76 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മീ17 ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി.7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമായി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി. ജനാധിപത്യത്തിന്റെ ശക്തി നാം തെളിയിച്ചു. കോവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. ലിംഗ വിവേചനം കുറഞ്ഞു.
ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണ്. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ പതാക പാറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ എല്ലാ വീടുകളിലും മൂന്ന് ദിവസം ത്രിവര്‍ണ പതാക പാറിച്ച് ‘ഹര്‍ ഘര്‍ തിരങ്ക’ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഓഹരി രാജാവ് രാകേഷ് ജുന്‍ജുന്‍വാല യാത്രയാവുമ്പോള്‍ നൊമ്പരമായി
ആഡംബര സ്വപ്‌ന വീട്. പ്രകൃതിയുടെ മനോഹരമായ കാഴ്ച ദൃശ്യമാകുന്ന പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടി കുടുംബത്തോടൊപ്പം ജീവിക്കുക എന്നത് ജുന്‍ജുന്‍വാലയുടെ സ്വപ്നമായിരുന്നു.
മുംബൈയിലെ മലബാര്‍ ഹില്ലില്‍ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ഭവനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലായിരുന്നു. അതിനിടെയാണ് ജുന്‍ജുന്‍വാലയുടെ അപ്രതീക്ഷിത വിയോഗം.
മുംബൈയിലെ ഒരു അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാര്‍ ഹില്‍. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ജുന്‍ജുന്‍വാല ഇവിടെ സ്വന്തമായി ഒരു ആഡംബര വീട് കെട്ടിപ്പൊക്കിയത്.
മുംബൈ ബിജെ ഖേര്‍ മാര്‍ഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നല്‍കിയാണ് രാകേഷ് ജുന്‍ജുന്‍ വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും സ്വന്തമാക്കിയത്. 2013-ല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്ളാറ്റുകള്‍ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്ളാറ്റുകള്‍ വാങ്ങാന്‍ അദ്ദേഹത്തിന് നാല് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ല്‍ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂര്‍ണ്ണമായും കൈവശമാക്കിയ ജുന്‍ജുന്‍വാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിര്‍മിച്ചത്.
70,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റര്‍ ഫ്ളോറെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉള്‍ക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുന്‍ജുന്‍വാല നിര്‍മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കള്‍ക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികള്‍ക്ക് ഒരുക്കിയതാണ്. കെട്ടിടത്തില്‍ എല്‍ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളില്‍ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.
താഴത്തെ നിലയില്‍ മൂന്ന് നിലകളുള്ള ലോബി, തിയേറ്റര്‍, ഫുട്ബോള്‍ മൈതാനം എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാര്‍ക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാര്‍ക്കിംഗ് സ്ലോട്ടുകളാണ് നിര്‍മിക്കുന്നത്. ജിം,സ്വിമ്മിങ് പൂള്‍,പാര്‍ക്ക്, തോട്ടങ്ങള്‍ ഓപ്പണ്‍ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം.
വലിയ സ്തനങ്ങളായതിനാല്‍ കൗമാരകാലത്ത് അവഹേളനവും പരിഹാസവും അനുഭവിക്കേണ്ടി വന്നെന്നും പ്രസവശേഷം ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം മൂലം കുഞ്ഞുങ്ങളുടെ ദേവതയായി മാറിയ അനുഭവവും കുറിച്ച് ഇന്ദു മേനോന്‍.
‘മുലയൂട്ട് പെണ്ണുങ്ങളൂടെ അധിദേവത’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചെറുപ്പം മുതല്‍ താന്‍ നേരിട്ട അവഹേളനങ്ങളും പിന്നീട് വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞിന് താന്‍ ദേവതയായി മാറിയെന്നും എഴുത്തുകാരി ഇന്ദു മേനോന്‍ പറയുന്നു.
ഒരേ മുല, കൌമാരത്തില്‍ അപമാനവും അപകര്‍ഷതയും നല്‍കി പെണ്‍കുട്ടികളെ അപഹാസ്യരാക്കുന്നു. അതേ മുലകള്‍ യൌവ്വനത്തില്‍ ലോക വിശപ്പിന്റെ കണക്കുകള്‍ തീര്‍ത്ത് അവരെ ദേവതയാക്കുന്നു. അപമാനങ്ങള്‍ ഇങ്ങനെയാണു..
അവള്‍ പതിനാറുകാരി അമ്പലത്തില്‍ നിന്നും വരുന്നു. കുളത്തിനു സമീപത്തെ ഇടറോഡീലെ ചക്കരപ്പൂഴിയില്‍ ചെരിപ്പിടാത്ത കാലുകള്‍ അമര്‍ത്തി പൂച്ചയെപ്പോലെ വരുന്നു. അസാധാരണമാം വിധം മെലിഞ്ഞ ഉടല്‍.. ആ മെലിച്ചിലിനു യോജിക്കാത്ത വിധം, കറുത്ത പട്ടുബ്ലൌസ്സില്‍ മുറുകി നില്‍ക്കുന്ന വലിയ നെഞ്ച്. ഞൊറിയന്‍ കസവ് പാവാടയുടെ അരികുകളില്‍ സ്വര്‍ണ്ണനൂല്‍മാങ്ങാച്ചിത്രം മിന്നിത്തിളങ്ങുന്നു.. നിറയെ പിങ്ക് ആമ്പലുകള്‍ നിറഞ്ഞ കുളത്തില്‍ നിന്നും കടലിലേക്ക് ആഞ്ഞടിക്കുന്ന ആമ്പല്‍മണക്കാറ്റ്. അഴിച്ചു പരത്തിയ ഈറന്‍ മുടി തണുത്ത് കുളിര്‍ന്ന് പറക്കുന്നു. അവളുടെ കാലുകളില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത, തമിഴത്തിപ്പാദസരത്തിന്റെ ആയിരം മുത്തുകള്‍ കുലുങ്ങുന്നുണ്ട്. കൌമാരത്തിന്റെ തിളങ്ങുന്ന പുഞ്ചിരി. ഉയര്‍ത്തിപ്പിടിച്ച തല. ഗര്‍വ്വമായ് ജിമിക്കികള്‍.
‘എടീ’ കലുങ്കില്‍ നിന്നൊരു കഞ്ചാവ് മണക്കുന്ന വിളി.. ‘ടീ നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?’ കേട്ടത് സത്യമാണോ എന്ന ഞെട്ടലില്‍ നിന്നും അവള്‍ വിമുക്തമാകും മുമ്പേ പട്ടുടുപ്പിന്റെ ബട്ടണുകള്‍ പൊട്ടിപ്പോകും വിധം അശ്ലീലകരമായ ഒരു പുരുഷനോട്ടത്തില്‍ അവന്‍ വിടലച്ചിരി ചിരിച്ചു.
തൊലി പൊളിയുന്ന അപമാനം.. മുലകള്‍ ഇത്രമേല്‍ ആഭാസകരവും നിന്ദാകരവുമാണെന്ന അവബോധം.. ഷാളുകൊണ്ട് മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനം. നീണ്ടമുലകളും നീണ്ടമുടിയിഴകളും പെണ്മയല്ല, പെണ്‍ശരീര നിന്ദയാണെന്ന ഉള്ളുലച്ചിലൂടെ തല കുമ്പിട്ട് നടന്നു പോകേണ്ടി വന്ന കൌമാര ഗതികേട്.
മുല അഴകുമമൃതുമല്ല രക്തത്തുടുപ്പില്‍ പുരുഷവിശപ്പിന്റെയാഴമളക്കുന്ന കേവല മാംസക്കഷണമാണെന്ന തിരിച്ചറിവ്.. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ കോളേജില്‍ സീനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണു എന്നെ അപമാനിച്ചത് എന്ന വേദന. പരാതിയുമായ് ചെന്ന എന്നെ പ്രിന്‍സിപ്പാളിനടുത്തേയ്ക്ക് പറഞ്ഞുവിടാത്തതിന്റെ ദേഷ്യം. എന്ത് ലോകം എന്ന് ഞാന്‍ വെറുപ്പോടെ അറപ്പോടെ ചിന്തിച്ചു.
കണ്ണാടിയുടെ മുമ്പില്‍ എന്റെ കണ്ണുകള്‍ക്കു മുമ്പില്‍ തന്നെ ലജ്ജയോടെ കൂമ്പി നിന്ന മുലകളുടെ നാണച്ചിരി., വലിയ മുലകളുള്ള സ്ത്രീ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടേ ഇരിക്കുമെന്ന് എന്നെ പഠിപ്പിച്ചു. മുലയപമാനങ്ങളുടെ വന്‍ തുടക്കം മാത്രമായിരുന്നു അത്. അതിനു മുമ്പ് സ്‌കൂള്‍ കാലത്ത് എട്ടാം ക്ലാസ്സ്‌കാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി
‘ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ ‘ എന്ന് അമ്മയ്ക്ക് സന്ദേശം കൊടുത്ത ബയോളജി ടീച്ചറുടെ വല്ലാത്തകണ്ണുകള്‍ എന്നെ നാണം കെടുത്തിയിരുന്നു. ശേഷം വീഡിയോ ക്യാസറ്റുകള്‍ വാടകയ്ക്കെടുക്കാന്‍ ചെന്ന പെണ്കുട്ടിയെ പുറകില്‍ നിന്നു ബലാത്കാരമായ് കെട്ടിപ്പിടിച്ച് ഒരു കൈ കൊണ്ടവളുടെ വായും മറു കൈകൊണ്ട് അവളൂടെ നെഞ്ചുമമര്‍ത്തി ചെവിട്ടില്‍ ‘നിനക്ക് മുലക്കണ്ണുകളില്ലെ’ എന്ന് ഓക്കാനച്ചോദ്യത്തില്‍ എന്റെ പെണ്മയെ മുഴുവന്‍ വഴിവക്കിലിരുന്ന് ഛര്‍ദ്ദിച്ച് കളയിപ്പിച്ച അപരിചിതനായ ചെറുപ്പക്കാരന്‍ എന്നെ അവമതിയുടെയും നിന്ദയുടെയും ചതുപ്പിലേക്ക് തള്ളിയിട്ടിരുന്നു..
എഴുത്തുകാരി പ്രസംഗിക്കുമ്പോള്‍ അവളുടെ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും വീഡിയോ എടുത്ത എഴുത്തുകാരനോട് യുദ്ധം ചെയ്തപ്പോള്‍
‘ഉരുകത്തൊന്നുമില്ലല്ലോ’ ‘തൊട്ടിട്ടൊന്നുമില്ലല്ലോ’ എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ക്ക് മുമ്പീല്‍ നിസ്സഹായതയും അപമാനവും കലര്‍ന്ന് തല കുമ്പിട്ടു നിന്നവളെ പഴിപറഞ്ഞ ചിലര്‍, ഞരമ്പ് രോഗിയായ എഴുത്തുകാരനേക്കാളുമപ്പുറം അപമാനം നല്‍കിയിരുന്നു..
ആതുരകാലങ്ങളില്‍, ഹൃദയമിടിപ്പ് ഒന്നോ രണ്ടോ തവണ തെറ്റിയോയെന്ന് പരിശോധിക്കുന്ന ഇക്കോമുറിയില്‍, പ്രാണന്റെ നെടുമ്പിടച്ചിലികള്‍ പകര്‍ത്തെ നിശ്ചലമായ കയ്യ്.. അലിവോടും കരുണയോടെയും രോഗിയെ നോക്കേണ്ടുന്നതിനു പകരം യൌവ്വനം യുദ്ധം ചെയ്യുന്ന വിരലുകളോടെ മെഡിക്കല്‍ ജെല്‍ പശപ്പ് മുലച്ചുണ്ടില്‍ തൊട്ട് ‘ഗോര്‍ജ്യെസ്സ്’ എന്ന് കണ്ണില്‍ കത്തിയ കാമത്തോടെ പറഞ്ഞപ്പോള്‍ എഴുന്നേറ്റോടാനാകാത്ത എന്റെ അവസ്ഥയില്‍ കടുത്ത ആത്മനിന്ദയാല്‍ ഉരുകി, ഞാന്‍ പൊട്ടിക്കരഞ്ഞു..
എല്ലാ വലിയമുലക്കാരിപ്പെണ്ണുങ്ങളെയും പോലെ വളര്‍ച്ചയുടെ എല്ലാകാലങ്ങളിലും എനിക്ക് എന്റെ നെഞ്ച് അപമാനകരമായ് തോന്നി. വഴിവക്കില്‍, സ്‌കൂളില്‍, കോളേജില്‍, അമ്പലങ്ങളില്‍, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പ്രസംഗവേദികളില്‍ ഒക്കെ സദാ അപമാനിക്കപ്പെട്ടു. ഈ അപമാനങ്ങളെ മറികടന്ന അപൂര്‍വ്വം പെണ്‍സുഹൃത്തുക്കളില്‍ ചിലരെങ്കിലും എനിക്ക് ആത്മവിശ്വാസം തരാന്‍ പരിശ്രമിച്ചിരുന്നു. ഷാള്‍ മടക്കി വലിച്ചെറിയാന്‍ അവരെന്നോട് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ യുദ്ധവും സമരവുമൊക്കെ ചെയ്താണു മാറ് മറയ്ക്കാന്‍ അവകാശം വാങ്ങിയതെന്നും മാറു മറയ്ക്കല്‍ എന്റെ കൂടി അവകാശമെന്നും ഞാന്‍ വീറോടെ വാദിച്ചു. തമാശകള്‍ക്കുള്ളിലും വലിയ മുലകള്‍ ചുമക്കുന്ന ഓരോ സ്ത്രീയും പൊതുയിടത്തില്‍ കാഴ്ചവസ്തുവാകുന്നെന്ന സത്യം ഞാന്‍ പറയാന്‍ ശ്രമിച്ചു.
‘അവറ്റകളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം’ പെണ്ണുങ്ങള്‍ പിറുപിറുത്തു.
ഈ അപമാനം പലപ്പോഴും പല പ്രശ്നങ്ങളിലും എന്നെ കൊണ്ട് ചാടിച്ചിട്ടുണ്ട്.
കണ്ണുകളിലേയ്ക്ക് നോക്കാതെ മുഖത്ത് നോക്കാതെ , അല്ലെങ്കില്‍ സംഭാഷണത്തിനിടെ കണ്ണ് നെഞ്ചിലേക്കൊര്‍ന്നു വീഴുന്ന കുറച്ച് പേരോട് സംസാരിക്കാന്‍ പോലും മടിയായി. ഒരിക്കല്‍ ഒരു മുലനോട്ടക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കെ ഒരു കാറ്റില്‍ റ്റ്രാപ്പില്‍ വീണു എന്റെ കാലു കുടുങ്ങി. എനിക്ക് വലിയ മുറിവ് വരെ പറ്റി.
എന്റെ കുഞ്ഞുങ്ങളാണു എന്നെ സത്യത്തില്‍ കൌമാരകാലത്തില്‍ മുഴുവന്‍ എന്നെ പിന്തുടര്‍ന്ന ആ അപമാനത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയത്. ഓരോ കുഞ്ഞുങ്ങളും ഓരോ പെണ്ണുങ്ങളെയും ദേവതമാരാക്കി മാറ്റുകയാണു. വിശപ്പകറ്റി വാത്സല്യമുതിര്‍ത്ത് ഓരോ തുള്ളി അമ്മിഞ്ഞപ്പലൊപ്പം പ്രപഞ്ചത്തെ ഊട്ടുകയാണു ഓരോ അമ്മമാരും.
എന്റെ രണ്ട് കുഞ്ഞുങ്ങള്‍ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ക്കുകൂടി അമ്മയായിട്ടുണ്ട് ഞാന്‍. രണ്ട് മുലകുടിബന്ധങ്ങള്‍. ഓരോ മുലകുടിപ്പരിശവും ചോരപ്പരിശത്തോളം തീവ്രമായത്. എന്റെ കുട്ടിക്കാല കൂട്ടുകാരികള്‍ സുലൈക്കയും സുഹറയുമൊക്കെ പഠിപ്പിച്ച് തന്നത്. ഓരോ തുള്ളി മുലപ്പാലിനും കണക്കുണ്ട്. അമ്മക്കണക്ക്. ജാതിയില്ലതിനു. മതമില്ലതിനു.. രക്തബന്ധത്തേക്കാള്‍ തീവ്രമായി വരുന്ന, വളരുന്ന ഒരു ബന്ധമായി അത് മാറുന്നു.
രണ്ടാമത്തെ മകന്റെ ജനനശേഷം മരണവും രോഗവുമായിട്ടുമൊക്കെ വല്ലാത്തൊരു യുദ്ധം ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍. മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലെ പേറും ദുരിതങ്ങളും, അമ്മ എന്ന മഹത് സങ്കല്‍പ്പത്തിനു ഹൃദയത്തിലുയര്‍ത്തിവെച്ച പവിത്രതയൊക്കെ കളയിച്ചു കളഞ്ഞു. തീര്‍ത്തും ബയോളജിക്കലായ പരിണാമപ്രക്രിയയിലുപരിയായ് ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയ്ക്കൊന്നും ഒരു പ്രാധാന്യവും ഉണ്ടാകേണ്ടതില്ല എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ കടുപ്പത്തിനൊപ്പം ഹൃദ്രോഗവും കൂടിയായപ്പോള്‍ വല്ലാത്തൊരു നിര്‍മമതാവസ്ഥയിലേക്ക് ഞാന്‍ മാറിയിരുന്നു.
മരണക്കിടയ്ക്കയില്‍ വെച്ച് എനിക്ക് ലോകത്തെപ്രതിയുള്ള എല്ലാ സന്തോഷങ്ങളും നശിച്ചുപോയിരുന്നു. മക്കളെക്കുറിച്ചുള്ള വ്യഥ നഷ്ടപ്പെട്ടു. ദൈവത്തെപ്രതിയുള്ള വിശ്വാസങ്ങള്‍ പൊയ്പ്പോയി. വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള ആധികള്‍ ഇല്ലാതായി. മരണത്തെ ഭയമില്ലാതായി. ജീവിതാസക്തികളും നഷ്ടപ്പെട്ടു. ഞാനൊരു സ്വാര്‍ഥയായി മാറീ. എല്ലാ വിഷാദനിര്‍മമതകളിലും സ്വാര്‍ത്ഥത പുരണ്ട് കിടപ്പുണ്ട്. എന്നിലേക്ക് എനിക്കായ് ചുരുങ്ങുന്ന മനുഷ്യരാണു വിഷാദകാരികളാകുന്നത്.
പക്ഷെ എന്റെ ശരീരം അപ്രകാരമായിരുന്നില്ല. ആശുപത്രിക്കിടക്കയിലേക്ക് രണ്ട് മണിക്കൂറ് ഇടവിട്ട് കടന്നുവരുന്ന എന്റെ ഹിഢുംബന്‍ ചെക്കനെന്നെ നെഞ്ചില്‍ തൊടുന്ന പാട് മുലകള്‍ ചുരക്കാന്‍ തുടങ്ങി. അവനെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷം എന്റെ മുന്നുടുപ്പുകള്‍ പാലാല്‍ നനഞ്ഞു കുതിര്‍ന്നു. അമിതമായ മില്‍ക്ക് പ്രൊഡക്ഷനായിരുന്നു അക്കാലത്തെ രണ്ടാമത്തെ പ്രശ്നം, കണ്ണീരുപോലെ വിഷാദം ചുറയുന്ന ഓരോ മാത്രയിലും പാല്‍ ചുരക്കാനാരംഭിച്ചു.. 30 ബ്രെസ്റ്റ് പാഡുകള്‍ വരെ ഉപയോഗിച്ച ദിവസമുണ്ട്. നനഞ്ഞ ഉടുപ്പും പാല്‍മണക്കുന്ന കട്ടിലുകളൂം മുലകുടിയ്ക്കു ശേഷം മില്‍ക്ക്ബാത്ത് നടത്തുന്ന മകനും കൂടെ വിഷാദവും..
‘എനിക്ക് വയ്യ’ ഞാന്‍ ഡോക്ടറോട് പറഞ്ഞു.
‘പാലുത്പാദനം കുറയ്ക്കാന്‍ മരുന്നുണ്ടോ?
‘ഇല്ല.. വറ്റിയ്ക്കുന്ന മരുന്നുണ്ട്. പക്ഷെ ഞാന്‍ എഴുതുകയില്ല’ ഡോക്ടര്‍ അലിവോടെ വിസമ്മതിച്ചു.
‘എനിക്ക് നാണക്കേടാകുന്നു. അടുത്ത ബെഡ്ഡുകാരൊക്കെ നോക്കുന്നു’ ഞാന്‍ പരാതിപ്പെട്ടു നോക്കി.
‘യൂ ആര്‍ സോ ലക്കി.. അത് കാര്യമാക്കണ്ട’
ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. അക്കാലത്ത് മെഡിക്കല്‍ കോളേജില്‍ വെച്ച് പാലുകൊടുക്കുക ഏറെ ശ്രമകരമായിരുന്നു. അടുത്ത കിടക്കയിലെ സ്ത്രീയുടെ ബന്ധുക്കളായ പുരുഷന്മാര്‍ വലിയ ശല്യമായിരുന്നു ഓരോരുത്തര്‍ക്കും. സ്വന്തം ഭാര്യയോ പെങ്ങളോ മുലയൂട്ടുന്നത് കണ്ടില്ലേലും വേണ്ടൂലാ അടുത്ത ബെഡ്ഡുകാരി മുലകൊടുക്കുന്നത് കണ്ടേ പറ്റൂ എന്ന് പ്രതിജ്ഞയെടുത്തവരായിരുന്നു പലരും. ഏറ്റവും വലിയ തുറിച്ച് നോട്ടങ്ങളുടെ ഇടമതാണു. മെഡിക്കല്‍ക്കോളെജ് ജെനെറല്‍ വാര്‍ഡ്. ജെഴ്സ്സിപ്പശുവിനെപ്പോലെ കുത്തിയിരിക്കുന്ന എനിക്കും കിട്ടിയിരുന്നു അത്തരം ചീത്ത നോട്ടങ്ങള്‍.
വലിയ ഒരു ബെഡ്ഷീറ്റെടുത്ത് തലവഴി എന്നെയും കുഞ്ഞിനെയും മൂടാന്‍ ഞാനമ്മയോട് ആവശ്യപ്പെടും. ചുട്ടുവിയര്‍ത്ത, ശ്വാസമ്മുട്ടിയ മുലകുടിസെഷനുകള്‍.. ഇരുട്ടിന്റെ തുറിച്ച് നോട്ടത്തിന്റെ സമയങ്ങള്‍. ആളുകള്‍ എന്നെയും കുഞ്ഞിനെയും പരസ്യമായ് നോക്കി. തലമൂടിപ്പാലുകുടി. ചിലര്‍ ഉപദേശിച്ചു
‘കുഞ്ഞ്ക്ക് സ്വാസം കിട്ടൂല’
‘കിട്ടണ്ട. ഇങ്ങളെ മോനൊക്കെ വേറെ പണിയില്ലാതിരിക്കല്ലെ. എനിക്കും എന്റെ കുട്ടിയ്ക്കും അത്ര ശ്വാസം മതി’ ഞാന്‍ എടുത്തടിച്ച മറുപടിയില്‍ അവരെ നിശബ്ദരാക്കി. ആയിരം മനുഷ്യരുടെ ചൂടു. കാറ്റ് കയറാത്ത വാര്‍ഡ്. ചുടുകാറ്റുണ്ടാക്കുന്ന പങ്ക. പാലൊഴുകി വേദനിക്കുന്ന മുലകള്‍. സിസേറിയന്‍ മുറിവിന്റെ വേദന. എത്ര സൌമ്യയായ സ്ത്രീയും പരുക്കനായി മാറുന്ന സന്ദര്‍ഭമാണത്..
തുറിച്ച് നോട്ടങ്ങളില്‍ 10-18 ദിവസങ്ങള്‍ കടന്നുപോയി. മൊബൈലില്‍ അമ്മിഞ്ഞകുടീ പകര്‍ത്തിയ വീരനെ സെക്യൂരിറ്റിയെക്കൊണ്ട് പിടിപ്പിച്ചും, ഒരുത്തനിട്ട് മുഖത്ത് കുത്തിയും, നിരന്തരപരാതി അധികൃതര്‍ക്ക് നല്‍കിയും പെണ്വാര്‍ഡുകളില്‍ ഒളിഞ്ഞിരിക്കുന്ന നോട്ടക്കാരെ ഞാന്‍ സദാ ദ്രോഹിച്ചു കൊണ്ടിരുന്നു.
ആശുപത്രി വാസം കഴിഞ്ഞു.
കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. വീട്ടിലെത്തി നല്ല ഭക്ഷണവും മുട്ടയും പാലും ഇലക്കറികളും തട്ടി അമ്മപ്പശു പാല്‍ചുരത്ത് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. അപകടകരമാം വിധം പാലുത്പാദിപ്പിക്കുന്ന മനുഷ്യ യന്ത്രമായ് ഞാന്‍ പരിണമിച്ചു. വീട്ടിലെ പണിക്കാരികളും അയല്‍പക്കക്കാരികളും മൂക്കത്ത് വിരല്‍ വെച്ചു.
‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം. വളരെ അപൂര്‍വ്വമായിക്കാണുന്ന് ഒന്നാണു’ ഡോക്റ്റെര്‍ വിധിയെഴുതി.
‘ഇതെന്താപ്പോ ഇങ്ങനെ?’ സന്ദര്‍ശകരും അയല്വാസികളും മൂക്കത്ത് വിരല്വെയ്ക്കുന്നു.
പാലോട് പാല്‍. ഉടുപ്പില്‍, കിടക്കയില്‍, കുഞ്ഞിന്റെ ഉടലില്‍, തറയില്‍. കിടക്കവിരി പാലില്‍ കുതിര്‍ന്നു. വേതുവെള്ളം കുളിമുറിത്തറയില്‍ വെളുത്തനിറത്തില്‍ പാലിട്ടൊഴുകി. ഗര്‍ഭശുശ്രൂഷക്കാരി എന്നെ തുറിച്ച് നോക്കി.. പാല്‍ ചുരത്തുന്ന അത്ഭുത ജീവി. ഓരോ രണ്ട് മണിക്കൂറിലും കുഞ്ഞിനു നിര്‍ബന്ധമായ് ഞാന്‍ പാലു കൊടുത്തുകൊണ്ടിരിക്കും.
കുഞ്ഞ് കുടിച്ചതിനു ശേഷവും മിച്ചമാകുന്ന പാലു കെട്ടി നെഞ്ച് വേദനിക്കുവാന്‍ തുടങ്ങി. ചെറുങ്ങനെ പനിയ്ക്കാനും. പാല്‍ മുഴുവനായ് കറന്ന് പോയില്ലെങ്കില്‍ കുത്തിയെടുക്കേണ്ടി വരും എന്നത് കേട്ട് ഞാന്‍ പേടീ പൂണ്ടു വിറച്ചു. പാലില്ലാതെ പ്രശനമനുഭവിക്കുന്ന അനേകം പെണ്ണുങ്ങളുണ്ട്. പാല്‍ ചുരത്തിനാല്‍ പ്രശ്നമനുഭവിക്കുന്നവര്‍ ഉണ്ടോ? ഗൂഗിളില്‍ പരതലല്ലാതെ മറ്റെന്തുണ്ട്.
ഓട്ടോമാറ്റിക് ബ്രെസ്റ്റ് പമ്പ്. അത്ഭുതകരമായ സൊല്യൂഷന്‍. 10,000 രൂപ ചിലവാക്കി സാധനം വാങ്ങിച്ചെടുത്തു. അത്ഭുതകരമായ യന്ത്രം. പാല്‍ വലിച്ചെടുക്കുന്നതില്‍ മികവ്. എന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി. നിത്യവും ഒന്നരഗ്ലാസ്സ് പാല്‍ വീതം പമ്ബ് വലിച്ചെടുത്തത് മിച്ചം വന്നു. ചെറിയ മകനു അത്രപാല്‍ കുടിയ്ക്കാന്‍ കഴിയുമായിരുന്നില്ല.
എന്റെ അമ്മ സൂത്രക്കാരിയായി. മകള്‍ക്ക് കുടിക്കാനുള്ള പശുമ്പാല്‍ വാങ്ങല്‍ നിര്‍ത്തി. അവള്‍ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ബൂസ്റ്റിട്ട് കലക്കി മിച്ചം വന്ന അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കൊടുത്തു. ചായക്ക് പാലില്ലാത്തദിവസം പാവം എന്റെ അനിയത്തി അറിയാതെ ഫ്രിഡ്ജില്‍ നിന്നും മുലപ്പാലൊഴിച്ച് ചായയിട്ട് കുടിച്ച വിവരം സ്വകാര്യമായ് പറഞ്ഞ് ഞാനുമമ്മയും പൊട്ടിച്ചിരിച്ചു.
അനിയന്റെ കുഞ്ഞുമകന്‍ ബൂസ്റ്റിട്ട് കൊടുത്ത എന്റെ പാല്‍ മടുമടാകുടിച്ചു. എന്റെ വീട്ടിലെ ആള്‍റ്റൈം മില്‍ക്ക് ദേവതയായ് ഞാന്‍ തിളങ്ങി.. മുലയൂട്ട് ദേവത.. ഒരു പക്ഷെ അധിദേവത തന്നെയും..
കഥ തീരുന്നില്ല.
വര്‍ഷങ്ങളായി എന്റെ സുഹൃത്തായിരുന്ന സുജാതയ്ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഏറെ ചികിത്സകള്‍ക്ക് ശേഷം കുഞ്ഞുണ്ടാകില്ലെന്ന തോന്നലില്‍ അവള്‍ ഒരു പെണ്കുഞ്ഞിനെ ദത്തെടുത്തു. ഏതാണ്ട് ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അതിന്റെ നിയമകാര്യങ്ങളുടെ തിരക്കിലായിരുന്നു അവള്‍.. എന്നെ വിളിക്കാനോ കാണാനോ അവള്‍ക്ക് ആ സമയത്ത് സാധിച്ചിരുന്നില്ല.
എന്റെ പാല്‍ജന്മകഥകള്‍ കൂട്ടുകാരികള്‍ക്കിടയില്‍ കൌതുകക്കഥയായ് പരക്കുന്നുണ്ടായിരുന്നു. സുഹൃത്തുകള്‍ പാല്‍ കാരണം ദുഃഖിക്കാനാവാത്ത എന്നിലെ വിഷാദരോഗിയെ പരിഹസിച്ച് ചിരിച്ചു. കരയാന്‍ കഴിയൂല ഓക്ക്. കരയാന്‍ വിചാരിക്കുമ്പോ പാലു ചൊരക്കുന്നു. ഭീകര പ്രശ്നമാണു. സങ്കടം വരുമ്പോ കരയുന്ന അമ്മിഞ്ഞ’ അവര്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
സംഗതി സത്യവുമായിരുന്നു. വിഷാദം വര്‍ദ്ധിക്കുമ്പോള്‍ പാലുത്പാദനം കൂടി. എനിക്ക് പിരാന്ത് പിടിച്ചു. സുജാത ഈ കഥകളൊക്കെ കേട്ട് ചിരിക്കാതെ, വിചിത്രമായ ആവശ്യവുമായി എന്നെ സമീപിച്ചു.. ആശുപത്രിയിലെ അപരിചിതനായ കുട്ടിയ്ക്ക് പാലു കൊടുത്ത എന്നെയായിരുന്നു അവള്‍ക്കാവശ്യം. അവളുടെ ദത്ത്മകള്‍ക്ക് പശുപ്പാലും പൊടിപ്പാലും അലര്‍ജിയായി വയറ്റില്‍ നിന്നും ചോര വരുന്നുവെത്രെ. അവളുടെ കുഞ്ഞിനു ഞാന്‍ പാലു കൊടുക്കണം. അവള്‍ക്ക് ചോദിക്കുവാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.
