വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.
തുടർന്ന് സംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കി നൽകി. പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നൽകി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ നേതൃത്വം നൽകി. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.
ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമാ ചിത്രീകരണ വേളയില്‍ തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. സിനിമയുടെ ചിത്രീകരണം നടന്നത് രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.
ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച നിര്‍മ്മാണ കമ്പനി കരാറിനു ഘടക വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജഗിരി ഹോസ്പിറ്റല്‍ അധികൃതര്‍ സീന്യൂസിനോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ഹോസ്പിറ്റല്‍.
ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചും അവ ഉയര്‍ത്തിപ്പിടിച്ചുമുള്ള പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന്റേത്. നിശബ്ദ ജീവനുകളെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യുന്ന ഭ്രൂണഹത്യയെ ഏറ്റവും വലിയ പാപമായാണ് ക്രൈസ്തവ സഭ കരുതിപ്പോരുന്നത്.
ഷൂട്ടിംഗിന് മുന്‍പ് തന്നെ രാജഗിരിയുമായുണ്ടാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് നിര്‍മ്മാതാക്കളായ ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.
എന്നാല്‍ സിനിമ പുറത്തു വന്നതോടെ ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായി. ഇതോടെയാണ് നിര്‍മ്മാണ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വ്യക്തമായ തെളിവുകളുമായി രാജഗിരി ഹോസ്പിറ്റല്‍ രംഗത്ത് വന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.
കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി. എന്‍ ഗോവിന്ദ്, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.
തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.
2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.
സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആ സ്വപ്‌നം തന്നെ സ്വന്തം ജീവനെടുത്താലോ? അത്തരത്തിലെ ദാരുണ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തില്‍ നിന്നുമാണ് അതിദാരുണ വാര്‍ത്ത.
ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24കാരനാണ് ഈ ദുര്‍ഗതി.പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ വീണാണ് ദുരന്തം ഇസ്മായിലിന്റെ ജീവനെടുത്തത്.
സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണം എന്നായിരുന്നു ഇയാളുടെ ജീവിത സ്വപ്‌നം. എട്ടാം ക്ലാസില്‍ വച്ച് പഠനം പോലും ഉപേക്ഷിച്ചാണ് ഹെലികോപ്റ്റര്‍ സ്വപ്‌നത്തിന് പിറകെ പോയത്.
ഗ്യാസ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുന്നതിനിടെയാണ് സ്വന്തമായി ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണമെന്ന മോഹം ഉണ്ടായത്. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയും യുവാവിനെ ഏറെ സ്വാധീനിച്ചിരുന്നു.
പിന്നീട് വര്‍ഷങ്ങളോളം ഈ മോഹം മാത്രമായിരുന്നു മനസില്‍. മാരുതി 800ന്റെ എന്‍ജിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ നിര്‍മിച്ചത്. യൂട്യൂബ് വീഡിയോകള്‍ നോക്കി നിര്‍മ്മാണം പുരോഗമിച്ചു.
ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു, അതിനിടെ ഹെലികോപ്റ്ററില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് അതിന്റെ ബ്ലേയ്ഡുകളില്‍ ഒന്ന് നിലംപതിക്കുകയുമായിരുന്നു.
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഇരിക്കെയാണ് അപകടം. ഹെലികോപ്റ്റര്‍ പറക്കാന്‍ സഹായിക്കുന്ന റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെയാണ് മരിക്കുന്നത്.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തും ജയിച്ചു. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം. കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് വിജയിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്. മലപ്പുറം തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സിപിഎം നിലനിര്‍ത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സിപിഎം സ്ഥാനാര്‍ഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശേരി ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണിത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ആറ് വോട്ടും കിട്ടി.
മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വീര്‍പ്പാട് വാര്‍ഡില്‍ വിജയം നേടിക്കൊണ്ട് കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ഭരണത്തിലേറിയ എല്‍ഡിഎഫിന് വീര്‍പ്പാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചിരുന്നത്. വേങ്ങൂര്‍ പഞ്ചായത്തിലെ ചൂരത്തോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 19 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.പീറ്റര്‍ ജയിച്ചത്.
പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. 205 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്. കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
ഉത്തർപ്രദേശിലെ കാണ്പൂരിൽ 45 വയസ്സുള്ള മുസ്ലീം പുരുഷനെ തെരുവിലൂടെ പരേഡ് ചെയ്യുകയും ആക്രമിക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത് ഹിന്ദുത്വ അക്രമികൾ. മർദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ അക്രമികൾ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മകൾ അദ്ദേഹത്തോട് ചേർന്ന് നിൽക്കുകയും അക്രമികളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസിന്റെ മുമ്പിൽ വച്ചും ഇദ്ദേഹത്തിന് മർദ്ദനമേറ്റതായി ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്തെ ഒരു കവലയിൽ ഹിന്ദുത്വ സംഘടനായ ബജ്‌രംഗ് ദളിന്റെ യോഗം നടന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെയാണ് മുസ്ലീം പുരുഷനെ ആക്രമിച്ചത്. പ്രദേശത്തെ മുസ്ലീങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ബജ്‌രംഗ് ദൾ യോഗത്തിൽ ആരോപിച്ചിരുന്നു. യോഗം കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിക്കും അയാളുടെ മകനും മറ്റ് അജ്ഞാതരായ 10 പേർക്കുമെതിരെ കലാപത്തിന് കേസെടുത്തതായി കാണ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കേസിൽ പ്രതികളായവർ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഉച്ചയ്ക്ക് 3 മണിയോടെ തന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്ന മുസ്ലീം പുരുഷനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ ഇദ്ദേഹത്തിന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇ-റിക്ഷ ഡ്രൈവറായ മുസ്ലീം പുരുഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രദേശത്തെ ഒരു മുസ്ലീം കുടുംബവും അവരുടെ ഹിന്ദുക്കളായ അയൽക്കാരും തമ്മിൽ നിയമപരമായ തർക്കം നിലനിൽക്കുന്നുണ്ട്. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലീം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ടെന്നും കാൺപൂപൂർ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിനും ഭീഷണിക്കുമെതിരെയാണ് മുസ്ലീം കുടുംബം ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. തുടർന്ന് സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തത്. അടുത്തകാലത്ത് ഈ വിഷയത്തിൽ ബജ്‌റംഗ് ദൾ ഇടപെട്ടുവെന്നും മുസ്ലീം കുടുംബത്തിനെതിരെ നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്.
യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
ഹിമാചൽ പ്രദേശിലെ കിന്നൗരിലെ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായ ബസ് കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ. കഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കനത്തമണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു.
മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്ന നിലയിലാണ്. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.
രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും.
മണർകാട്: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ട്വിസ്റ്റ്.സംഭവത്തിൽ പിടിയിലായ രണ്ടാനച്ഛനു നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളും. ഏന്തയാർ മണൽപാറയിൽ എം.വി. അരുണി (29)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതു പാന്പാടി പോലീസാണ്. പതിനാലു വയസുകാരിയായ പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ചിരുന്നു.
തുടർന്നു കുഞ്ഞ് മരിച്ചു പോയി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനുശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ പെരുമാനൂർകുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോകുകയും ലഹരി വസ്തുക്കൾ ചേർത്ത ഭക്ഷണം നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടി നൽകിയ മൊഴി.
എന്നാൽ പെണ്‍കുട്ടി നൽകുന്ന മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഏന്തയാൽ സ്വദേശിയായ അരുണ്‍ പെണ്‍കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴിയാണ് പരിചയത്തിലാകുന്നത്.
തുടർന്നു പ്രതി ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു.വിദ്യാർഥിനിയുടെ മൊഴിയിൽ സംശയം തോന്നിയതിനാൽ ഇയാളെയും പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും ഗർഭസ്ഥ ശിശുവിന്റെയും ഡിഎൻഎ സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചിരുന്നു.
ഇതിൽ നിന്നാണ് ഇയാളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്. കോട്ടയം തിരുനക്കരയിൽനിന്നാണു മണർകാട് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.