കൊച്ചി: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തു. കൊച്ചിയില്‍ തന്നെ സൗകര്യപ്രദമായ സ്ഥലത്തവച്ച് ചോദ്യംശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു. മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലിരിവട്ടം പോലീസ് സ്റ്റേഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം ഹാജരാകുകയായിരുന്നു ജോര്‍ജ്. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.
കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി സിഡി കോടതിയില്‍ സമര്‍പ്പിച്ചു. വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ 37 മിനിറ്റുളള പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കോടതി കണ്ടെത്തിയത്.
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്ത് പിഡിപി പ്രവര്‍ത്തകരും ജോര്‍ജിന് അഭിവാദ്യമര്‍പ്പിക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും എത്തി. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രതയിലായിരുന്നു. ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്,എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്. നേരത്തേ പിഡിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കുട്ടിയെ അറിയില്ലെന്നാണ് അന്‍സാര്‍ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അന്‍സാര്‍ നല്‍കിയിരിക്കുന്ന മൊഴി. അന്‍സാറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഡാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങള്‍ തെളിവുകളായി ശേഖരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. നടന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ യാത്രാരേഖയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്ന് സിബിഐയ്ക്ക് അയച്ചു. സിബിഐ ഉടന്‍ തന്നെ ഇന്റര്‍പോളിന് നോട്ടീസ് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.
അതേസമയം, നടന്‍ വിജയ് ബാബു മടക്കടിക്കറ്റ് എടുത്തുവെന്ന് അഭിഭാഷകന്‍. മുപ്പതിന് തിരികെ കൊച്ചിയിലെത്തുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. ഇയാളുടെ യാത്രാരേഖകളും കോടതിയില്‍ ഹാജരാക്കി. വിജയ്ബാബു ഇന്ന് അഞ്ച് മണിക്കുള്ളില്‍ കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.
ദുബായില്‍ ഒളിവില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു.
കര്‍ണാടകയില്‍ ബീഫ് വിഷയം രൂക്ഷമാകുന്നതിനിടെ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ കഴിക്കും. അതെന്റെ അവകാശമാണ്. എന്നോട് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്, എന്നും സിദ്ധരാമയ്യ ചോദിച്ചു.
‘ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ മാത്രം പെട്ടവരല്ല, ഹിന്ദുക്കളും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും ബീഫ് കഴിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ബീഫ് കഴിക്കുന്നത്. ഒരിക്കല്‍ കര്‍ണാടക നിയമസഭയിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നത് ആര്‍എസ്എസ് ആണെന്നും അവര്‍ മനുഷ്യര്‍ക്കിടയില്‍ വ്യത്യാസം വരുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2021 ജനുവരിയിലാണ് ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ ബീഫ് നിരോധന നിയമം നടപ്പിലാക്കിയത്. ഈ നിയമം വഴി സംസ്ഥാനത്ത് എല്ലാതരം കന്നുകാലികളെയും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ജന ഗണ മന’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ജന ഗണ മനയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നതിൽ പ്രയാസവും പ്രശ്നവുമുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമർശം.
സന്ദീപ് വാര്യരുടെ വാക്കുകൾ;
കേരളത്തിൽ ദേശ വിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിർമാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകരില്ല.
അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ രാജ്യവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാവും പ്രോസിക്യൂഷന്‍ വാദം. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതി കണ്ടെത്തിയത്. ഇന്നലെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കിരണിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.
ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
‘അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. അത് ഒരുപക്ഷെ ഇങ്ങനെ മടങ്ങി വരാനായിരുന്നിരിക്കാം’…ആറ് വര്‍ഷം മുമ്പുള്ള ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓര്‍മ്മിക്കുകയാണ് പെരുവണ്ണാമൂഴി സ്റ്റേഷനില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ നൗജിഷ. ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെ അതിജീവിച്ച്, അസ്തമിക്കാന്‍ പോയ ജീവിതത്തെ തിരിച്ചുപിടിച്ച് ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്നുപറക്കുകയാണ് നൗജിഷ.
2013ലായിരുന്നു പേരാമ്പ്ര സ്വദേശിയായ നൗജിഷയുടെ വിവാഹം. അന്ന് കോളേജില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു. വിവാഹശേഷം ജോലിക്ക് പോകാന്‍ ഭര്‍തൃകുടുംബം സമ്മതിച്ചതാണ്. പക്ഷെ എം.സി.എ പഠിച്ച അവരുടെ സകല ആഗ്രഹങ്ങളും പിന്നീട് ഭര്‍തൃപീഡനത്തില്‍ പൊലിഞ്ഞു. ജോലിക്കുപോകുന്നത് വിലക്കി. മൂന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ നൗജിഷ മാനസികമായി തകര്‍ന്നു.
‘ഭര്‍ത്താവിന്റെ പീഡനമേറ്റ് ഞാന്‍ തകര്‍ന്നു പോയിരുന്നു. അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. ആ ഒരു ദിനം ഓര്‍ത്ത് നൗജിഷ.
പിന്നെ പതിയെ ജീവിതം തിരിച്ചുപിടിക്കാന്‍ അവര്‍ ശ്രമിച്ചുനോക്കി. ആദ്യം പേരാമ്പ്രയിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപികയായി. ജോലി ചെയ്ത് കിട്ടിയ പൈസക്ക് പിഎസ്‌സി കോച്ചിങ്ങിനും പോയി. പിഎസ്‌സി ഗൗരവമായി എടുത്തതോടെ അധ്യാപനം താല്‍ക്കാലികമായി നിര്‍ത്തി പൂര്‍ണമായും പഠനത്തിലേക്ക് തിരിഞ്ഞു.
ആ കാലം എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. വിവാഹ മോചനം നേടാനായി ഞാന്‍ കോടതി കയറി, വിശ്വസനീയമല്ലാത്ത ഒരു അഭിഭാഷകനുമൊത്ത്. ഒപ്പം ക്ലാസില്‍ പോകണം, പഠിക്കണം, കുഞ്ഞിനെ വളര്‍ത്തണം….’ -ഇത്രയും പറഞ്ഞവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
2017 ല്‍ കെ.പി.എസ്.സി യുടെ എല്‍.ഡി.സി സപ്ലിമെന്ററി ലിസ്റ്റില്‍ നൗജിഷയുടെ പേര് വന്നു. കാസര്‍കോട് വനിത സിവില്‍ പൊലീസ് ഓഫീസര്‍ നിയമനത്തിനായുള്ള ഫിസിക്കല്‍ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നും ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് നൗജിഷ വനിത സിവില്‍ പൊലീസ് (ഡബ്ല്യു.സി.പി. ഒ) സംസ്ഥാനതല പരീക്ഷയില്‍ 141-ാം റാങ്ക് ജേതാവാണ് -ഡബ്ല്യു.സി.പി.ഒ മുസ്ലിം സംവരണത്തില്‍ തൃശ്ശൂരില്‍ ഒന്നാമതും എറണാകുളത്ത് എട്ടാമതും സ്ഥാനത്ത്!
‘2022 ഏപ്രില്‍ 15 നാണ് നൗജിഷ സര്‍വീസില്‍ കയറിയത്. വിവാഹമോചനം കിട്ടും വരെ പൂര്‍ണ പിന്തുണയുമായി കുടുംബം നൗജിഷക്ക് കൂടെയുണ്ടായിരുന്നു. ആറുവയസ്സുള്ള ഐഹം നസലും അമ്മയ്‌ക്കൊപ്പമുണ്ട്. ‘ഭര്‍ത്താവിന്റെ ക്രൂരതകളില്‍ കഴിഞ്ഞ നാളില്‍ പോലീസില്‍ പരാതി കൊടുക്കാന്‍ പോലും എനിക്ക് പേടിയായിരുന്നെന്നും നൗജിഷ ഓര്‍ക്കുന്നു.
നൗജിഷ ഇന്ന് ചങ്കുറപ്പോടെ ജീവിക്കുകയാണ്. തകര്‍ക്കാന്‍ നോക്കിയവരുടെ മുന്നില്‍ ജീവിച്ചുകാണിക്കാന്‍ എംസിഎക്കാരിക്ക് കാക്കി കുപ്പായത്തിന്റെ താങ്ങുണ്ട്.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.
ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തുന്നത്.
കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഐഎസിലേക്ക് മലയാളി ഭീകരരെ റിക്രൂട്ട് ചെയ്തതടക്കമുള്ള ഭീകരവാദകേസുകളിൽ ആരോപണം നേരിടുന്ന മതസംഘടനയാണ് പോപ്പുലർ ഫ്രണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി കേസുകളാണ് എൻ.ഐ.എ എടുത്തിട്ടുള്ളത്.
അബൂദാബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു.
വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.
ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.
വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.
ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചു.
സമീപത്തെ നാലു താമസ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കരുതലെന്ന നിലയ്ക്ക് അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. റസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബൂദബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.