യു.ഡി.എഫ് വാതിലടച്ചതിന് പിന്നാലെ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി വീണ്ടും എൻ.ഡി.എയിലേക്കെന്ന് സൂചന.
കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. യുഡിഎഫിൻറെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നാണ് പി.സി ജോർജ്ജ് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പി.സി ജോർജ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിക്കാതിരുന്നതോട കേരളത്തിൽ എൻ.ഡി.എ എന്നത് തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയായിരുന്നു.
നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്.
മുന്നണിയിലേക്കെത്തിയാൽ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ. പ്രതികൾ തങ്ങൾ ആണെന്നവകാശപ്പെട്ട് കീഴടങ്ങാൻ നാലുപേർ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തി.
ബുധനാഴ്ചയാണ് സംഭവം. എറണാകുളം പറവൂർ സ്വദേശികളായ നാലുപേർ ഒരു കാറിലാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് ഞങ്ങളാണ് എന്ന് അവകാശപ്പെട്ടു കീഴടങ്ങാൻ എത്തിയത്. എന്നാൽ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പോലീസിന്റെ നിഗമനം.യുവാക്കളെ ഇപ്പോൾ മാന്നാർ പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
വാഷിംഗ്ടൺ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ ഭരണകൂടം പാക്കിസ്ഥാനുൾപ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരികയാണ്. അതിർത്തിയിലെ ഈ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ സംഘപരിവാർ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ ആക്രമണം.
ടോമിന്റെ വരാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 എന്ന സിനിമ നിരോധിക്കണമെന്നാണ് പ്രചാരണം നടന്നത്.
ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ കളിയാക്കി കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത്. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് എന്ന വ്യക്തിയാണ് ട്വീറ്റ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി. വാഹനപരിശോധന കർശനമാക്കിയ പൊലീസ് പട്രോളിങ് വർധിപ്പിച്ചു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കോർപിയോ കാറിൽ നിന്ന് ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഇന്നലെ രാത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഇന്ന് ഉന്നതതല യോഗം ചേരും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 മുതല്‍ 40 സീറ്റ് ലഭിച്ചാല്‍ ബിജെപി കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബിജെപിയുടെ കണക്കില്‍ ജയസാധ്യതയുള്ള 15 സീറ്റുകള്‍ വരെയുണ്ട്. മത്സരസാധ്യതയുള്ളത് കൂടി ചേര്‍ത്താല്‍ ആകെ എണ്ണം 40 വരും. ഇവയില്‍ പരമാവധി സീറ്റുകളില്‍ ജയിക്കുകയും ബാക്കിയുള്ളവയില്‍ രണ്ടാം സ്ഥാനത്തെത്തുകയുമാണ് ബിജെപി പ്രയോഗത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനിടെ സംസ്ഥാന അധ്യക്ഷന്റെ അഭാവത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകളും ഏകോപനവുമായി സജീവമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പ്രഹ്ളാദ് ജോഷിയും ഒപ്പമുണ്ട്. പഴയ ശക്തിയില്ലെങ്കിലും ബിഡിജെഎസിനെയും, പിസി തോമസിനെയും ഒപ്പം കൂട്ടി കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി.
ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ അവകാശവാദം.
കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി എംപിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താനായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.
അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ആഴകടലിലറക്കിയ, കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കിസാന്‍ സംഘര്‍ഷ് – കോ – ഓഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹത്തിന്റെ 66ാം ദിവസത്തെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന്‍ സമരം ഉല്‍ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കര്‍ഷക സംഘം നേതാക്കളായ എം.എം. അവറാച്ചന്‍, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രന്‍ ,എം.ശിവശങ്കരന്‍ , സണ്ണി ചെന്നിക്കര, എം.എസ്.പ്രദീപ് കുമാര്‍ , ടി.എസ്. സജീവന്‍, ഇ എം. വര്‍ഗിസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ , ജില്ലാ പ്രസിഡന്റ് ബാബു ആന്റെണി, ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, കിസാന്‍ സഭ ജില്ലാ വൈ.പ്രസിഡന്റ് ഒ.എസ്. വേലായുധന്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഏ.സി.വേലായുധാന്‍ എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്.
മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എപി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.
ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എപി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്റ് വരുന്നുണ്ട്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച എപി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
സിപിഎമ്മില്‍ നിന്ന് എംപിയായ അദ്ദേഹത്തെ 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി.
2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.
തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്‌കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛൻ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാർ പുരസ്‌കാരം – (2010), വള്ളത്തോൾ പുരസ്‌കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.