നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നല്‍കിയത്.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കയ്യില്‍ നിന്നും ഗഡുക്കളായി പണം 43 ലക്ഷം വാങ്ങിയെന്നും എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നും തന്നെ കബളിപ്പിക്കുകയാണെന്നും അസീസ് പരാതിയില്‍ പറയുന്നു.
2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 2020 മാര്‍ച്ച് മാസത്തോടെ അവിടെ മത്സ്യവിതരണം നിര്‍ത്തി. ഇതേ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെട്ടുവെന്നും പരാതിക്കാന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് എറണാകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മജന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിശ്രുതവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ. ജോലി തട്ടിപ്പു കേസിലാണ് റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്. നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇതിനു പുറമേ ഒഎന്‍ജിസിയില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാള്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്ന് ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തു. ഈ വര്‍ഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ റാണ കോടികള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ഉടനെ ജുന്‍മോനി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. റാണ വലിയ തട്ടിപ്പുകാരനാണെന്ന് തനിക്ക് വിവരം നല്‍കിയവരോട് താന്‍ കടപ്പെട്ടിരിക്കുന്നതായും അവരാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും ജുന്‍മോനി പ്രതികരിച്ചു.
‘കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണു ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എനിക്കു നഗാവിലേക്ക് മാറ്റം കിട്ടിയത്. തനിക്ക് സില്‍ചാറിലേക്കും മാറ്റം ലഭിച്ചതായി ഇയാള്‍ എന്നോടു പറഞ്ഞു. പക്ഷേ, സില്‍ചാറില്‍ ജോലിക്കായി പോകുന്നില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍, എന്റെ ജോലി സ്ഥലത്തുനിന്നു ദൂരെ മാറിയുള്ള ഒരിടത്ത് ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു മറുപടി’ എസ്‌ഐ വിശദീകരിച്ചു.
2021 ജനുവരിയിലാണു ഞാന്‍ ആദ്യമായി അയാളെ കാണുന്നത്. തുടര്‍ന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പിന്തുണച്ചതോടെ വിവാഹ നിശ്ചയം നടത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പക്ഷേ, അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു’ എസ്‌ഐ പറഞ്ഞു.
‘ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേര്‍ എന്നെ കാണാന്‍ വന്നു. അവരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎന്‍ജിസിയില്‍ സിഎസ്ആറിന്റെ ചുമതലയുള്ള പിആര്‍ ഓഫിസറാണെന്നാണ് അയാള്‍ എന്നോടു പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നു കണ്ടെത്തിയതോടെയാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്’ ജുന്‍മോണി റാഭ പറഞ്ഞു.
വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന്
സ്വര്‍ണമാല സമ്മാനിച്ച് കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്. ചെല്ലാനത്തുകാരനായ ആന്റണിയുടെ മകളുടെ വിവാഹത്തിനാണ് സുനിത ഒന്നര പവന്റെ മാല നല്‍കിയത്.
കഴിഞ്ഞ ദിവസം ആന്റണി വിവാഹം ക്ഷണിക്കാന്‍ തഹസില്‍ദാറുടെ അടുത്തെത്തിയരുന്നു. ആന്റണി ഭാര്യ മേരിയേയും മകളെയും കൂട്ടി തഹസില്‍ദാറുടെ മുറിയില്‍ എത്തിയപ്പോള്‍ സുനിത മകളെ ചേര്‍ത്തു പിടിച്ച് മാല കൈമാറുകയായിരുന്നു. തന്റെ 25-ാം വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായാണ് തഹസില്‍ദാര്‍ സമ്മാനം നല്‍കിയത്.
എന്നാല്‍ വിവാഹത്തിന് മകള്‍ക്ക് കൊടുക്കണമെന്ന് ആഗ്രഹിച്ച സ്വര്‍ണം നല്‍കാനാവാത്ത വിഷമം ആന്റണിക്കുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ സുനിത ആന്റണിയെ സഹായിക്കുകയായിരുന്നു. സുനിതയുടെ സഹപ്രവര്‍ത്തകരാണ് ഈ പ്രവൃത്തി പുറം ലേകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് ആന്റണിയുടെ മകളുടെ വിവാഹം.