‘നിന്റെ മകന്‍ കുടിച്ച് കഴിഞ്ഞ് മിച്ചം വരുന്നത് മതി.. പ്ലീസ്സ്’ ഞാനവളെ തുറിച്ച് നോക്കി. എന്ത് ഭാവിച്ചാണു. എന്തൊരൌചിത്യമില്ലായ്മയാണു ചോദിക്കുന്നത്? എന്റെ ഭര്‍ത്താവിനിഷ്ടപ്പെടുമോ? വീട്ടുകാര്‍ക്കിഷ്ടപ്പെടുമോ? ഞാന്‍ നിശബ്ദയായ്
‘ഹ ഹ .. ജേഴ്സ്സിപ്പശു വെറ്റ്നേഴ്സ്സിന്റെ ജോലികൂടി തുടങ്ങാന്‍ പോണു’ എന്റെ കൂട്ടുകാരികള്‍ എന്റെ അമ്പരപ്പിനെയും ഞങ്ങള്‍ക്കിടയിലെ കനത്തിനെയും ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു.. സുജാത ഒട്ടും തമാശയിലായിരുന്നില്ല. ആറു ദിവസം പ്രായമായ ചെറിയ പെണ്‍കുട്ടി അവളുടെ കയ്യില്‍കിടന്ന് എന്റെ മറുപടി കാത്ത് നിന്നു. അതിന്റെ ചുണ്ടുകളും വയലറ്റ്പൂവുകള്‍ പോലെ നിര്‍ജ്ജലീകരിച്ച് വാടിയിരുന്നു..
‘നീയൊന്നും പറഞ്ഞില്ല’
‘ഏയ്യ്’ എന്താണു പറയേണ്ടതെന്ന് ഞാന്‍ ഓര്‍ത്ത് നോക്കി. ഇല്ലെന്നോ ഉണ്ടെന്നോ പറയാന്‍ എനിക്ക് വിഷമമനുഭവപ്പെട്ടു.
‘പ്ലീസ്സ്. എനിക്കാരുമില്ല ചോദിക്കാന്‍’
അവള്‍ കുഞ്ഞിനെ എനിക്ക് നീട്ടി. ഞാന്‍ എന്റെ അമ്മയുടെ മുഖത്ത് നൊക്കി. ശരി മോളെ എന്നൊരു ചിരി. അതൊരു സമ്മതപത്രമാണു. എന്റെ നെഞ്ച്.. എന്റെ പാല്‍ ആരു കുടിക്കണമെന്ന് എനിക്ക് തീരുമാനിച്ച് കൂടെ. ഭര്‍ത്താവിനോട് ഈ വിഷയം സംസാരിക്കേണ്ടതേ ഇല്ലെന്ന് എനിക്ക് തോന്നി. ഉടുപ്പിന്റെ മുന്നുബട്ടണുകള്‍ ഊരി. അവള്‍ മുഖമിട്ട് വെപ്രാളത്തോടെ നെഞ്ചുരസ്സി.. മുലപ്പാലിന്റെ ആദിമമായ ഗന്ധം. അതില്‍ ഉന്മത്തയായ് അവള്‍ ചുണ്ട് പിളര്‍ത്തി.. അവള്‍ പാല്‍ വലിച്ച് കുടിച്ചു. അടുത്ത ഒന്നരക്കൊല്ലത്തേക്ക് എന്റെ മോനൊപ്പം എന്നെ ഊറ്റിക്കുടിക്കാനുള്ള അവളുടെ കുഞ്ഞു കരാറില്‍ ഞാന്‍ അവളുമായ് പാലൊപ്പിട്ടു..
‘എന്റെ മോള്‍..അയ്യോ..’ സുജാതയ്ക്ക് സന്തോഷക്കണ്ണീര്‍ പൊട്ടി..
‘അവളപ്പോള്‍ ആ ആറ് ദിവസവും പാല്‍ കുടിച്ചിരുന്നിരിക്കും. എനിക്കൊറപ്പാ’
സുജാത കണ്ണീര്‍പുരണ്ട ചിരിയെനിക്ക് സമ്മാനിച്ചു.
അതൊരു വിശുദ്ധപശുവിന്റെ കഥയായിരുന്നു.. രണ്ട് അപരിചിത കുട്ടികളുമായ് മുലകുടിപ്പരിശമുണ്ടാക്കിയ ഒരമ്മയുടെ കഥ. ജീവിതകാലം മുഴുവന്‍ എന്റെ രണ്ട് മക്കള്‍ക്കൊപ്പം ചേര്‍ത്തുപിടിയ്ക്കാന്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായ ഒരമ്മപ്പശുവിന്റെ മുലക്കഥ.
അതെ കുഞ്ഞുങ്ങള്‍ എന്നെ ഗന്ധര്‍വ്വിയാക്കി.. അവരുടെ ദേവതയാക്കി.. മുലകളെക്കുറിച്ചുള്ള സകല അപകര്‍ഷതകളും മാറ്റിയെറിഞ്ഞ്, അപമാനങ്ങളെ ചവിട്ടിക്കളഞ്ഞ് ഞാന്‍ അഭിമാനമുള്ള സ്ത്രീയായ് തലയുയര്‍ത്തി..
‘എന്റെ മുലയൂട്ട് പെണ്ണുങ്ങളൂടെ ദേവതേ’ ഇരുട്ടില്‍ അവന്റെ കണ്ണുകള്‍ കനലെരിയും പോലെ വന്യമായി തിളങ്ങി. അവന്‍ പ്രാവുകളെയെന്നവണ്ണം എന്നെ തൊട്ടു.. അവന്റെ ചുണ്ടുകളില്‍ പ്രേമം ഉമിനീരായ് മിനുങ്ങി. അവന്റെ പട്ടുമുടി ശീതീകരണിയുടെ തണുപ്പാര്‍ന്നിളകി. നീണ്ടവിരലുകള്‍ വിറച്ചു.. അവന്‍ എന്നെ അമര്‍ത്തി സ്പര്‍ശിച്ചു.
എന്റെ നെഞ്ചിലെ കരിനീലയടയാളങ്ങളില്‍ അവന്‍ പ്രേമത്തോടെ ചുംബിച്ചു.
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.
ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.
രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.
പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്.. അവകാശങ്ങൾക്കായി ഏതറ്റം വരെയും സമരം ചെയ്യും, എന്നാൽ രാജ്യത്തോടുള്ള കടമകൾ ജലരേഖയാണ് നാമോരുരുത്തർക്കും. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പിന്നെ ക്രിക്കറ്റ് കളി ജയിക്കുംമ്പോഴും കാണിക്കനുള്ളതല്ല ഈ രാജ്യ സ്നേഹം എന്നാ സാധനം. അത് മനസിൽ എപ്പോഴും ഉണ്ടാവേണ്ട വികാരമാണ്. മേൽ പറഞ്ഞ ദിനങ്ങളിൽ പ്രൊഫൈൽ ചിത്രം മാറ്റിയതുകൊണ്ട് ഭാരതത്തിന്റെ ശക്തി കൂടുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴും ഒരു നല്ല ഭാരതീയനായി ജീവിക്കുക അതിലൂടെ നമ്മുടെ പാരമ്പര്യവും സംസ്കാരവും മറ്റുള്ളവർക്ക് പകര്ന്നു കൊടുക്കുക. നട്ടെല്ല് നിവർത്തി ഞാൻ ഭാരതീയനാണ് എന്ന് പറയുംമ്പോഴാണ് ഒരു യഥാർത്ഥ ഭാരതീയൻ ജനിക്കുന്നത്.
