India

കോഴിക്കോട്: പോസ്റ്റുമോര്‍ട്ടത്തിനായി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടപടികള്‍ പുരോഗമിക്കുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്. കബറടക്കിയ മൃതദേഹം പുറത്തെടുത്താല്‍ പോലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. ഇതിനുശേഷം മൃതദേഹത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷമായിരിക്കും എവിടെവെച്ച് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് തീരുമാനിക്കുക.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്.

 

സ്വന്തം ലേഖകൻ

സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ  ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത.  മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം  തിങ്കളാഴ്ച 09 / 05 / 22  ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.

ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.

കോവിഡ് മൂലം ഇന്ത്യയില്‍ അമ്പത് ലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ കളളക്കണക്കെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളി.

കൊവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം മേധാവി ഡോ.എന്‍.കെ അറോറ. ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ യുക്തിസഹമല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതെന്നുമായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം സര്‍ക്കാര്‍ ണക്കുകളെക്കാള്‍ 47 ലക്ഷം മരണങ്ങളാണ് കൂടുതലായി ഇന്ത്യയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുളളത്.

റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണെന്നും യുക്തിസഹമോ വസ്തുതകള്‍ക്ക് നിരക്കുന്നതോ അല്ലെന്നും ഡോ. എന്‍.കെ അറോറ പറഞ്ഞു. ഇന്ത്യയിലെ ശക്തവും കൃത്യവുമായ മരണ രജിസ്ട്രേഷന്‍ സംവിധാനമാണ് സി.ആര്‍.എസ്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട മിക്കവാറും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15-20 ശതമാനം വരെ പൊരുത്തക്കേട് വന്നേക്കാം എന്നാല്‍ ഇത്രയധികം ഉണ്ടാകില്ലെന്ന് ഡോ.അറോറ ഉറപ്പിച്ച് പറയുന്നു.

‘2018ല്‍ ഉളളതിനെക്കാള്‍ ഏഴ് ലക്ഷം കൂടുതല്‍ മരണങ്ങളാണ് സിആര്‍എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഉണ്ടായതിലും അഞ്ച് ലക്ഷം കൂടുതലാണ് 2020ല്‍. ഇതിനര്‍ത്ഥം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മെച്ചപ്പെടുന്നുണ്ട് എന്നാണ്. 98 മുതല്‍ 99 ശതമാനം വരെ മരണങ്ങള്‍ സിആര്‍എസ് വഴി റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.’ ഡോ.അറോറ പറയുന്നു.ലോകാരോഗ്യ സംഘടനാ കണക്കനുസരിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത മരണത്തെക്കാള്‍ പത്തിരട്ടി മരണം കൊവിഡ് മൂലമുണ്ടായിട്ടുണ്ട്.

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ലോകമാകെ ഔദ്യോഗിക കണക്കനുസരിച്ച് ആറ് ദശലക്ഷം പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന കണക്കാക്കിയതനുസരിച്ച് ഇത് 15 ദശലക്ഷമാണ്. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് അപകീര്‍ത്തികരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ഡോ.അറോറ വാദിക്കുന്നത്.സംസ്ഥാനങ്ങള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായേക്കാമെന്നും എന്നാല്‍ 10മടങ്ങ് അധികം ഒരിക്കലുമുണ്ടാകില്ലെന്നാണ് ഡോ.അറോറ അഭിപ്രായപ്പെട്ടത്. കൊവിഡ് മരണം കണക്കാക്കാനുളള ലോകാരോഗ്യസംഘടനയുടെ ഗണിതശാസ്ത്ര മാതൃകയെ യാഥാര്‍ത്ഥ്യമല്ലെന്ന് ഇന്ത്യ തളളിക്കളഞ്ഞിരുന്നു.

 

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നല്‍കിയത്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കയ്യില്‍ നിന്നും ഗഡുക്കളായി പണം 43 ലക്ഷം വാങ്ങിയെന്നും എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നും തന്നെ കബളിപ്പിക്കുകയാണെന്നും അസീസ് പരാതിയില്‍ പറയുന്നു.

2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 2020 മാര്‍ച്ച് മാസത്തോടെ അവിടെ മത്സ്യവിതരണം നിര്‍ത്തി. ഇതേ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെട്ടുവെന്നും പരാതിക്കാന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് എറണാകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മജന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിശ്രുതവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ. ജോലി തട്ടിപ്പു കേസിലാണ് റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്. നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ഇതിനു പുറമേ ഒഎന്‍ജിസിയില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാള്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്ന് ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തു. ഈ വര്‍ഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ റാണ കോടികള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ഉടനെ ജുന്‍മോനി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. റാണ വലിയ തട്ടിപ്പുകാരനാണെന്ന് തനിക്ക് വിവരം നല്‍കിയവരോട് താന്‍ കടപ്പെട്ടിരിക്കുന്നതായും അവരാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും ജുന്‍മോനി പ്രതികരിച്ചു.