ചെല്ലാനത്തെ പുറംപോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ആന്റണിയുടെ വീട് കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ആന്റണിക്ക് സഹായമായിരുന്നത് കൊച്ചി തഹസില്‍ദാര്‍ സുനിതയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസും സഹപ്രവര്‍ത്തകരുമായിരുന്നു.
ചെല്ലാനത്തെ അങ്കണവാടിയിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. പിന്നീട് എഴുപുന്ന നെടുമ്പിള്ളി സ്വദേശി സേവ്യര്‍ ഭൂമി നല്‍കിയിരുന്നു. റോട്ടറി ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ എട്ടര ലക്ഷം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ വീട് നിര്‍മ്മിക്കാന്‍ ഇവര്‍ക്കായിട്ടില്ല. വാടക വീട്ടിലാണ് ആന്റണിയും കുടുംബവും കഴിയുന്നത്.
മലപ്പുറം: മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം നടത്തി കൂട്ടക്കൊല. ഭര്‍ത്താവായ മുഹമ്മദ് ആണ് ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയത്. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പെരിന്തല്‍മണ്ണയ്ക്ക് സമീപം കൊണ്ടിപറമ്പില്‍ ഇന്നു രാവിലെ സംഭവം. പലയന്തോള്‍ സ്വദേശി മുഹമ്മദ് (51), ഭാര്യ ജാസ്മിന്‍ (37), മകള്‍ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുള്ള മറ്റൊരു മകള്‍ സഫാനയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലാണ് കുട്ടികളുമായി കഴിഞ്ഞിരുന്നത്. രാവിലെ കുട്ടികളെ കാണണമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും പറഞ്ഞെത്തിയ മുഹമ്മദ് ഭാര്യയേയും കുട്ടികളെയും ഓട്ടോയ്ക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തീ ദേഹത്തേക്ക് പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ സമീപത്തുള്ള കിണറ്റിലേക്ക് ചാടിയെങ്കിലും മരണപ്പെട്ടു.
ഓട്ടോയില്‍ കയറ്റി പൂട്ടിയതോടെ അപകടം മണത്ത ജാസ്മിന്‍ രക്ഷിക്കാന്‍ നിലവിളിച്ചിരുന്നു. ഇതുകേട്ടെത്തിയ സഹോദരിയാണ് മുഹമ്മദ് തീകൊളുത്തുന്നത് കണ്ടത്. അതിനിടെ ഒരു കുട്ടിയെ വലിച്ച് പുറത്തിടാന്‍ സഹോദരിക്ക് കഴിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളും ഉപയോഗിച്ചോ എന്നും സംശയമുണ്ട്.
ഫയര്‍ഫോഴ്‌സ് വാഹനം എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സുകാര്‍ എത്തി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. ഇതിനകം വാഹനത്തിലുണ്ടായിരുന്നവര്‍ കത്തിയമര്‍ന്നിരുന്നു.
നേരത്തെ കാസര്‍ഗോഡ് ഒരു പോക്‌സോ കേസില്‍ പ്രതിയാണ് മുഹമ്മദ്. ആദ്യഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചതിനും മുഹമ്മദിനെതിരെ കേസുണ്ട്. പത്ത് വര്‍ഷമായി കാസര്‍ഗോഡാണ് കുടുംബം താമസിക്കുന്നത്. മീന്‍ കച്ചവടമാണ് മുഹമ്മദിന്റെ ജോലി.
കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അപ്രതീക്ഷിതമായി ഡോ.ജോ ജോസഫിന്റെ പേര് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനാണ് 43 കാരനായ ജോ ജോസഫ്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
എഴൂത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോ ജോസഫ് പ്രളയ കാലത്ത് നടത്തിയ സേവനത്തിന് അംഗീകാരം ലഭിച്ചയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര വാഴക്കാലയിലാണ് താമസം.
ഈ ഡോക്ടറെ പോലെ മുത്തുപോലെ ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ മറ്റാരേയും പരിഗണിക്കേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പലരുടേയും പേരുകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ഇളഭ്യരായെന്നും ജയരാജന്‍ പരിഹസിച്ചു. നിങ്ങള്‍ തെറ്റു ചെയ്തു. പാപം ചെയ്തവര്‍ തിരുത്തട്ടെ.
തൃക്കാക്കരയില്‍ ഇടതുമുന്നണി അജയ്യരാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബദല്‍ ശക്തിയായി വളര്‍ന്നുവരുന്ന ഇടതുമുന്നണി എന്ന നിലയില്‍ തൃക്കാക്കരയില്‍ തൃക്കാക്കരയില വന്‍ വിജയം നേടും. വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് വോട്ട് എണ്ണുമ്പോള്‍ കാണാം.
യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. കക്ഷികള്‍ അകന്നുപോകുകയാണ്. നിരാശരുടെയും വികസന വിേരാധികളുടെയും ഒരു മുന്നണിയായി യുഡിഎഫ് മാറിയിരിക്കുകയാണ്.
തൃക്കാക്കരയിലെ ജനങ്ങളൂടെ വികസന പദ്ധതിയുമായി ജനങ്ങളെ സമീപിക്കുകയാണ്. കൊച്ചിയുടെ വികസന പദ്ധതിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു.
സ്ഥനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി ഇടതുമുന്നണിക്കില്ല. മണ്ഡലത്തിലെ എല്ലാ കക്ഷികളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പൊതു അംഗീകാരം ലഭ്യമായി ക്കഴിഞ്ഞാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണി സ്ഥനാര്‍ത്ഥിയായി അംഗീകരിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രൂപീകരണം 12ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
സ്ഥനാര്‍ത്ഥിയെ ചാടിപ്രഖ്യാപിച്ച യുഡിഎഫ് ഇപ്പോള്‍ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്. ഇന്നു മാത്രമാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പേരുകള്‍ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പീഡകരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷന്‍ അറിയിച്ചു.
മാക്ടയുടെ പ്രസ്താവന
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.
സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ്, തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.
എന്നാൽ കസ്റ്റഡിയിലെടുക്കാൻ കൊച്ചി സിറ്റി പൊലീസെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ. സഹോദരിയോടൊപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടു പോവാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. ഇവർ പൊലീസല്ലെന്നും ഗുണ്ടകളുടെ സംഘം കാറിന് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്നും സനല്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.
പൊലീസുകാരാണെന്ന് പറഞ്ഞ് വന്നത് ഗുണ്ടകളാണ്. തന്നെ കൊണ്ടു പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ. ആരും എന്താണ് പ്രതികരിക്കാത്തതെന്നും സനൽ കുമാർ ചോദിച്ചു.കേസ് കൊടുത്തതല്ലാതെ എന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ദുരൂഹമായ സംഭവമാണ്. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. ഞാന്‍ ഏത് നിമിഷവും മരിക്കാന്‍ തയ്യാറാണ്. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടിലെ അരാജകത്വത്തിന്റെ തെളിവാണെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ ലൈവിൽ ആരോപിച്ചു. അതേസമയം പൊലീസ് സംഘം തന്നെയാണ് സനൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പാറശ്ശാല എസ്ഐ പ്രതികരിച്ചു.
പിസി ജോർജിനെ പോലെ പച്ചക്ക് വർഗീയത പറഞ്ഞ അവതാരകയ്‌ക്ക് എതിരെ കേസ് കൊടുക്കും. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയ്ക്കു ഇടയിൽ അവതാരക അപർണയുടെ വാക്കുകൾക്ക് എതിരെ പൊട്ടിത്തെറിച്ചു കോൺഗ്രസ്സ് വക്താവ് അനിൽ ബോസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചാനൽ ചർച്ചയിൽ ആണ് അവതാരക പിടി തോമസിനെയും ഉമ തോമസിനെയും ക്രൈസ്തവ സഭ വിരോധികളായി ചിത്രീകരിക്കുകയും ഉമ തോമസ് ക്രിസ്ത്യാനി അല്ല അതുകൊണ്ടു സഭ വോട്ടുകൾ കിട്ടില്ല എന്ന നിലയിൽ മാധ്യമ വിചാരണ നടത്തിയതും.