സ്വാതന്ത്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ ഉയര്‍ത്തും പിന്നെ കടയില്‍ നിന്നും വാങ്ങുന്ന ചൈനീസ് പ്ലാസ്റിക് പതാക മറ്റുള്ളവര്‍ക്ക് നല്‍കും അതവര്‍ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും രാജ്യത്തോടും പതകയോടും കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം. സ്വാതന്ത്യ ദിനവും റിപ്പബ്ലിക് ദിനവും കഴിഞ്ഞു ആഴ്ചകള്‍ കഴിഞ്ഞാലും കൊടിമരത്തില്‍ പതാക കാണാം. ഇത് കണ്ടുനില്കുന്ന നിയമപാലകര്‍ കണ്ടില്ലന്ന ഭാവം നടിച്ചു പോകുന്നു. വളരെ കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്യം ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാം ഇന്ന് ദുരുപയോഗം ചെയ്യുകയാണ് . ഈ സ്വാതന്ത്യദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഭാരതം പൂര്‍ണമായും പട്ടിണിയില്‍ നിന്നും തൊഴിലില്ലയ്മയില്‍ നിന്നും പൂര്‍ണമായും മുക്തമായ ഭാരതം…… സ്ത്രീകൾ സുരക്ഷിതമായ ഭാരതം….. ജാതി വെറിയില്ലാത്ത ഭാരതം…….ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി.
പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ – ഏവര്‍ക്കും മലയാളം യുകെ ന്യൂസ് കുടുംബത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍
ഭാര്യയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുമ്പോൾ ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ടെന്ന് ബിജു നാരായണൻ. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ബിജു പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്.
കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നു പോയി.
എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിന് കാത്തുനിൽക്കാതെ അർബുദ രോഗം അവളെ കവർന്നെടുത്തു. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.
കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകയ്ക്കു താമസിക്കുന്ന പുത്തന്‍മഠം വീട്ടില്‍ സുദര്‍ശനന്‍ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.15 ന് എം.സി റോഡില്‍ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം നടന്നത്. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തിരുവല്ലയില്‍ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ഇരുവരേയും ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു.
സുദര്‍ശനന്റെ പരുക്കു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പോലീസ് ഷൈലജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലും സുദര്‍ശനന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും. സംസ്‌കാരം ഇന്നു വൈകുന്നേരം .
പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് ഗോപി സുന്ദറും, അമൃത സുരേഷും. ഇവരുടെ പുതിയ ഗാനമായ തൊന്തരവാ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നു. മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നത്.
ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. അതുകൊണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് എടുത്തിട്ടത്. ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമാണ്. ആളുകള്‍ അതാസ്വദിക്കുകയും അതിനെ കുറ്റം പറയുകയുമായിരുന്നു ആളുകള്‍. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
എനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ തന്നെ അത് വൈറലായി മാറിയിരുന്നു. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയത്. കൂടാതെ ഇരുവരുടെയും പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്‌പേസാണെന്നായിരുന്നു അമൃത പറഞ്ഞത്, ഞങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന മൊമന്റാണ്. അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ. മറ്റുള്ളവരുടെ ലവ് സ്‌റ്റോറിയൊക്കെ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മളത് മാക്‌സിമം വേണ്ടെന്ന് വെച്ച് പോവാറാണ്, അതേ പോലെ നിങ്ങളും ചെയ്താല്‍ മതി എന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
ഞാൻ എന്റെ ജീവിതത്തിൽ അത്ര ഈസിയായിട്ടുള്ള തീരുമാനങ്ങളൊന്നുമല്ല ഇപ്പോൾ എടുത്തിട്ടുള്ളത്. ഫാമിലിയിലൊക്കെ മുറുമുറുപ്പുകളുണ്ടായിട്ടുണ്ട്. എന്റെ ചിന്തകളെ പ്രാക്ടിക്കലി സമീപിക്കുന്നയാളെയാണ് എനിക്ക് പാര്‍ട്‌നറായി കിട്ടിയിട്ടുള്ളതെന്ന് അമൃത പറയുന്നു. അതേ പോലെ ജീവിച്ച് കാണിക്കുന്നയാളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോള്‍ നീയെന്തിനാണ് പേടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും അമൃത പറയുന്നു. ഞാൻ പണ്ടേ ഗോപി സുന്ദർ ഫാനാണ്. ഏകദേശം ഒരു 10 വര്‍ഷം മുമ്പ് ഒരു പരിപാടിക്കിടെ ഞാൻ ഗോപിയേട്ടനെ കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണെന്നും അമൃത പറയുന്നു.
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിയായ </span><span style=”font-size: 14pt;”>ആദം അലി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്പ്രതി മനോരമയെ സമീപിച്ചത്. സ്ഥിരം കാണുന്ന വ്യക്തിയായതിനാൽ ആദം അലിയോട് പൂക്കൾ താൻ പറിച്ചു നൽകാം എന്ന് മനോരമ പറയുകയായിരുന്നു.
തുടർന്ന് മനോരമ പൂക്കൾ പറിക്കുന്നതിനിടയിലാണ് ആദം അലി പിന്നിലൂടെ ചെന്ന് മനോരമയെ ആക്രമിച്ചത്. മാല പൊട്ടിക്കുവാൻ ആയിരുന്നു ശ്രമം. എന്നാൽ ആ ശ്രമം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും ആദം അലി പോലീസിന് മൊഴി നൽകി. അപ്രതീക്ഷിതമായി ആദം അലി പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാൻ നോക്കിയതും മനോരമ ഇതിനെ എതിർത്തു.
പിന്നാലെ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി മനോരമയുടെ കഴുത്തിന് കുത്തുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ച് എടുത്തു. മനോരമ നിലവിളിക്കുവാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു. കയ്യിൽ ധരിച്ചിരുന്ന വളകളും പ്രതി ഊരിയെടുത്തു. അപ്പോഴേക്കും മനോരമ കൊല്ലപ്പെട്ടിരുന്നു.
താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് പ്രതി മൊഴി നൽകിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മോഷ്ടിച്ച സ്വർണം പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ചെന്നെെയിൽ നിന്നും പിടികൂടിയ പ്രതിയെ കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തിരുന്നു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. എന്നാൽ കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഓടയില്‍നിന്നാണ് കണ്ടെത്തിയത്. പ്രതി കത്തി ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു.എന്നാല്‍, ഇവിടെനിന്ന് ഇത് ഓടയിലേക്ക് വീഴുകയായിരുന്നു.
