India

പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞ യുവനടി റിനി ആന്‍ ജോര്‍ജ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് അടക്കം പരാതി പറഞ്ഞുവെന്ന് റിനി ആന്‍ ജോര്‍ജ് പറയുന്നു. എന്നെ പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ മോശം സന്ദേശം അയച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചു. റൂം എടുക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ പ്രമാദമായ സ്ത്രീ പീഡന കേസില്‍ പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ ഹൂ കെയേഴ്സ് എന്ന് അയാള്‍ ചോദിച്ചു. തന്റെ അനുഭവം പരാതി ആയി പറയുമെന്ന് നേതാവിനോട് പറഞ്ഞപ്പോള്‍ ‘പോയി പറയൂ… പോയി പറയൂ… ‘ എന്ന് പറഞ്ഞ് കളിയാക്കിയെന്നും റിനി ആരോപിച്ചു. ഈ നേതാവിന്റെ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ അയാളെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും റിനി ആന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് റിനി വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി തന്റെ അനുഭവം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പരസ്യമായി പ്രതികരിക്കുകയായിരുന്നു. അടുത്ത കാലത്ത് വിവാദങ്ങളില്‍ കുടുങ്ങിയ യുവ നേതാവായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടാക്കിയതെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നേതാവാണ്. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ അശ്ലീല സന്ദേശമാണ് അയച്ചത്. താങ്കള്‍ ഒരു യുവനേതാവാണ് എന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. എന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു പ്രതികരണം. ഇയാളുടെ പേരു പറഞ്ഞാലും എനിക്ക് നീതി കിട്ടില്ല. അതുകൊണ്ട് പറയുന്നതുമില്ല. ഇപ്പോള്‍ പേരു ചോദിക്കുന്നവര്‍ ചോദിച്ചിട്ട് പോകും. പിന്നെ അനുഭവിക്കേണ്ടത് ഞാനാണ്-യുവതി പറഞ്ഞു. ഹു കേയേഴ്സ് എന്ന് പറയുന്ന നേതാവാണ് ഇയാള്‍-പേര് പറയാതെ നടി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

ഈ വ്യക്തി ചിലരെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനം അനുഭവിച്ച സ്ത്രീകള്‍ മുമ്പോട്ട് വരണം. എന്നെ പീഡിപ്പിച്ചിട്ടില്ല. അശ്ലീല സന്ദേശം അയച്ചതേ ഉള്ളൂ. അയാളുടെ പ്രസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും അനുഭവിക്കുന്നു. അവര്‍ ധീരമായി മുമ്പോട്ട് വരണം-റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഈ നേതാവിനെ കുറിച്ച് കൂടുതല്‍ പീഡന കാര്യങ്ങള്‍ അറിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും റിനി തുറന്നടിച്ചു. താന്‍ പരാതി പറഞ്ഞിട്ടും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി. ഈ നേതാവ് എംഎല്‍എയാണെന്ന സൂചനകള്‍ നല്‍കി. ഈ യുവ നേതാവിനെ ആ പാര്‍ട്ടിയിലുള്ളവര്‍ നിയന്ത്രിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു. യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റിയൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോള്‍ തുറന്നു പറയുന്നത്. പല സ്ത്രീകള്‍ക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാന്‍ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.

‘പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു,’ റിനി പറഞ്ഞു. ഒരു പ്രത്യേക പാര്‍ട്ടിയെ തേജോവധം ചെയ്യാനല്ല താന്‍ ഇത് പറയുന്നതെന്നും, സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവണത നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു. ‘ ഈ ഒരു സംഭവം നമ്മള്‍ പരാതികളായി വിവിധ ഫോറങ്ങളില്‍ പറയുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നുപറയുന്നവര്‍ പോലും സത്രീകളുടെ കാര്യത്തില്‍, ഹൂ കെയേഴ്‌സ്, ഹൂ കെയേഴ്‌സ് എന്നൊരു ആറ്റിറ്റിയൂഡാണ് സ്വകരിക്കുന്നതെന്നും’ റിനി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നല്ല സ്ഥാനം നല്‍കാന്‍ പലരും മടിക്കുന്നു. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലുള്ള സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു വന്നാല്‍, പുരുഷനേതാക്കന്മാര്‍ക്ക് പറയുന്നതിനപ്പുറം ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലെന്ന് അവര്‍ ഭയക്കുന്നുണ്ടാകാം. കഴിവുള്ള പല സ്ത്രീ നേതാക്കളും രാഷ്ട്രീയത്തില്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണെന്നും റിനി ചൂണ്ടിക്കാട്ടി.

അഞ്ചുവർഷമോ അതിൽക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബില്ലിന് അനുകൂല നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകൾക്ക് ശേഷം കോൺഗ്രസിൽ നിന്ന് നീരസം നേരിടുന്നതിനിടെയാണ് വീണ്ടും പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂർ ബുധനാഴ്ച രേഖപ്പെടുത്തിയത്.

ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബിൽ 2025 പ്രകാരം, തുടർച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഏതൊരു മന്ത്രിയും 31-ാം ദിവസം രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവരെ പുറത്താക്കുകയോ ചെയ്യാം. ബില്ലിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലിൽ സഭയിൽ ചർച്ച നടക്കട്ടെയെന്നും ശശി തരൂർ എൻഡിടിവിയോട് പ്രതികരിച്ചു.

“30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല” അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കായി ബിൽ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയിൽ ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. കർക്കശവും ഭരണഘടനാവിരുദ്ധവും എന്നാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെയും പ്രതിഷേധത്തെയും തുടർന്ന് ബുധനാഴ്ച പാർലമെന്റ് രാവിലെ പിരിഞ്ഞിരുന്നു. ബിൽ ജെപിസിയുടെ പരി​ഗണനയ്ക്ക് വിടാൻ സാധ്യതയുണ്ട്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവർക്കും ഈ ബിൽ ബാധകമാണ്.

30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. ഇതേരീതിയിൽ ശിക്ഷിക്കപ്പെടുന്ന മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വ്യവസ്ഥ ബാധകമാണ്‌. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മാത്യൂസ് കോൺഫറൻസ് തിരുപ്പിറവിയുടെ 2025-ാം വർഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാർഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിർമ്മിക്കുന്ന 11-ാംമത് വിൻസെൻഷ്യൻ ഭവനത്തിന്റെ തറകല്ലിടീൽ കർമ്മം വികാരി റവ. ഡോ. ഫാദർ സോണി തെക്കുംമുറിയിൽ നിർവ്വഹിച്ചു. കോൺഫറൻസ് പ്രസിഡൻ്റ് ബെന്നി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പരേതരായ വരാകുകാലായിൽ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത്.

അസ്സിസ്റ്റൻ്റ് വികാരി റവ.ഫാ ജെറിൻ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ പോൾ, ബ്രദർ ടിൽജോ, ഏരിയ പ്രസിഡൻ്റ് എബ്രഹാം കൊറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ പ്രശാന്തി സി എം സി, സിസ്‌റ്റർ റോസിലിൻ(MSMHSC) , ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി. റ്റി. ജോസഫ്, സെക്രട്ടറി ഇൻചാർജ് ജോസ് വേങ്ങാത്തടം തുടങ്ങിയവർ പ്രസംഗിച്ചു.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്തവർക്ക് പണം വച്ചുള്ള ഓൺലൈൻ ഗെയിംമിന് ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജി കോടതി തള്ളിയത്. രാത്രി 12 മുതൽ 5 വരെ നിയന്ത്രണം ഏർപ്പെടുത്തിയതും, ആധാർ നമ്പർ നൽകാതെ ലോഗിൻ തടഞ്ഞതുമാണ് കമ്പനികൾ തടഞ്ഞത്. ഇവ സ്വകാര്യതയുടെ ലംഘനമാണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കമ്പനികൾ വാദിച്ചിരുന്നു. എന്നാൽ പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്ന സർക്കാർ വാദം ശരിവച്ച കോടതി, സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. റമ്മി അടക്കം ഓൺലൈൻ കളികളിൽ ഏർപ്പെട്ട് നിരവധി കുട്ടികൾ ജീവനൊടുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി രോഗ മുക്തനായി. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് വിവരം.

ചെന്നൈയില്‍ ചികിത്സയിലുള്ള താരത്തിന്റെ എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തു വന്നത്. മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും ഇക്കാര്യം സ്ഥിരീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളിലും പലരും ഇരുവരുടെയും പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്.

രോഗം സൗഖ്യപ്പെട്ടതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുമെന്നുറപ്പായി. സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും. നേരത്തെ ഈ ചിത്രം ആരംഭിച്ച ശേഷമാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്ത് ചെന്നൈയിലേക്ക് പോയത്.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.ബി.സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.

1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിൾ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബിൽ പരിശോധിച്ചെങ്കിലും റിസൾട്ട് നെഗറ്റീവായിരുന്നു.

ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം നട്ടെല്ലിൽ നിന്നു സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ ജലാശയങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു. അനയ പഠിച്ച സ്കൂളിൽ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്‍റെ വീട് ഉൾപ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved