കൊല്ലം : ബൈക്കിൽ മകനൊപ്പം യാത്രചെയ്യവേ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനിൽ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂർ-ചീരങ്കാവ് റോഡിൽ ഈരാടൻമുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോൾ കുടനിവർത്തി. ഈസമയം എതിർദിശയിൽ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.
പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ മകൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീടെത്തിയ കാറിൽ എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ശശിധരൻ പിള്ള. മരുമകൾ: ആര്യ. എഴുകോൺ പോലീസ് തുടർനടപടി സ്വീകരിച്ചു.
ചെന്നൈ: സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ എ.ഐ.എ.ഡി.എം.കെ, പിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചു. അതേസമയം ബില്ലിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, നിയമസഭായോഗം ബഹിഷ്‌കരിച്ചു.
സംസ്ഥാനത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്റിസ്ട്രി, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. റിട്ട.ജഡ്ജി എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
എംബിബിഎസ്, ഉന്നത മെഡിക്കല്‍ പഠനങ്ങള്‍ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നോക്കം നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളുടെ പഠന സ്വപ്‌നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്ന് എ.കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.
നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ധനുഷ് എന്ന വിദ്യാര്‍ഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറ് കൂടിയുണ്ടായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
യുപിഎ കാലത്ത് ഗതാഗത, റോഡ്, ഹൈവേകള്‍, തൊഴില്‍ എന്നിവയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഡോ. മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയിലെ ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ തൊഴില്‍, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ കര്‍ണാടകയിലെ ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് ഏഴാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തില്‍ നിന്ന് 1984, 1989, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1998-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2004-ല്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, എന്‍ആര്‍ഐ അഫയേഴ്സ്, യൂത്ത് തുടങ്ങിയ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. കൂടാതെ സ്പോര്‍ട്സ് കാര്യങ്ങളും തൊഴില്‍, തൊഴില്‍. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കൗണ്‍സില്‍ അംഗമായി അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചു.
അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.
150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.
ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരണപ്പെട്ടതായും ചില കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയില്‍ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.
രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം. എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ താലൂക്ക് കരിയം പാളയം സ്വദേശിനി സി. ലക്ഷ്മി(80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീന്‍ ജീവനക്കാരിയായിരുന്നു ഇവര്‍. പുലര്‍ച്ചെ ജോലിക്കായി നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ നെഹ്‌റുനഗര്‍ ഇന്ദിരാ നഗറില്‍ എം. ഫൈസല്‍ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നില്‍ക്കാതെ പോയത്. പിറകെ എത്തിയ തിരുവള്ളുവര്‍ ജില്ലാ രജിസ്‌ട്രേഷനുള്ള ആഡംബര വാഹനത്തില്‍ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ തുടരന്വേഷണത്തില്‍ അതേപോലെയുള്ള മറ്റൊരു ആഡംബര വാഹനമാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തെയും ഇടിച്ച ആളെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് ഇടിച്ച വാഹനത്തെ അന്വേഷിച്ചുള്ള യാത്രയില്‍ നഗരത്തിലെ എല്ലാ വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തേണ്ടി വന്നു. ഇതില്‍ പട്ടണം പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍നിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയില്‍നിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാഹന ഉടമ ഫൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം സംഭവം നിരാകരിച്ചു. എങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താന്‍ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ സി.ഐ.ടി കോളേജിലെ കാന്റീന്‍ ജീവനക്കാരിയായി വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. അന്നൂര്‍ കരിയാന്‍ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതും നടന്നാണ്. ചില ദിവസങ്ങളില്‍ കാന്റീനില്‍ തന്നെ കഴിയുന്നത് കാരണം വീട്ടുകാരും അന്വേഷിച്ചില്ല.
കാന്റീന്‍ നടത്തിപ്പുകാരും വീട്ടില്‍ ആണെന്നാണ് ധരിച്ചത്. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. കോളേജുകള്‍ തുറക്കുന്നതുവരെ വീട്ടിലായിരുന്ന ലക്ഷ്മി ഒരാഴ്ച മുമ്പാണ് വീണ്ടും നടന്നു തന്നെ ജോലിക്കെത്തി തുടങ്ങിയത്. വര്‍ഷങ്ങളായുള്ള ശീലം പിന്തുടരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് ആരാരുമറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ളത്.
കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത് ലാൻഡിങ് കണക്കുകൂട്ടലിൽവന്ന സാരമായപിഴവു മൂലമെന്ന് അന്വേഷണക്കമ്മിഷൻ. തീരുമാനമെടുക്കുന്നതിൽ വൈമാനികർക്കുവന്ന പിഴവുകളാന്ന് വിമാനം തകരാൻ ഇടയാക്കിയത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽവിമാനം തകർന്ന് 21 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പലവട്ടം ലാൻഡിങ്ങിന് ശ്രമിച്ച ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. വിമാനം നിലത്തിറങ്ങുന്നതിന് മുൻപ് പൈലറ്റ് ‘ഓട്ടോ പൈലറ്റ്’ സംവിധാനം ഓഫാക്കിയിരുന്നു. എന്നാൽ ഇതോടൊപ്പം എൻജിന്റെ ശക്തി ക്രമീകരിക്കുന്ന ത്രോട്ടിൽ സംവിധാനം ഓഫാക്കിയില്ല. ഇതോടെ വിമാനത്തിന്റെ ഗതിയിലും വേഗത്തിലും അസ്വാഭാവികത കൈവന്നു. തെറ്റുതിരുത്താൻ ശ്രമിക്കുന്നതിനിടെ വിമാനം ഏറെ താഴ്‌ന്നിരുന്നു. വിമാനം ലാൻഡ് ചെയ്യാനുള്ള ഐ.എൽ.എസ്. സംവിധാനത്തിലെ ഗ്ലെയർ പാത്തിന്റെ പരിധിയിൽനിന്ന് മാറിപ്പോവുകയുംചെയ്തു.
സാധാരണഗതിയിൽ വിമാനവും എ.എൽ.എസ്സുമായി ബന്ധിപ്പിക്കുന്ന ഗ്ലെയർ പാത്തിന്റെ കോണളവിൽ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസം അനുവദിച്ചിരിക്കുന്നത്. ഇത് 1.7 ആയതോടെ സഹപൈലറ്റ് തിരുത്താൻ ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. ഇത്തരം സാഹചര്യത്തിൽ സഹപൈലറ്റ് വിമാനം മുകളിലേക്കുയർത്താൻ ആവശ്യപ്പെടണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചപറ്റി. സഹപൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു. ഇതും ഉണ്ടായില്ല. ഈസമയം ലാൻഡിങ് പൊസിഷനിൽ ആയിരുന്ന വിമാനത്തിന് ആവശ്യമായ ത്രോട്ടിൽ നിരക്ക് 50-ൽ താഴെയായിരുന്നു. എന്നാൽ അപ്പോഴിത് 92-ന് മുകളിലായിരുന്നു. ഇതോടെ വിമാനം പരമാവധി വേഗം കൈവരിച്ചു.
ഈ സമയത്തെ കാറ്റിന്റെ വേഗം(ടെയിൽ വിൻഡ്) നിരക്ക് 12 ആയിരുന്നു. എന്നാൽ ഇത് എട്ട് ആയാണ് ഉപകരണങ്ങൾ രേഖപ്പെടുത്തിയത്. കൃത്യമായവിവരം ലഭ്യമായിരുന്നുവെങ്കിൽ വിമാനം വീണ്ടും ഉയർന്നു പറക്കുമായിരുന്നു.
വിമാനത്തിന്റെ വൈപ്പറുകൾ കൃത്യമായല്ല പ്രവർത്തിച്ചിരുന്നത്. ക്യാപ്റ്റന്റെ ഭാഗത്തെ വൈപ്പറുകൾ 27 സെക്കന്റ് മാത്രം പ്രവർത്തിച്ച് നിശ്ചലമായി. എന്നാൽ സഹപൈലറ്റിന്റെ ഭാഗത്തെ വൈപ്പറുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ വേഗം കുറവായിരുന്നു. അത്യാവശ്യ സമയത്ത് മാത്രം ഇവ പ്രവർത്തിപ്പിച്ചാൽമതിയെന്ന് ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
2700 അടി കഴിഞ്ഞാണ് വിമാനം റൺവേയിൽ നിലത്തിറങ്ങിയത്. എൻജിൻ ത്രോട്ടിൽ കൂടുതലായതിനാൽ നേരത്തേയുള്ള നിലം തൊടൽ സാധിച്ചില്ല. ഈ സമയം സഹപൈലറ്റ് പറന്നുയരാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. അപ്പോഴാണ് പിൻചക്രങ്ങൾ നിലം തൊടാനുള്ള ഫ്ലെയർ അപ്പ് സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ 81ശതമാനം ത്രോട്ടിൽ പവർ ഉണ്ടായിരുന്ന എൻജിൻ അനുസരിച്ചില്ല.
