ നേരിട്ട പ്രയാസത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം”-എന്നാണ് നോവ് മാറാത്ത ഹര്‍ഷിന പറയുന്നത്.
കോഴിക്കോട്അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ കാസിം-റാബിയ ദമ്പതിമാരുടെ മകളും പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെ ഭാര്യയുമാണ് മുപ്പതുകാരി ഹര്‍ഷിന. 2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വെച്ചായിരുന്നു ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയകള്‍ നടന്നത്.
മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചുനടത്തി. പിന്നീട് നിരന്തരം ഹര്‍ഷിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആയിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ സിടി സ്‌കാന്‍ പരിശോധനയാണ് യൂറിനറി ബ്ലാഡറിലെ തടസത്തെ തുറന്നുകാണിച്ചത്. വിശദപരിശോധനയില്‍ ബ്ലാഡറിനോട് ചേര്‍ന്ന് 6.1 സെന്റീമീറ്റര്‍ നീളമുള്ള ലോഹഭാഗം കുത്തിനില്‍ക്കുന്നതായി കണ്ടെത്തി.
ഇതോടെ ശസ്ത്രക്രിയക്കിടെ സംഭവിച്ചതാവാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുതന്നെ റഫര്‍ചെയ്യുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയാണെന്ന് വ്യക്തമായത്. അപകടകരമായ നിലയില്‍ കുത്തിനില്‍ക്കുന്ന സ്ഥിയിലായിരുന്നു ആ കത്രിക.
സെപ്റ്റംബര്‍ 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ തന്നെ ഉടന്‍തന്നെ ആരോഗ്യമന്ത്രിക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് പോലീസിലും പരാതിനല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇവി ഗോപി പറഞ്ഞു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുക. അന്വേഷണറിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വാഹനത്തിന് കുറുകെ പശു ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിലാണ് സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
അപകടത്തില്‍പ്പെട്ട പശുവും ചത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം.
പ്രജിത്തിന്റെ ബൈക്ക്, ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നൈഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു.
കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.
ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.