തിരുവനന്തപുരം: കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പുനഃസംഘടനയെ തുടർന്ന് പാർട്ടിക്കുള്ളിൽ അതൃപ്തി കനക്കുകയാണ്. മുതിർന്ന നേതാവ് കെ മുരളീധരൻ മുന്നോട്ട് വെച്ച ഒറ്റ പേരായ കെ.എം. ഹാരിസിനെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതാണ് അമർഷത്തിന് കാരണമായത്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ ഹാരിസിനെ ഭാരവാഹിയാക്കാത്തതിൽ മുരളിയും അദ്ദേഹത്തിന്റെ അനുയായികളും നിരാശ പ്രകടിപ്പിച്ചു.
പുനഃസംഘടനയിലൂടെ 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി ജംബോ പട്ടികയാണ് പുറത്തുവിട്ടത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പാലോട് രവിയെയും വൈസ് പ്രസിഡന്‍റാക്കി നിയമിച്ചു. രാഷ്ട്രീയകാര്യ സമിതിയിലും ആറ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.
അതേസമയം, പുനഃസംഘടനയിൽ പരിഗണിക്കാത്തതിൽ നിരാശപ്പെട്ട് വനിതാ നേതാവ് ഡോ. ഷമ മുഹമ്മദ് തുറന്ന നിലപാട് എടുത്തു. കഴിവ് മാനദണ്ഡമോ എന്ന പരിഹാസ പോസ്റ്റിലൂടെ അവർ അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും സജീവമായിരുന്നിട്ടും പട്ടികയിൽ ഇടം ലഭിക്കാതിരുന്നതാണ് ഷമയെ നിരാശപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മലപ്പുറം ജില്ലയിലെ കാളികാവിൽ വ്യാപകമായ കൃഷിനാശത്തെ തുടർന്ന് നാല്‍പതോളം കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ബുധനാഴ്ച ആരംഭിച്ച വേട്ട വ്യാഴാഴ്ച പുലർച്ചയോടെ അവസാനിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഈ നടപടി നടന്നത്. ജില്ലയിൽ ഒരേ ദിവസം നടന്നതിൽ ഏറ്റവും വലിയ പന്നിവേട്ടയാണിത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ നിരവധി കര്‍ഷകര്‍ പന്നിയാക്രമണത്തില്‍ പരിക്കേറ്റതോടെയാണ് വനം വകുപ്പിന്റെ അനുമതിയോടെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണക്കെടുത്ത് പരിശോധന നടത്തിയ ശേഷം സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചുമൂടി. ഡി.എഫ്.ഒയുടെ അംഗീകൃത പട്ടികയിലുള്ള, തോക്ക് ലൈസന്‍സുള്ള വിദഗ്ധ ഷൂട്ടര്‍മാരാണ് വേട്ട നടത്തിയത്.
പന്നിവേട്ടയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോളുടെ ഉത്തരവാണ് അടിസ്ഥാനമായത്. ഔദ്യോഗിക അനുമതിയോടെ കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളിലായി നൂറിലേറെ വേട്ടകള്‍ ഇതിനകം നടന്നിട്ടുണ്ട്. ദിലീപ് മേനോന്‍, എം.എം. സക്കീര്‍, സംഗീത് എര്‍ണോള്‍, അസീസ് കുന്നത്ത്, ഉസ്മാന്‍ പന്‍ഗിനി, വാസുദേവന്‍ തുമ്പയില്‍, വി.സി. മുഹമ്മദലി, അര്‍ഷദ് ഖാന്‍ പുല്ലാണി എന്നിവരടങ്ങിയ ഇരുപതംഗ സംഘമാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
കേരള പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റി (കെപിസിസി)യിൽ പുനഃസംഘടന നടപ്പാക്കി. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയാണ് എഐസിസി നേതൃത്വം പുതിയ പട്ടിക പുറത്തിറക്കിയത്. രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവർ പുതിയ അംഗങ്ങളായി രാഷ്ട്രീയകാര്യ സമിതിയിൽ എത്തി . നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഈ തീരുമാനം പുറത്ത് വന്നത്.
13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ സംഘടനാ ജനറൽ സെക്രട്ടറി എം. ലിജുവിനെ വൈസ് പ്രസിഡന്‍റാക്കി ഉയർത്തിയപ്പോൾ, തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പലോട് രവിയും വൈസ് പ്രസിഡന്‍റായായി നിയമിക്കപ്പെട്ടു. വി.എ. നാരായണനെ കെപിസിസി ട്രഷററായി നിയമിച്ചു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുള്ള ഡി. സുഗതനും വൈസ് പ്രസിഡന്‍റുമാരിൽ ഒരാളായി. ചില നേതാക്കളെ ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കിയതും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതുമാണ് ശ്രദ്ധേയമായത്.
ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യർ, അനിൽ അക്കര, കെ.എസ്. ശബരിനാഥൻ, ജ്യോതി കുമാർ ചാമക്കാല, ഹക്കീം കുന്നിൽ തുടങ്ങി നിരവധി പേര്‍ ഇടം നേടി. മുൻ കോട്ടയം ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പിനെയും പിന്നീട് ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചു. ആദ്യ പട്ടികയിൽ ജോഷിയുടെ പേര് ഒഴിവായത് ക്ലറിക്കൽ പിഴവാണെന്ന വിശദീകരണവും നല്‍കി. വിപുലമായ ഈ പുന:സംഘടനയിലൂടെ വിവിധ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പരസ്യവിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ചലനം സൃഷ്ടിച്ചതോടെ, നേതൃനിര അനുനയരീതിയിലേക്ക് നീങ്ങി. മന്ത്രി സജി ചെറിയാനെതിരെ സുധാകരൻ നടത്തിയ കടുത്ത പരാമർശങ്ങൾക്ക് മറുപടി പറയരുതെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്. പാർട്ടിക്ക് തിരിച്ചടി വരാതിരിക്കാനായി വിഷയത്തെ ജില്ലാതലത്തിൽ തന്നെ പരിഹരിക്കാൻ നേതാക്കൾക്ക് നിർദേശം ലഭിച്ചു.
തിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ഭിന്നതയുടെ ചിത്രം പുറത്തേക്ക് പോകുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്ന തിരിച്ചറിവാണ് അനുനയന രീതി സ്വീകരിക്കാൻ പ്രധാന കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന നേതാക്കൾ സുധാകരനെ നേരിൽ കണ്ടുമുട്ടി കാര്യങ്ങൾ വ്യക്തമാക്കുകയും, പാർട്ടി പരിപാടികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതിലൂടെ സുധാകരന്റെ അതൃപ്തി കുറയ്ക്കാനാണ് ഈ ശ്രമം. സുധാകരന്റെ പ്രതികരണത്തിന് പിന്നിൽ ആലപ്പുഴയിലെ ഉൾപ്പാർട്ടി തർക്കങ്ങളാണെന്ന വിലയിരുത്തലിലാണ് നേതൃനിര.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ കടുവയെ പോലെ തോന്നിയ അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ 35 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് സംഭവം നടന്നത്. ജോലിക്കാർ കിണറിനകത്ത് നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുള്‍പ്പെടെ പിൻഭാഗം മാത്രം കാണപ്പെട്ടതായും ജീവി ഗുഹയിലേക്ക് കയറിപ്പോയതായും അവർ പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്ത് പരിശോധന നടത്തി. മൂന്ന് തവണ ക്യാമറ ഇറക്കിയെങ്കിലും ജീവിയെ കണ്ടെത്താൻ സാധിച്ചില്ല. കിണറിനുള്ളിൽ ഗുഹയുള്ളതിനാൽ അതിനകത്ത് ജീവി ഒളിച്ചിരിക്കാമെന്ന സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിണറിനകത്ത് പ്രത്യേക ക്യാമറയും മുകളിൽ സുരക്ഷാ നെറ്റും സ്ഥാപിച്ചു. ജീവിയുടെ സ്വഭാവം തിരിച്ചറിയാൻ ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രധാന പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇന്ന് രാവിലെയാണ് പോലീസ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് . ഇപ്പോൾ അയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നു . അറസ്റ്റ് രേഖപ്പെടുത്തിയോയെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദേവസ്വം വിജിലൻസ് മുമ്പ് പോറ്റിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റിയുടെ കൈവശം എത്ര സ്വർണ്ണമാണ് എത്തിയതെന്നും മറ്റുള്ളവർക്ക് എത്ര പങ്ക് ലഭിച്ചുവെന്നുമൊക്കെ ചോദ്യം ചെയ്യലിലൂടെ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. ചോദ്യം ചെയ്യൽ തിരുവനന്തപുരം അല്ലെങ്കിൽ പത്തനംതിട്ടയിലായിരിക്കാമെന്നാണ് വിവരം.
