India

പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ബോധപൂര്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ഇത് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാൽകൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതും. കൊലപാതകം നടത്തിയ ശേഷം അമ്മ ഷാഹിദ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇന്നലെ അടുത്തുള്ള വീട്ടിൽ നിന്ന് ജനമൈത്രി പൊലിസിന്‍റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.

കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പതിവ് ശൈലി പുലർത്തി മലയാളികളിലെ ഒരു വിഭാഗം രംഗത്ത്. സച്ചിന്റെ അഭിപ്രായം വിവാദമായപ്പോൾ മരിയ ഷറപ്പോവയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളിയുടെ മാപ്പ് പറച്ചിലിന്റെ മേളമായിരുന്നു. സച്ചിനെ പിന്തുണച്ച് ശ്രീശാന്ത് വന്നതോടെ ഇക്കൂട്ടർ നേരെ പോയത് ഹർഭജൻ സിങിന്റെ പേജിലേക്കാണ്.

വർഷങ്ങൾക്ക് മുൻപ് ഇരുവരം തമ്മിലുണ്ടായ കയ്യാങ്കളിയുടെ ചുവട് പിടിച്ചാണ് ഈ പോക്ക്. ‘അണ്ണാ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.. നിങ്ങളാണ് ശരി..’ എന്നൊക്കെയാണ് മലയാളത്തിൽ പേജിന് താഴെ എത്തുന്ന കമന്റുകൾ. കർഷകരെ പിന്തുണച്ച് തുടക്കം തന്നെ രംഗത്തുള്ള വ്യക്തിയാണ് ഹർഭജൻ സിങ്.
‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– എന്നാണ് സച്ചിനെ തുണച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

 

ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി സംഘം. മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നത്. സൂരജ് കുമാർ ദുബെയാണ് (26) കൊല്ലപ്പെട്ടത്. പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് 90 ശതമാനം പൊള്ളലേറ്റനിലയിൽ സൂരജിനെ പ്രദേശവാസികൾ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രാണി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിരുന്ന സൂരജ് നിലവിൽ അവധിയിലായിരുന്നു.

സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.

പിന്നീട് പണം ലഭിക്കാത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പോലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎംഎന്‍ആര്‍ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അപകടത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം നിര്‍മാണ തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്ന് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐടിബിപി ഡിജി എസ്എസ്. ദേശ്വാള്‍ പറഞ്ഞു.

അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധോളി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.

തിരുവനന്തപുരം ∙ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.

ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടിൽ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവർ ഭർത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെയാണ്, ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

ഭർത്താവ് ജോലിക്കു പോയി കഴിഞ്ഞാൽ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണിൽ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളായി. യുവതിയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലത്തിന് ഇടയാക്കിയിരുന്നു.

അങ്ങനെയിരിക്കെയാണ് ഇരുവരും ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഗുരുവായൂരിൽ എത്തി, അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ഗുരുവായൂരിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അടുത്തിടെയായി സംസ്ഥാനത്ത് ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ട സംഭവങ്ങൾ കൂടുലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. മകനെ കഴുത്തറുത്ത് കൊന്ന വിവരം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട് ഒന്നടങ്കം. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.

അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.

അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

നെയ്യാറ്റിന്‍കരയില്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് മോഹനകുമാരിയുടേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്. അമ്മ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നാണ് വിപിന്‍ കുറിപ്പില്‍ എഴുതിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു വിപിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്നേഹം കാണിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കത്തില്‍ പറയുന്നു. കൃഷ്ണമായ ഒരാഴ്ച മുന്‍പ് മുതല്‍ മകള്‍ കല്യാണിക്കൊപ്പം മലയത്തെ വീട്ടിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയും അവര്‍ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ വാസുദേവന്‍ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതും.

വിപിന്‍ ആരുമായും അത്ര അടുപ്പമുള്ള യുവാവല്ല. അമ്മ ഒത്തിര സ്‌നേഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് മരിക്കുമ്പോഴും വിപിന്‍ ഒപ്പം കൂട്ടിയതെന്നും ബന്ധുക്കള്‍ പറയുന്നു. സിമന്റ് കമ്പനിയിലെ ലോറിഡ്രൈവറാണ് വിപിന്‍. നാലുവര്‍ഷം മുന്‍പാണ് വിപിന്‍ കൃഷ്ണമായയെ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള കുട്ടിയുമുണ്ട്.

ബി‌ജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്ന് കേന്ദ്രനേതൃത്വം. ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് കോര്‍കമ്മിറ്റിയിലെ പൊതുവികാരം. സുരേന്ദ്രന്‍ കളത്തിലിറങ്ങിയാല്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ േനമത്ത് തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. കുമ്മനത്തിന്റെ േപരാണ് നിലവില്‍ നേമത്ത് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിച്ചേക്കും.

ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും. ഉപാധ്യക്ഷന്മാരില്‍ എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാസുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി കെപി പ്രകാശ്ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.

വക്താവായ സന്ദീപ് വാര്യര്‍ തൃശ്ശൂരിലും മത്സരിക്കും. പ്രമീളാദേവി ജി രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതര്‍ക്കും ഇത്തവണ സീറ്റുണ്ടാകും. മുന്‍ ഡി.ജി.പിമാരായ ജേക്കബ് തോമസും ടിപി സെന്‍കുമാറും സിനിമാസീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങും,സോളാര്‍കേസ് പൊന്തിവന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടി കളത്തിലുണ്ടാകില്ലെന്നും സൂചനയുണ്ട്. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമുണ്ട്.

RECENT POSTS
Copyright © . All rights reserved