അവരുടെ ജാതിയെ മതത്തെയും ബന്ധപ്പെടുത്തി സംസാരിക്കുന്നപോലെ ആണെന്ന് അനിൽ ബോസ് കുറ്റപ്പെടുത്തി. പൊട്ടിത്തെറിച്ച അനിൽ ബോസും അവതാരകയും തമ്മിൽ വാക്കവാദത്തിൽ ഏർപ്പെട്ടത്. തുടർന്ന് മതസ്പർദ്ധ വളർത്തിയതിനും ജാതി പറഞ്ഞു അധിക്ഷേപ്പിച്ചതിനും അവതാരക അപർണയ്‌ക്കെതിരെ 153 A 295 ചുമത്തി കേസ് എടുക്കണമെന്നും അനിൽ ബോസ് അഭിപ്രായപ്പെട്ടു.
ഒരിക്കലും ഒരു അവതാരകരുടെ ഭാഗത്തും നിന്നും ഇതുപോലെയുള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം താങ്കളോട് അല്ല എന്ന നിലയിൽ അവതാരക മറുപടി നൽകിയെങ്കിലും അവതാരകയുടെ വാക്കുകളെ അധിക്ഷേപിച്ചു സോഷ്യൽ മീഡിയയിലും എതിർപ്പുകൾ പെരുകുകയാണ്.
സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ വിജയ്നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഭക്ഷണവിതരണ ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.
പട്രോളിങ്ങിനിടെയാണ് യുവാവിനെ പോലീസുകാര്‍ കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് യുവാവിന് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണമിട്ട് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ തെഹ്സീബ് ക്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തുവെന്നും ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും ക്വാസി കൂട്ടിച്ചേര്‍ത്തു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാരോട് നന്ദിയുണ്ടെന്ന് യുവാവ് പ്രതികരിച്ചു. മുന്‍പ്, സൈക്കിളില്‍ ആറു മുതല്‍ എട്ടു പാഴ്സല്‍ വരെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ 15-20 ഫുഡ് പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്-ദ ലോജിക്കല്‍ ഇന്ത്യനോട് യുവാവ് പ്രതികരിച്ചു. പോലീസുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ഹിന്ദു മഹാ സമ്മേളനത്തില്‍ നഴ്സിംഗ് സമൂഹത്തിനുനേരെ വിദ്വേഷ പ്രചരണം നടത്തിയ പ്രവാസിയും സംഘപരിവാര്‍ അനുകൂലിയുമായ ദുര്‍ഗദാസ് ശശിപാലന് മറുപടിയുമായി പ്രവാസി നഴ്‌സ് സ്മിത ദീപു. 12 വര്‍ഷമായി ഖത്തറില്‍ നഴ്സായി ജോലി ചെയ്യുന്ന നഴ്സാണ് സ്മിത ദീപു.
മതപരിവര്‍ത്തനത്തിനായും ലൈംഗിക സേവക്കുമായും നഴ്സുമാരെ ഗള്‍ഫ് രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നായിരുന്നു ഹിന്ദു മഹാ സമ്മേളനത്തില്‍ ദുര്‍ഗാദാസിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതമുണ്ടെന്ന് സ്മിത പറഞ്ഞു.
‘ദുര്‍ഗദാസേ, ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സമൂഹത്തില്‍ ഇറങ്ങിച്ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി. 12 വര്‍ഷമായി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്.
അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടാണ്. നഴ്സിംഗ് സമൂഹത്തിന് ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതരാണ് എന്നുറപ്പുള്ളത് കൊണ്ടാണ്,’ സ്മിത ദീപു എഴുതി.
ഇങ്ങനെയുള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെയാണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല. അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്. താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹമാണ് നഴ്സിംഗ് മേഖല എന്നാണോ? എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാന്‍ കഴിയും എന്നാണോ താങ്കള്‍ വിചാരിച്ചിരിക്കുന്നതെന്നും സ്മിത ചോദിച്ചു.
വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു ഒരുപാട് സുഹൃത്തുക്കളുള്ള ഒരാളാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ ഞങ്ങളുടെ മുന്‍പില്‍ വരുന്ന ജീവന്‍ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുക, അതാണ് ഞങ്ങളുടെ കര്‍ത്തവ്യം.
ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നുകുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു ജോലിയെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്. ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത? ഇതിനു ദുര്‍ഗദാസ് മറുപടി പറഞ്ഞേ പറ്റുവെന്നും സ്മിത പറഞ്ഞു.
ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചുതരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ്. സര്‍വീസില്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഞങ്ങളുടെ പ്രൊഫഷനെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.