India

മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.

മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

‘ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് ജിയുടെ അന്ത്യകര്‍മങ്ങള്‍ നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ ഇപ്പോഴത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും അപമാനിച്ചിരിക്കുന്നു.’ – രാഹുല്‍ കുറിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. വാജ്പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു.

എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തി സ്മാരകത്തിന് മറ്റൊരു സ്ഥലം അനുവദിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിരുന്നു. നിഗംബോധ് ഘട്ടില്‍ തന്നെ അന്ത്യകര്‍മങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യവിശ്രമസ്ഥലത്ത് സ്മാരകം സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതതടസ്സമുണ്ടായി. തിരുവല്ലയിൽ നിന്ന് അ​ഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

യുകെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് കുപ്പക്കല്‍മേട് കല്ലട വാഴപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയില്‍ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹന്‍ മുഖേന പണം കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാന്നി വലിയപാലത്തിനു സമീപം ജോമോന്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

ജോലി ലഭിക്കാതെ വന്നപ്പോള്‍ യുവതി കഴിഞ്ഞ രണ്ടിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ജോമോന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരില്‍ റാന്നി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്. സമാന പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു.

ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എഎസ്‌ഐ അജു കെ.അലി, എസ് സിപിഒമാരായ അജാസ് ചാരിവേലി, ഗോകുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.

പരേഡ് ഗ്രൗണ്ടിന് പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.

സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം. 40 അടി ഉയരമുള്ള വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി നിര്‍മ്മിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചു മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പുതുവര്‍ഷത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കല്‍.

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്‌ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌ത്‌. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി.

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടു പോയത്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകി.

യുവതിയും 16 കാരനും മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ മന്‍മോഹന്‍ സിങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തുന്ന ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യമെത്തിയത്. പുഷ്പചക്രം സമര്‍പ്പിച്ച് അദേഹം ആദരം അറിയിച്ചു. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോഡിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങിയവരും മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി.

കെ.സി വേണുഗോപാല്‍ എം.പി, പ്രകാശ് കാരാട്ട്, എം.കെ രാഘവന്‍ എംപി എന്നിവരും വസതിയിലെത്തി. ഇതിനിടെ സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.

രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്‌കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് അടുത്ത് തന്നെ സംസ്‌കരിക്കാനാണ് ആലോചന.

മഹാരാഷ്ട്രയിൽ 21 കോടി രൂപ തട്ടിപ്പ് നടത്തി കാമുകിക്ക് ആഡംബര വസ്തുക്കൾ വാങ്ങി നൽകിയ യുവാവ് ഒളിവിൽ. സർക്കാർ സ്പോർട്സ് കോംപ്ലക്‌സിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാർ ശിർസാഗർ (23) ആണ് കോടികൾ തട്ടിയെടുത്തത്. 13,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് കാമുകിക്കായി ആഡംബര കാറുകളും നാല് ബിഎച്ച്കെ ഫ്ലാറ്റും വാങ്ങുന്നതിനായാണ് വൻ തുക തട്ടിയെടുത്തത്.

തട്ടിപ്പിന് ഹർഷലിന് പിന്തുണ നൽകിയ സഹപ്രവർത്തകയായ യശോദ ഷെട്ടി, ഭർത്താവ് ബി കെ ജീവൻ എന്നിവർ അറസ്റ്റിലായി. കൃത്യമായ ആസൂത്രണത്തോടെയാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.

സർക്കാർ സ്പോർട്സ് കോംപ്ലക്സിന്റെ ഇമെയിൽ അഡ്രസിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ് പഴയ ലെറ്റർ ഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയിൽ സന്ദേശം അയയ്ക്കുകയാണ് ഹർഷൽ ആദ്യം ചെയ്തത്. ഇതിന് മുന്നോടിയായി സ്പോർട്സ് കോംപ്ലക്സിന്റെ അക്കൗണ്ടിന് സമാനമായ വിലാസത്തിൽ പുതിയൊരു ഇമെയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.

ലെറ്റർ ഹെഡിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇമെയിൽ അഡ്രസ് മാറ്റി നൽകി. ഇതോടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വരുന്ന ഒടിപികളും മറ്റും ഹർഷലിനും ലഭ്യമാകുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാക്കി. കഴിഞ്ഞ ജൂലായ് ഒന്നിനും ഡിസംബർ ഏഴിനും ഇടയിലായി 13 ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായി 21.6 കോടി രൂപയാണ് ഹർഷൽ കൈമാറ്റം നടത്തിയത്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് 1.2 കോടി രൂപയുടെ ബിഎംഡബ്ല്യു കാർ, 1.3 കോടിയുടെ എസ്വി, 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് എന്നിവ യുവാവ് സ്വന്തമാക്കി. കാമുകിക്ക് ഛത്രപതി സാംബാജി നഗർ എയർപോർട്ടിന് സമീപത്തായി നാല് ബിഎച്ച്കെ ആഡംബര ഫ്ലാറ്റും, ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ചു.

സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.

മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഒക്സ്ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.

1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്‍റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്സ്ഫോഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.

പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി ഡോ. സിങ് പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യന്‍ സംഘത്തെ നയിച്ചു. രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു.1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഡോ. സിങ്ങിന്‍റെ ജീവിതം ആധാരമാക്കി 2010 ല്‍ ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ഗുര്‍ശരണ്‍ കൗറാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പത്നി. മൂന്നു പെണ്‍മക്കളാണുള്ളത്.

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.

ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

RECENT POSTS
Copyright © . All rights reserved