റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കാറിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രാ-വോർളി കടൽപ്പാലത്തിലാണ് അപകടമുണ്ടായത്. നാൽപ്പത്തിമൂന്നുകാരനായ അമർ മനീഷ് ജാരിവാല ബാന്ദ്രാ-വോർളി പാത വഴി മലാദിലേക്കു പോകവേ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ടു. ഡ്രൈവറായ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെട്ടു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങി പരുന്തിനു സമീപമെത്തി.

ഇതിനിടെ പിന്നിൽനിന്ന് അമിതവേഗത്തിൽ വന്ന ഒരു ടാക്‌സി ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും മുകളിലേക്ക് തെറിച്ച് റോഡിൽ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മേയ് 30നു നടന്ന അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തിൽ വോർളി പൊലീസ് ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്തു.