India

എറണാകുളം കോതമംഗലത്ത് 17കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നു. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പിതാവ് യുവാവിനോട് ചാറ്റ് നടത്തിയത് എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പിതാവ് പെൺകുട്ടിയായി നടിച്ച് യുവാവിനോട് ചാറ്റ് ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കൂട്ടുകാരുടെ വാടകവീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനത്തിനുശേഷം പുലർച്ചെ രണ്ടുമണിയോടെ യുവാവിനെ വീട്ടിൽ എത്തിച്ചുവെന്നാണ് വിവരം. യുവാവിന്റെ ശരീരത്തിൽ, പ്രത്യേകിച്ച് പുറം ഭാഗത്ത്, ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ക്ഷേത്രവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്നതായതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മാത്രമേ ന്യായമായിരിക്കൂവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

ദേവസ്വം മന്ത്രിക്ക് സ്വർണം ചെമ്പായതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും, അതിനുശേഷവും പ്രതികളെ തന്നെയാണ് വീണ്ടും നിയോഗിച്ചതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നില്ലെന്നും, സ്വർണ്ണപ്പാളി മോഷണത്തിൽ സർക്കാർ, ദേവസ്വം ബോർഡ് എന്നിവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഒക്ടോബർ 9-ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൂർക്കല്ല് മലയിൻകീഴ് കരയിൽ തലപ്പൻകോട് വീട്ടിൽ ഷിബു എം ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്തെ കഫെ മലബാര്‍ എന്ന ഹോട്ടലില്‍ എത്തിയ ഇയാൾ കൌണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99999/- രൂപ വിലയുള്ള കട ഉടമയുടെ ഐ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തു, തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾ കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുമ്പ് തന്നെ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു, “ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എംഎൽഎ മികച്ച സേവനം ചെയ്യുന്നുവെങ്കിലും, അത് എല്ലായിടത്തും പ്രാവർത്തികമാക്കാനാകില്ല.”

അതേസമയം, എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28, 29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയതാണെന്നും, മാസപ്പടി വിഷയത്തിൽ രാഷ്ട്രീയവും നിയമവുമായ പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുകാരന്‍ രാകേഷ് കിഷോറിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അദ്ദേഹത്തെ മോചിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ കിഷോറിന്റെ കൈയ്യില്‍നിന്ന് “സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല” എന്ന കുറിപ്പ് കണ്ടെത്തി. കൂടാതെ, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ എന്നിവയുടെ അംഗത്വ കാര്‍ഡുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെയുണ്ടായ ഈ സംഭവം കോടതിയിലെ നടപടികള്‍ക്കിടെയാണ് നടന്നത്. ഷൂ എറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തേക്ക് കൊണ്ടുപോയെങ്കിലും ചീഫ് ജസ്റ്റിസ് ഗവായ് സമാധാനത്തോടെ വാദം തുടരാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടു. “ഇത്തരം കാര്യങ്ങള്‍ ഞങ്ങളെ ബാധിക്കില്ല, ശ്രദ്ധ മാറരുത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.

ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിയായ സണ്ണി (61)യെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളെ സണ്ണി സ്വവര്‍ഗരതി ഇടപാടിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ നിഗമനം.

ഞായറാഴ്ച വൈകിട്ട് മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഉടമയെ അറിയിച്ചു. വാതില്‍ പൊളിച്ചപ്പോള്‍ കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, വസ്ത്രങ്ങളില്ലാതെ കിടന്ന മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനുശേഷം കത്തി കൊണ്ട് കുത്തുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു. നേരത്തെയും രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയായിരുന്ന സണ്ണി, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.

കുമ്പള: യുവ അഭിഭാഷക സി. രഞ്ജിതയുടെ (30) മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചു. രഞ്ജിതയെ കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. യുവ അഭിഭാഷകയുടെ മരണത്തിനു പിന്നാലെ ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടതും, സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ എത്തിയില്ലെന്നതും സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റുമായിരുന്നു.

ദില്ലി ∙ സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി കുഴൽനാടൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു.

ഇതേ വിഷയത്തിൽ നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ പരാതി ഹൈക്കോടതിയും തള്ളിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ രേഖകളിലോ തെളിയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതിനെതിരെ നിയമനടപടി തുടരാനാണ് എം.എൽ.എയുടെ തീരുമാനം.

2024 ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരെഞ്ഞെടുത്തു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും.

ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. നാളെ രാവിലെ മുതൽ ജൂറി സ്ക്രീനിങ് ആരംഭിക്കും. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.

128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved