India

പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.

എന്നാല്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍ വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയന വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010 ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.

സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കി‌യിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.

നിരോധനം ഇവയ്ക്ക്

അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ

രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ

പ്ലാസ്റ്റിക് സ്‌ട്രോകൾ

ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ

പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്

ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ

സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.

പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ

മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.

ഇടുക്കി

മൂന്നാർ

തേക്കടി

വാഗമൺ

തൃശ്ശൂർ

അതിരപ്പിള്ളി

ചാലക്കുടി-അതിരപ്പിള്ളി സെക്ടർ

പാലക്കാട്

നെല്ലിയാമ്പതി

വയനാട്

പൂക്കോട് തടാകം-വൈത്തിരി

സുൽത്താൻ ബത്തേരി

കർളാട് തടാകം

അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം

കഴിഞ്ഞയാഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.

കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു. മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂണ്‍ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത’ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.

ശക്തമായ കാറ്റില്‍ കോഴിക്കോട് പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധാരണനിലയില്‍നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി.

ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷനിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നപ്പോൾ. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല | ഫോട്ടോ: മാതൃഭൂമി

കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

ഇടുക്കി കൊന്നത്തടിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീട് മേല്‍ക്കൂര തകര്‍ന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മലയോര മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി. വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.

നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രം​ഗത്തുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോ​ഗങ്ങളും ഇന്നലെ നടന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.

ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍.

കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലിവിയയെ ശനിയാഴ്ച രാത്രിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തലവൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാലു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് ലിവിയ കുറ്റസമ്മതം നടത്തിയത്. തന്നെക്കുറിച്ച്‌ അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ലഹരി മരുന്ന് ഷീല സണ്ണിയുടെ വാഹനത്തില്‍ വെച്ച്‌ എക്സൈസിനെ വിവരം അറിയിച്ചതെന്ന് ലിവിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി നാരായണദാസും താനുമാണ് ഇത് ചെയ്തതെന്നും സമ്മതിച്ചു.

ലിവിയ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ വി കെ രാജു പറഞ്ഞു.

അതേസമയം, താൻ ലിവിയയെക്കുറിച്ച്‌ അപവാദം പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി നാരായണ ദാസിനെയും ലിവിയയേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

2023 മാർച്ച്‌ 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് നടക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി,കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്കൂളുകളും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 241 പേര്‍ മരിച്ച സംഭവത്തിലെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും അത്തരം സംഭവങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കുകയും ഭാവിയില്‍ അത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും,സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

‘ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, വിമാന അറ്റകുറ്റപ്പണി രേഖകള്‍, എടിസി ലോഗ്, എന്നിവയുള്‍പ്പെടെ എല്ലാ രേഖകളിലേക്കും കമ്മിറ്റിക്ക് പരിശോദിക്കാം,’ എന്ന് ഉത്തരവില്‍ പറയുന്നു, മൂന്ന് മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍ എന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍, ഇന്ത്യന്‍ വ്യോമസേന, വ്യോമയാന വിദഗ്ധര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

രക്ഷാപ്രവര്‍ത്തനങ്ങള്‍, ഏകോപനം എന്നിവയുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ അടിയന്തര പ്രതികരണം കമ്മിറ്റി വിലയിരുത്തും. അത്തരം സംഭവങ്ങള്‍ തടയുന്നതിനും അപകടാനന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നയപരമായ മാറ്റങ്ങള്‍, പ്രവര്‍ത്തന മെച്ചപ്പെടുത്തലുകള്‍, പരിശീലന മെച്ചപ്പെടുത്തലുകള്‍ എന്നിവയും കമ്മിറ്റി നിര്‍ദ്ദേശിക്കും.അപകടത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

‘ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിക്കും. രാജ്യത്ത് മുമ്പ് ഉണ്ടായിട്ടുള്ള ഇത്തരം വിമാനാപകടങ്ങളുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും.ഒരു സമഗ്രമായ എസ്ഒപി രൂപീകരിക്കുമെന്നും, അപകടാനന്തര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്ക് നിര്‍ദ്ദേശിക്കുമെന്നും അതില്‍ പറയുന്നു.

ഉത്തരവ് പ്രകാരം, കമ്മിറ്റിയില്‍ ആഭ്യന്തര സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും, സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും, ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ പ്രതിനിധിയും, സംസ്ഥാന ദുരന്ത പ്രതികരണ അതോറിറ്റിയുടെ പ്രതിനിധിയും, അഹമ്മദാബാദ് പോലീസ് കമ്മീഷണറും, ഇന്ത്യന്‍ വ്യോമസേനയുടെ ഡയറക്ടര്‍ ജനറല്‍ (ഡിജി), പരിശോധനയും സുരക്ഷയും, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍, വ്യോമയാന റെഗുലേറ്റര്‍- ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡയറക്ടര്‍ ജനറല്‍, ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍, ഫോറന്‍സിക് സയന്‍സ് സര്‍വീസസ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ എന്നിവരും ഉള്‍പ്പെടും.

Copyright © . All rights reserved