കോട്ടയം ∙ കുടുംബാംഗങ്ങളുടെ വേർപാടിന്റെ വേദനകൾക്കിടയിലും കൈത്താങ്ങ് ആകേണ്ടവരുടെ അവഗണനയാണ് ബിപിൻ ലാലിനെ കണ്ണീരിലാഴ്ത്തുന്നത്. അർഹമായ ആശ്രിത നിയമനത്തിനായി ബിപിൽ ലാൽ (30) കഴിഞ്ഞ 5 വർഷമായി സർക്കാരിന്റെയും ജനപ്രതിനിധികളുടെ കാരുണ്യത്തിനായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. പാറമ്പുഴ കൂട്ടക്കൊലക്കേസിൽ കുടുംബത്തിൽ അവശേഷിച്ച ഏക അംഗമാണ് ബിപിൽ ലാൽ. ഇങ്ങനെ 213 പേരാണ് സമാന വിധത്തിൽ ആശ്രിതനിയമനം കാത്തു കഴിയുന്നത്. ഓരോ പിൻവാതിൽ നിയമനങ്ങൾ കേൾക്കുമ്പോഴും മനസ്സ് അറിയാതെ വിങ്ങും. അർഹതപ്പെട്ട ആശ്രിത നിയമനത്തിന് എന്നെങ്കിലും വിളി എത്തുമെന്നതാണ് ബിപിന്റെ പ്രതീക്ഷ. അച്ഛനും ചേട്ടനും തുടങ്ങിവച്ച ഡ്രൈക്ലീനിങ് സ്ഥാപനം ചെറിയ രീതിയിലും നടത്തി കൊണ്ടു പോകുന്നു.
2015 മേയ് 16 ന് ഡ്രൈക്ലീനിങ് സ്ഥാപന ഉടമ ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്. വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി. പിന്നീട് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
ബിരുദധാരിയാണ് വിപിൻ ലാൽ. പ്രവീൺ ലാലും അച്ഛൻ ലാലസനും ചേർന്ന് ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട്ടിൽ ഡ്രൈക്ലീനിങ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രവർത്തനം ആരംഭിക്കാനായില്ല. പിന്നീടാണ് താൽക്കാലികമായി ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. ഈ സമയത്താണ് കുടുംബത്തെ ഇല്ലാതാക്കിയ ദുരന്തം സംഭവിച്ചത്. തുടർന്ന് ഡ്രൈക്ലിനിങ് സ്ഥാപനം ഏറ്റെടുത്തെങ്കിലും കടുത്ത കടബാധ്യതകൾ ഒരോ ദിവസവും കൂടികൂടി വന്നു. സ്ഥാപനം തുടങ്ങാനാനായി എടുത്ത വായ്പകൾ കുമിഞ്ഞു കൂടി. ഇതിനിടെ പ്രസന്നയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ മുഴുവൻ ബാങ്കിൽ അടച്ചിട്ടും കടം ബാക്കിയായി.
2017 ൽ കമ്പാഷനെറ്റ് എംപ്ലോയീസ്, അസോസിയേഷൻ ഓഫ് കേരള എന്ന സംഘടനയുടെ പരാതിയെ തുടർന്ന് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ആരോഗ്യ വകുപ്പിലെ ആശ്രിത നിയമനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന ക്രമക്കേടിനെ പറ്റി വളരെ പ്രതിപാദിച്ചിരുന്നു. ഈ പട്ടികയിൽ പ്രായം കണക്കിലെടുത്തു മുകളിലുണ്ടായിരുന്ന എറണാകുളം സ്വദേശിനിയ്ക്ക് നിയമനം കിട്ടിയതാകട്ടെ 47–ാം വയസ്സിലായിരുന്നു.
ആശ്രിത നിയമന പദ്ധതിയിൽ ഉൾപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സ്വകാര്യ മേഖലയിൽ ഉത്തരവാദിത്തപ്പെട്ട ഒരു തസ്തികയിൽ നിയമിക്കപ്പെടാനുള്ള സാഹചര്യം നഷ്ടമാകുന്നു. സ്വയം തൊഴിൽ ചെയ്യുന്നതിന് വായ്‌പകൾ പോലും നിഷേധിക്കപ്പെടുന്നു. നിയമനം കാത്തിരിക്കുന്നതിനാൽ വിദേശത്ത് തൊഴിലിന് പോകാനും സാധിക്കില്ലെന്ന് ബിപിൻ പറയുന്നു,
‘അടുത്ത ഒഴിവിൽ തന്നെ പരിഗണിക്കണം ’ എന്ന സുപ്രീം കോടതി വിധികൾ നിലനിൽക്കുമ്പോഴാണ് ആരോഗ്യവകുപ്പിലെ ആശ്രിത നിയമനം തേടുന്നവർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ ആരോഗ്യ വകുപ്പിൽ ഇത്തരം തസ്തികകൾ കുറവായതിനാൽ ഒഴിവുകൾ ഇല്ല എന്നാണ് അധികൃതരുടെ വാദം. അതേസമയം അടുത്തിടെ ഉണ്ടായ 200 ലധികം ഒഴിവുകൾ പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടയിൽ 800 ൽ കൂടുതൽ ഒഴിവുകൾ ആരോഗ്യ വകുപ്പിൽ നിന്ന് മാത്രം പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്.