‘കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണു ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എനിക്കു നഗാവിലേക്ക് മാറ്റം കിട്ടിയത്. തനിക്ക് സില്‍ചാറിലേക്കും മാറ്റം ലഭിച്ചതായി ഇയാള്‍ എന്നോടു പറഞ്ഞു. പക്ഷേ, സില്‍ചാറില്‍ ജോലിക്കായി പോകുന്നില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍, എന്റെ ജോലി സ്ഥലത്തുനിന്നു ദൂരെ മാറിയുള്ള ഒരിടത്ത് ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു മറുപടി’ എസ്‌ഐ വിശദീകരിച്ചു.

2021 ജനുവരിയിലാണു ഞാന്‍ ആദ്യമായി അയാളെ കാണുന്നത്. തുടര്‍ന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പിന്തുണച്ചതോടെ വിവാഹ നിശ്ചയം നടത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പക്ഷേ, അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു’ എസ്‌ഐ പറഞ്ഞു.

‘ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേര്‍ എന്നെ കാണാന്‍ വന്നു. അവരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎന്‍ജിസിയില്‍ സിഎസ്ആറിന്റെ ചുമതലയുള്ള പിആര്‍ ഓഫിസറാണെന്നാണ് അയാള്‍ എന്നോടു പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നു കണ്ടെത്തിയതോടെയാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്’ ജുന്‍മോണി റാഭ പറഞ്ഞു.

വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന്
സ്വര്‍ണമാല സമ്മാനിച്ച് കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്. ചെല്ലാനത്തുകാരനായ ആന്റണിയുടെ മകളുടെ വിവാഹത്തിനാണ് സുനിത ഒന്നര പവന്റെ മാല നല്‍കിയത്.

കഴിഞ്ഞ ദിവസം ആന്റണി വിവാഹം ക്ഷണിക്കാന്‍ തഹസില്‍ദാറുടെ അടുത്തെത്തിയരുന്നു. ആന്റണി ഭാര്യ മേരിയേയും മകളെയും കൂട്ടി തഹസില്‍ദാറുടെ മുറിയില്‍ എത്തിയപ്പോള്‍ സുനിത മകളെ ചേര്‍ത്തു പിടിച്ച് മാല കൈമാറുകയായിരുന്നു. തന്റെ 25-ാം വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായാണ് തഹസില്‍ദാര്‍ സമ്മാനം നല്‍കിയത്.

എന്നാല്‍ വിവാഹത്തിന് മകള്‍ക്ക് കൊടുക്കണമെന്ന് ആഗ്രഹിച്ച സ്വര്‍ണം നല്‍കാനാവാത്ത വിഷമം ആന്റണിക്കുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ സുനിത ആന്റണിയെ സഹായിക്കുകയായിരുന്നു. സുനിതയുടെ സഹപ്രവര്‍ത്തകരാണ് ഈ പ്രവൃത്തി പുറം ലേകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് ആന്റണിയുടെ മകളുടെ വിവാഹം.

ചെല്ലാനത്തെ പുറംപോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ആന്റണിയുടെ വീട് കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ആന്റണിക്ക് സഹായമായിരുന്നത് കൊച്ചി തഹസില്‍ദാര്‍ സുനിതയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസും സഹപ്രവര്‍ത്തകരുമായിരുന്നു.

ചെല്ലാനത്തെ അങ്കണവാടിയിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. പിന്നീട് എഴുപുന്ന നെടുമ്പിള്ളി സ്വദേശി സേവ്യര്‍ ഭൂമി നല്‍കിയിരുന്നു. റോട്ടറി ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ എട്ടര ലക്ഷം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ വീട് നിര്‍മ്മിക്കാന്‍ ഇവര്‍ക്കായിട്ടില്ല. വാടക വീട്ടിലാണ് ആന്റണിയും കുടുംബവും കഴിയുന്നത്.

മലപ്പുറം: മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം നടത്തി കൂട്ടക്കൊല. ഭര്‍ത്താവായ മുഹമ്മദ് ആണ് ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയത്. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

പെരിന്തല്‍മണ്ണയ്ക്ക് സമീപം കൊണ്ടിപറമ്പില്‍ ഇന്നു രാവിലെ സംഭവം. പലയന്തോള്‍ സ്വദേശി മുഹമ്മദ് (51), ഭാര്യ ജാസ്മിന്‍ (37), മകള്‍ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുള്ള മറ്റൊരു മകള്‍ സഫാനയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലാണ് കുട്ടികളുമായി കഴിഞ്ഞിരുന്നത്. രാവിലെ കുട്ടികളെ കാണണമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും പറഞ്ഞെത്തിയ മുഹമ്മദ് ഭാര്യയേയും കുട്ടികളെയും ഓട്ടോയ്ക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തീ ദേഹത്തേക്ക് പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ സമീപത്തുള്ള കിണറ്റിലേക്ക് ചാടിയെങ്കിലും മരണപ്പെട്ടു.

