India

മധ്യപ്രദേശിലെ മുരേനയില്‍ നിന്ന് ഒരു പ്രാദേശികലേഖകന്‍ ശനിയാഴ്ച പകര്‍ത്തിയ ചിത്രമാണിത്. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരന്‍, അവന്റെ മടിയില്‍ തല വെച്ച് മണ്ണില്‍ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളില്‍ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില്‍ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്‍. നിസ്സഹായതയുടെ, ദയനീയതയുടെ നേര്‍ക്കാഴ്ച!

 എട്ടുവയസ്സുകാരനായ ഗുല്‍ഷന്റേയും അച്ഛന്‍ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരന്‍ രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലന്‍സ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.

അമിതവിളര്‍ച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറില്‍ വെള്ളം കെട്ടി, വയര്‍ വീര്‍ത്തുവന്നു. കരള്‍രോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.

ആശുപത്രിയില്‍ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നല്‍കാന്‍ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുല്‍ഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.

നെഹ്‌റു പാര്‍ക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുല്‍ഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛന്‍ മടങ്ങിയെത്തുന്നതും കാത്ത് ഗുല്‍ഷന്‍ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടി. അവര്‍ അധികൃതരെ വിവരമറിയിച്ചു.

ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുല്‍ഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുല്‍ഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപിയുടെ തുറന്ന് പറച്ചിൽ.

കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ.

സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.

ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

വീടിനകത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരന് ദാരുണമരണം. അകമലവാരം വലിയകാട് എം രവി-ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണ(4)യാണു മരിച്ചത്

ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുട്ടിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.

വിഷം കൂടിയ ഇനമായ വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കുഞ്ഞിനെ കടിച്ചത്. പുലർച്ചെ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസ് തേടിയെങ്കിലും യഥാസമയം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ലെന്നും പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവി പറഞ്ഞു. എങ്കിലും കുട്ടി വഴിമധ്യേ മരണപ്പെടുകയായിരുന്നു.

അതേസമയം, ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണു സഹോദരൻ.

മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.

നോയിഡ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പിറന്നാളാഘോഷത്തിനായി ഒരു മെട്രോ കോച്ച് ഗൗരവ് ബുക്ക് ചെയ്തിരുന്നു. പരിപാടിയുടെ കാര്യം അറിയിച്ച് ഗൗരവിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച സ്റ്റോറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വലിയ ആഘോഷമുണ്ടെന്നും എല്ലാവരെയും അവിടെ വെച്ച് കാണാമെന്നും അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മെട്രോ സ്‌റ്റേഷനില്‍ ഒത്തുകൂടി.

ഏകദേശം 3.30ഓടെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വഷളായി. മെട്രോയ്ക്ക് മുന്നിലെ റോഡിലേക്ക് വരെ ആളുകളുടെ തിരക്ക് നീണ്ടു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഗൗരവിനെതിരെ കേസെടുക്കുകയായിരുന്നു.

പിറന്നാളാഘോഷങ്ങള്‍ പോലുള്ളവയ്ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാനനുവദിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വെച്ച ബുക്കിംഗ് അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.

75 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഗൗരവ്. ഭാര്യ റിതുവും കുഞ്ഞുമൊത്തുള്ള കുടുംബവിശേഷങ്ങളും യാത്രകളുമൊക്കെ യൂട്യൂബിലൂടെ പങ്ക് വയ്ക്കാറുണ്ട്.

പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്.

സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.

മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ശരി തെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.

തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പ്രണയം നിരസിച്ചതിനെ തുടർന്ന് കൊലപ്പെടുത്താനായി കത്തിയുമായി എത്തിയ 22കാരനെ നേരിട്ട് 14 വയസുകാരി. സംഭവത്തിൽ, മണ്ണാർമല സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം.

ആദ്യം കുട്ടി ഭയപ്പെട്ടുവെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അക്രമിയോട് പെൺകുട്ടി പൊരുതുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു.

ഇതിനിടെയാണ് യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വെച്ചതക്. ഈ സമയം, നിലത്തുവീണ യുവാവിന്റെ കൈയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, എതിരെ വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വനിതാ വ്‌ളോഹർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാട്ടിൽ അതിക്രമിച്ചു കയറിയതിനാണ് വ്ളോഗർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിലാണ് അമല അനു അതിക്രമിച്ച് കയറിയത്.

ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വ്‌ളോഗർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി. പിന്നാലെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.

മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡുകാലത്തെ സേവനം കണക്കിലെടുത്ത് യു.എ.ഇ. ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ വിസ ലഭിച്ചു.

ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മന്‍സിലില്‍ പി.എ. അബ്ദുല്‍ സലീമിന്റെ മകളും അബുദാബിയില്‍ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചത്.

അബുദാബിയില്‍ 10 വര്‍ഷമായി എന്‍.എം.സി.റോയല്‍ വിമന്‍സ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് നിയോ നെറ്റ്‌സ് മെഡിസിന്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി.