ആശ്രിത നിയമനം നടത്തുന്നതിന് ഒരു വർഷം ഉണ്ടാകുന്ന ഒഴിവിന്റെ അഞ്ചു ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവയ്ക്കണമെന്നാണ് ചട്ടം. മറിച്ച് മാതൃ വകുപ്പിലെ അപേക്ഷകനാണെങ്കിൽ നിലവിലുള്ളതോ തൊട്ടടുത്ത വരുന്നതോ ആയ ഒഴിവിലേക്ക് തന്നെ പരിഗണിക്കണമെന്നും നിയമമുണ്ടെങ്കിലും അതൊന്നും തുണയാകുന്നില്ല. ഭരണ പരിഷ്കാര വകുപ്പിന്റെ 12/1999 ഉത്തരവ് പ്രകാരം മറ്റു വകുപ്പിലെ ഒഴിവിലേക്ക് നിയമനത്തിന് മാറ്റി അപേക്ഷിച്ചാൽ വീണ്ടും അഞ്ച് ശതമാനമായി അവസരം കുറയുമെന്നതിനാൽ ഇതിനായി മുതിരാനും ഞങ്ങൾക്ക് ധൈര്യമില്ല.
എല്ലാ രേഖകളും യോഗ്യതകളും വില്ലേജ് ഓഫിസർ മുതൽ ജില്ലാ കലക്ടറും വകുപ്പ് മേധാവിയും അടക്കമുള്ളവർ പരിശോധിച്ചാണ് ആശ്രിത നിയമന ഉദ്യോഗാർഥിയുടെ അപേക്ഷയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അപേക്ഷ നൽകി ആറാഴ്ചയ്ക്കുള്ളിൽ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ചട്ടമെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ട് ഒരു വർഷം വരെ സമയമെടുക്കുന്നു. ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ നിയമനം നൽകണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഞങ്ങൾക്ക് എട്ടും പത്തും വർഷം നോക്കിയിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
മരിച്ച ജീവനക്കാരുടെ കുടുംബത്തിന്റെ സ്ഥിതി കൂടി കണക്കിലെടുത്താണ് സാധാരണ ഇത്തരം നിയമനങ്ങൾ നടത്താറുള്ളത്. എന്നാൽ ഒറ്റ രാത്രി കൊണ്ട് അച്ഛനും അമ്മയും ജ്യേഷ്ഠനും നഷ്ടമായി അനാഥനായ ബിപിൻ ലാൽ ഇപ്പോഴും പ്രതീക്ഷയിലാണ്. കുടുംബം ഇല്ലാതായതിന്റെ ദുഃഖത്തിനൊപ്പം കടബാധ്യതകളിൽ നിന്ന് മോചനം വേണമെങ്കിൽ ഇനിയും ആശ്രിത നിയമനമാണ് ഏക സാധ്യത.
നേരം പുലർന്ന് എഴുന്നേറ്റു പോകുമ്പോൾ വീടിന്റെ മുറ്റത്ത് പാദരക്ഷകൾ. അതും പെൺകുട്ടികൾക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെൺകുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയിൽ അജ്ഞാതർ പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ ഇത്തരം ചെരുപ്പുകൾ കൊണ്ടു വയ്ക്കുന്നതിൽ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകൾ കണ്ടത്.
ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകൾ വീടുകൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നിൽ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഉമയനല്ലൂർ പട്ടരമുക്കിൽ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകൾ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതൽ വീടുകൾക്ക് മുമ്പിൽ ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകൾ ഈ സംഭവത്തെ കണ്ടത്.
എന്നാൽ, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകൾ കണ്ടെത്തി. ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകൾ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകൾ കൃത്യമായി കൊണ്ടുവന്നു വച്ച നിലയിൽ ആയിരുന്നു. ഇതോടെ നാട്ടുകാരിൽ ഭീതി പരന്നു. ഉടൻ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധി കഥകൾ പരക്കുകയും ചെയ്തു.
കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്ക് മുന്നിൽ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവർത്തിച്ചതിനാൽ കടയിൽ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.
പെൺകുട്ടികളുള്ള വീടുകൾ തന്നെ തിരഞ്ഞു പിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകൾ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകൾ മാറ്റാൻ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതിനാൽ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നില്ല. അതിനാൽ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്. ആന്‍റോ ജോസഫ് കമ്പനിയും ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്ന് വീണ് മരിച്ചതാണെന്ന് ഡൽഹി പോലീസ്. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്ന് വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻ തന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നു പോലീസ് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുംതന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമാണ് ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങളിൽ മുൻ സീറ്റുകളിൽ പാസഞ്ചർ എയർബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചത്.
“വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ഒരു പ്രധാന സുരക്ഷാ സംവിധാനമെന്ന തരത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട്, മാത്രമല്ല റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്,” മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
“പുതിയ മോഡലുകളുടെ കാര്യത്തിൽ 2021 ഏപ്രിൽ ഒന്നിനും അതിനുശേഷവും നിർമിക്കുന്ന വാഹനങ്ങൾക്ക് എയർബാഗുകൾ നിർബന്ധമാണ്. നിലവിലുള്ള മോഡലുകളിൽ കാര്യത്തിൽ 2021 ഓഗസ്റ്റ് 31 ന് മുമ്പ് എയർബാഗുകൾ ഘടിപ്പിക്കണം” എന്ന് മന്ത്രാലയം അനുശാസിക്കുന്നു.
കാറുകളിലെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?
2021 ഏപ്രിൽ ഒന്നു മുതൽ പുതിയ മോഡലുകൾക്കും 2021 ജൂൺ ഒന്നു മുതൽ നിലവിലുള്ള വാഹനങ്ങൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് 2020 ഡിസംബർ 29 ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതു ചർച്ചയ്ക്കായി മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2019 ജൂലൈ മുതൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് എയർബാഗുകൾ നിർബന്ധമാണ്.
എം 1 വിഭാഗത്തിൽ പെടുന്ന അഥവാ എട്ടിൽ കൂടുതൽ സീറ്റ് ഇല്ലാത്ത യാത്രാ വാഹനങ്ങളിൽ നിലവിലുള്ള എല്ലാ മോഡലുകൾക്കും ഏറ്റവും പുതിയ ഉത്തരവ് ബാധകമാണ്. മാരുതി സുസുക്കി ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ-ആർ ഹ്യുണ്ടായ് സാൻട്രോ, ഡാറ്റ്സൺ റെഡി-ഗോ, മഹീന്ദ്ര ബൊലേറോ തുടങ്ങിയവയുടെ ബേസ് മോഡലുകൾ ഒരു വശത്ത് എയർബാഗ് ഇല്ലാതെയാണ് വിൽക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ മോഡലുകൾ പുതുക്കേണ്ടിവരും. അതിനായി നിർമാതാക്കൾക്ക് 2021 ഓഗസ്റ്റ് 31 വരെ സമയമുണ്ട്.
ലോകത്തിലെ ആകെ റോഡ് അപകടത്തിൽ 10ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. മുന്നിലുള്ള രണ്ടാമത്തെ സീറ്റിലും എയർബാഗ് വരുന്നതോടെ അപകടമുണ്ടായാൽ ആഘാതത്തിന്റെ തീവ്രത കുറച്ചുകൊണ്ട് സുരക്ഷാ നില മെച്ചപ്പെടുത്താനാവും. ഒപ്പം ഡ്രൈവറുടെ അരികിലിരിക്കുന്ന യാത്രക്കാർക്ക് അധിക പരിരക്ഷ ലഭിക്കും.
വാഹനം കൂട്ടിയിടിക്കുമ്പോൾ യാത്ര ചെയ്യുന്നയാൾക്കും ഡാഷ്‌ബോർഡിനും ഇടയിൽ ഒരു സംരക്ഷണ പ്രതലമായി ഈ എയർബാഗ് വികസിച്ചുവരും. മിതമായതും കഠിനമായതുമായ തരത്തിൽ വാഹനത്തിന്റെ മുൻഭാഗം ഇടിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ തലയും നെഞ്ചും വാഹനത്തിലെ കഠിനമായ ഭാഗങ്ങളിൽ ഇടിക്കുന്നതിൽ നിന്ന് തടയുന്ന തരത്തിലാണ് ഫ്രണ്ട് എയർബാഗുകൾ രൂപകൽപ്പന ചെയ്തത്.