ഓട്ടോയില്‍ കയറ്റി പൂട്ടിയതോടെ അപകടം മണത്ത ജാസ്മിന്‍ രക്ഷിക്കാന്‍ നിലവിളിച്ചിരുന്നു. ഇതുകേട്ടെത്തിയ സഹോദരിയാണ് മുഹമ്മദ് തീകൊളുത്തുന്നത് കണ്ടത്. അതിനിടെ ഒരു കുട്ടിയെ വലിച്ച് പുറത്തിടാന്‍ സഹോദരിക്ക് കഴിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളും ഉപയോഗിച്ചോ എന്നും സംശയമുണ്ട്.

ഫയര്‍ഫോഴ്‌സ് വാഹനം എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സുകാര്‍ എത്തി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. ഇതിനകം വാഹനത്തിലുണ്ടായിരുന്നവര്‍ കത്തിയമര്‍ന്നിരുന്നു.

നേരത്തെ കാസര്‍ഗോഡ് ഒരു പോക്‌സോ കേസില്‍ പ്രതിയാണ് മുഹമ്മദ്. ആദ്യഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചതിനും മുഹമ്മദിനെതിരെ കേസുണ്ട്. പത്ത് വര്‍ഷമായി കാസര്‍ഗോഡാണ് കുടുംബം താമസിക്കുന്നത്. മീന്‍ കച്ചവടമാണ് മുഹമ്മദിന്റെ ജോലി.

കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അപ്രതീക്ഷിതമായി ഡോ.ജോ ജോസഫിന്റെ പേര് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനാണ് 43 കാരനായ ജോ ജോസഫ്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

എഴൂത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോ ജോസഫ് പ്രളയ കാലത്ത് നടത്തിയ സേവനത്തിന് അംഗീകാരം ലഭിച്ചയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര വാഴക്കാലയിലാണ് താമസം.

ഈ ഡോക്ടറെ പോലെ മുത്തുപോലെ ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ മറ്റാരേയും പരിഗണിക്കേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പലരുടേയും പേരുകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ഇളഭ്യരായെന്നും ജയരാജന്‍ പരിഹസിച്ചു. നിങ്ങള്‍ തെറ്റു ചെയ്തു. പാപം ചെയ്തവര്‍ തിരുത്തട്ടെ.

തൃക്കാക്കരയില്‍ ഇടതുമുന്നണി അജയ്യരാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബദല്‍ ശക്തിയായി വളര്‍ന്നുവരുന്ന ഇടതുമുന്നണി എന്ന നിലയില്‍ തൃക്കാക്കരയില്‍ തൃക്കാക്കരയില വന്‍ വിജയം നേടും. വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് വോട്ട് എണ്ണുമ്പോള്‍ കാണാം.

യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. കക്ഷികള്‍ അകന്നുപോകുകയാണ്. നിരാശരുടെയും വികസന വിേരാധികളുടെയും ഒരു മുന്നണിയായി യുഡിഎഫ് മാറിയിരിക്കുകയാണ്.

തൃക്കാക്കരയിലെ ജനങ്ങളൂടെ വികസന പദ്ധതിയുമായി ജനങ്ങളെ സമീപിക്കുകയാണ്. കൊച്ചിയുടെ വികസന പദ്ധതിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി ഇടതുമുന്നണിക്കില്ല. മണ്ഡലത്തിലെ എല്ലാ കക്ഷികളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പൊതു അംഗീകാരം ലഭ്യമായി ക്കഴിഞ്ഞാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണി സ്ഥനാര്‍ത്ഥിയായി അംഗീകരിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രൂപീകരണം 12ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥിയെ ചാടിപ്രഖ്യാപിച്ച യുഡിഎഫ് ഇപ്പോള്‍ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്. ഇന്നു മാത്രമാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പേരുകള്‍ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പീഡകരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷന്‍ അറിയിച്ചു.

മാക്ടയുടെ പ്രസ്താവന

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.

സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ്, തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.

എന്നാൽ കസ്റ്റഡിയിലെടുക്കാൻ കൊച്ചി സിറ്റി പൊലീസെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രം​ഗങ്ങൾ. സഹോദരിയോടൊപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടു പോവാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. ഇവർ പൊലീസല്ലെന്നും ​ഗുണ്ടകളുടെ സംഘം കാറിന് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്നും സനല്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.

പൊലീസുകാരാണെന്ന് പറഞ്ഞ് വന്നത് ഗുണ്ടകളാണ്. തന്നെ കൊണ്ടു പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ. ആരും എന്താണ് പ്രതികരിക്കാത്തതെന്നും സനൽ കുമാർ ചോദിച്ചു.കേസ് കൊടുത്തതല്ലാതെ എന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ദുരൂഹമായ സംഭവമാണ്. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. ഞാന്‍ ഏത് നിമിഷവും മരിക്കാന്‍ തയ്യാറാണ്. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടിലെ അരാജകത്വത്തിന്റെ തെളിവാണെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ ലൈവിൽ ആരോപിച്ചു. അതേസമയം പൊലീസ് സംഘം തന്നെയാണ് സനൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പാറശ്ശാല എസ്ഐ പ്രതികരിച്ചു.

 

RECENT POSTS
Copyright © . All rights reserved