സ്വന്തം പിതാവിനെ വധിക്കാന്‍ വാടകക്കൊലയാളികള്‍ക്ക് രത്‌നമോതിരം ഊരിക്കൊടുത്ത യുവതിയാണ് ഝാര്‍ഖണ്ഡിലെ ഇപ്പോഴത്തെ മുഖ്യ ചര്‍ച്ചാവിഷയം. ആദിത്യപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകളുടെ പേര് ഉയര്‍ന്നുവന്നത്. കാമുകനുമായി ചേര്‍ന്ന് ഈ യുവതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയും കാമുകനും വാടകക്കൊലയാളികളും അടക്കം 11 പേര്‍ അറസ്റ്റിലായി.

ജൂണ്‍ 29-നാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ കനയ്യ സിംഗാണ് സ്വന്തം ഫളാറ്റിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മകള്‍ അപര്‍ണ, കാമുകനായ രാജ്‌വീര്‍ സിംഗ്, വാടകക്കൊലയാളി സംഘത്തിന്റെ നേതാവായ നിഖില്‍ ഗുപ്ത, ആയുധം ഏര്‍പ്പാടാക്കി കൊടുത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചോത്‌റായി കിസ്‌കുവിന്റെ മകന്‍ സൗരഭ് എന്നിവരടക്കാം 11 പേര്‍ പിടിയിലായത്.

നിഖില്‍ ഗുപ്ത

കൊലപാതകം ആസൂത്രണം ചെയ്തത് അപര്‍ണയാണെന്നും കാമുകനായ രാജ്‌വീറാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്നും സെരായികേല ഖര്‍സ്വാന്‍ എസ് പി വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്. പ്രതികള്‍ ഫോണിലൂടെ നടത്തിയ ആശയവിനിമയങ്ങളും വാട്‌സാപ്പു മെസേജുകളും മറ്റും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുമ്പാണ് അപര്‍ണയും രാജ്‌വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലായത്. പ്രദേശത്തെ വമ്പന്‍ പണക്കാരനും വലിയ ബിസിനസുകാരനുമാണ് കനയ്യ സിംഗ്. മകളുടെ പ്രണയവിവരം കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം അറിഞ്ഞത്. പ്രകോപിതനായ കനയ്യ സിംഗ് തുടര്‍ന്ന് രാജ്‌വീറിന്റെ വീട്ടിലെത്തി. തോക്ക് ചൂണ്ടി രാജ്‌വീറിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സിംഗ് അതിനുശേഷവും ഇവരെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ രാജ്‌വീറിന്റെ കുടുംബം തങ്ങളുടെ വീട് വിറ്റ് ദൂരെ മറ്റൊരിടത്ത് ഒരു വാടക വീട്ടില്‍ താമസിക്കുകയാണ് ഇപ്പോള്‍. അതിനുശേഷം, തന്റെ നിലയ്ക്ക് ചേര്‍ന്ന ഒരാള്‍ക്ക് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമങ്ങള്‍ കനയ്യ സിംഗ് ആരംഭിച്ചു. സമ്പന്നനായ ഒരാളെ കണ്ടെത്തുകയും വിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തുടര്‍ന്നാണ് പിതാവിനെ കൊല്ലാന്‍ അപര്‍ണ തീരുമാനിക്കുന്നത്. കാമുകനുമായി ഇക്കാര്യം സംസാരിച്ച അപര്‍ണ ഇതിനായി തന്റെ രത്‌നമോതിരം ഊരിക്കൊടുത്തു. അങ്ങനെ, രാജ്‌വീര്‍ സിംഗ് വാടകക്കൊലയാളിയായ നിഖിലുമായി സംസാരിച്ചു. അയാള്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. സൗരഭ് വഴി 8500 രൂപയ്ക്ക് നാടന്‍ തോക്ക് വാങ്ങിയ ഇവര്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടത്തിവരികയായിരുന്നു. ജൂണ്‍ ആദ്യം പാറ്റ്‌നയില്‍വെച്ച് കനയ്യ സിംഗിനെ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും അന്നയാള്‍ രക്ഷപ്പെട്ടു.

തുടര്‍ന്നാണ് കനയ്യ താമസിക്കുന്ന ആദിത്യപൂരിലെ ആഡംബര ഫ്‌ളാറ്റിനു മുന്നില്‍വെച്ച് നിഖിലും സംഘവും നിറയൊഴിച്ചത്. ജോലി കഴിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്നതിന്റെ വിവരങ്ങളും ലൊക്കേഷനും മറ്റും അപര്‍ണയാണ് വാട്ട്‌സാപ്പിലൂടെ കൊലയാളി സംഘത്തിന് അയച്ചുകൊടുത്തത്. തുടര്‍ന്നാണ് സംഘം, കനയ്യ വരുന്നതിനു മുമ്പു തന്നെ ഫ്‌ളാറ്റിന്റെ കവാടത്തില്‍ മറഞ്ഞുനിന്ന് അയാളെ വെടിവെച്ചുകൊന്നത്.

കൊലപാതകം നടന്നതിനു പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. പൊലീസിന് ആദ്യഘട്ടത്തില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് സംശയം അപര്‍ണയിലേക്കും കാമുകനിലേക്കും തിരിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

RECENT POSTS
Copyright © . All rights reserved