നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ലൈംഗിക തൊഴിലാളികൾക്കും ആധാർ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോർമ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അന്തസ്സോടെ ജീവിക്കുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശമാണെന്ന് കോടതി വ്യക്തമാക്കി
ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റി തെളിയിക്കാൻ നിർബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരുന്നു.
തിരിച്ചറിയൽ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഉറപ്പാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാർ കാർഡിന് പുറമെ വോട്ടർ ഐ.ഡി കാർഡ് നൽകുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളിൽ പരിഹാരം തേടി സുപ്രീകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം പരിഗണിച്ച കോടതി കേസിൽ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വിതരണം ചെയ്യണം എന്ന് ഓഡർ നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ കോടതി പരാമർശം. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാൻസ്‌ജെൻഡർ, വനിതാ ലൈംഗിക തൊഴിലാളികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്.
ഉത്തരവിൻറെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങൾക്കും, ജില്ല തല ലീഗൽ സർവീസ് അതോററ്റിക്കും അയച്ചു. ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. . തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും സാബു പറഞ്ഞു.
അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ലോ ഫ്‌ലോര്‍ ബസ് ക്‌ളാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണ്. വിദ്യാഭ്യാസ,ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴിവളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഈ വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
ഡോക്ടർ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തിൽ ഒടുവിൽ നീതി. 19 വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈൻ നൽകാനുള്ള ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.
2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടർ ജി രമേശ് ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തുടർന്ന് സലൈൻ കുത്തിവച്ച കുട്ടിയുടെ വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.
19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
ഡോക്ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.
പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.
പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.
ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.
ചൊവ്വാഴ്ച വൻസാഡയിലെ മിന്ധാബാരി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഒടുങ്ങും മുൻപെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേൽ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്.
ലതീഷിന്റെ വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകനാണ് രാജു പട്ടേൽ. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
2009 മുതൽ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേർപെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തിൽ നിന്നും പിന്മാറിയത്. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.
തുടർന്നും വിടാതെ പകയോടെ പിന്തുടർന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയർ പാവയിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.
ജുഗൃതി ഇയാളുടെ സമ്മാനം നേരിട്ട് വാങ്ങിക്കില്ലെന്ന് ഉറപ്പായതിനാലാണ്
സഹോദരി സൽമയുടെ വിവാഹദിനത്തിൽ സമ്മാനമായി പാവ എത്തിച്ചത്. എന്നാൽ വിവാഹശേഷം ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന സൽമയുടെ ഭർത്താവ് ലതീഷും സഹോദര പുത്രനുമാണ് രാജു പട്ടേലിന്റെ ക്രൂരതയ്ക്ക് ഇരയായത്.
തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ള മല്ലിക സുകുമാരൻ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. മക്കളെ കുറിച്ചും, കൊച്ചുമക്കളെ കുറിച്ചുമാണ് മല്ലിക കൂടുതലും വിശേഷങ്ങൾ പറയാറുള്ളത്. കൂടാതെ പല കാര്യങ്ങളിലും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് മല്ലിക. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു രാത്രിയെ കുറിച്ചാണ് മല്ലിക തുറന്ന് പറയണത്.
മക്കളുടെ ഒപ്പം നിൽക്കാതെ തിരുവനത പുറത്തെ തന്റെ വീട്ടിൽ ഒറ്റക്കാണ് മല്ലികയുടെ ജീവിതം. താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും, മക്കളുടെ ചിലവിലല്ല താൻ ജീവിക്കുന്നത് എന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, സാധാരണ പത്ത് മണിയാകുമ്പോഴെ താൻ കിടക്കാറുണ്ട്. പതിനൊന്ന് മണിയൊക്കെയാകുമ്പോൾ ഉറങ്ങും. ഒരു ദിവസം രാത്രി ഒരു മണിയോടെ ഇന്ദ്രന്റെ കോൾ. ഒന്നും പറയാതെ കോൾ കട്ടായി. തൊട്ടുപിന്നാലെ മറ്റൊരു നമ്പരിൽ നിന്നും വീണ്ടുമൊരു കോൾ വന്നു. എടുത്തപ്പോൾ മല്ലികേ എന്നൊരു വിളി. ആരാന്ന് ചോദിച്ചപ്പോൾ ഓഹോ നീ ശബ്ദം പോലും മറന്ന് പോയല്ലേ എന്ന് മറുചോദ്യം.
ഞാനത് കേട്ട് ആകെ ഭയന്നു, എനിക്ക് ചെറിയ വിറയല് പോലെ വരുന്നുണ്ട്. ഒരൊറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചുപോയി. എന്നാൽ നമ്മുടെ നടൻ സുരാജായിരുന്നു അത്. സുകുമാരേട്ടന്റെ അതേ ശബ്ദം. സത്യം പറയണം നിങ്ങൾ ആരാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ആദ്യം മര്യാദയ്ക്ക് ചോദിച്ചെങ്കിലും ഒടുവിൽ ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഫോൺ കട്ട് ചെയ്യുമെന്ന് പറഞ്ഞു. പെട്ടെന്ന് ഇന്ദ്രജിത്ത് ഫോൺ മേടിച്ച് സുരാജേട്ടനാണെന്ന് പറയുന്നത്. ഇവരു രണ്ടുപേരും കൂടി മനപൂർവം എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഏതായാലും തന്റെ അന്നത്തെ ഉറക്കവും പോയിക്കിട്ടി’ അതുമാത്രമല്ല പിന്നീട് താൻ സുരാജിനെ കണ്ടപ്പോൾ അന്ന് എന്റെ ഉള്ള് കത്തി പോയെന്ന് താൻ പറഞ്ഞിരുന്നു എന്നും മല്ലിക പറയുന്നു.
അതുപോലെ തന്റെ കൊച്ചുമക്കളിൽ എല്ലാവരും മിടുക്കികൾ ആണെങ്കിലും അതിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ പുനര്‍ വിവാഹിതനായത്.
അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താനും തന്റെ കുടുംബവും അനുഭവിച്ച വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇമ്മന്റെ കുറിപ്പ്.
അതിന് തൊട്ടുപിന്നാലെ ഇമ്മനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആദ്യഭാര്യ മോണിക. ആശംസകള്‍ നേര്‍ന്നാണ് മോണിക തന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടാം വിവാഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക കുറിച്ചു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മോണികയുടെ പ്രതികരണം. ഇത് വലിയ വിവാദമായിരിക്കുകയാണ്.
വിവാഹത്തിന് ശേഷം ഇമ്മന്‍ വികാരാധീനനായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം കുറിച്ചു. എന്റെ കഠിനമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീര്‍വാദവും വേണമായിരുന്നു. അമാലിയിലേക്കെത്താന്‍ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവര്‍ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകര്‍ക്കുള്ള നന്ദിയും അര്‍പ്പിച്ചാണ് ഇമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2008 ല്‍ ആയിരുന്നു മോണിക്ക റിച്ചാര്‍ഡുമായി ഡി.ഇമ്മന്റെ ആദ്യ വിവാഹം. കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹമോചിതരായി. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. ഈ ബന്ധത്തിലാണ് വെറോണിക്ക, ബ്ലെസീക്ക എന്നീ മക്കള്‍. ‘തമിഴന്‍’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മന്‍ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. തമിഴിനു പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ട്.
തന്റെ സുഹൃത്താക്കാൻ യോഗ്യതയുള്ള ഒരു താരവും ബോളിവുഡിൽ ഇല്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡിൽ നിന്നുള്ള ആരേയും വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കില്ലെന്നും കങ്കണ പറയുന്നു. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.
വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെടുകയായിരുന്നു. അതിന് മറുപടി നൽകുകയായിരുന്നു കങ്കണ. ‘ബോളിവുഡിൽ നിന്നുള്ള ആരും അതിന് അർഹരല്ല. അവരെ പുറത്തുവെച്ചു കാണാൻ കൊള്ളാം. പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്.’ ബോളിവുഡിൽ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന് അവിടെയുള്ളവർക്ക് തന്റെ സുഹൃത്താകാൻ യോഗ്യതയില്ലെന്നായിരുന്നു കങ്കണയുടെ മറുപടി.
ബോളിവുഡ് താരങ്ങൾ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. അക്ഷയ് കുമാറിന്റേയും അജയ് ദേവ്ഗണിന്റേയും പേര് പരാമർശിച്ചായിരുന്നു താരത്തിന്റെ വിമർശനം. അക്ഷയ് കുമാർ തന്നെ വിളിക്കുമെന്നും ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നും പറയും. പക്ഷേ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യുക പോലുമില്ലെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ പേരറിവാളിന്റെ മോചനത്തിൽ പ്രതികരണം രേഖപ്പെടുത്തി നടൻ കമൽഹാസൻ. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.
പേരറിവാളന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് കോടതി വിധിയെന്നും കമൽഹാസൻ പറഞ്ഞു.
”ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അത് അവസാനിച്ചതിൽ സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ യുദ്ധസമാനമായ പ്രകൃതവുമാണ്.”കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.