കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. ഉമ തോമസിന്‍റെ വിജയം 24,300 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്. മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.
ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യു.ഡി.എഫിന് ഒരു വോട്ടിന്റെ ലീഡ്. ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിന്‍റെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഉമയ്ക്ക് 1969 വോട്ടിന്റെ ലീഡ് ലഭിച്ചു. മൂന്നാം റൌണ്ടില്‍ 597 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ 2371 വോട്ടിന്‍റെ ലീഡ് ഉമ സ്വന്തമാക്കി. നാലാം റൌണ്ടില്‍ പി.ടിയുടെ ലീഡ് 1331 വോട്ടായിരുന്നു. എന്നാല്‍ ഉമയുടെ ലീഡ് 2401 വോട്ടാണ്. ഇങ്ങനെ ഓരോ റൌണ്ടിലും ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്നു.
പിന്നീട് എണ്ണിയ ഓരോ ബൂത്തും ഉമ തോമസിന്റെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടിരുന്നു. നാലാം റൗണ്ട് കൂടി കഴിഞ്ഞതോടെ ലീഡ് 12,000 കടന്നു. ഏഴാം റൗണ്ട് എത്തിയപ്പോള്‍ 2021ല്‍ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് 14,903ലെത്തി. കുതിപ്പ് ഓരോ ഘട്ടത്തിലും തുടര്‍ന്നുകൊണ്ടേയിരുന്നു
കുറച്ച് കാലങ്ങൾക്കുശേഷം വിജയത്തിന്റെ സന്തോഷം അനുഭവിക്കാനുണ്ടായ അവസരം അറിഞ്ഞ് പ്രതികരിക്കുകയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരുമിപ്പോൾ. തൃക്കാക്കരയിലെ ഉമ തോമസിന്റെ വൻ മുന്നേറ്റത്തിന്റെ ആത്മവിശ്വാസവും ആഹ്ലാദവും നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രകടമാണ്.
ഉമയെ നിയമസഭയിലേക്ക് സ്വാഗതം ചെയ്താണ് ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. വി.ടി.ബല്‍റാമിന്‍റെ പ്രതികരണം ഇങ്ങനെ: ‘തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു, ജനം കേട്ടു. തിരുത്തി, തൃക്കാക്കരക്കാർ ചെയ്തു കേരളത്തിന് വേണ്ടി’. ‘ഹൃദയാഘാതം’ എന്നാണ് ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള ആദ്യ പ്രതികരണം. ‘സെഞ്ച്വറി അല്ല ഇഞ്ച്വറി’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരിഹാസം.
പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്. ക്യാപ്റ്റൻ (ഒറിജിനൽ) എന്ന അടിക്കുറിപ്പോടെ വി.ഡി.സതീശനോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണ് ഹൈബി ഈടൻ സന്തോഷം പ്രകടിപ്പിച്ചത്. ‘അപ്പോളേ പറഞ്ഞില്ലേ പോരണ്ടാ പോരാണ്ടാന്ന് ’എന്ന വിഡിയോ പങ്കിട്ട് ഹൈബിയുടെ ഭാര്യ അന്നയും സമൂഹമാധ്യമത്തിലൂടെ ആഹ്ലാദം അറിയിച്ചു.
കെ.വി. തോമസിന്റെ പോസ്റ്റര്‍ കത്തിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍. ഉമാ തോമസ് വിജയമുറപ്പിച്ച ഘട്ടത്തില്‍ കെ.വി. തോമസിന്റെ വീടിന് മുന്നിലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തി. യു.ഡി.എഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിച്ചത്.
തിരുത മീനുമായി എത്തിയ പ്രവര്‍ത്തകര്‍ തോമസ് മാഷിന്റെ ചിത്രം കത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ രംഗത്ത് വരികയും ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നല്‍കിയ പാര്‍ട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്ക്.
കൊച്ചി: തൃക്കാക്കര നിയമസഭയില്‍ ചരിത്രം തിരുത്തി ഉമ തോമസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉമ രചിച്ചു കഴിഞ്ഞു. 2011ല്‍ ബെന്നി ബെഹ്നാന്‍ നേടിയ 22406 വോട്ടാണ് ഇതുവരെയുള്ള ഏറ്റവും വലിയ ലീഡ്. അത് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉമ നേടിക്കഴിഞ്ഞൂ.
മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. 2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പും 2010ല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പും മണ്ഡലം കടന്നു. 2016ല്‍ പി.ടി തോമസ് 11,000ല്‍ പരം ഭൂരിപക്ഷം നേടി. 2021ല്‍ അത് 14,000 കടത്തി.
ആകെ വോട്ട് ചെയ്ത 1,35,00 വോട്ടില്‍ ഇതുവരെ ഉമ 55773 നേടിക്കഴിഞ്ഞൂ. 33,290 വോട്ട് ജോയും 10,861 വോട്ട് എ.എന്‍ രാധാകൃഷ്ണനും നേടി.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.
‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്‍. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു. മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം.
നിലിവില്‍ ഉമ തോമസിന്റെ ലീഡ് നില 13000 പിന്നിട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.
ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.
മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.
യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഡല്‍ഹിയിലെ സംഗീത കൂട്ടായ്മകളില്‍ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്.
കഴിഞ്ഞ വര്‍ഷം ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.
തൃക്കാക്കരയിൽ യുഡിഎഫ് തരംഗം ഉമതോമസ് വൻ വിജയത്തിലേക്ക്. തൃക്കാക്കരയില്‍ ആദ്യ റൗണ്ടില്‍ ഉമയ്ക്ക് 2,453 വോട്ടിന്റെ ലീഡ്. ആദ്യ ഒദ്യോഗിക കണക്കാണിത്. 21 ബൂത്തുകളിലും ഉമ തോമസാണ് മുന്നില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉമ ഭൂരിപക്ഷം ഉയർത്തി.പി.ടി.തോമസിന് 2021ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഏറെ മുന്നില്‍.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ആദ്യ റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.
ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം സ്വദേശിനിയായ 42കാരി ആണ് കഴിഞ്ഞ 26ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരവും നടത്തി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടന്റെ ക്രൂരത അറിഞ്ഞത്.
തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പ്രതി നൽകിയ മൊഴി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.
ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.
•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.
• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.
• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.
ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?
20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.