600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ മലയാള സിനിമയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് . അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തിയത്. ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. കഥയിലെ നായകന്മാർ മോഹൻലാലും മണിയൻപിള്ള രാജുവും ആണ്. ഒരൊറ്റ രാത്രികൊണ്ട് ധാരാവിയിലെ ചേരികൾ ഒഴിപ്പിച്ച കഥ നമ്മൾ ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ കേട്ടിരുന്നു.
എന്നാൽ അത്തരം ഒരു സംഭവം മോഹൻലാലിൻറെ യഥാർഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട് അത് പക്ഷെ ധാരാവി അല്ല.. ആ കഥ പറയുകയാണ് ഇപ്പോൾ നടൻ കുഞ്ചൻ, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. കുറച്ച് പഴയ കഥയാണ്, അതായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. ചിത്രത്തിലെ താരങ്ങളായ നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു സംഭവമുണ്ടാകുന്നത്.
എന്നാൽ ഒരു ദിവസം വൈകുന്നേരം ആ ഗസ്റ്റ് ഹൗസിലെ മാനേജര്‍ വന്ന് ഞങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനു കാരണം പറഞ്ഞത് ഏതോ വിഐപികള്‍ക്കായി റൂം നേരത്തെ പറഞ്ഞു വച്ചിരുന്നു. അതിനാലായിരുന്നു മാനേജര്‍ ഒഴിയാന്‍ പറഞ്ഞത് എന്നായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വല്ലാതായി. അതികം താമസിക്കാതെ അവർ പറഞ്ഞതുപോലെ പുതിയ അതിഥികള്‍ എത്തുകയും ചെക്ക് ഇന്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരിടത്ത് റൂം കണ്ടെത്തുക പ്രയാസമായിരുന്നു. ഒപ്പം പോകാനുള്ള മടിയും കാരണം തങ്ങള്‍ ഒരു ചെറിയ പണി ഒപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്.
ഞാനും രാജുവും കോടി നേരെ മേക്കപ്പ് റൂമിലേക്ക് പോയി, ഷൂട്ടിങ്ങ് ആവശ്യത്തിനായി അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു കുഞ്ചന്‍ പറഞ്ഞു. പിന്നെയായിരുന്നു ആ രസകരമായ സംഭവം നടക്കുന്നത്. ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തന്നെയായിരുന്നു അത്. ‘ആ വാളും പിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ അലറക്കവും ഒപ്പം മറ്റുള്ളവരുടെ ബഹളവും കൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്യാൻ നിന്ന ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’എന്ന്.
ഇതെല്ലം കണ്ടതോടെ അവിടെ പുതിയതായി താമസിക്കാൻ വന്നവര്‍ ഭയന്ന് മുറിയുടെ കതക് അടച്ചു. ചിലര്‍ ജീവനും കൊണ്ടോടിയെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് തന്നെ അവിടേക്ക് താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടോ പോയെന്നാണ് കുഞ്ചന്‍ പറയുന്നത്. ആ ഒറ്റ രാത്രി കൊണ്ട് അവിടെ വന്നവരെ അനായാസം ഒഴിപ്പിക്കുകയായിരുന്നു, ഇതിന്റെ എല്ലാം പിന്നിലെ മാസ്റ്റർ ബ്രെയിൻ മോഹൻലാൽ ആയിരുന്നു എന്നാണ് കുഞ്ചൻ പറയുന്നത്.
രണ്ടു യുദ്ധങ്ങളുടെ നടുവില്‍പ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ കഥയാണ് കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് പറയാനുള്ളത്. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടര്‍ന്ന് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്ന വാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്.
കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാനവര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് ജിതിന. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്. രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിക്കുന്നത്.
യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.
കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ല.
യെമന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗില്‍ വെച്ചാണ് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാല്‍ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതര്‍ പറയുന്നത്.
കെപിഎസി ലളിതയുടെ അവസാന നിമിഷങ്ങളില്‍ താന്‍ കാണാന്‍ ചെന്നതിനെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പിള്ള. കെപിഎസി ലളിത അസുഖമായി കാലത്ത് മറ്റു പലരോടും കാണാന്‍ വരണ്ട എന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് തന്നെ അമ്മയെ കാണാന്‍ അനുവദിച്ചതിനെ കുറിച്ചാണ് മഞ്ജു പറയുന്നത്.
അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, തന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസിലാത്.
അത്രമേല്‍ ക്ഷീണിതയായി, രൂപം പോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്. തന്റെ അമ്മ തന്നെയായിരുന്നു കെപിഎസി ലളിത. അമ്മ എവിടെപ്പോയാലും അവിടെ നിന്നൊക്കെ തനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ പറയും.
ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ താന്‍ ഓര്‍ത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധിക നേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ തന്നെ കരുതിയിരുന്നത്.
അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചു നിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടു പോയ ശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി എന്നാണ് മഞ്ജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.
റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റില്‍ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.
അതേസമയം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിര്‍ത്തികടത്താനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തരുതെന്നും കിഴക്കന്‍ മേഖലകളില്‍ അടക്കമുള്ളവര്‍ അവിടെ തന്നെ തുടരാനും എംബസി അധികൃതര്‍ അറിയിച്ചു.
അതേസമയം, യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തലസ്ഥാനത്തിന്റെ നഗരമധ്യത്തിൽ തിമഴ്‌നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ജനങ്ങളുടെ മുൻപിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷിനെ(36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അജീഷ് അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് സൈക്കോ അവസ്ഥയിലാണെന്ന് പോലീസ് പറയുന്നു.
റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പോലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷ് പറഞ്ഞത്. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’ അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി. വർക്ഷോപ്പ് നടത്തിയിരുന്ന അജീഷ് 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടികൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഇയാളുമായി നേരത്തെ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. അറസ്റ്റിനിടയിലും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായി. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാൽ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയിൽ അപകടത്തിൽ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘമാണ് വിനോദ യാത്രയ്ക്ക് എത്തിയത്.
സംഘത്തിൽ ഏഴ് പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവുമാണ് ഉണ്ടായിരുന്നത്. ജലാശയത്തിൽ ഇറങ്ങിയ ഏഴ് പെൺകുട്ടികളും അപകടത്തിൽ പെടുകയായിരുന്നു. ഇവരിൽ ആറ് പേരെ സമീപവാസികൾ രക്ഷപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഒരു പെൺകുട്ടിയെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല, പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വിജനമായ പ്രദേശമായത് കൊണ്ട് ഫയർഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാനും പ്രയാസം നേരിടുന്നുണ്ട്.
കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുമായി യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കഴുത്തിലും, കയ്യിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്‌റ്റെഫിൽ ബാത്ത് റൂമിനുള്ളിൽ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്ത് എത്തി ബാത്ത്‌റൂമിനുള്ളിൽ കയറിയപ്പോഴാണ് കയ്യിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്. തുടർന്ന്, പൊലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു.
ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു. ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം.
പാലക്കാട് നിന്നും മിലന്‍ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം വാങ്ങാനായി തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറുകയായിരുന്നു. കാല്‍ വഴുതി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിലനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് വിലാസം അറിഞ്ഞത്. മാതാപിതാക്കള്‍ വിദേശത്താണ്. കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്‍റെ മകളും ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിനിയുമായ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കിടയിൽ കുട്ടിക്ക് പരിക്കേറ്റത്. ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരനാണ് പിതാവ് ആരിഫ് അഹമ്മദ്. മാതാവ് മാജിദ. ഇവരുടെ ഏക മകളാണ് ഐസ മെഹ്രിഷ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനില്‍ പിടിയില്‍. വിദേശ മലയാളിയും കാമുകനുമായ വണ്ടന്‍മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചത്. സൗമ്യ സുനിലിന് മയക്കുമരുന്ന് എത്തിച്ച എറണാകുളം സ്വദേശികളായ ഷെഫിന്‍, ഷാനവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
സംഭവം ഇങ്ങനെ: ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്‍ വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ഭാര്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്.
ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്. നേരത്തെ ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തു കൊല്ലാനും ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ആലോചന നടത്തി. ഫെബ്രുവരി 22നായിരുന്നു സംഭവം.
വണ്ടൻമേട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്‍റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു. പിന്നീട് തെളിവുകളുടെ സഹായത്തോടെ അന്വേഷണം അദ്ദഹത്തിന്‍റെ ഭാര്യയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത സൌമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.