ഈ സമയത്ത് ഓട്ടോ പൈലറ്റ് ബ്രേക്കിങ് സംവിധാനം മാറ്റി. ഇത് സഹപൈലറ്റുമായി ചർച്ച ചെയ്തില്ല. ചിറകിലെ ഫ്ലാപ്പുകൾ 30 ഡിഗ്രിയിൽ ക്രമീകരിക്കാൻ മാത്രമാണ് ചർച്ചചെയ്തത്. ഇതോടെ റിവേഴ്സ് ത്രസ്റ്റ് സംവിധാനം പ്രവർത്തിപ്പിച്ചു. 27 സെക്കൻഡിനുശേഷം ഇത് ഓഫാക്കുകയും ബ്രേക്കുകൾ അയയ്ക്കുകയും ചെയ്തു വീണ്ടും പറന്നുയരാനുള്ള ശ്രമമാണ് നടത്തിയതെന്ന് കരുതുന്നു. എന്നാൽ വിമാനം റിവേഴ്സ് ത്രസ്റ്റിൽ(പിന്നോട്ടുള്ള ചലനശക്തി) ആയതിനാൽ ശ്രമം പരാജയപ്പെട്ടു. എന്നാൽ റിവേഴ്സ് ത്രസ്റ്റ് പരമാവധി ഉപയോഗിക്കാനോ പരമാവധി ബ്രേക്കിങ് നടത്താനോ ശ്രമിച്ചില്ല-റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കും ചെറിയ പങ്കെന്നു അന്വേഷണക്കമ്മിഷൻ. കാറ്റ് രേഖപ്പെടുത്തുന്നതിലെ പിഴവാണ് കമ്മിഷൻ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 10 മീറ്ററിനു മുകളിലുള്ള കാറ്റിന്റെ വേഗമാണ് രേഖപ്പെടുത്തേണ്ടത് എന്നിരിക്കെ കോഴിക്കോട്ടിത് എട്ടുമീറ്ററാണ്. വിമാനാപകടസമയത്തെ ടെയിൽ വിൻഡ് എട്ടാണെന്നാണ് പൈലറ്റിന് വിവരംനൽകിയത്. എന്നാൽ ഈ സമയം ടെയിൽ വിൻഡ് 12 ആയിരുന്നു. കൃത്യമായ വിവരം ലഭ്യമായിരുന്നെങ്കിൽ ലാൻഡിങ്ങിന് പൈലറ്റ് ശ്രമിക്കില്ലായിരുന്നു.
വിമാനം റൺവേയിലെ വെള്ളത്തിൽ തെന്നിമാറിയതാകാമെന്ന വാദവും കമ്മിഷൻ തള്ളി. വിമാനത്തിന്റെ ചക്രങ്ങളിൽ നീരാവിയുടെ അംശമുണ്ടായിരുന്നില്ല. ചക്രങ്ങളുടെ കറക്കം കൃത്യമായ രീതിയിലായിരുന്നു. റൺവേയിൽ ചക്രങ്ങൾ ഉരഞ്ഞതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
എയർ ട്രാഫിക്കിൽ പരിചയംകുറഞ്ഞയാളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അന്ന് വിമാനം ലാൻഡിങ്ങിനായി എത്തുമ്പോൾ ബെംഗളൂരുവിലേക്കു വിമാനം ടേക്ക് ഓഫിന് സജ്ജമായിരുന്നു. ഈ വിമാനത്തിന് വടക്ക്-കിഴക്ക് രീതിയിലാണ് ടേക്ക് ഓഫ് അനുവാദം നൽകേണ്ടിയിരുന്നത്. എന്നാൽ ഇടിയും മഴയും ഉണ്ടായിരുന്നതിനാൽ പൈലറ്റ് റൺവേ 28-ൽ നിന്ന് ടേക്ക് ഓഫ് ആവശ്യപ്പെട്ടു. നിലത്തിറങ്ങുന്ന വിമാനത്തിന് മുൻഗണന നൽകണമെന്ന തത്ത്വം ഇവിടെ പാലിക്കപ്പെട്ടില്ല.
റൺവേ കേന്ദ്രത്തിൽ ലൈറ്റിങ് സംവിധാനമില്ലാത്തതിനെയും കമ്മിഷൻ വിമർശിക്കുന്നു. റൺവേകേന്ദ്ര ലൈറ്റിങ് ഉണ്ടായിരുന്നെങ്കിൽ തുടക്കത്തിൽ വെള്ളയും മധ്യത്തിൽ മഞ്ഞയും അവസാനത്തിൽ ചുവപ്പും നിറങ്ങളിലാണ് ഇവ കത്തുക. ഇത് അപകടസാധ്യത കുറയ്ക്കുമായിരുന്നു.
എയർ ഇന്ത്യ മാനേജ്മെന്റ് സംവിധാനത്തെയും കമ്മിഷൻ വിമർശിക്കുന്നുണ്ട്. 29 സഹ പൈലറ്റുമാർക്ക് ഒരു ക്യാപ്റ്റൻ വീതമാണ് കരിപ്പൂരിലുള്ളത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പിറ്റേന്നത്തെ വിമാനം പറത്തേണ്ടയാളായിരുന്നു. 10 മിനിറ്റ് പറക്കൽ അകലമുള്ള കോയമ്പത്തൂരിലേക്ക് വിമാനം തിരിച്ചുവിട്ടിരുന്നെങ്കിൽ പിറ്റേദിവസത്തെ യാത്ര മുടങ്ങുമായിരുന്നു. ഇതാവാം സാഹസികമായി വിമാനമിറക്കാൻ ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. അപ്രോച്ച് ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും റിസയിലെ കോൺക്രീറ്റ് മാറ്റി മണ്ണ് നിറയ്ക്കണമെന്നും ഇത് ഇടയ്ക്ക് ഇളക്കിയിടണമെന്നും കമ്മീഷൻ ശുപാർശചെയ്യുന്നു.
ആലപ്പുഴ സ്വദേശി സരിതയുടെ മരണത്തിന് പിന്നാലെ യുവതിയെ കാമുകന്‍ താലി ചാര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെയാണ് കാമുകന്‍ പ്രവീണ്‍ പാവുമ്പയിലെ ക്ഷേത്രത്തില്‍ വച്ച് താലി കെട്ടി എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം രംഗത്ത്.
സതീഷ് കെട്ടിയ താലി ചിത്രപണികള്‍ ചെയ്തതായിരുന്നു. എന്നാല്‍ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോള്‍ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്.
രണ്ടരവര്‍ഷം മുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലി ചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പോലീസില്‍ മൊഴി നല്‍കിയതോടെയാണ് സവിതയ്‌ക്കെതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭര്‍ത്താവ് സതീഷ് പറഞ്ഞു.
സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണു(25)മായി അടുപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. കാമുകനായ പ്രവീണിനെ രാത്രിയില്‍ വിളിച്ചു വരുത്തിയ ശേഷം തര്‍ക്കമുണ്ടാകുകയും കാമുകന്‍ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരികെ നല്‍കിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.
കഴിഞ്ഞ നാലിനാണ് സവിതയെ ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയത്. സവിത ഭര്‍തൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തില്‍ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോള്‍ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തില്‍ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.
പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ല എന്നും കാമുകന്‍ താലി കെട്ടി എന്നും അവര്‍ മനസ്സിലാക്കിയത്. വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ആത്മഹത്യ ചെയ്തത്.
അതേസമയം കാമുകന്‍ വീട്ടിലെത്തി എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പോലീസ് കണ്ടെടുത്തു. പ്രവീണ്‍ വീടിനുള്ളില്‍ രാത്രിയില്‍ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നില്‍ക്കുന്ന കവുങ്ങ് വഴിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടില്‍ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസില്‍ കയറിയാല്‍ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയര്‍ വഴി ഉള്ളില്‍ പ്രവേശിക്കാനാകും. ഒളിവില്‍ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.
സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തില്‍ കിടന്ന താലിമാലയും മൊബൈല്‍ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.
ഇതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീണ്‍ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോള്‍ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. ഗൈഡ് ഡോക്ടർ എൻ രാധിക മാനസികമായി തകർത്തതാണ് കൃഷ്ണകുമാരിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി കൃഷ്ണ കുമാരി അമൃത കോളേജിൽ ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂരിലെ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.
ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് കൃഷ്ണ കുമാരിയുടെ ഗൈഡായ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഗൈഡിന്റെ വാദം. ഇതുശരിയല്ലെന്നാണ് കൃഷ്ണ കുമാരിയുടെ സഹോദരി രാധിക പറയുന്നത്. കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.
പൂർത്തിയാക്കി പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തിരുത്തലുകൾ പറഞ്ഞ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദ്യം ചെയ്യുന്നത്.
‘എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്. പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്’- കുടുംബം ആരോപിക്കുന്നു.
എന്നാൽ കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ അടുപ്പക്കാരനായ യുവാവിനെ പൊലീസ് തിരയുന്നു. സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
സവിതയെന്ന യുവതിയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മണപ്പള്ളി സ്വദേശി പ്രവീണുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീട്ടില്‍ പ്രവീണിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആത്മഹത്യക്ക് പ്രേരകമാം വിധം പ്രവീണിന്‍റെ ഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയെ വലയിലാക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു. പ്രവീണിന്‍റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രവീണയും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.