അറസ്റ്റ് ഒഴിവാക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ സര്‍വേയര്‍ ഉള്‍പ്പടെ നാലു പേര്‍ ബെഗംളൂരില്‍ പിടിയില്‍. ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്.
ഭൂമി തട്ടിപ്പു കേസില്‍ സദാനന്ദയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ സദാനന്ദയുടെ ശരീരപ്രകൃതിയുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാള്‍ കര്‍ക്കള സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സര്‍വേയറായ സദാനന്ദ ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് വ്യജ ഭൂരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ക്കെതിരെ കര്‍ക്കള പൊലീസ് കേസെടുക്കുകയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സദാനന്ദക്കെതിരെ കോടതി സമന്‍സ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഭയന്നാണ് തന്റെ മരണം കെട്ടിച്ചമക്കാന്‍ സഹപ്രവര്‍ത്തകയായ ശില്‍പയുമായി ചേര്‍ന്ന് സദാനന്ദ കൊലപാതകം ആസൂത്രണം ചെയ്തത്.
ഇരുവരും ചേര്‍ന്ന് സദാനന്ദയുമായി ഏകദേശ രൂപസാദൃശ്യവും വയസും തോന്നുന്നയാളെ കണ്ടെത്തി, നിര്‍ബന്ധിച്ച് ഉറക്കഗുളിക കലര്‍ത്തി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. സതീഷിന്റെയും നിഥിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.
പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും.പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്.
ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.എന്നാൽ 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്നും ജയിലിൽ ചികിത്സ തുടരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.
എംഎം മണി എംഎല്‍എക്കെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കമ്മ്യൂണിസത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍’ എംഎം മണിയെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ത്തിലാണ് കെ സുധാകരന്റെ പ്രതികരണം.
കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ കെകെ രമക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും കെ സുധാകരന്‍ അറിയിച്ചു. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുമ്പോള്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും അതാണ് കഴിഞ്ഞ ദിവസം എംഎം മണിയിലൂടെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.
കെ സുധാകരന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം-
പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍.
തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ.കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു.
സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും. ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും….
രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.
അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിദേശത്തുനിന്നു എത്തിയ ആളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.
യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.
കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസികവിഷമം കൊണ്ടാണ് ചാടിയതെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദേവിക ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെയാണ് ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു.
സി.പി.എം. നേതാവ് സി.പി. പ്രമോദ് പാലക്കാട് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് സി.പി.പ്രമോദ് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. കസബ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് പിന്നീട് സര്‍ക്കാറിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്‌നയുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എവിടെയാണ് ഗൂഢാലോചന നടന്നതെന്ന് വരുംദിവസങ്ങളില്‍ വ്യക്‌തമാകും. ഫോണ്‍ തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഷാജ് പറഞ്ഞു. ഇന്നലെ മൂന്നു മണിയോടെയാണു രഹസ്യ മൊഴിയെടുപ്പ് ആരംഭിച്ചത്. നടപടികള്‍ വൈകിട്ടു 5.50 വരെ നീണ്ടു.
സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്‌സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇയാളില്‍നിന്ന് സാമ്പിൾ സ്വീകരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ ആൾ ഏത് ജില്ലക്കാരനെന്ന് ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണങ്ങൾ. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്‌തമാക്കി.
പശ്‌ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ് പടര്‍ന്നതാണ് ആരോഗ്യ വിദഗ്‌ധരെ ആശങ്കയിലാക്കുന്നത്. ആഫ്രിക്കയ്‌ക്കു പുറത്ത് ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.
മേയ് ആദ്യം യു.കെയിലാണ് ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. അതിനുശേഷം, രാജ്യത്ത് വൈറസ് അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്‌ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ് രോഗബാധിതര്‍.
പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ് മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ് ശതമാനം വരെയാണു മരണനിരക്ക് എന്നത് ആശ്വാസകരമാണ്. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്‌ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്. അതേസമയം, കുരങ്ങുപനിക്ക് നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ് പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേന്ദ്ര ബി ജെ പി നേതൃത്വം ചരടുവലിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകളിലൂടെ തിരുവനന്തപുരം അടക്കം ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍
ഇതിന്റെ ഭാഗമായാണ് വരുന്ന ഡിസംബറില്‍ തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭാ വിശ്വാസികളെ അണിനിരത്തി ക്രൈസ്തവ മഹാ സംഗമം സംഘടിപ്പിക്കുന്നത്.മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് സെബാസ്റ്റിയന്റെ സഹായത്തോടെ ബിജെപി കേന്ദ്രനേതാവ് സി പി രാധാകൃഷ്ണന്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസ്(അക്ട്സ്) ആണ് പരിപാടിയുടെ സംഘാടകര്‍. സംസ്ഥാനത്തെ ക്രൈസ്തവ സഭകളും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണെന്ന സന്ദേശം നല്‍കുക എന്നതാണ് മഹാസംഗമത്തിന്റെ ലക്ഷ്യം. അതോടൊപ്പം പുതിയ രാഷ്്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും ലക്ഷ്യമിടുന്നുണ്ട്.
ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന്‍ ആസൂത്രണം ചെയ്യുന്ന ക്രൈസ്തവ മഹാസംഗമത്തിന്റെ പിന്നില്‍ ബിജെപിയുടെ പേരില്ലെങ്കിലും, ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും മഹാസംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സുവിശേഷകന്‍ ജോയല്‍ ഓസ്റ്റിനും മഹാസംഗമത്തിനെത്തും. തിരുവനന്തപുരത്തെ അടക്കം ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
ആക്ട്സ് സംഘടനയുടെ രൂപീകരണ യോഗത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് 38 പതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോണ്‍ ബിര്‍ലയും, ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലും ക്രൈസ്തവ മേലധ്യക്ഷന്മാരെ പലതവണ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളെല്ലാം വരാന്‍ പോകുന്ന വന്‍പരിപാടിയുടെ മുന്നൊരുക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന ബി ജെ പി നേതൃത്വത്തെ അടുപ്പിക്കാതെ കേന്ദ്രനേതൃത്വം നേരിട്ടാണ് ഇതെല്ലാം ചെയ്യുന്നത്, പ്രത്യക്ഷത്തില്‍ ബിജെപിയുടെ പേര് ഒഴിവാക്കാനാണിതെങ്കിലും സംസ്ഥാന ബിജെപിയുടെ മുന്‍കൈയില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രനേതൃത്വത്തിന് താല്‍പര്യവുമില്ല സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയവും സംസ്ഥാന നേതൃത്വത്തെ മാറ്റിനിര്‍ത്താന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നു.
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെപ ി ദേശീയ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചത്്ഇതിന്റെ ഭാഗമായാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കാന്‍ തീരുമാനമായത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാനരാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.