കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെ 7897 വോട്ടുകള്‍ നേടി. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.

ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. എഐസിസിയിലും പിസിസികളിലുമായി 67 പോളിംഗ് ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പുള്ളതായിരുന്നു. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.

1969ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972-ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി.

1980 ല്‍ ഗുണ്ടു റാവു സര്‍ക്കാര്‍, 1990-ല്‍ എസ് ബംഗാരപ്പ സര്‍ക്കാര്‍, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്‌ലി സര്‍ക്കാര്‍ എന്നിവയില്‍ മന്ത്രിയായി. 1996-99ല്‍ പ്രതിപക്ഷ നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുന്നതിന് മുന്‍പ് 2005-08 ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. പിന്നീട് 2004 ലെ ആദ്യ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി.

തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്‌സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി.

2019ല്‍, തന്റെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൈക്കമാന്റിന്റെ പ്രീതി പിടിച്ച് പറ്റിയ വിശ്വസ്തനായ ഖാര്‍ഗെയെ കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ചു. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി.