അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിച്ചതിന് പിന്നാലെ കമ്പനിയുടെ ഗുജറാത്ത് സാനന്ദിലെ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് കൈമാറാന്‍ ധാരണയായി. ഇത് സംബന്ധിച്ച കൈമാറ്റ കരാറില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവെച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ യൂണിറ്റ്, യന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഫോര്‍ഡ്, ടാറ്റ മോട്ടോഴ്‌സിന് കൈമാറുന്നത്.
ഇതിനുപുറമെ, ഈ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നുണ്ട്. നികുതികള്‍ക്ക് പുറമെ, 725.7 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ പ്ലാന്റ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്. പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് മെയ് മാസത്തില്‍ തന്നെ തീരുമാനമായിരുന്നെന്നാണ് ഇരുകമ്പനികളും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അനുമതിയുടെ തേടിയിരുന്നു.
ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ഇന്ന് ഒപ്പുവെച്ചിട്ടുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. പസഞ്ചര്‍ കാര്‍ ശ്രേണിയില്‍ ടാറ്റയുടെ വിപണിയിലെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹന വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഏറെ ഗുണകരമാകുമെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനം വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഫോര്‍ഡ് ഇന്ത്യയില്‍ നടപ്പാക്കുന്ന ബിസിനസ് പുനസംഘടിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ പ്രഖ്യാപനം. യോഗ്യരാജ ജീവനക്കാരെയും കൈമാറാന്‍ സാധിച്ചതിലൂടെ കമ്പനിക്കൊപ്പം നിന്നവരെ പരിപാലിക്കാന്‍ സാധിച്ചെന്ന വിശ്വാസവുമുണ്ട്. അത്യാധുനിക നിര്‍മാണ സംവിധാനങ്ങളും പ്രതിഭകളായ ജീവനക്കാരുടെ പ്രവര്‍ത്തനവും ചേരുന്നതോടെ ടാറ്റ മോട്ടോഴ്‌സിന് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് ഫോര്‍ഡ് മേധാവി സ്റ്റീവ് ആംസ്‌ട്രോങ്ങ് അഭിപ്രായപ്പെട്ടു.
പ്ലാന്റ് ടാറ്റ് മോട്ടോഴ്‌സിന് കൈമാറിയെങ്കിലും ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം തുടര്‍ന്നും സാനന്ദ് പ്ലാന്റില്‍ നടക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതിനായി ടാറ്റ മോട്ടോഴ്‌സില്‍ നിന്നും സ്ഥലും സംവിധാനങ്ങളും പാട്ടത്തിനെടുക്കുമെന്നാണ് വിവരം. ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം അവസാനിപ്പിക്കുന്ന മുറക്ക് ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ഫോര്‍ഡ് ജീവനക്കാരെ ടാറ്റ മോട്ടോഴ്‌സില്‍ എത്തിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
ഫോര്‍ഡിന്റെ ഈ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ മൂന്ന് ലക്ഷം യൂണിറ്റിന്റെ അധിക നിര്‍മാണ ശേഷിയാണ് ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി സാനന്ദ് പ്ലാന്റ് ഉപയോഗിക്കാനാണ് ടാറ്റയുടെ പദ്ധതി. ടാറ്റയുടെ നിലവിലെ വാഹനങ്ങളിലും ഭാവിയിലേക്കുള്ള വാഹനങ്ങള്‍ ഒരുക്കുന്നതിനുമായുള്ള മാറ്റങ്ങള്‍ പ്ലാന്റില്‍ വരുത്തുന്നതിന് കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ടാറ്റ മോട്ടോഴ്‌സ് ഒരുക്കുന്നുണ്ട്.
തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.
സഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളാണ് തിങ്കളാഴ്ച അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.
സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം. എന്നാൽ ഇതിന് തയ്യാറല്ലെന്നും ഫയലുകൾ പഠിക്കാൻ സമയം വേണമെന്നുമാണ് ഇപ്പോൾ ഗവർണർ വ്യക്തമാക്കുന്നത്.
സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി.സി. നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി.സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.
ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് മൃതദേഹത്തിന്റെ തല കണ്ടെത്തിയത്. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് അറുതിയില്ല. ഇപ്പോഴിതാ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വെള്ളത്തിൽ പകുതിയും മുങ്ങി നിൽക്കുന്ന അവസ്ഥ കണ്ട് മനസ് മരവിച്ചുനിൽക്കുകയാണ് ഈ കുടുംബം.
ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞത്. അടിത്തട്ട് ഇടിഞ്ഞ വീട് പതിയെ താഴ്ന്നുതുടങ്ങിയതോടെ കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറി.
വീടിന്റെ പകുതിയിലധികവും നിലവിൽ വെള്ളത്തിലാണ്. ബിൽഡ് കേരള വഴിയും മറ്റും ലോണെടുത്തും കടം വാങ്ങിയും നിർമിച്ചതാണ് വീട്. ലോണടവും ഇതുവരെ തീർന്നിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഈ മൂന്നംഗ കുടുംബം.
കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ 26കാരിയായ ദീപ്തിയാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി പറഞ്ഞതായി പോലീസ് അറിയിച്ചു.
ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി. സംഭവത്തിന് ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പോലീസ് നിരീക്ഷണത്തിലാണ് ചികിത്സ. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.
കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. വീട്ടുകാർ പോലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിക്കുകയായിരുന്നു.
കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാണാതായ മറുനാടന്‍ തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ്. സംഭവത്തിനുപിന്നാലെ കാണാതായ ബംഗാള്‍ സ്വദേശി ആദം ആലി(21)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് കഴിഞ്ഞദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടില്‍നിന്ന് കാണാതായത്. ഇവരുടെ വീട്ടില്‍നിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നാലെ വര്‍ക്കലയിലേക്ക് പോയിരുന്ന ഭര്‍ത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാന്‍ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയോടെ ഈ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിനിടെയാണ് മനോരമയുടെ വീടിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരവും പോലീസിന് ലഭിച്ചത്. ദിവസങ്ങളായി അഞ്ചുപേരടങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. മനോരമയുടെ വീട്ടില്‍നിന്നാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാളായ ആദം ആലിയെ ഞായറാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. താന്‍ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.
അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അടിമുടി ദുരൂഹത
മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.
ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.
പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.
തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.
പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.
രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.
”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.
യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.
”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
There are collosal problems in our family & social structure which we conveniently ignore or deny to accept. #DomesticViolence against women is one such serious problem. Suicide by Mandeep Kaur a NRI Punjabi woman is a wake up call to accept the problem and fix it accordingly. pic.twitter.com/F8WpkiLCZY
— Gurshamshir Singh (@gurshamshir) August 5, 2022
കേരളത്തെ തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഈ മലയാളി ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് ലോകത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്.
എൽദോസ് പോളിന്റെ നേട്ടത്തിൽ മനസും കണ്ണും നിറഞ്ഞ് വാക്കകുൾ കിട്ടാതെ സന്തോഷത്തിലാണ് പാലയ്ക്കാ മറ്റത്തെ കൊച്ചുതോട്ടത്തിൽ വീട്ടിൽ 88 വയസുകാരിയായ മറിയാമ്മ. കൊച്ചുമകന്റെ നേട്ടം അറിഞ്ഞ് സന്തോഷം കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.
നാലര വയസിൽ എൽദോസ് പോളിന്റെ അമ്മ മരിച്ചശേഷം അച്ഛന്റെ അമ്മയായ മറിയാമ്മയാണ് എൽദോസിനെ വളർത്തി വലുതാക്കിയത്. മുത്തശ്ശിയാണെങ്കിലും അമ്മയെന്നാണ് മറിയാമ്മയെ എൽദോസ് വിളിക്കുന്നത്.
‘എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് താൻ പ്രാർത്ഥിച്ചത്’ എന്ന് ചരിത്രനേട്ടത്തിന് ശേഷം എൽദോസ് പോളിന്റെ മുത്തശ്ശി പ്രതികരിച്ചു. തന്റെ പ്രാർത്ഥന കേട്ട് ദൈവം കൊച്ചുമകന് സ്വർണം തന്നെ കൊടുത്തെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.
മകന് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ എന്തുതോന്നുന്നു എന്ന ചോദ്യത്തോട് വൈകാരികമായാണ് മറിയാമ്മ പ്രതികരിച്ചത്. നാലര വയസിൽ അവന്റെ അമ്മ പോയതാ, പിന്നെ ഞാനായിരുന്നു അവന്റെ അമ്മ. ഞാനാണ് അവനെ നോക്കി വളർത്തിയത്. എന്തായാലും എന്റെ പുള്ള ഒന്നിലും വീഴ്ച കൂടാതെ ഇത്രയും നേടിയില്ലേ…? തൊണ്ടയിടറി കൊണ്ട് വൃദ്ധമാതാവ് പറയുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് തന്റെ മകൻ നേടിയതെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മറിയാമ്മ കൂട്ടിച്ചേർത്തു.
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിലാണ് കേരളത്തിന് അഭിമാന നേട്ടമുണ്ടായത് സ്വർണവും വെള്ളിയും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സ്വർണവും ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡലും സ്വന്തമാക്കി.
മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നഴ്‌സ് കോളേജ് അധ്യാപികയായ യുവതി മരിച്ചു. വിഴിഞ്ഞം സ്വദേശി വി ആർ രാഖി ശനിയാഴ്ചയാണ് മരിച്ചത്. രാഖിയുടെ വിയോഗത്തിന് പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത് വന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ ആരോഗ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകി. ഇക്കഴിഞ്ഞ ജൂലൈ 19നാണ് തിരുവല്ലം ബൈപ്പാസിൽവെച്ച് രാഖിക്ക് അപകടത്തിൽ നിസാരമായി പരിക്കേറ്റത്. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ രാഖിക്ക് ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മൂക്കിന് ശസ്ത്രക്രിയ നടത്തിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രാഖിയുടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതർ ഇടപെട്ട് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ രാഖി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിത രക്തസ്രാവമാണ് രാഖിയുടെ മരണത്തിന് ഇടയാക്കിയത്.