വെള്ളറടയിൽ മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട്‌ ജുമാ മസ്ജിദിലെ ഇമാമായ വിതുര സ്വദേശി സജീർ മൗലവി (49) ആണ് അറസ്റ്റിലായത്. വീട്ടമ്മയ്ക്ക് സർപ്പ ശാപമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി പൂജ ചെയ്യുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുട്ടികളില്ലാത്ത വീട്ടമ്മയെ സർപ്പ ശാപം മൂലമാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന് പ്രതി വിശ്വസിപ്പിച്ചു. തുടർന്ന് സർപ്പ ദോഷം മാറാൻ പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

മസ്ജിദിൽ അംഗമായ യുവതിയുടെ വീട്ടിൽ എത്താറുള്ള പ്രതി സർപ്പ ശാപം മാറിയാൽ കുട്ടികളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി പൂജയ്ക്കായി ബന്ധുക്കളോടൊപ്പം ഇമാമിന്റെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ഇരുട്ടുള്ള മുറിയിൽ കയറ്റിയ ശേഷം ശരീരത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ നിലവിലുള്ളതായി പോലീസ് പറയുന്നു.