അതേസമയം കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ നേരത്തെ തന്നെ നടപടി നേരിട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകൾക്കും അവസാനമുണ്ടാകണമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. 1998 മുതൽ ബോർഡ് എടുത്ത എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്‍റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം വ്യക്തമാക്കി. കോടതി വഴിയല്ല, സർക്കാർ തന്നെ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ സമവായ തീരുമാനമെടുത്തത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നതാണ് സർക്കാരിന്‍റെ നിലപാട്. ഇതിനെ തുടർന്നാണ് കെസിബിസി ആദ്യം തീരുമാനം സ്വാഗതം ചെയ്തത്. പാലാ ബിഷപ്പ് ഹൗസിൽ ചേർന്ന എക്യുമിനിക്കൽ യോഗം മാത്രമല്ല, ഓർത്തഡോക്സ്, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ, സിഎസ്ഐ, കൽദായ സഭകളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തു.
സർക്കാരിന്റെ സുപ്രീംകോടതി നീക്കം വിധി ലഭിക്കുന്നതുവരെ നീണ്ടുനിൽക്കുന്ന നിയമപ്രക്രിയയാകും എന്നതിനാൽ അത് പ്രശ്നപരിഹാരമാകില്ലെന്നാണ് സഭകളുടെ വാദം. സഭകളുടെ പുതിയ നിലപാടോടെ പ്രശ്നം വീണ്ടും സങ്കീർണമായിരിക്കുകയാണ് . എൻഎസ്എസിന് പിന്നാലെ ക്രൈസ്തവ സഭകളെയും അനുനയിപ്പിക്കാമെന്ന കരുതിയ സർക്കാർ ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.
കേരളത്തില്‍ തുലാവര്‍ഷം ഔദ്യോഗികമായി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ പെയ്തിരുന്നത് തുലാവര്‍ഷത്തിന് മുമ്പുള്ള മഴയായിരുന്നുവെന്നും ഇനി സംസ്ഥാനത്താകെ ശക്തമായ മഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റും രൂപപ്പെട്ടതിനാല്‍ മഴയുടെ തീവ്രത കൂടി വരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കായി ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായി മഴ ലഭിച്ചതെങ്കിൽ ഇനി സംസ്ഥാനത്താകെ വ്യാപകമായ മഴ പ്രതീക്ഷിക്കാം.
തുലാവര്‍ഷ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒക്ടോബര്‍ 18 വരെ സംസ്ഥാനത്ത് സജീവമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ആഘോഷങ്ങളിൽ സജി ചെറിയാനും പങ്കാളിയായിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും, “പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്, വ്യക്തികളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ കൂട്ടുകാരാണ് തന്നെ ബിജെപിയിലേക്ക് വിടാൻ ശ്രമിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു. “തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല, അത് നല്ലതിനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതികൾക്ക് പിന്നിൽ സജി ചെറിയാനാണ് എന്നും അദ്ദേഹം പറഞ്ഞു . “സജി ചെറിയാൻ അറിയാതെ പരാതി പോകുമോ? പാർട്ടിക്ക് യോജിക്കാത്ത പ്രസ്താവനകൾ പലതും നടത്തിയിട്ടും സജിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. എനിക്കു ഉപദേശം നൽകാൻ അദ്ദേഹത്തിന് അർഹതയില്ല; അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല,” എന്നും ജി സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തിര യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ബിൽ സംസ്ഥാനത്തുടനീളം ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോജ് സെൽവം സർക്കാർ നടത്തുന്ന നീക്കം വിഡ്ഢിത്തം നിറഞ്ഞതായും, ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഹിന്ദി നിരോധനത്തെ ഡിഎംകെ ശ്രദ്ധ തിരിക്കുന്ന ഉപായമായി ഉപയോഗിക്കുന്നതായി അദ്ദേഹം വിമർശിച്ചു.
2025–26 സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചിരുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ബിജെപി നേതാക്കളും ഇതിനെ വിമർശിച്ചെങ്കിലും, ഡിഎംകെ വാദിക്കുന്നത് ദേശീയ ചിഹ്നത്തെ നിരാകരിക്കുന്നതല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ശ്രമമാണെന്നും.