അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി
നിലമ്പൂരില്‍ അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലിയും സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അസ്മത് അലിയെ അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍.
അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.
അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും, നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.
കൊച്ചി മെട്രോ പാളത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. കളമശ്ശേരി പത്തടിപ്പാലത്തിനു സമീപം 347ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിരിക്കുന്നത്. പത്തടിപ്പാലത്തുള്ള 347-ാം നമ്പർ പില്ലറിന് ചുറ്റുമുള്ള മണ്ണ് നീക്കിയശേഷമാണ് കെ.എം.ആർ.എൽ. പരിശോധന നടത്തുന്നത്. കെ.എം.ആർ.എൽ. നടത്തിയ പതിവ് പരിശോധനയ്ക്കിടെ ആണ് നേരിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധന കുറച്ചുദിവസം കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
കെ.എം.ആർ.എൽ. നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി.) വിവരമറിയിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ. സ്വന്തം നിലയ്ക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേയ്ക്കുമെന്നും വിവരമുണ്ട്.
പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം, തൂണിന്റെ ചരിവ് എന്നീ സാധ്യതകളാണ് പ്രധാനമായും ഉള്ളത്. ഇത് കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചരിവാണെന്ന് ആദ്യ നിഗമനം. എന്നാൽ പരിശോധനയിൽ അതല്ലെന്ന് വ്യക്തമായി. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചരിവുണ്ടാകാം. ബുഷ് മാറ്റിവച്ചാൽ പ്രശ്‌നം തീരും. വയഡക്ടിന്റെ ചരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിനു ചരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകുമെന്നും അധികൃതർ സൂചന നൽകുന്നുണ്ട്.
തൂണിന്റെ ചരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞ് തൂണിനോ അടിത്തറയ്‌ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ട്രാക്കിലെ ചരിവ് തൂണിന്റെ പ്രശ്‌നം മൂലമാണെങ്കിൽ ആറ് മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സർവീസ് നിർത്തിവയ്‌ക്കേണ്ടി വരും. തകരാറുള്ള ഭാഗം പൂർണ്ണമായി അഴിച്ചുപണിയേണ്ടതായി വരുമെന്നും അറിയിച്ചു.
വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവ് ശ്രദ്ധയിൽപ്പെട്ടെന്നും, അതു പരിശോധിച്ചു വരികയാണെന്നും കെ.എം.ആർ.എൽ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞതായും താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. അതേസമയം, ട്രെയിൻ സർവീസ് പതിവുപോലെ നടക്കുന്നുണ്ട്. പരിശോധന കുറച്ചുദിവസം കൂടി തുടരും. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി വേഗത കുറച്ചാണ് മെട്രോയുടെ സഞ്ചാരം. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗമെങ്കിൽ, പത്തടിപ്പാലം എത്തുമ്പോൾ 20 കിലോമീറ്റർ ആയി കുറയ്ക്കുകയാണ്.
വിവാഹിതയായ യുവതിയും കാമുകനും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ തൃശ്ശൂര്‍ ഒളരിക്കല്‍ റിജോ എന്ന 26 കാരനും കാര്യാട്ടുക്കര സ്വദേശി സംഗീത എന്ന 26 കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്നും സംഗീതയുടെ ഭര്‍ത്താവ് ബന്ധം അറിഞ്ഞെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ഇവര്‍ തൂങ്ങി മരിച്ചതും എന്നാണ് വിവരം.
സംഗീതയുടെ ഭര്‍ത്താവിന് കേറ്ററിംഗ് ബിസിനസാണ്. ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. തങ്ങളുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞെന്ന് യുവതിക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ജീവനൊടുക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍, രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭര്‍ത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു കാലത്ത് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകനും ആയിരുന്നു ബൈജു കൊട്ടാരക്കര. അടുത്തിടെയായി ദിലീപിന്റെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ബൈജു കൊട്ടാരക്കര. വംശം, കമ്പോളം, ജെയിംസ്ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങൾ ബൈജു മലയാളത്തിൽ സംവിധാനം ചെയ്തിരുന്നു.
അതേസമയം മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി, അദ്ദേഹം ഈ പ്രായത്തിലും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സിംഹാസനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം, മേയ് വഴക്കം, ചുറുചുറുപ്പ് കൂടാതെ കൈ നിറയെ ചിത്രങ്ങളും.
ഇപ്പോഴിതാ ബൈജു മമ്മൂട്ടിയെ കുറിച്ച് തന്റെ തന്നെ യുട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെൻട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച് ഹെൻഡ്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.