വീട്ടില്‍ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് പ്രതി എത്തിയത് . കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കത്തി കൈയിൽ കരുതിയതും എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാന്‍വന്നുള്ള പരിചയം കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല.
സ്വര്‍ണം നഷ്ടപ്പെട്ടെന്നു പ്രതി പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമുണ്ടായി. കൈയേറ്റ ശ്രമം ഉണ്ടായതിനെ തുടർന്ന് നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു…
വ്യാഴാഴ്ച ന്യൂഡൽഹിയിൽ നിന്ന് പറന്നുയർന്ന A343 കാം എയർ വിമാനത്തിൽ വളരെ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. 300 സീറ്റുള്ള വിമാനത്തിൽ പകുതിയിലധികം ഒഴിഞ്ഞു കിടന്നു.
വിമാനത്തിൽ ആകെ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഇവരാണ്: വീട്ടിലേക്ക് തിരിച്ചുപോകുന്ന അഫ്ഗാൻ വിദ്യാർത്ഥി, അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത ഒരു ഡോക്ടർ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തി ചികിൽസ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരാൾ, യുഎന്നിലും കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് മാനുഷിക സംഘടനകളിലും ജോലി ചെയ്യുന്ന ഒരു കൂട്ടം പേർ, ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്.
ഇവരെ കൂടാതെ, കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിൽ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തി, തിരിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മടങ്ങുകയായിരുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ, താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്ന വിദേശകാര്യ മന്ത്രാലയത്തിലെ ഒരു പ്രതിനിധി എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സർക്കാർ അയച്ച വൻതോതിലുള്ള ചരക്ക് കയറ്റേണ്ടതിനാൽ രണ്ടര മണിക്കൂർ വൈകി പുറപ്പെട്ടു. കാലതാമസത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മടുത്ത എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് ഇത് അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള മാനുഷിക സഹായമായ ഭക്ഷണവും മരുന്നുകളും ആണെന്ന് ഊഹിച്ചു.
അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയർ, ജൂൺ പകുതി മുതൽ ആഴ്ചയിൽ ഒരിക്കൽ കാബൂൾ-ഡൽഹി വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ വിമാനം അതിന്റെ എട്ടാമത്തെ യാത്രയായിരുന്നു. പ്രധാന അഫ്ഗാൻ എയർലൈനായ അരിയാനയും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചേക്കും.
അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, കാബൂളിലേക്കുള്ള വിമാനം, താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ന്യൂഡൽഹിയുടെ താൽക്കാലിക ശ്രമങ്ങളെക്കുറിച്ചുള്ള ചെറിയൊരു കാഴ്ചപ്പാട് നൽകി. ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായും നല്ല ബന്ധമുണ്ടെന്നും, താലിബാൻ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഒരു സർക്കാരുണ്ടാക്കണമെന്നുമാണ് മേയിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന നാലാമത് മേഖലാ സുരക്ഷാ സംവാദത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവൽ പറഞ്ഞത്.
സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും, പെൺകുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിക്കുകയും, തൊഴിലിൽ ഏർപ്പെടുന്നതുൾപ്പെടെ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും വേണം. മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകളുടെ കേഡർമാർക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാകരുതെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞു.
മറ്റു ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയും ജൂണിൽ ഐഎഫ്എസ് ഓഫിസർ ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുമായി കാബൂളിൽ എംബസി വീണ്ടും തുറന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ പ്രൊഫഷണൽ പറഞ്ഞു. കഴിഞ്ഞ വർഷം, പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അയച്ച ആദ്യത്തെ ഐഎഎഫ് വിമാനത്തിൽ എത്തിയ നൂറുകണക്കിന് ആളുകളിൽ അദ്ദേഹവും ഭാര്യയും അവരുടെ കുട്ടിയും ഉൾപ്പെടുന്നു.
ഒരു വർഷം മുമ്പ് കാബൂളിൽ ചെലവിട്ട അവസാന മണിക്കൂറുകളും ഇന്ത്യൻ എംബസിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയും അദ്ദേഹം ഓർത്തു. ഈ യാത്ര ചെയ്യരുതെന്ന് ഭാര്യ തന്നോട് അപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും എങ്കിലും ശേഖരിക്കണമെന്ന് താൻ അവളോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
”അമ്മയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്തു, ഒരു ഡോക്ടർ എന്ന നിലയിൽ തിരികെ വന്ന് അമ്മയെ ശുശ്രൂഷിക്കേണ്ടത് അവളുടെ കടമയാണെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു,” ന്യൂഡൽഹിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു അഫ്ഗാൻ ഡോക്ടർ പറഞ്ഞു.
ഒരു മാസത്തിനുശേഷം മടങ്ങിവരാനുള്ള വിസ ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. തിരിച്ചു പോകുന്നതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് അവളുടെ സഹോദരങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും അവൾ ആശങ്കാകുലയായിരുന്നു.
”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു അഫ്ഗാൻ ദമ്പതികൾ മറ്റൊരു അഫ്ഗാൻ കുടുംബത്തെപ്പോലെ ഡൽഹി വിമാനം വഴി രാജ്യത്തേക്ക് പോയി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാകുമെന്ന് അവർ പ്രതീക്ഷിച്ചു.
സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സന്തോഷം നിറഞ്ഞ ഒരു ആഴ്ചയ്ക്ക് ശേഷം മടങ്ങുകയാണെന്നും കാബൂളിലേക്ക് മടങ്ങിയ ഒരു അഫ്ഗാൻ വ്യവസായി പറഞ്ഞു. ഒരാൾ ന്യൂഡൽഹിയിൽ ചികിത്സ കഴിഞ്ഞ് കാബൂളിലേക്ക് മടങ്ങുകയായിരുന്നു. മെഡിക്കൽ ആവശ്യത്തിന് അഫ്ഗാനികൾക്ക് ഇന്ത്യയിലേക്ക് പോകാൻ ഇപ്പോൾ വിസ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ചിലർക്ക് വിസ ലഭിച്ചു, ഞാൻ ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ, ഓൺലൈൻ അപേക്ഷകൾക്ക് മറുപടിയായി ഇന്ത്യ 200 ഓളം എമർജൻസി വിസകൾ നൽകിയിട്ടുണ്ട്.
പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശ നിലയിലായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്.
ആദ്യം സുജിത നിഷേധിച്ചുവെങ്കിലും തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത വെളിപ്പെടുത്തിയത്. എന്നാൽ സുജിത ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ കുടുംബത്തിനോ അറിവില്ലായിരുന്നു. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
സുജിത ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.