രാജസ്ഥാനിലെ അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പനചന്ദ് മേഘ്വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.
സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്വാൾ (9) മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദാരുണ സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് എംഎൽഎ രാജിക്ക് പിന്നാലെ പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.’ -എംഎൽഎ പനചന്ദ് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 20ന് അധ്യാപകൻ മർദ്ദിച്ചതിനെ തുടർന്ന് മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായിരുന്നു. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കേശവദാസപുരത്ത് കൊലപ്പെട്ട വീട്ടമ്മ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല. ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. വീടിന്റെ അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. മനോരമയുടെ ബന്ധുകള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
സ്വര്‍ണാഭരണം മോഷ്ടിച്ചിട്ടില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും വീടിന്റെ പിന്‍വശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഇതേ തുടര്‍ന്നാണ് ബന്ധുകള്‍ വീട്ടില്‍ പരിശോധന നടത്തിയത്. ഗുളികയും സ്വര്‍ണവും ഒരു ബാഗില്‍ അടുക്കളയില്‍ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പോലീസ് അറിയിച്ചു.
ചെമ്പരത്തി ചെടിയില്‍ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകള്‍ മനോരമയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അന്യസംസ്ഥാന തൊഴിലാളി ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ആദം അലി വീട്ടമ്മയെ ആക്രമിച്ചത്. എന്നാല്‍ ഈ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ലാത്തതിനാലാണ് ഇവ കവരാന്‍ ആദം അലിക്ക് സാധിക്കാതെ പോയതെന്നാണ് പോലീസ് വിലയിരുത്തുന്നത്.
നേരത്തെ വീട്ടില്‍ നിന്ന് 50,000 രൂപയും നഷ്ടപ്പെട്ടിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. മോഷണശ്രമത്തിനാണ് കൊലപാതകം പ്രതി നടത്തിയതെങ്കിലും ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.
കൊച്ചിയിൽ യുവാവിനെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റിലെ ഡക്റ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.
കഴിഞ്ഞദിവസവും കൊച്ചിയിൽ കൊലപാതകം അരങ്ങേറിയിരുന്നു. സൗത്ത് കളത്തിപ്പറമ്പ് റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ കുത്തേറ്റ ശ്യാം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ട്രാൻസ്ജെൻഡറിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്. കൊല്ലപ്പെട്ട ശ്യാമിൻ്റെ സുഹൃത്ത അരുണിനും കുത്തേറ്റിരുന്നു.
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ബാബു ആന്റണി. നടന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടിയിരുന്നത്. ബോക്‌സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളെല്ലാം ബാബു ആന്റണിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ആന്റണി സിനിമകള്‍ക്കൊപ്പം നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ
സിനിമകളില്‍ അഭിനയിച്ചിരുന്നു ബാബു ആന്റണി.സിനിമകള്‍ക്കൊപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയില്‍ സ്വന്തമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കൂളുമുണ്ട് താരത്തിന്. അടുത്തിടെയാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റാണ്.
ഫേസ്ബുക്കിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചത്.ഫോട്ടോയിൽ മോഹൻലാലും സോമനും ബാബു ആന്റണിയും ഉണ്ട്. ലാലേട്ടന്റെ കൈയിൽ നിന്നും സോമൻ ചിക്കൻ വാങ്ങി കഴിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു കക്ഷണം ചിക്കൻ താ ലാലേ!!. A real life scene, long ago with Sometten and Mohanlal എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.
തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ. രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില്‍ നടന്ന കൗൺസിലിങ്ങിൽ പറയുകയായിരുന്നു.
പിതാവിന്‌റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.
അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ
ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.
പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്‌ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ് തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..
Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.
വയനാട് എംപി രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ. മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്‌സ് തിന്നുക. ഇതാണോ രാഹുല്‍ ഗാന്ധിയുടെ പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരിഹാസം.
കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. നിലവില്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ കോണ്‍ഗ്രസ് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുല്‍ ഗാന്ധി ഇവിടെ വന്നു. അദ്ദേഹത്തിന്റെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പഫ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും എംഎല്‍എ ചോദിക്കുന്നു.
ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപെടൂവെന്ന് കോണ്‍്ഗ്രസ് പറഞ്ഞു. കുറേ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ അത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായത് തലപോയ തെങ്ങിനാണ് വളമിട്ടത്. അവരും തോറ്റു തങ്ങളും തോറ്റുവെന്നും ഷംസീര്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.
അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. ആഗോള തലത്തിൽ വരെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു വെന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തു തന്നെ ഇതിനൊരു മൂന്നാമത്തേയും അവസാനത്തേയും ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.
അതിന്റെ ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാലുൾപ്പെടെയുള്ളവർക്കു അതേറെ ഇഷ്ടപെട്ടെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞത്. എന്നാൽ മൂന്നാം ഭാഗം എന്നുണ്ടാകുമെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അമ്മ ഷോ ടീസറിൽ, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്.
മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ പാൻ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതൽ പാൻ ഇന്ത്യൻ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ, ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡ് ചെയ്യുകയാണ്. അതോടൊപ്പം ദൃശ്യം 3 യുടെ ഒരു ഫാൻ മേഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
മഴവിൽ അവാർഡ് ഷോയിൽ വെച്ച് ഈ ചിത്രം ഒഫീഷ്യലായി തന്നെ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകരും ആരാധകരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്
ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.