പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.
2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നൽകിയത്.
നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നു, താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സന്തോഷം പങ്കുവെക്കുകയാണ് സജീഷ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം.
“പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ”
വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ പൊലീസ് രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനി (23) കാരി ആറ്റിൽചാടാൻ ശ്രമിച്ചത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.
റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്കു ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിനു സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇത് യുവാവ് പൊലീസിന് കൈമാറി.
ഉടൻ യുവതിയെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല. മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പൊലീസ് അനുനയശ്രമം ആരംഭിച്ചു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പൊലീസ് റാന്നി പാലത്തിലെത്തി.
പൊലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌സിടിഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.
മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോരുത്തോട് സ്വദേശിയായ ശ്യാമിന്റെ ഭാര്യ അഞ്ജലിയാണ് മരിച്ചത്. യുവതി കുടുംബമായി താമസിക്കുന്ന വീടിന് മുന്നിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയില്‍ ഇരട്ടകുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്ന കിണറ്റിലാണ് രാവിലെ ഏഴുമണിയോടെ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതല്‍ അഞ്ജലിയെ കാണാത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് വിവരം പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിളിച്ചറിയിച്ചു. ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ജലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈവരികളുള്ള കിണറായതുകൊണ്ട് തന്നെ അബദ്ധത്തില്‍ കാല്‍ വഴുതി വീണതല്ലെന്ന് ഉറപ്പായി. അഞ്ജലിയും കുടുംബവുമായും കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
തൃശൂര്‍ കുന്നംകുളം കിഴൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.
അസുഖബാധിതയാണെന്ന് കാണിച്ച് ഇന്ദുലേഖ അമ്മയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരണപ്പെടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. ഇതോടെ മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിഷം കൊടുത്തതായി ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ സമ്മതിച്ചു. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു.
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കോടിശേരി വീട്ടിൽ സിപ്സി(42) മരിച്ചനിലയിൽ. കൊച്ചി നഗരത്തിലെ ലോഡ്ജിൽ വെച്ചാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപ്‌സിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു. അസ്വഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം നേവൽ ബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്.
ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.
ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മാർച്ച് ഒമ്പതിനാണ് സിപ്സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ താമസിക്കുന്നതിനിടെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു.
കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്‌സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി.
ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെ മുതൽ രാധയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാധയും ഭർത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുനൽകിയത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി വരെ രാധ മുറിയിലുണ്ടായിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് രാധയ്ക്ക് എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മറ്റുപരിക്കുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ല.
മുൻപും സ്വയം കൈകൾ കെട്ടി ഇത്തരത്തിൽ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി, അറസ്റ്റ് ചെയ്യരുതെന്നും നിർദേശം നൽകി.
2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിനു ശേഷം കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് കടന്നു പിടിച്ചെന്നും തന്റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് യുവ എഴുത്തുകാരിയുടെ പരാതി. കേസിൽ ഓഗസ്റ്റ് 12നായിരുന്ന് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ പരാമർശം വിവാദമായിരുന്നു. പട്ടികജാതിക്കാരിയായ എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസും സിവിക് ചന്ദ്രനെതിരെയുണ്ട്. ഈ കേസിലും കീഴ്‌ക്കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
റോഡിലെ കുഴിയിൽ വീണ് സംസ്ഥാനത്ത് വീണ്ടും അപകടം. പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ആതിരയുടെ കാലിലൂടെ ബസ് കയറി. കുമ്പഴ സ്വദേശിയായ ആതിര ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്.
രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ ആതിരയുടെ സ്കൂട്ടർ ജയിലിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് എതിരെ വന്ന ബസ് സ്കൂട്ടറിൽ തട്ടുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ബിജെപി നേതാവും സോഷ്യല്‍ മീഡിയ താരവുമായ സോനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഓഗസ്റ്റ് 22ന് രാത്രിയിലാണ് 42 വയസ്സുകാരിയായ സോനാലി ഗോവയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സുഹൃദ് സംഘത്തിനൊപ്പമാണ് സോനാലി ഫോഗട്ട് ഗോവയിലേക്ക് പോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പോലീസ് വിശദീകരണം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രമില്‍ നാല് ചിത്രങ്ങളും സോനാലി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നത് കുടുംബം അംഗീകരിക്കുന്നില്ല. ‘അവള്‍ ഫിറ്റ്‌നസിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധനല്‍കുന്നയാളാണ്. അവള്‍ക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മരിക്കുന്ന ദിവസം വൈകുന്നേരം സോനാലി ഫോണില്‍ വിളിച്ചിരുന്നു. വാട്ട്‌സാപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മരണവുമായി ബന്ധപ്പെട്ട് എന്തോ ദുരൂഹതയുണ്ട്’ സോനാലിയുടെ സഹോദരി പ്രതികരിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത തോന്നുന്നതായി സോനാലി അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. എന്തോ ഒരു സംശയം അവള്‍ക്കും തോന്നിയിരിക്കാം. അവള്‍ക്കെതിരേ ഗൂഢാലോചന നടന്നതായി ഞങ്ങളും സംശയിക്കുന്നുവെന്ന് സഹോദരനും പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബിജെപി നേതാവ് കൂടിയായ സോനാലി സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാതാവും ടിക് ടോക് താരവുമായിരുന്നു. 2020ലെ ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.സോനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് 2016ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.