നിങ്ങൾ ഒരു സിനിമയിൽ സൂപ്പർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, വന്ദേമാതരത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു, എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കുകയില്ലെന്നും.
ഈ താരങ്ങളെ ഒക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്താണ് സിനിമകളിലേക്ക് കൊണ്ടുവരുന്നത്, എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയും യുവാവും ജീവനൊടുക്കിയ നിലയില്‍. കാര്യാട്ടുകര സ്വദേശിനി സംഗീത (26), ഒളരിക്കര സ്വദേശി റിജോ (26) എന്നിവരാണ് മരിച്ചത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സുചന. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി.
സംഗീതയേയും റിജോയെയും കാണാനില്ലെന്ന് കാണിച്ച് സുനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആര്‍.ടി.സി പരിസരത്തുണ്ടെന്ന് വ്യക്തമായത്. സ്റ്റാന്‍ഡിനു പരിസരത്തുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുറിയെടുത്ത വിവരം അറിഞ്ഞത്. പോലീസ് മുറി തുറന്നുനോക്കുമ്പോള്‍ ഇരുവരും തൂങ്ങിമരിച്ച നിലയിലായിരുന്നു.
സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് അതീവ നിര്‍ണ്ണായകം. ബി ജെ പിയുടെ മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെയും വിധി നിര്‍ണ്ണയിക്കുന്ന തിരിഞ്ഞെടുപ്പാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. യു പി യില്‍ യോഗി ആദിത്യ നാഥ് അധികാരം നിലനിര്‍ത്തിയാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍. എന്നാല്‍ യു പി യില്‍ പരാജയപ്പെട്ടാല്‍ അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും മോദിയും സംഘവും നടത്തുക. നരേന്ദ്രമോദിയുടെ മറ്റൊരു മുഖമായിരിക്കും ഇന്ത്യാക്കാര്‍ കാണേണ്ടി വരിക എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.
യു പിയില്‍ ബി ജെ പി ക്ക് കളം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ കക്ഷികള്‍ വര്ധിത വീര്യത്തോടെ ഒന്നിക്കും, അത് 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ ബാധിക്കും. യു പി യില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാവുകയാണെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിപക്ഷ കക്ഷ നേതാക്കളെ കൂച്ചുവിലങ്ങിടുക എന്നതായിരിക്കും മോദിയുടെയും അമിതഷായുടെയും ലക്ഷ്യം. മമതാ ബാനര്ജി മുതല്‍ രാഹുല്‍ ഗാന്ധിവരെയും , എം കെ സ്റ്റാലിന്‍ മുതല്‍ ജഗ്മോഹന്‍ റെഡ്ഡി വരെയുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വലിഞ്ഞ്മുറക്കുക എന്നതായിരുന്നു മോദി- അമിത് ഷാ സഖ്യത്തിന്റെ പദ്ധതി. പ്രതിപക്ഷ നേതൃനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാക്കളെ മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അന്വേഷണത്തില്‍ കുരുക്കിയിട്ട് അവരുടെ വിശ്വാസ്യത നശിപ്പിക്കുക എന്നതായിരിക്കും ബി ജെ പി പയറ്റാന്‍ പോകുന്ന ആദ്യ തന്ത്രം.
മമതാ ബാനര്‍ജിക്കും ജഗ്മോഹന്‍ റെഡ്ഡിക്കുമെതിരായി ഇപ്പോള്‍ തന്നെ സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുന്ന അവസ്ഥയുണ്ടായാല്‍ യാദവിനെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുടക്കിയിടും. അത്തരത്തില്‍ പ്രതിപക്ഷ നേതൃനിരയുടെ വിശ്വാസ്യതയെ സമ്പൂര്‍ണ്ണമായും തകര്ക്കുക എന്നതായിരിക്കും മോദി അമിത്ഷാ സംഘത്തിന്റെ തന്ത്രം. അങ്ങിനെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുണ്ടാകുന്ന നേതൃശൂന്യതയെ മുതലെടുക്കാനാണ് മോദിയും ബി ജെ പിയും ആഗ്രഹിക്കുന്നത്.
എന്നാല്‍ യു പി തിരഞ്ഞെടുപ്പ് ഫലം ബി ജെ പി ക്ക് അനുകൂലമായി വരുകയാണെങ്കില്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കേറാന്‍ കഴിയുമെന്ന് ബി ജെ പിയും മോദിയും കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കാര്യമായ നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം ഗോവയിലും പഞ്ചാബിലും ആംആദ്മിപാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ച് ബി ജെ പി വ്യാകുലപ്പെടുന്നില്ല, കാരണം അരവിന്ദ് കെജ്‌റിവാളിനെ അഖിലേന്ത്യാ തലത്തില്‍ വലിയ ഭീഷണിയായി ബി ജെ പി ഇപ്പോഴും കാണുന്നില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയുടെയോ മമതയുടെയോ നേതൃത്വത്തില്‍ വരുന്ന ഒരു പ്രതിപക്ഷ സഖ്യത്തെ ബി ജെ പി നന്നായി ഭയക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ യു പി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണ്ണായക തിരഞ്ഞെടുപ്പാവുകയാണ്.
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.
പീഡന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന യൂട്യൂബ് ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിർദേശപ്രകാരം ആണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.എന്നാൽ ബലാൽസംഗ ആരോപണം നിലനിൽക്കുന്നില്ല എന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ശ്രീശാന്തിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്.അതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.
ആദ്യം സോഷ്യൽ മീഡിയ വഴി ആണ് പരാതിക്കാരി ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്.പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.യുവതി കൊച്ചിയിൽ താമസിക്കുമ്പോഴാണ് ശ്രീകാന്ത് മായി പരിചയപ്പെടുന്നത്.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാൽ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയിരുന്നു.ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.നേരത്തെയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു ലൈംഗികാരോപണകേസ് ഉയർന്നിരുന്നു.
ന്യുഡല്‍ഹി: ലതാ മങ്കേഷ്‌കറുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പ് ഇന്ത്യന്‍ സംഗീതത്തില്‍ മറ്റൊരു കനത്ത നഷ്ടം കൂടി. ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. ഇന്ത്യന്‍ ഡിസ്‌കോ കിംഗ് എന്നറിയപ്പെട്ടിരുന്ന ബപ്പിയുടെ പാട്ടുകള്‍ 80കളിലും 90 കളിലും ബോളിവുഡ് സിനിമകളില്‍ തരംഗമായിരുന്നു.
നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ബപ്പി ലാഹിരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോഗ്യം വീണ്ടും മോശമാകുകയായിരുന്നു. ഡോക്ടര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മുംബൈയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണമടയുകയായിരുന്നു.
മാതാപിതാക്കളുടെ കൈപിടിച്ച് മൂന്നാം വയസ്സില്‍ തബല വായിച്ച് സംഗീത ലോകാത്തേക്ക് കടന്നുവന്ന് ഇന്ത്യന്‍ സിനിമ ഗാന മേഖല കീഴടക്കിയ ബംഗാളി ഗായകനാണ് ബപ്പി. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തെ ചല്‍ത്തെ , നമക് ഹലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബംഗാള്‍ സിനിമകള്‍ക്ക് എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ചു. സ്വന്തമായി കംപോസ് ചെയ്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. ഡിസ്‌കോ ഡാന്‍സറിലെ കോയി യഹ നാചെ നാചെ, സാഹബിലെ പ്യാര്‍ ബിന ചെയ്ന്‍ കഹ എന്നിവ ഉദാഹരണമാണ്.
സണ്‍ഗ്ലാസും ആഭരണങ്ങളും ധരിച്ച് സംഗീത വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ പാട്ടും ഡാന്‍സും ആരാധകര്‍ക്ക് ആവേശമായിരുന്നു. അലോകേഷ് എന്നാണ് ബപ്പി ലഹിരിയുടെ യഥാര്‍ത്ഥ പേര്. 2020ല്‍ ബാഗി 3 എന്ന ചിത്രത്തിനു വേണ്ടി കംപോസ് ചെയ്ത ബങ്കാസ് എന്ന ഗാനമാണ് ബോളിവുഡിന് നല്‍കിയ അവസാന സമ്മാനം.
1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പൈഗുരിയിലായിരുന്നു ജനനം. എന്നാല്‍ ജൂലായ് 18നാണ് അദ്ദേഹം പതിവായി പിറന്നാള്‍ ആഘോഷിച്ചത്. അലോകേഷില്‍ നിന്നും ബപ്പിയിലേക്കുള്ള മാറ്റത്തിന്റെ ആഘോഷമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
ചിത്രാനി ലാഹിരിയാണ് ഭാര്യ. ബപ്പ, റെമ എന്നിവര്‍ മക്കളുമാണ്.
തിരുവനന്തപുരം/കോഴിക്കോട് ∙ മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് എംഎല്‍എ പ്രതികരിച്ചു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.