വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ കൊന്ന് കുഴിച്ചു മൂടി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ അത്വാരിവാല ഗ്രാമത്തിലാണ് സംഭവം. പ്രതിയായ 21കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 16നാണ് കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. പ്രതിയായ യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി യുവാവ് സമ്മതിയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തിന് സമീപമുള്ള ഓവുചാലിനടുത്ത് മറവ് ചെയ്ത നിലയില്‍ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
ജൂണ്‍ നാലിന് പെണ്‍കുട്ടിയുമായി യുവാവ് നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ വെച്ച് തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി യുവാവിനോടാവശ്യപ്പെട്ടു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തര്‍ക്കം മൂത്ത് യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ യുവാവ് മൃതദേഹം ഓവ്ചാലിനടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സുഹൃത്ത് ഒളിവിലാണ്.
ഷെറിൻ പി യോഹന്നാൻ
ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.
മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.
വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.

റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.
നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ് ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.
Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.
ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹവുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
ആലപ്പുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച തൃശൂര്‍ സ്വദേശികള്‍ അറസ്‌റ്റില്‍. തൃശ്ശൂര്‍ ചീയാരം കടവില്‍ വീട് ജോമോന്‍ ആന്റണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരാണ് അറസ്‌റ്റിലായത്.
ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും കാണാതായ പെണ്‍കുട്ടികള്‍ എറണാകുളം വൈറ്റില ബസ് സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെവച്ചു വശീകരിച്ച് ചാലക്കുടിയിലെ ഒരു ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആലപ്പുഴ സൗത്ത് എസ്.ഐ: എസ്. അരുണ്‍ , എ.എസ്.ഐ: മനോജ് കൃഷ്‌ണന്‍, സി.പി.ഒമാരായ ബിനുകുമാര്‍, അംബീഷ്, രാഖി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങി. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. മന്ത്രിമാര്‍ വരെ മുദ്രാവാക്യം വിളിയുമായി ഇറങ്ങി.
ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത്രര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
യുവാവിനെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം ക്രിമിനല്‍ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍ഗോഡ് കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഗുവിലാണു സംഭവം. മുഗുവിലെ അബൂബകര്‍ സിദ്ദീഖ്(32) ആണു മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്തിനേയും ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിചു ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണു സിദ്ദീഖിനെ ഗള്‍ഫില്‍നിന്നും വിളിച്ചുവരുത്തിയത്. ഇന്നലെ നാട്ടിലെത്തിയ അദ്ദേഹം ക്രിമിനല്‍ സംഘത്തിന്റെ പിടിയിലായി. ഉച്ചയ്‌ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു. ബന്തിയോട് ഡി.എം. ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പോലീസിലറിയിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിമാനയാത്രക്കിടെ എ സി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ക്യാൻസർ രോഗി അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ച്ചയാണ് വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഡെറാഡൂണിൽ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റിൻ്റെ ജി8 2316 വിമാനത്തിലാണ് എസി പ്രവർത്തനം രഹിതമായതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എ സി പ്രവർത്തന രഹിതമായതോടെ മൂന്ന് യാത്രക്കാർ ബോധരഹിതരാകുകയും, ക്യാൻസർ രോഗി അടക്കമുള്ള പല യാത്രക്കാർക്കും ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.
ചിലർ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലർ അടഞ്ഞ മുറിയിൽ അകപ്പെടുന്നതിൻറെ മാനസിക പ്രശ്നമായ ‘ക്ലോസ്ട്രോഫോബിയ’ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണ സംഭവം ട്വീറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടക്കുമ്പോൾ അവതാരക വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന.
‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്ളൈറ്റ് എടുത്തത്. ഇപ്പോൾ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവർത്തിക്കുന്നില്ല. ഒരു ക്യാൻസർ രോഗി ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ക്ലോസ്ട്രോഫോബിയ ആണ്. എ സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കിൽ ഇവർ ഫ്ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങൾ ടിക്കറ്റിന് നൽകിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയിൽ വിമാനയാത്രികയായ സ്ത്രീ പറയുന്നു.
വില കുറഞ്ഞ രീതിയിൽ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ്ഗോ ഫസ്റ്റ് ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദം. സംഭവം അന്വേഷിക്കാമെന്ന് ഗോ ഫസ്റ്റ് വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതൽ യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.
@GoFirstairways G8 2316 was one of the worst experiences!With Ac’s not working & a full flight,suffocation struck passengers had no way out,sweating profusely paranoid passengers were on the verge of collapsing.3 ppl fainted,a chemo patient couldn’t even breathe.#complaint pic.twitter.com/mqjFiiQHKF
— Roshni Walia (@roshniwalia2001) June 14, 2022
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു.
മാനഭംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.
പുറത്താക്കിയതില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു
സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.
സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാത്തിരുന്ന വളർത്തുനായ നൊമ്പരകാഴ്ചയാകുന്നു. അടിമാലി എസ്.എൻ. പടിയിൽ 67കാരനായ കൊന്നയ്ക്കൽ കെ.കെ. സോമനാണ് മരിച്ചു കിടന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ എത്തുന്നതുവരെയാണ് വളർത്തുനായ ‘ഉണ്ണി’ കാവൽ നിന്നത്.
ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു. എന്നാൽ, ഫോൺ ആരും എടുത്തില്ല. ഈ സമയം വളർത്തുനായ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നു കിടക്കുകയായിരുന്നു. ശേഷം, ഞായറാഴ്ചയും വിളിച്ചു, പക്ഷേ ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ കാവലിരിക്കുകയായിരുന്നു. ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.
സംഭവമറിഞ്ഞ്, കൂടുതൽ ആളുകൾ വീട്ടിലേയ്ക്ക് എത്തി തുടങ്ങി. എന്നാൽ, വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി നിന്നു. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് നീക്കി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ജീവിക്കുകയാണ് ഈ വളർത്തുനായ. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.