മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.

അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.

ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.