ഓരോ ദിവസവും 415 പേർ റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്ത്, ഒരു എയർബാഗ് അക്ഷരാർത്ഥത്തിൽ ജീവൻ സംരക്ഷിക്കാനുള്ള ഒരു മാർഗം ആകാം. യുഎസിൽ ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) നടത്തിയ ഗവേഷണത്തിൽ 44,869 പേരുടെ ജീവൻ ഫ്രണ്ടൽ എയർബാഗുകൾ കാരണം രക്ഷിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻഭാഗം ഇടിച്ചുള്ള അപകടങ്ങളിൽ ഡ്രൈവർ മരണപ്പെടാനുള്ള സാധ്യത 29 ശതമാനവും ഫ്രണ്ട് സീറ്റ് യാത്രക്കാരുടേത് 32 ശതമാനവും കുറയ്ക്കാൻ ഫ്രണ്ട് എയർബാഗുകൾക്ക് കഴിയും. മുൻവശം ഇടിച്ചുള്ള അപകടങ്ങളിൽ മരണസാധ്യത 61 ശതമാനം കുറയ്ക്കാൻ എയർബാഗുകളും സീറ്റ് ബെൽറ്റുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് സഹായിക്കുന്നുവെന്ന് എൻഎച്ച്‌ടിഎസ്‌എ കണക്കാക്കുന്നു. എയർബാഗുകൾ മാത്രം 34 ശതമാനം കുറയ്ക്കുന്നുവെന്നും എൻഎച്ച്‌ടിഎസ്‌എ പറയുന്ന.
സർക്കാരിന്റെ തീരുമാനം പ്രകാരം തീർച്ചയായും ചെലവ് അധികം വരും. ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും. സർക്കാർ തീരുമാനത്തിന്റെ ഫലമായി മാറ്റം വരുത്തുന്ന വേരിയന്റുകളുടെ വില 5,000-8,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എയർബാഗ് പോലുള്ള ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾക്ക് വേണ്ടിയാണെന്ന് പരിഗണിക്കുമ്പോൾ ചെറിയ വിലയാണിത്.
ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് രാഹുൽ ഗാന്ധി. സിന്ധ്യ കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബിജെപിയിലെ ബാക്ക് ബെഞ്ചർ മാത്രമാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.
“ബിജെപിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും,” രാഹുല്‍ പറഞ്ഞു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ അത്തരം പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി പറഞ്ഞു.
“ആരാണ് പാർട്ടിയിലേക്ക് വരുന്നത്, ആരാണ് പോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ബിജെപിക്കും ആർഎസ്‌എസിനുമെതിരെ പോരാടാനും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.”
2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.
എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ.
എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ കണ്ണ്.
എന്നാൽ, പൂഞ്ഞാർ സീറ്റ് സിപിഎം നേരത്തെ തന്നെ ജോസ് വിഭാഗത്തിനു നൽകി. പിന്നാലെ, ചങ്ങനാശേരി കേന്ദ്രീകരിച്ചായി ചർച്ചകൾ. ഈ സീറ്റും തങ്ങൾക്ക് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി. കാഞ്ഞിരപ്പള്ളി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. ഒന്നിലേറെ തവണ വിഷയം ചർച്ച ചെയ്തെങ്കിലും ഇരു വിഭാഗവും വഴങ്ങാൻ കൂട്ടാക്കിയില്ല.
ഒടുവിൽ, തിങ്കളാഴ്ച കേരള കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെ സീറ്റ് അവർക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനോട് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. ചങ്ങനാശേരിയും ലഭിക്കാതെ വരുന്നതോടെ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സിപിഐ കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സിപിഐയ്ക്ക് സീറ്റുള്ളത്.
സിപിഎം കേരള കോൺഗ്രസിന് നൽകുന്ന അമിത സ്വീകാര്യതയും ഇതിനെല്ലാം സിപിഐ നേതൃത്വം വഴങ്ങുന്നതുമാണ് സിപിഐ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടനകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലുമെല്ലാം അണികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ജോസ് കെ.മാണിയിൽ നിന്ന് കോടികൾ വാങ്ങിയാണ് സിപിഐയും സിപിഎമ്മിന്റെ നീക്കങ്ങളോട് മൗനം പാലിക്കുന്നത് എന്നുവരെ നീളുന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കഴിഞ്ഞ തവണ 27 സീറ്റിൽ 19ഉം ജയിച്ച് സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.